Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഞാൻ ഒരു കമ്മ്യൂണിസ്റ്റ് ആണ് മതേതര പ്രണയത്തെയും വിവാഹത്തെയും പിന്തുണക്കുന്നു; പക്ഷെ മതം മാറ്റാനായി പ്രണയം നടിച്ചെത്തുന്നതിനെ അംഗീകരിക്കാനാവില്ല; ഏഴു വർഷത്തിനിടെ കസർകോഡ് കോളജിൽ മതപരിവർത്തനം നടത്തിയത് 9 പെൺകുട്ടികൾ; ആതിരയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ നേതാവ് ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റ് പിൻവലിപ്പിച്ച് പാർട്ടി നേതൃത്വം

ഞാൻ ഒരു കമ്മ്യൂണിസ്റ്റ് ആണ് മതേതര പ്രണയത്തെയും വിവാഹത്തെയും പിന്തുണക്കുന്നു; പക്ഷെ മതം മാറ്റാനായി പ്രണയം നടിച്ചെത്തുന്നതിനെ അംഗീകരിക്കാനാവില്ല; ഏഴു വർഷത്തിനിടെ കസർകോഡ് കോളജിൽ മതപരിവർത്തനം നടത്തിയത് 9 പെൺകുട്ടികൾ; ആതിരയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ നേതാവ് ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റ് പിൻവലിപ്പിച്ച് പാർട്ടി നേതൃത്വം

രഞ്ജിത് ബാബു

കാസർഗോഡ്: ആറാട്ടുകടവിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ ആതിരയുടെ തിരോധാനം സംബന്ധിച്ച് ഉദുമ ബ്ലോക്ക് ഡിവൈഎഫ്‌ഐ. സെക്രട്ടറിയും യൂത്ത് കോഡിനേറ്ററുമായ എ.വി. ശിവപ്രസാദിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനെച്ചൊല്ലി വിവാദം. മതപരിവർത്തനം ലക്ഷ്യമിട്ട് പെൺകുട്ടികളെ ചതിയിൽ വീഴ്‌ത്തുന്ന സംഭവങ്ങൾ ജില്ലയിൽ അരങ്ങേറുന്നുണ്ടെന്നും ഏഴ് വർഷത്തിനിടെ കാസർഗോഡ് ഗവൺമെന്റ് കോളേജിലെ ഒൻപതു പെൺകുട്ടികളെയാണ് ഇത്തരത്തിൽ മതം മാറ്റിയതെന്നും ശിവപ്രസാദിന്റെ പോസ്റ്റിൽ പറയുന്നു.

ശിവപ്രസാദിന്റെ പോസ്റ്റിനെ അനുകൂലിച്ചും എതിർത്തും ആളുകൾ രംഗത്ത് വന്നതോടെ ഡിവൈഎഫ്ഐ ജില്ലാ നേതൃത്വത്തിന്റെ സമ്മർദ്ദത്തിത്തെ തുടർന്ന് പോസ്റ്റ് പിൻവലിച്ചു. അതേസമയം പ്രണയത്തെ പിന്തുണച്ച് ശിവപ്രസാദിന്റെ പോസ്റ്റിനെതിരെ ഉറഞ്ഞ് തുള്ളുന്നവർ ഇത്തരം പെൺകുട്ടികൾ ഐ.എസിൽ എത്തിച്ചേരുന്നതിനെക്കുറിച്ച് മൗനം പാലിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്. അന്യമതസ്ഥനെ പ്രണയിക്കുന്നവർ പിന്നീട് രാജ്യം വിടുന്നത് എന്തിനുവേണ്ടെയെന്നാണ് വിമർശകർ ചോദിക്കുന്നത്.

ചിലർ മതപരിവർത്തനത്തിനു വേണ്ടി പ്രണയം നടിച്ച് പൺകുട്ടികളെ ചതിയിൽ വീഴ്‌ത്തുകയാണെന്നും പാലക്കുന്നിൽ കാണാതായ പെൺകുട്ടിയെ അന്യമതത്തിൽപ്പെട്ട യുവാവിനൊപ്പം സുഖകരമല്ലാത്ത രീതിയിൽ താൻ കണ്ടിരുന്നെന്നും ശിവപ്രസാദ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. പെൺകുട്ടിയുടെ പ്രണയബന്ധം വീട്ടുകാരെ അറിയിച്ചിട്ടും അവർ കാര്യമാക്കിയില്ല. ഇത് ഒരു പെൺകുട്ടിയുടെ മാത്രം കാര്യമല്ല, കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ ഒമ്പത് പെൺകുട്ടികൾ സമാനമായ സംഭവം കാസർകോട് ഗവ. കോളജിൽ ഉണ്ടായിട്ടുണ്ടെന്നും നേതാവ് പോസ്റ്റിൽ പറയുന്നു.

പ്രണയം നടിച്ച് മതപരിവർത്തനം നടത്തി പെൺകുട്ടികളെ ചൂഷണം ചെയ്യുന്നവർക്കെതിരെ ശക്തമായ പ്രതിരോധം കാമ്പസുകളിലും സമൂഹത്തിലും ഉയർത്തി കൊണ്ടുവരേണ്ടതുണ്ട്. പാവപ്പെട്ട വീടുകളിലെയും കാണാൻ കൊള്ളാവുന്ന പെൺകുട്ടികളെയുമാണ് ഇക്കൂട്ടർ വലയിൽ വീഴ്‌ത്തുന്നത്. ഉച്ചഭക്ഷണ സമയത്തും കലോത്സവങ്ങൾക്കിടയിലുമാണ് ഇവർ പെൺകുട്ടികളോടു പ്രണയാഭ്യർത്ഥന നടത്തി കെണിയിൽ വീഴ്‌ത്തുന്നത്. പെൺകുട്ടി തന്റെ ഇംഗിതത്തിന് വഴങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം മതപഠനത്തിന് നിർബന്ധിക്കും. പിന്നീട് ഈ പെൺകുട്ടിയെ കുടുംബത്തിൽ നിന്ന് അടർത്തിമാറ്റുന്നുവെന്നും ശിവപ്രസാദ് ഫേസ്‌ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടിയിരുന്നു.

നേതാവിന്റെ കുറിപ്പിനെതിരെ പാർട്ടിക്കുള്ളിൽനിന്നു തന്നെ വിമർശനനമുയർന്നതോടെയാണ് ഉന്നത ഇടപെടലുണ്ടായതും പോസ്റ്റ് പിൻവലിച്ചതും. കുറുപ്പിനൊപ്പം അപ്ലോഡ് ചെയ്ത പത്രവാർത്തയുടെ കട്ടിംഗും പോസ്റ്റ് വിവാദമാകാൻ കാരണമായി. കാണാതായ പെൺകുട്ടി ഐ എസിൽ ചേർന്നതായി സംശയമെന്ന തരത്തിൽ വന്ന വാർത്തയുടെ കട്ടിംഗാണ് പോസ്റ്റിനോടൊപ്പം ചേർത്തത്. മിശ്രവിവാഹത്തെ പിന്തുണക്കുന്ന ഒരു സംഘടനയിൽപ്പെട്ട നേതാവ് പ്രത്യേക സമുദായത്തെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന തരത്തിൽ കുറിപ്പെഴുതിയതാണ് നേതാക്കളെ ചൊടിപ്പിച്ചത്. ആതിരയുടെ തിരോധാനം മറ്റൊരു തലത്തിലെത്തി നിൽക്കെയാണ് ഡി വൈ എഫ് ഐ നേതാവിന്റെ വിവാദ ഫേസ്‌ബുക്ക് പോസ്റ്റെന്നതും ശ്രദ്ധേയമാണ്.

അതേസമയം ശിവപ്രസാദിനെ അനുകൂലിച്ചും നിരവധി പേർ രംഗത്തുവന്നു. തെളിവുകളുടെ വെളിച്ചത്തിലാണ് ശിവപ്രസാദ് കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്... തള്ളിക്കളയുകയോ.. പട്ടം നൽകുകയോ അല്ല വേണ്ടത് കൂടുതൽ ശ്രദ്ധ കിട്ടേണ്ട വിഷയം...ഇനി ഒരു രക്ഷിതാവിനും ഇപ്രകാരം തീ തിന്നേണ്ടി വരരുത്..., സഖാവിന്റെ വാക്കുകൾ ആണ് ശരി ...ഇതു വരെ പുറം നാടുകളിൽ സംഭവിച്ച സംഭവങ്ങൾ നമ്മൾ പത്രത്തിൽ വായിച്ച അറിവ് മാത്രമേ ഉള്ളു ...ഇതിപ്പോ നമ്മുടെ നാട്ടിലും .... എന്നിങ്ങനെ പോകുന്നു ശിവപ്രസാദിനെ പിന്തുണക്കുന്നവരുടെ കമന്റുകൾ.

കാസർകോട് പടന്നയിൽ നിന്നും കേരളത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുമായി 21 പേർ തീവ്രവാദ സംഘടനയായ ദാഇഷിൽ ചേർന്നെന്ന വിവരം പുറത്തുവന്നിരുന്നു. ഇതിന് ശേഷം തന്റെ മകളെ പ്രണയം നടിച്ച് മതപരിവർത്തനം നടത്തി ദാഇഷിൽ ചേർക്കാൻ ശ്രമിക്കുന്നുവെന്ന് കാണിച്ച് ഒരു മാതാവ് കാസർകോട് പൊലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ മകളുടെ പ്രണയബന്ധം തകർക്കാൻ മാതാവ് ആസൂത്രണം ചെയ്ത നാടകമായിരുന്നു മതപരിവർത്തനമെന്ന് പിന്നീട് വ്യക്തമായിരുന്നു.

ഇതിന് പിന്നാലെയാണ് പാലക്കുന്നിലെ പെൺകുട്ടിയെ ദുരൂഹസാഹചര്യത്തിൽ കാണാതാകുന്നത്. മതപഠനത്തിനായി പോകുന്നെന്ന കത്തെഴുതി വച്ചശേഷമാണ്‌പെൺകുട്ടി വീടുവിട്ടത്. അതേസമയം മൂന്ന് ദിവസം കഴിഞ്ഞിട്ടും തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസിന് വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

ശിവപ്രസാദിന്റെ ഫേസ്‌ബുക്കിലിട്ട പോസ്റ്റിന്റെ പൂർണരൂപം

കാസർകോട് ഗവ. കോളേജിൽ ബിരുദ പഠനം പൂർത്തിയാക്കി എസ്.എഫ്.ഐയുടെ ജില്ലാ ഭാരവാഹി ആയി ഗവ. കോളേജിൽ പോകുമ്പോഴാണ് രണ്ട് ദിവസം മുമ്പ് 30 പേജ് കത്തെഴുതി വച്ച് ഇസ്ലാം മതത്തിൽ ചേരാൻ പറഞ്ഞ് പോയ കുട്ടിയെ കണ്ടുമുട്ടുന്നത്. സുഖകരമല്ലാത്ത രീതിയിൽ ഒരു അന്യമതത്തിൽപ്പെട്ട ചെറുപ്പക്കരന്റെ കൂടെ ആണ് കാണുന്നത്. അന്ന് ക്യാമ്പസ് സൗഹൃദം എന്ന് കരുതി മറ്റ് കാര്യങ്ങൾ അന്വേഷിച്ചില്ല. പിന്നെ കോളേജ് ഇലക്ഷൻ സമയത്ത് വീണ്ടും പോയപ്പോ ഇതേ ചെറുപ്പക്കാരന്റെ കൂടെ കുട്ടിയെ കണ്ടു. പിന്നെ അവൾടെ ക്ലാസിലെ എനിക്ക് അറിയുന്ന SFI യിൽ പ്രവർത്തിക്കുന്ന കുട്ടി മറ്റ് കാര്യങ്ങളും സൂചിപ്പിച്ചു. അപ്പോഴാണ് ആ കുട്ടി വലിയ ഒരു കെണിയിൽപ്പെട്ടിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലായത്. ജാതിയോ മതമോ നോക്കാതെ പ്രണയിക്കുന്നതിനെ പിന്തുണയ്ക്കുന്ന ഒരാളാണ് ഞാൻ. പക്ഷെ ഈ പ്രണയം ആ ചെറുപ്പക്കാരൻ സദുദ്ദേശത്തോടെ അല്ല കാര്യങ്ങൾ ചെയ്യുന്നത് എന്ന് മനസ്സിലാക്കി ഞാൻ ആ ബന്ധം ഒഴിവാക്കാൻ കുട്ടിയുടെ മാതൃസഹോദരനോട് കാര്യം പറയുകയും അവളുടെ സഹോദരനോട് നേരിട്ട് വിഷയത്തിന്റെ ഗൗരവം ബോധിപ്പിച്ചതുമാണ്. പക്ഷെ അവർ അത് കാര്യമാക്കാതെ കുട്ടിയെ കൂടുതൽ അപകടത്തിലേക്ക് എത്തിക്കുന്ന സാഹചര്യമാണ് ഉണ്ടായത്.

ഇത് ഒരു പെൺകുട്ടിയുടെ മാത്രം കാര്യമല്ല, കഴിഞ്ഞ 7 വർഷത്തിനുള്ളിൽ 9 പെൺകുട്ടികൾക്ക് ഇത് പോലെ സമാനമായ സംഭവങ്ങൾ കാസർകോട് ഗവ.കോളേജിൽ മാത്രം ഉണ്ടായിട്ടുണ്ട്. ഇതിൽ നെല്ലിക്കട്ടയിലെ ചന്ദ്രൻ പാറയിലെ പെൺകുട്ടി മതം മാറി ഒരു ചെറുപ്പക്കാരന്റെ കൂടെ ജീവിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ബാക്കിയുള്ള പെൺകുട്ടികൾ വിവിധ കേന്ദ്രങ്ങളിൽ കൗൺസിലിംഗിന് വിധേയമാകുന്നുണ്ട് എന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. പ്രണയം നടിച്ച് മതപരിവർത്തനം നടത്തി ചില പ്രത്യേക താൽപര്യത്തിന് വേണ്ടി മാത്രം പെൺകുട്ടികളെ ചൂഷണം ചെയ്യുന്നവർക്കെതിരെ ശക്തമായ പ്രതിരോധം ക്യാമ്പസുകളിലും സമൂഹത്തിലും ഉയർത്തി കൊണ്ട് വരേണ്ടതുണ്ട്. പാവപ്പെട്ട വീടുകളിലെയും കാണാൻ കൊള്ളാവുന്ന പെൺകട്ടികളെയാണ് ഇക്കൂട്ടർ വലയിൽ വീഴ്‌ത്തുന്നത്. ഉച്ചഭക്ഷണ സമയത്തും കോളേജ് കലോത്സങ്ങളും ക്യാംപുകളും വിനോദയാത്രകളിലുമാണ് ഇവർ പെൺകുട്ടികളെ പ്രണയാഭ്യർത്ഥന നടത്തിയും പൈങ്കിളി വർത്തമാനം പറഞ്ഞ് കെണിയിൽ വീഴ്‌ത്തുന്നത്. പെൺകുട്ടി തന്റെ ഇംഗിതത്തിന് വഴങ്ങി എന്ന് ഉറപ്പാക്കിയ ശേഷം മതപഠനം കുട്ടിയെ പഠിപ്പിക്കുന്നു. ക്രമേണ അവന്റെ മത വിശ്വാസത്തിലേക്ക് കുട്ടിയെ എത്തിച്ച് കുടുംബത്തിൽ നിന്ന് പെൺകുട്ടിയെ അടർത്തിമാറ്റുന്നു.

ഏറ്റവും അവസാനം വീട് വിട്ട പെൺകുട്ടി എനിക്ക് നന്നായി അറിയുന്നതും 2012-2015 വർഷത്തിൽ SFI യുടെ ചുമതലയുള്ളപ്പോൾ ഇടപെട്ട ഒരു വിഷയം ആയതുകൊണ്ടാണ് ഇങ്ങനെ പ്രതികരിക്കേണ്ടി വന്നത്. അന്ന് എന്റെ കൂടെ ടഎക ജില്ലാ കമ്മിറ്റി അംഗവും കോളേജിലെ വിദ്യാർത്ഥിനിയുമായ സഖാവാണ് ഇടപെടാൻ പറഞ്ഞത്. അന്ന് നാട് വിട്ട പെൺകുട്ടിയും ആ ചെറുപ്പക്കാരനും എന്നോട് പറഞ്ഞത് തെറ്റായി ഒന്നുമില്ല സൗഹൃദം മാത്രമാണെന്നാ. പിന്നെ പല തവണ പലരും പറഞ്ഞപ്പോ ഞാൻ ശ്രദ്ധിക്കാൻ പോയില്ല. 2 വർഷത്തിനു ശേഷം അന്ന് ഈ കുട്ടിയുമായി പ്രണയത്തിലായിരുന്ന ചെറുപ്പക്കാരൻ അവന്റെ മതത്തിൽപ്പെട്ട ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു എന്നാണ് അറിഞ്ഞത്. ആ വാർത്ത കേട്ടപ്പോ കുറച്ച് ആശങ്കപ്പെട്ടെങ്കിലും പിന്നീട് കുട്ടിക്ക് നല്ല ഒരു ജീവിതം ഉണ്ടാകുമെന്ന് കരുതി. പക്ഷെ ഈ അടുത്ത് വന്ന പത്ര വാർത്ത വന്നപ്പോഴാണ് ശരിക്കും ഞെട്ടിത്തരിച്ചത്. ഞാനും അവളെ അറിയുന്ന എല്ലാരും അരുത് എന്ന് പറഞ്ഞിട്ടും ചെവികൊള്ളാത്ത പെൺകുട്ടി നാടുവിട്ടു എന്നറിഞ്ഞപ്പോഴാണ്.

ഞാൻ ഒരു കമ്മ്യൂണിസ്റ്റ് ആണ് മതേതര പ്രണയത്തെയും വിവാഹത്തെയും പിന്തുണക്കുന്ന ആളാണ്. പക്ഷെ മത പരിവർത്തനത്തിനായി കപട പ്രണയം നടിച്ച് ചില പ്രത്യേകകാര്യം സാധിച്ചെടുക്കാൻ നടത്തുന്ന കാര്യങ്ങൾ അംഗീകരിക്കാനാവില്ല. കാസർകോട് ഗവ. കോളേജ് കേന്ദ്രീകരിച്ച് ചില ആളുകൾ ഇതിന് വേണ്ട എല്ലാ വിധ സഹായങ്ങളും എത്തിച്ച് കൊടുക്കാനും മതസ്പർദ ഉണ്ടാക്കി വർഗീയ വേർതിരിവ് ഉണ്ടാക്കാൻ പരിശ്രമിക്കുകയാണ്. ഇത്തരം പ്രവർത്തനങ്ങളെ ക്യാമ്പസുകളിൽ നിന്ന് ഒറ്റപ്പെടുത്താനും സമൂഹത്തിൽ നിന്ന് ഇല്ലാതാക്കാനും വിദ്യാർത്ഥികളും രക്ഷിതാക്കളും മുന്നോട്ട് വരണമെന്നും ജാഗ്രത പാലിക്കണമെന്നും അഭ്യർത്ഥിക്കുന്നു. 

പോസ്റ്റ് പിൻവലിച്ചശേഷം ഇട്ട വിശദീകരണ കുറിപ്പ്

ഞാൻ ഇന്നലെ ഒരു കുട്ടിയുടെ തിരോധാനത്തെ കുറിച്ച് ഒരു പോസ്റ്റ് ചെയ്യുകയുണ്ടായി...ആ പോസ്റ്റ് ചില ആർഎസ്എസ് ബിജെപി ഭൂരിപക്ഷ വർഗീയവാദികൾ മുതലെടുപ്പ് നടത്തുന്നു മനസ്സിലാക്കിയാണു തത്കാലികമായി പിൻവലിച്ചത്. അല്ലാതെ നിലപാടിൽ മാറ്റം ഉണ്ടായതുകൊണ്ടല്ല..പിന്നെ ഭൂരിപക്ഷ വർഗ്ഗിയതയും ന്യൂന പക്ഷ വർഗ്ഗീയതയും രണ്ടും നാടിന്നാപത്താണ്. ആർഎസ്എസ് എത്രയൊ ആളുകളെ പ്രത്യേകിച്ച് ന്യുനപക്ഷ വിഭാഗത്തിൽപ്പെട്ടവരെ ഉൾപ്പെടെ മത പരിവർത്തനം നടത്തി രാഷ്ട്രീയ ലാഭത്തിനു വേണ്ടി വിനിയോഗിക്കുന്നുണ്ട്. അതിനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കേണ്ടതു അനിവാര്യമാണ്.

ഇന്ത്യയിൽ ബഹുഭൂരിപക്ഷം വർഗ്ഗീയ കലാപങ്ങൾക്കും ആക്രമങ്ങൾക്കും നേതൃത്വം കൊടുക്കുന്നത് സംഘപരിവാരും ആർ എസ് എസും ആണെന്നത് എല്ലാർക്കും അറിയാവുന്ന കാര്യമാണ്. ഞാൻ ഒരിക്കലും ഒരു മതത്തെയൊ മത പരിവർത്തനത്തെയൊ എതിർത്തിട്ടില്ല... ഇന്ത്യൻ ഭരണഘടനയിൽ ഏത് മതം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യവും ഇന്ത്യൻ പൗരനുണ്ട്. അതിനെ പിന്തുണക്കുന്ന ഒരാൾകൂടി ആണു ഞാൻ. ലോകത്തിലെ ഏറ്റവും നല്ല മതങ്ങളിൽ ഒന്നാണു ഇസ്ലാം മതം. എന്റെ ബഹുഭൂരിപക്ഷം സുഹൃത്തുക്കളും ഇസ്ലാം മത വിശ്വാസികളാണു.

ഞാൻ എല്ലാ മതങ്ങളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.. പക്ഷെ കുട്ടിയുടെ ജീവിതത്തിൽ ഉണ്ടായ എല്ലാ സംഭവ വികാസങ്ങളിലും നേരിട്ടുള്ള അനുഭവത്തിന്റെ പശ്ചാത്തലത്തിലും വീട്ടുകാരും അവൾടെ കൂടെ പഠിച്ച കൂട്ടുകാരും കാര്യങ്ങൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ അങ്ങനെ പറയാൻ നിർബന്ധിതനായത്. അല്ലാതെ ഭാവനപൂർണ്ണമായി ഒന്നും പറഞ്ഞില്ല. ഇതിനു ഈ വിഷയത്തിൽ ഇടപെട്ട മറ്റു സഖാക്കൾ സഖാവ് സുഭാഷ് പാടി, സ്നേഹ, അന്നത്തെ എസ് എഫ് ഐ യൂണിറ്റ് ഭരവാഹികൾ എല്ലാർക്കും ഇത് അറിയുന്ന കാര്യമാണ്....പിന്നെ ഈ വിഷയത്തെ ആരും ലൗജിഹാദിന്റെയൊ ലൗ ജിന്നിന്റെ പേരിലൊ കൂട്ടികെട്ടണ്ട.... ഇത് ആ ഒരു കാര്യം സ്ഥിരീകരിക്കാൻ ഉദ്ദേശിച്ച് പറഞ്ഞതുമല്ല.... മതേതരത്വം സംരക്ഷിക്കാൻ മത സൗഹാർദ്ദം നില നിർത്താൻ സാമൂഹ്യ തിന്മകളെ അടിച്ചമർത്താൻ പ്രതികരണം തുടരുക തന്നെ ചെയ്യും..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP