Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഉന്നത വിദ്യാഭ്യാസത്തിന്റെ വെല്ലുവിളികളെ കുറിച്ച് പ്രസംഗിക്കാൻ അനുമതി ചോദിച്ചു; പ്രസംഗിച്ചത് പച്ചപതാകയുടെ തണലിനെ കുറിച്ച്; ഷീനാ ഷൂക്കൂറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഗവർണ്ണർ; വിസി മോഹം പൊലിയുന്നു

ഉന്നത വിദ്യാഭ്യാസത്തിന്റെ വെല്ലുവിളികളെ കുറിച്ച് പ്രസംഗിക്കാൻ അനുമതി ചോദിച്ചു; പ്രസംഗിച്ചത് പച്ചപതാകയുടെ തണലിനെ കുറിച്ച്; ഷീനാ ഷൂക്കൂറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഗവർണ്ണർ; വിസി മോഹം പൊലിയുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: എംജി സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. ഷീനാ ഷുക്കൂർ മെയ്‌ മാസം നടത്തിയ വിദേശയാത്രയുടെ വിശദവിവരങ്ങൾ അന്വേഷിക്കാൻ ഗവർണർ ഉത്തരവിട്ടു. വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യനാണ് അന്വേഷണത്തിന്റെ ചുമതല. ഗവർണ്ണറുടെ അനുമതിയോടെയാണ് വിദേശ യാത്ര നടത്തിയതെന്നായിരുന്നു ഷീനാ ഷൂക്കൂർ വിവാദങ്ങളോട് പ്രതികരിച്ചിരുന്നത്. എന്നാൽ അത് ശരിയല്ലെന്ന് തെളിയിക്കുന്നതാണ് ഗവർണ്ണറുടെ അന്വേഷണ ഉത്തരവ്. ഇതോടെ കാലിക്കറ്റ് വൈസ് ചാനസലറാകാൻ ഷീനാ ഷുക്കൂർ നടത്തിയ നീക്കമെല്ലാം പൊളിയുമെന്നും ഉറപ്പായി. മുസ്ലിം ലീഗിലെ പികെ കുഞ്ഞാലിക്കുട്ടി വിഭാഗത്തിന്റെ പിന്തുണയിൽ വിഎസിയാകാനുള്ള നീക്കമാണ് പൊളിയുന്നത്. ഗൾഫ് യാത്രവിവാദത്തിൽ ഷീനാ ഷൂക്കൂറിനെതിരെ അന്വേഷണം വരുമെന്ന് മറുനാടൻ മലയാളി ദിവസങ്ങൾക്ക് മുമ്പേ റിപ്പോർട്ട് ചെയ്തിരുന്നു.

കെ.എം.സി.സിയുടെ ചെറുവത്തൂർ യൂണിറ്റ് ദുബായിൽ നടത്തിയ പരിപാടിയിൽ ഷീന ഷുക്കൂർ നടത്തിയ പ്രസംഗം വിവാദമായിരുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്തെ വെല്ലുവിളികൾ സംബന്ധിച്ച് പഠനം നടത്താനെന്ന് കാണിച്ചാണ് ഷീന ഷുക്കൂർ വിദേശ യാത്രയ്ക്ക് അനുമതി തേടിയത്. എന്നാൽ ഇത് ലംഘിച്ച് രാഷ്ട്രീയ പാർട്ടിയുടെ യോഗത്തിൽ പങ്കെടുത്തത് വിവാദമായിരുന്നു. മെയ്‌ മാസം മൂന്നു ദിവസമാണ് വിദേശയാത്രയ്ക്ക് ഗവർണറോട് നേരത്തേ അനുമതി തേടിയിരുന്നത്. 'ഉന്നത വിദ്യാഭ്യാസത്തിലെ വെല്ലുവിളികൾ' എന്ന വിഷയത്തിന്മേൽ പ്രസംഗിക്കാനാണ് യാത്രാനുമതി നേടിയത്. എന്നാൽ ചില ടി വി ചാനലുകളിൽ പ്രക്ഷേപണം ചെയ്ത വിഡിയോ ദൃശ്യങ്ങളിലെ പരാമർശങ്ങൾ എടുത്തുകാട്ടി കോളജ് അദ്ധ്യാപകരുടെ സംഘടനയായ എകെപിസിടിഎ ഗവർണർക്കു പരാതി നൽകിയിരുന്നു. ഇതിന്മേലാണ് ഗവർണർ അന്വേഷണം ആവശ്യപ്പെട്ടത്.

എം.ജി സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. ഷീനാ ഷുക്കൂറിന്റെ ഗവേഷണപ്രബന്ധത്തിന്റെ ആധികാരികത ഉറപ്പാക്കാൻ വൈസ് ചാൻസലർ മൂന്നു സർവകലാശാലകളിൽ നേരിട്ട് പോയി അന്വേഷണം നടത്തണമെന്ന് ഗവർണരുടെ ഉത്തരവ് അട്ടിമറിക്കാൻ ആസൂത്രിത നീക്കം സജീവമാണെന്ന് ഇതിനെതിരെയും ഗവർണ്ണർ നിലപാട് എടുത്തിട്ടുണ്ട്. എം.ജി സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. ഷീനാ ഷുക്കൂറിന്റെ ദുബായ് യാത്രയെയും അവിടെ കേരള മുസ്ലിം കൾച്ചറൽ സെന്റർ പരിപാടിയിൽ നടത്തിയ പ്രസംഗത്തെയും ചൊല്ലി വിവാദം മുറുകുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. കാലിക്കറ്റ് സർവകലാശാല വൈസ്ചാൻസലർ സ്ഥാനത്തേക്കുള്ള പാനലിൽ മുസ്ലിംലീഗ് നോമിനിയായ ഡോ. ഷീനയുടെ പേര് ഗവർണർ പരിഗണിക്കുന്നതിനിടയിലാണ് നാലു മാസം മുമ്പു നടന്ന പരിപാടിയുമായി ബന്ധപ്പെട്ട സംഭവത്തിന്റെ വീഡിയോ പ്രസംഗം പുറത്തു വന്നത്.

കെ.എം.സി.സി ചെറുവത്തൂർ ഘടകത്തിന്റെ ദുബായ് പരിപാടിയിൽ കഴിഞ്ഞ മെയ് 22നാണ് പി.വി സി ഡോ. ഷീനാ ഷുക്കൂർ പങ്കെടുത്തത്. 23ന് ഐ.ജിയുടെ കോപ്പിയടി വിവാദവും ഓഫ് കാമ്പസ് പ്രശ്‌നവും ചർച്ച ചെയ്യുന്ന അക്കാഡമിക് കൗൺസിലും ഉച്ചകഴിഞ്ഞ് സിൻഡിക്കേറ്റ് യോഗവും ഉണ്ടായിരുന്നു. ഇത് രണ്ടും ഒഴിവാക്കിയാണ് ദുബായിൽ എത്തിയതെന്ന് ഷീനാ ഷുക്കൂർ പ്രസംഗത്തിൽ പറയുന്നു. ഇതിനെതിരെ ഗവർണ്ണർക്ക് പരാതിയും ലഭിച്ചു. പാർട്ടി പരിപാടിയിൽ പങ്കെടുക്കാനല്ല ഷീന ഷൂക്കൂർ അനുമതി തേടിയത്. വിദ്യാഭ്യാസപരമായ ചടങ്ങുകളിൽ പങ്കെടുക്കാനെന്നാണ് അപേക്ഷയിൽ കാണിച്ചിരുന്നതെന്നാണ് ലഭിക്കുന്ന സൂചന. അതുകൊണ്ട് തന്നെ പിവിസിയുടെ വിദേശ യാത്രയിൽ ചട്ടലംഘനം ഉണ്ടായെന്ന് തന്നെയാണ് വിലയിരുത്തൽ. എന്നാൽ വി സി സ്ഥാനം അട്ടിമറിക്കുന്നതിനു ചില കേന്ദ്രങ്ങൾ ബോധപൂർവം വിവാദം ഉണ്ടാക്കുകയാണെന്നാണ് ലീഗ് നേതാക്കളുടെ ആക്ഷേപം.

പച്ച പതാകയുടെ തണലിൽ നിന്നാണ് തനിക്കും ഭർത്താവിനും ഉയർന്ന പദവിയും വീടും കാറും ലഭിച്ചത്. എന്തൊക്കെ ഉയർന്ന യോഗ്യതയുണ്ടെങ്കിലും പാർട്ടി പിന്തുണ ഉണ്ടെങ്കിലേ ജീവിതത്തിൽ ഉയർച്ച ഉണ്ടാകൂ എന്നും പറയുന്നു. പ്രസംഗത്തിന്റെ വീഡിയോ വാട്ട്‌സ് ആപ്പിലൂടെയും പ്രചരിക്കുന്നുണ്ട്. പ്രസംഗത്തിലെ വാക്കുകൾ ഓരോന്നും പ്രോ വിസിക്ക് ചേർന്നതല്ലെന്നാണ് വിമർശനം. വെറുമൊരു രാഷ്ട്രീയ നിയമനമായി പ്രോ വിസി സ്ഥാനത്തെ ഷീനാ ഷുക്കൂർ തരം താഴ്തിയെന്നാണഅ ആക്ഷേപം. ഇതിനിടെയാണ് ഷീനാ ഷൂക്കൂറിനെതിരായ പഴയി ആക്ഷേപങ്ങളും വീണ്ടും ഉയർന്നുവരുന്നത്. വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട നൽകാൻ വിസിയോട് ഗവർണ്ണർ മാസങ്ങൾക്ക് മുമ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ അന്വേഷണം പൂർത്തിയായില്ല. ഈ സാഹചര്യത്തിലാണ് ഗവർണ്ണർ നേരിട്ട് വിസിയോട് അതൃപ്തി രേഖപ്പെടുത്തുന്നതെന്നാണ് സൂചന. ഏതായാലും ഈ വിഷയത്തിൽ അന്വേഷണം വൈകിപ്പിക്കാൻ ഇനി വൈസ് ചാൻസലർക്ക് കഴിയില്ല.

ഷീനാ ഷൂക്കൂറിന്റെ ബയോഡാറ്റയിൽ പറഞ്ഞിരിക്കുന്ന പ്രബന്ധങ്ങളിൽ അന്വേഷണം നടത്തി ശുപാർശ നൽകാനാണ് വൈസ് ചാൻസലറോട് ഗവർണ്ണർ നിർദ്ദേശിച്ചത്. രാജ്ഭവന്റെ ഉത്തരവ് അനുസരിച്ചുള്ള നടപടി ക്രമങ്ങൾ വൈസ് ചാൻസലർ ബാബു സെബാസ്റ്റ്യൻ പൂർത്തിയാക്കി. ചാൻസലർ കൂടിയായ ഗവർണ്ണറുടെ നിർദ്ദേശം അംഗീകരിച്ചുവെന്ന് വരുത്തി തീർക്കാനായിരുന്നു അത്. അതിനപ്പുറം ഒന്നും നടക്കില്ലെന്നാണ് ലഭിക്കുന്ന സൂചന. വൈസ് ചാൻസലറുടെ അന്വേഷണ റിപ്പോർട്ട് വൈകിപ്പിച്ച് ഷീനാ ഷുക്കൂറിനെ രക്ഷിക്കണമെന്ന ആവശ്യമാണ് മുസ്ലിം ലീഗ് മുന്നോട്ട് വച്ചിട്ടുള്ളത്. ഇത് നടക്കുമെന്ന പ്രതീക്ഷയിലാണ് പ്രോ വൈസ് ചാൻസലറും കൂട്ടരും. അത്രയും സമ്മർദ്ദം വൈസ് ചാൻസലർക്ക് മേലുണ്ട്. ഇനി അന്വേഷണം പൂർത്തിയായാലും റിപ്പോർട്ട് ഷീനാ ഷൂക്കൂറിനെ അനുകൂലമാകണമെന്ന നിർദ്ദേശവും ഉണ്ട്. ഗവർണ്ണറെ സ്വാധീനിക്കാൻ കഴിയില്ലെന്നതിനാലാണ് അത്. എന്നാൽ ഗവർണ്ണർക്ക് കള്ള റിപ്പോർട്ട് നൽകിയാൽ പിടിക്കപ്പെടുമെന്ന ആശങ്ക വൈസ് ചാൻസലറും ബന്ധപ്പെട്ടവരോട് പങ്കുവച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിനായുള്ള യാത്ര വൈകിപ്പിക്കുന്നത്. ഇതും ഗവർണ്ണർ ഇടപെട്ട് വേഗത്തിലാക്കുകയാണ്.

ഷീനാ ഷുക്കൂർ ഗവേഷണം നടത്തിയ ഡൽഹി അമിറ്റി സർവകലാശാല, ചെന്നൈ അംബേദ്കർ സർവകലാശാല, പിഎച്ച്.ഡി ക്ക് അപേക്ഷിക്കുമ്പോൾ ലക്ചററായി ജോലി നോക്കിയ കണ്ണൂർ സർവകലാശാല എന്നിവിടങ്ങളിൽ അന്വേഷണം നടത്തണമെന്നായിരുന്നു ഗവർണ്ണറുടെ ഉത്തരവ്. ഒരു സീനിയർ അഭിഭാഷകനെയോ സീനിയർ ഓഫീസറെയോ സഹായിയായി ഒപ്പം കൊണ്ടു പോകാം. ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട് ഇത്തരമൊരു അന്വേഷണത്തിന് ഗവർണർ ഉത്തരവിടുന്നത് ആദ്യമാണ്. മറുനാടൻ മലയാളിയാണ് ഷീനാ ഷുക്കൂറിന്റെ ഗവേഷണ പ്രബന്ധത്തിലെ പൊള്ളത്തരം ആദ്യം പുറത്തു കൊണ്ടുന്നത്. അതിന് ശേഷം നിരവധി ഇടപെടലുണ്ടായി. തുടർന്നാണ് പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ട് ഗവർണ്ണർ പി സദാശിവം ഉത്തരവിട്ടത്. ഗവർണ്ണറെ സ്വാധീനിക്കാനും ശ്രമമുണ്ടായി. എന്നാൽ സുപ്രീംകോടതിയുടെ മുൻ ചീഫ് ജസ്റ്റീസ് കൂടിയായ പി സാദശിവത്തിന് ആരോപണങ്ങളിലെ ഗൗരവ സ്വഭാവം തിരിച്ചറിയാമെന്നതിനാൽ നീക്കം പാളി.

എത്രകാലത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്ന് ഗവർണ്ണറുടെ ഉത്തരവിൽ ഇല്ല. ഇതിനെ മറയാക്കി ഷീനാ ഷുക്കൂറിന്റെ കേസ് ഒതുക്കാനാണ് നീക്കം. വൈസ് ചാൻസലറുടെ പരിശോധന പൂർത്തിയായാൽ മാത്രമേ ഷീനാ ഷുക്കൂറിനെതിരെ നടപടിയെടുക്കാൻ ഗവർണ്ണർക്ക് കഴിയൂ. ഇത് നീട്ടികൊണ്ട് പോയി പ്രോ വൈസ് ചാൻസലറെ രക്ഷിക്കാനാണ് നീക്കം. ഈ പരിശോധന എന്ന് പൂർത്തിയാകുമെന്നതിൽ കൃത്യമായ ഉത്തരം നൽകാൻ വൈസ് ചാൻസലർ തയ്യാറല്ല. സ്വകാര്യ സർവകലാശാലയായ അമിറ്റിയിൽ ഗവേഷണം നടത്തുകയാണെന്ന് 2007ൽ ഷീനാ ഷുക്കൂർ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ എം.ജി പി.വി സി നിയമനത്തിനുള്ള ബയോഡേറ്റയിൽ ചെന്നൈയിലെ ഡോ. അംബേദ്കർ ലാ സർവകലാശാലയിൽ നിന്ന് 2009 ൽ ഡോക്ടറേറ്റ് എടുത്തെന്നാണ് രേഖപ്പെടുത്തിയത്. ഈ രണ്ടു വർഷത്തിനിടയിൽ ഏതാനും മാസം അമേരിക്കയിൽ സ്‌കോളർഷിപ്പ് പഠനത്തിലുമായിരുന്നു. പിഎച്ച്.ഡി എടുക്കാൻ നാലുവർഷമെങ്കിലും വേണ്ടിയിരിക്കെ, കുറഞ്ഞ കാലയളവിൽ ഇതെങ്ങനെ സാധിച്ചെന്നാണ് ഉയരുന്ന ചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP