Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

ഈ പ്രതിമയ്ക്ക് സഖാവിന്റെ യാതൊരു ഛായയും ഇല്ലല്ലോ എന്ന് പരാതിപ്പെട്ട് ശാരദ ടീച്ചർ; ജയ്പൂരിൽ നിന്നും നിർമ്മാണം പൂർത്തിയാക്കി കൊണ്ടുവന്ന ഇ കെ നായനാരുടെ പ്രതിമയുടെ അപാകതകൾ പരിഹരിക്കാൻ ജോലികൾ തുടങ്ങി; ജില്ലാ കമ്മിറ്റി യോഗത്തിൽ അടക്കം പ്രതിമയിലെ രൂപമാറ്റത്തിനെതിരെ ഉയർന്നത് രൂക്ഷ വിമർശനം

ഈ പ്രതിമയ്ക്ക് സഖാവിന്റെ യാതൊരു ഛായയും ഇല്ലല്ലോ എന്ന് പരാതിപ്പെട്ട് ശാരദ ടീച്ചർ; ജയ്പൂരിൽ നിന്നും നിർമ്മാണം പൂർത്തിയാക്കി കൊണ്ടുവന്ന ഇ കെ നായനാരുടെ പ്രതിമയുടെ അപാകതകൾ പരിഹരിക്കാൻ ജോലികൾ തുടങ്ങി; ജില്ലാ കമ്മിറ്റി യോഗത്തിൽ അടക്കം പ്രതിമയിലെ രൂപമാറ്റത്തിനെതിരെ ഉയർന്നത് രൂക്ഷ വിമർശനം

രഞ്ജിത്ത് ബാബു

കണ്ണൂർ: മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പ്രതിമ അദ്ദേഹത്തിന്റെ രൂപ സാദൃശ്യത്തിലേക്ക് മാറ്റാനുള്ള ജോലികൾ ഇന്ന് ആരംഭിക്കും. പ്രതിമ സ്ഥാപിച്ച് കോൺക്രീറ്റ് പീഠത്തിൽ നിന്നും താഴെ ഇറക്കിയ ശേഷം മാറ്റങ്ങൾ വരുത്താനുള്ള അന്തിമ തീരുമാനം എടുക്കും. നായനാരുടെ പ്രതിമക്ക് അദ്ദേഹവുമായി സാദൃശ്യമില്ലെന്ന് നായനാരുടെ ഭാര്യ ശാരദ ടീച്ചറും മക്കളും ബന്ധുക്കളും പരാതിപ്പെട്ടിരുന്നു. നായനാരുമായി ഏറ്റവുമടുത്ത കണ്ണൂർ ജനതയും പാർട്ടി പ്രവർത്തകർക്കു പുറമേ ഇക്കാര്യം പരസ്യമായി തന്നെ പ്രകടിപ്പിച്ചിരുന്നു. ഒടുവിൽ സിപിഎം. ജില്ലാ സെക്രട്ടറി പി.ജയരാജനുൾപ്പെടെ എല്ലാവർക്കും ഇതി ബോധ്യമായതോടെയാണ് കണ്ണൂർ നായനാർ അക്കാദമിക്കു മുന്നിൽ സ്ഥാപിച്ച പ്രതിമ നായനാരുടെ യഥാർത്ഥ രൂപത്തിലേക്ക് മാറ്റാൻ ശ്രമമാരംഭിച്ചത്.

കഴിഞ്ഞ ദിവസം സിപിഎം. ജില്ലാ കമ്മിറ്റി യോഗത്തിൽ നായനാർ പ്രതിമയിലെ രൂപമാറ്റത്തിനെതിരെ രൂക്ഷമായ വിമർശനമുയർന്നിരുന്നു. മാസങ്ങൾക്ക് മുമ്പേ പ്രതിമ പൂർത്തിയാക്കി അക്കാദമി കെട്ടിടത്തിൽ മറച്ച് വെക്കുകയായിരുന്നു. അന്ന് ഇക്കാര്യം പരിശോധിച്ചിരുന്നുവെങ്കിൽ ഉത്ഘാടനത്തിന് മുമ്പേ അപാകതകൾ പരിഹരിക്കാമായിരുന്നു. പ്രതിമാ നിർമ്മാണത്തിന്റെ ചുമതല ജില്ലാ സെക്രട്ടറി പി.ജയരാജനും കെ.കെ. രാഗേഷ് എം. പി ക്കുമായിരുന്നു. ഡൽഹിയിൽ പാർലിമെന്റ് മന്ദിരത്തിന് മുന്നിലെ എ.കെ. ജി. പ്രതിമ സ്ഥാപിച്ചതുൾപ്പെടെ നിരവധി പ്രതിമകൾ നിർമ്മിച്ചത് ജില്ലയിലെ കുഞ്ഞി മംഗലത്തുള്ള ശില്പികളായിരുന്നു. അവരെയെല്ലാം ഒഴിവാക്കി രാജസ്ഥാൻ സർവ്വകലാശാലയിലെ ശില്പകലാ വിഭാഗത്തെയായിരുന്നു പ്രതിമ നർമ്മാണം ഏൽപ്പിച്ചത്. ജയ്പൂരിൽ നിർമ്മാണം പൂർത്തിയാക്കിയാണ് കണ്ണൂരിൽ കൊണ്ടു വന്നത്.

ഒമ്പതര അടി ഉയരമുള്ളതും 800 കിലോ ഗ്രാം ഭാരവുമുള്ളതാണ് വെങ്കല പ്രതിമ. 30 ഓളം പേർ പങ്കാളിയായ പ്രതിമാ നിർമ്മാണത്തിന് നേതൃത്വം നൽകിയത് തിരുവല്ല സ്വദേശിയും ശില്പകലാ അദ്ധ്യാപകനുമായ തോമസ് ജോൺ കോവൂരാണ്. കേരള ജനത പ്രത്യേകിച്ച് കണ്ണൂരുകാർ നെഞ്ചേറ്റിയ നായനാർ പക്ഷെ ശില്പത്തിലുണ്ടായില്ല എന്ന പരാതിയാണ് പ്രതിമ അനാച്ഛാദനത്തിന് ശേഷം ഉണ്ടായത്. ഒമ്പതര അടി ഉയരമുള്ള ശില്പം 11 അടി ഉയരത്തിലുള്ള കോൺക്രീറ്റ് പീഠത്തിലാണ് സ്ഥാപിച്ചത്.

താഴെ നിന്ന് നോക്കുന്ന ഒരാൾക്ക് 20 അടി ഉയരത്തിലാണ് പ്രതിമ കാണാനാകുക. അതിനാൽ മുഖത്തെ കണ്ണട വ്യക്തമാകില്ല. വെളിച്ചം മുഖത്ത് വീഴുമ്പോഴുള്ള നിഴലും പ്രശ്നമാണ്. ഇത് പരിഹരിച്ച് പരാതി തീർക്കാനാണ് ശ്രമം. തുടുത്ത മുഖവും തുറന്ന ചിരിയും സ്വതസിദ്ധമായ നായനാരുടെ മുഖം പുതിയ മാറ്റത്തിലൂടെ ഉണ്ടാകുമോ എന്നാണ് നായനാരെ സ്നേഹിക്കുന്നവർ ചോദിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP