Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോലി ചെയ്യാതെ ശമ്പളം വാങ്ങാനുള്ള സർക്കാർ ഡോക്ടർമാരുടെ സമരം തുടരുന്നു; നുണ പ്രചരണവുമായി ഡോക്ടർമാരുടെ യൂണിയൻ രംഗത്ത്; സത്യസന്ധരായവർ ഭീഷണികളെ അതിജീവിച്ച് ജോലി തുടരുന്നു; ചികിൽസ കിട്ടാതെ വലഞ്ഞ് പാവപ്പെട്ട രോഗികൾ; ഒന്നും ചെയ്യാതെ കൈയും കെട്ടി സർക്കാർ

ജോലി ചെയ്യാതെ ശമ്പളം വാങ്ങാനുള്ള സർക്കാർ ഡോക്ടർമാരുടെ സമരം തുടരുന്നു; നുണ പ്രചരണവുമായി ഡോക്ടർമാരുടെ യൂണിയൻ രംഗത്ത്; സത്യസന്ധരായവർ ഭീഷണികളെ അതിജീവിച്ച് ജോലി തുടരുന്നു; ചികിൽസ കിട്ടാതെ വലഞ്ഞ് പാവപ്പെട്ട രോഗികൾ; ഒന്നും ചെയ്യാതെ കൈയും കെട്ടി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒ.പി സമയം കൂട്ടിയതിനെതിരെ സർക്കാർ ഡോക്ടർമാർ നടത്തുന്ന അനിശ്ചിതകാല സമരത്തിനെതിരെ സർക്കാർ കടുത്ത നിലപാടിലേക്ക്. സമരം മൂലം വലയുന്നത് സാധാരണക്കാരായ രോഗികളാണ്. ഈ സാഹചര്യത്തിൽ ഡോക്ടർമാരുടെ സമരം നടത്തുന്ന ദിവസത്തെ ശമ്പളം റദ്ദാക്കുമെന്നും ബ്രേക്ക് ഇൻ സർവീസ് ആയി കണക്കാക്കുമെന്നും ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സർക്കുലറിൽ വ്യക്തമാക്കി. കെജിഎംഒയുടെ ജനവിരുദ്ധ സമരത്തിൽ പ്രതിഷേധിച്ച് പല ഡോക്ടർമാരും ജോലിക്ക് എത്തുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാർ നിലപാട് കടുപ്പിക്കുന്നത്. ആവശ്യ സർവീസായ ആരോഗ്യ വകുപ്പിൽ രോഗീ പരിചരണത്തിനും രോഗ പ്രതിരോധത്തിനും ഉത്തരവാദപ്പെടുത്തിയിട്ടുള്ള ഡോക്ടർമാർ ജോലിയിൽ നിന്നും മാറി നിൽക്കുന്നത് നിയമവിരുദ്ധമാണെന്നാണ് സർക്കാർ വിശദീകരണം.

വ്യാഴാഴ്ച രാത്രി എട്ടിനാണ് കേരള ഗവ. മെഡിക്കൽ ഓഫിസേഴ്‌സ് അസോസിയേഷൻ (കെജിഎംഒഎ) ഒപി ബഹിഷ്‌കരണ സമരം പ്രഖ്യാപിച്ചത്. ഇക്കാര്യമറിയാതെ ഇന്നലെ രാവിലെ ആശുപത്രികളിലെത്തിയ ആയിരക്കണക്കിനു രോഗികളാണു ചികിൽസ കിട്ടാതെയും തിരക്കുമൂലവും വലഞ്ഞത്. ഔട്ട് പേഷ്യന്റ് (ഒപി) വിഭാഗത്തിൽ ഡോക്ടർമാരില്ലെന്നറിഞ്ഞു പല സ്ഥലത്തും രോഗികൾ പ്രതിഷേധിച്ചു. ദേശീയ ആരോഗ്യദൗത്യം വഴി നിയമിതരായ ഡോക്ടർമാരെയും പിജി വിദ്യാർത്ഥികളെയും പകരം നിയോഗിച്ചെങ്കിലും ഒന്നും നടന്നില്ല. ഒപി ബഹിഷ്‌കരിച്ചെങ്കിലും കാഷ്വൽറ്റി, വാർഡ് ജോലികളിൽ ഡോക്ടർമാർ പങ്കെടുക്കുന്നുണ്ട്. കിടത്തിച്ചികിൽസയിലുള്ളവർക്കും അടിയന്തര ചികിൽസ തേടിയവർക്കും അതിനാൽ ബുദ്ധിമുട്ടുണ്ടായില്ല. രോഗികളുടെ ജീവൻ പന്താടുന്ന ഒരു നീക്കവും അംഗീകരിക്കില്ലെന്നും ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.

ഡോക്ടർമാർക്കെതിരെ അതിശക്തമായ നടപടിയെടുക്കുന്നതിന്റെ ഭാഗമാണ് സർക്കാർ സർക്കുലർ. ശമ്പളമില്ലായ്മയും ബ്രേക്ക് ഇൻ സർവീസും ആരോഗ്യ വകുപ്പ് ഡയറക്ടർ സ്പാർക്കിൽ രേഖപ്പെടുത്തുകയും ശമ്പളം, പ്രൊമോഷൻ, ട്രാൻസ്ഫർ എന്നിവയ്ക്ക് ഇത് പരിഗണിക്കുന്നതുമാണെന്ന് സർക്കുലർ ചൂണ്ടിക്കാട്ടുന്നു. പ്രൊബേഷണൽ ആയ അസിസ്റ്റന്റ് സർജൻ മുൻകൂട്ടി അവധിയെടുക്കാതെ സർവീസിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിൽ പ്രസതുത ഉദ്യോഗസ്ഥന്റെ സേവനം അവസാനിപ്പിക്കുന്നതിനായി കാരണം കാണിക്കൽ നോട്ടീസ് നൽകും. 24 മണിക്കൂറിനകം ജോലിയിൽ പ്രവേശിക്കാത്ത പക്ഷം സേവനം അവസാനിപ്പിക്കേണ്ടതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതുമാണെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്.

സേവന ലഭ്യതയ്ക്കായി ജോലി ക്രമീകരണം, താമസം എന്നീ വ്യവസ്ഥ പ്രകാരം ഏതെങ്കിലും ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ മുൻകൂട്ടി അനുമതിയില്ലാതെ ജോലിയിൽ നിന്നും വിട്ടുനിൽക്കുന്ന പക്ഷം പ്രസ്തുത വ്യവസ്ഥകൾ റദ്ദാക്കേണ്ടതും അവരെ മാതൃസ്ഥാപനങ്ങളിലേക്ക് തിരിച്ചയക്കേണ്ടതുമാണെന്നും സർക്കുലർ വ്യക്തമാക്കുന്നു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ ഐ.എ.എസ്. ആണ് സർക്കുലർ പുറപ്പെടുവിച്ചത്. ഒ.പി സമയത്തിന് ശേഷം വീട്ടിൽ പോയി നടത്തുന്ന ചികിത്സയ്ക്ക് തടസ്സം വരുമോ എന്ന ചില ഡോക്ടർമാരുടെ ഭയമാണ് ഒ.പി സമയം നീ്ട്ടിയതിനെതിരെ സമരം ചെയ്യാൻ പ്രേരിപ്പിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.

ജനങ്ങളോട് പ്രതിബദ്ധതയുള്ള ഡോക്ടർമാരെല്ലാം ഇന്ന് ജോലിക്കെത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. നാളെ എല്ലാവരും ജോലിക്കെത്തുമെന്നാണ് കരുതുന്നതെന്നും കെ.കെ ശൈലജ പറഞ്ഞു. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാരെ നിയമിക്കുന്നതിനെച്ചൊല്ലി ആരോഗ്യവകുപ്പും ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎയും തമ്മിലുള്ള തർക്കമാണ് സമരത്തിന് കാരണം. സംസ്ഥാനത്തു 170 കുടുംബാരോഗ്യ കേന്ദ്രങ്ങളാണു പ്രഖ്യാപിച്ചത്. ഇതിൽ 62 കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തു. ആവശ്യത്തിനു ഡോക്ടർമാരെ നിയമിക്കാതെ ഉദ്ഘാടനം നടത്തുന്നതിനെതിരെ കെജിഎംഒഎ രംഗത്തെത്തി. പാലക്കാട് കുമരംപുത്തൂർ കേന്ദ്രത്തിലെ ഡോക്ടർക്കെതിരെ നടപടിയെടുത്തതോടെ പ്രശ്‌നം തുടങ്ങി. 17ന് അസോസിയേഷൻ ദിനത്തിൽ മെയ്‌ ഒന്നുമുതൽ അനിശ്ചിതകാല സമരം എന്നു തീരുമാനിച്ചിരുന്നു. എന്നാൽ, കുമരംപുത്തൂർ സംഭവമുണ്ടായതോടെ വ്യാഴാഴ്ച രാത്രിതന്നെ ഒപി ബഹിഷ്‌കരണ സമരം തുടങ്ങി. സ്വകാര്യ ചികിത്സയ്ക്കു തടസ്സം വരുമോ എന്ന ഭയമാണ് കെജിഎംഒഎയുടെ നേതൃത്വത്തിൽ സർക്കാർ ഡോക്ടർമാർ നടത്തുന്ന സമരത്തിനു പിന്നിലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

കുമരംപുത്തൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉച്ചയ്ക്കു രണ്ടുമുതൽ വൈകിട്ട് ആറുവരെ ഒപി ജോലി ചെയ്യാൻ വിസമ്മതിച്ച ഡോക്ടറെ സസ്‌പെൻഡ് ചെയ്തത് ആർദ്രം പദ്ധതിയെ തകർക്കാൻ ശ്രമിച്ചതിനാണ്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 171 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP