Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നയന മനോഹരമായ ആ കാഴ്ചയിൽ നിറഞ്ഞ് നിന്നത് മണിമല പള്ളിയിലെ നെരയത്ത് അച്ചൻ; അമ്പലപ്പുഴയിൽ നിന്നും എരുമേലി പേട്ടതുള്ളലിനെത്തിയ സംഘത്തിലെ പെരിയ സ്വാമിയെ പൊന്നാടയണിയിച്ച് ഫാ. ആന്റണി നെരയത്ത സ്വീകരിക്കുമ്പോൾ അസ്വസ്ഥരാകുന്നത് ആരൊക്കെ?

നയന മനോഹരമായ ആ കാഴ്ചയിൽ നിറഞ്ഞ് നിന്നത് മണിമല പള്ളിയിലെ നെരയത്ത് അച്ചൻ; അമ്പലപ്പുഴയിൽ നിന്നും എരുമേലി പേട്ടതുള്ളലിനെത്തിയ സംഘത്തിലെ പെരിയ സ്വാമിയെ പൊന്നാടയണിയിച്ച് ഫാ. ആന്റണി നെരയത്ത സ്വീകരിക്കുമ്പോൾ അസ്വസ്ഥരാകുന്നത് ആരൊക്കെ?

മറുനാടൻ ഡസ്‌ക്

മണിമല: മതവും മതതീവ്രവാദവും ചുടുപിടിക്കുന്ന കേരളത്തിൽ കഴിഞ്ഞ ദിവസം കണ്ട നയന മനോഹരമായ കാഴ്ചയായിരുന്നു അമ്പലപ്പുഴയിൽ നിന്നും എരുമേലി പേട്ട തുള്ളലിനെത്തിയ സംഘത്തിലെ പെരിയ സ്വാമിയെ ഒരു പള്ളീലച്ചൻ പൊന്നാടയണിയിച്ച് സ്വീകരിക്കുന്നത്.

നെരയത്ത് അച്ചന്റെ നേതൃത്വത്തിൽ നടത്തിയ ഈ ആദരിക്കൽ ചടങ്ങ് സോഷ്യൽ മീഡിയകളിൽ വൈറലാവുകയും ചെയ്തിരുന്നു. മതസൗഹാർദ്ദത്തിന്റെ നേർക്കാഴ്ചയിലേക്ക് തുറക്കുന്ന ഈ വീഡിയോയിൽ പെരിയ സ്വാമിയെ പൊന്നാടയണിയിച്ചത് മണിമല ഫൊറോന പള്ളിയിലെ വികാരിയായ ഫാദർ ആന്റണി നെരയത്ത് ആയിരുന്നു. 

മറ്റൊരു മതത്തിന്റെ പുണ്യ കർമ്മമായിട്ടും ജാതി മത വിദ്വേഷം മറന്നുള്ള ഈ കൂടിച്ചേരലിൽ ഹിന്ദുമത വിശ്വാസ പ്രകാരമുള്ള വഴി പാട് പെരിയ സ്വാമി നൽകിയപ്പോൾ അത് ഇരു കൈകളും നീട്ടി സ്വീകരിക്കാനും അച്ചൻ മനസ് കാണിച്ചു.

എന്നാൽ അച്ചൻ നടത്തിയ ഈ മതസൗഹാർദ്ദ ഇടപെടൽ മനസ്സിന് കുളിർമ നൽകുന്ന കാഴ്ചയായി മാറിയപ്പോൾ ഇത് പലരെയും അസ്വസ്ഥമാക്കിയിട്ടുണ്ട്. എന്നാൽ അച്ചൻ ചെയ്ത ഈ പുണ്യ കർമ്മത്തിന് പൂർണ്ണ പിന്തുണയുമായി മണിമലക്കാരായ ക്രിസ്ത്യാനികളും രംഗത്തുണ്ട്.

മണിമലയിൽ ജാതിമത വ്യത്യസ്തമില്ലാതെ അച്ചൻ നടത്തുന്ന ഇടപെടൽ ചൂണ്ടിക്കാട്ടിയാണ് ഇടവകക്കാർ അച്ചന് പിന്തുണയുമായി എത്തിയിരിക്കുന്നത്.  അച്ചനെ കരിവാരി തേക്കുന്ന ക്രൈസ്തവ വിശ്വാസികൾ അച്ചൻ ആരെന്നോ മണിമലയിലെ മത സൗഹാർദ്ദമെന്തെന്നോ അറിയാത്തവരാണെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നു. അച്ചനെതിരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം നടത്തുന്നവർക്ക് ചുട്ടമറുപടിയുമായി നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്.

വർഷങ്ങളായി മണിമലയിലെ ക്രിസ്ത്യൻ സമൂഹം അമ്പലപ്പുഴയിൽ നിന്നും വരുന്ന എരുമേലി പേട്ട തുള്ളൽ സംഘത്തിന് വരവേൽപ്പ് നൽകാറുണ്ട്. ഇത്തവണ അവിടുത്തെ ക്രിസ്ത്യാനികളുടെ പ്രതിനിധിയായാണ് അച്ചൻ സംഘത്തിനെ ആദരിച്ചതും പെരിയ സ്വാമിയെ പൊന്നാടയണിയിച്ച് സ്വീകരിച്ചതും.

മണിമലയിലെ ക്രിസ്ത്യൻ വിശ്വാസികളും ഹിന്ദുക്കളും തമ്മിലുള്ള സൗഹൃദത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും അച്ചനെ പിന്തുണയ്ക്കുന്നവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നു. ശബരിമല പേട്ടതുള്ളലിനായി അമ്പലപ്പുഴ നിന്നെത്തുന്ന സംഘം ആദ്യകാലങ്ങളിൽ വള്ളത്തിൽ അമ്പലപ്പുഴനിന്നും മണിമലവരെ എത്തുകയും. മണിമല അമ്പലത്തിലെ വഴിപാടുകൾക്കു ശേഷം ശബരിമലയിലേക്ക് കാൽനടയായി പുറപ്പെടുകയും ആണ് ചെയ്തിരുന്നത്.

അക്കാലത്ത് മണിമലയിലെ ക്രിസ്ത്യൻ ഭവനങ്ങളിൽനിന്നും കപ്പ, ചേന, ചേമ്പ്, കാച്ചിൽ തുടങ്ങീ കാർഷിക ഉല്പന്നങ്ങൾ അമ്പലപ്പുഴ സംഘത്തിനു നൽകിയിരുന്നു. അവർ അത് ഭക്ഷിച്ച് വിശപ്പടക്കി മണിമല ക്ഷേത്രത്തിൽ ഒരു രാത്രി തങ്ങുകയും പിന്നീട് ശബരിമലയ്ക്ക് പുറപ്പെടുകയും ചെയ്യുമായിരുന്നു. ഗതാഗത സൗകര്യങ്ങൾ വർധിച്ചതോടെ ആ പതിവ് ഇല്ലാതായി. എങ്കിലും അമ്പലപ്പുഴ സംഘം മണിമലയിൽ എത്തി ആഴിപൂജ നടത്തിയ ശേഷമാണ് ഇപ്പോളും എരുമേലിയിലേക്ക് പോകുന്നത്.

പൂജരാജാക്കളുടെ നാമത്തിലുള്ള മണിമല ഫൊറോനാപ്പള്ളിയിൽ പ്രർത്ഥിക്കാനായി തദ്ദേശവാസികളായ ഒട്ടേറെ ഹൈന്ദവ സഹോദരങ്ങൾ എത്തുന്നുണ്ട്. ജനുവരി അഞ്ചാം തീയതി നടക്കുന്ന രാക്കുളിപ്പെരുനാൾ പ്രദക്ഷിണത്തിൽ മുത്തുക്കുടകളുമായി പങ്കെടുക്കുന്നതിൽ മഹാഭൂരിപക്ഷവും ഹൈന്ദവരാണ്.

അവർക്ക് കുടയെടുക്കുന്നതിന് അവസരം നൽകുന്നതിനായി ഇടവകക്കാർ പലരും ജനുവരി 6ന്റെ പകൽ പ്രദക്ഷിണത്തിന് കുടയെടുക്കാനായി മാറി നിൽക്കാറുണ്ട്. ജനുവരി അഞ്ച് ആറ് തീയതികളിൽ മണിമലപ്പള്ളിയിൽ എത്തിയാൽ ക്രിസ്ത്യാനികളെക്കാളേറെ ഹിന്ദുക്കൾ വിശ്വാസപൂർവം പ്രാർത്ഥിക്കാനായി പൂജരാജാക്കളുടെ പക്കൽ എത്തുന്ന കാഴ്ച കാണാം.

വർഷങ്ങളായി മണിമല മൂങ്ങാനിയിൽ ക്ഷേത്രഭാരവാഹികൾ രാത്രി പ്രദക്ഷിണത്തിനു സ്വീകരണം ഒരുക്കാറുണ്ട്. പരസ്പര ബഹുമാനത്തിന്റെയും സഹകരണത്തിന്റെയും നല്ല മാതൃകകളാണ് മണിമലയിൽ കാണാൻ സാധിക്കുന്നത്. കുറേ വർഷങ്ങളായി മണിമലയിലെ ക്രൈസ്തവ വിശ്വസികൾ മുൻകൈ എടുത്ത് അമ്പലപ്പുഴ സംഘത്തിന് മണിമലയിൽ സ്വീകരണം നൽകാറുണ്ട്.

മണിമലയിലെ ക്രൈസ്തവ സമൂഹത്തിന്റെ പ്രതിനിധി എന്ന നിലയിൽ ബഹുമാനപ്പെട്ട വികാരിയച്ചൻ അമ്പലപ്പുഴ സംഘത്തിന്റെ പെരിയ സ്വാമിയെ പൊന്നാടയണിയിച്ച് സ്വീകരിച്ചതിൽ എന്തുകൊണ്ടാണ് ചിലർ അസ്വസ്ഥരാകുന്നത് എന്നു മനസ്സിലാകുന്നില്ല. ഈ അസ്വസ്ഥരാകുന്നവർ മണിമലക്കാരോ മണിമലയുടെ ചരിത്രം അറിയാവുന്ന സമീപവാസികളോ അല്ലായെന്നു മണിമല സ്വദേശിയായ ജിൻസ് നെല്ലേ പറമ്പിൽ ഫേസ്‌ബുക്കിൽ കുറിക്കുന്നു.

പൗരസ്ത്യ ആരാധനാക്രമത്തോടും, സുറിയാനി ഭാഷയോടും സ്‌നേഹവും വിശ്വസ്തതയുമുള്ള വൈദികനാണ് നെരയത്ത് അച്ചൻ. കുർബാന അതിന്റെ പൂർണതയിൽ അർപ്പിക്കാൻ എന്നും ശ്രദ്ധ ചെലുത്തുന്നയാൾ. കിഴക്കിനഭിമുഖമായ കുർബാന അർപ്പണം അതിന്റെ ആരാധനാക്രമ പൂർണതയിൽ അദ്ദേഹം അർപ്പിക്കുന്നതു വന്നു കാണുക. മാർ തെയഡോറിന്റെ അനാഫൊറയും, കൃത്യമായ പ്രോപ്രിയ പ്രാർത്ഥനകളും ചൊല്ലുന്ന കുർബാന ചങ്ങനാശേരി അതിരൂപതയുടെയും കാഞ്ഞിർപ്പള്ളി രൂപതയുടെയും പള്ളികൾ അതിർത്തി പങ്കിടുന്ന ഈ പ്രദേശത്ത് മണിമലയിൽ മാത്രമേ ഉള്ളൂ.

തിരുനാൾ സമയത്തും പള്ളിയിലെ കർമ്മങ്ങൾ വിട്ടുവീഴ്ച ഇല്ലാതെയും ആരാധനാക്രമ ചൈതന്യത്തോടെയും നടപ്പിലാക്കാൻ അദ്ദേഹം നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനീയമാണ്. ഇക്കഴിഞ്ഞ തിരുനാളിന് അദ്ദേഹം മുൻകൈ എടുത്ത് ഒരു ദിവസം മലങ്കര കുർബാന വെച്ചിരുന്നു. മറ്റു റീത്തുകളെ അടുത്തറിയാൻ അവസരം കിട്ടിയിട്ടില്ലാത്ത മണിമലക്കാരായ ഒട്ടേറെ വിശ്വാസികൾക്ക് നല്ലയൊരു അനുഭവമായിരുന്നു അത്.

ബഹുമാനപ്പെട്ട ആന്റണി നെരയത്ത് അച്ചൻ മണിമല സെന്റ് ജോർജ് സ്‌കൂളിന്റെ മാനേജർ എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണ്. പള്ളിയുടെ ഷോപ്പിങ് കോംപ്ലക്‌സ് നിർമ്മാണം, സെന്റ് ജോർജ് സ്‌കൂൾ കെട്ടിട നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട് ജാതിമതഭേദമെന്യേ ഒട്ടേറെ വ്യക്തിബന്ധങ്ങൾ നെരയത്തച്ചന് ഈ പ്രദേശത്ത് ഉണ്ട്.

അങ്ങനെയുള്ള അച്ചൻ അമ്പലപ്പുഴ സംഘത്തെ സ്വീകരിക്കാൻ മുന്നിൽ നിന്നത് തികച്ചും ഉചിതമായ കാര്യമാണ്. അതിന് അദ്ദേഹം അഭിനന്ദനം അർഹിക്കുകയും ചെയ്യുന്നു. വാസ്തവം മനസ്സിലാക്കാതെ അദ്ദേഹത്തെ വിമർശിക്കുന്നവർ ചില കരിസ്മാറ്റിക് തീവ്രവാദികളാണ് എന്നാണ് മനസ്സിലാക്കുന്നത്. അവരോട് ഒരു അപേക്ഷ മാത്രം, തീവ്ര ചിന്താഗതികളുമായി ക്രൈസ്തവ സമൂഹത്തെ ഐ.എസ്.ഐ.എസ് പോലെയാക്കി മാറ്റരുതേ എന്നും ജിൻസ് നല്ലേ പറമ്പിൽ ഫേസ്‌ബുക്കിൽ കുറിക്കുന്നു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP