Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചുള്ളിക്കമ്പു വെട്ടിയാൽ കേസെടുക്കുന്നവർ വമ്പന്മാർക്കുവേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാർ;പിടിച്ചടെുത്തത് മാനിന്റെ തലയും കടുവയുടെ കാൽപാദവും; ശിക്ഷ പിഴയിലൊതുക്കി രക്ഷപ്പെടുത്തലും; മോഹൻലാലിനെ കുറ്റവിമുക്തനാക്കിയ വനംവകുപ്പിന്റെ മറ്റൊരു കള്ളക്കളി ഇങ്ങനെ

ചുള്ളിക്കമ്പു വെട്ടിയാൽ കേസെടുക്കുന്നവർ വമ്പന്മാർക്കുവേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാർ;പിടിച്ചടെുത്തത് മാനിന്റെ തലയും കടുവയുടെ കാൽപാദവും; ശിക്ഷ പിഴയിലൊതുക്കി രക്ഷപ്പെടുത്തലും; മോഹൻലാലിനെ കുറ്റവിമുക്തനാക്കിയ വനംവകുപ്പിന്റെ മറ്റൊരു കള്ളക്കളി ഇങ്ങനെ

രഞ്ജിത് ബാബു

കണ്ണൂർ: അനധികൃതമായി വന്യജീവികളുടെ ശരീരഭാഗങ്ങളും പവിഴപ്പുറ്റുകളും ചന്ദനമുട്ടികളും സൂക്ഷിച്ച ഇന്ത്യൻ വംശജനായ ഫ്രഞ്ചു പൗരന്റെ കേസ് സ്വാധീനത്തിന്റെ ബലത്തിൽ കോമ്പൗണ്ട് ചെയ്തു. ആനക്കൊമ്പ് സൂക്ഷിച്ച കേസിൽ മോഹൻലാലിനെ രക്ഷിക്കാൻ വനംവകുപ്പ് നടത്തിയ നീക്കങ്ങൾ ഏറെ വിവാദമായിരുന്നു. അതിന് സമാനമാണ് ഈ പ്രശ്‌നവും.

കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ വൈൽഡ് ലൈഫ് പ്രോട്ടക്ഷൻ ആക്ട് പ്രകാരവും കേരള വനംനിയമപ്രകാരവും ചുമത്തിയ കേസാണ് അട്ടിമറിക്കപ്പെട്ടത്. കണ്ണൂർ വനം ഡിവിഷന്റെ കീഴിൽ വരുന്നതും കൊട്ടിയൂർ റേഞ്ചിൽപ്പെട്ടതുമായ മാങ്ങാട്ടിടം പഞ്ചായത്തിലെ പട്ടർ രാമകൃഷ്ണൻ എന്നയാളുടെ കല്പ റസിഡൻസ് എന്ന വീട്ടിൽ നിന്നാണ് വന്യജീവികളുടെ ശരീരഭാഗങ്ങളും ചന്ദനമുട്ടിയും പിടികൂടിയത്.

2014 നവംബർ 26 നു കണ്ണവം, തളിപ്പറമ്പ, കൊട്ടിയൂർ, റേഞ്ച് ഫോറസ്റ്റ് ഓഫീസർമാർ സംയുക്തമായി നടത്തിയ റെയ്ഡിൽ മാനിന്റെ സ്റ്റഫ് ചെയ്ത കൊമ്പോടുകൂടിയ തല, കങ്കാരുവിന്റെ തോൽ, കടുവയുടേതിനു സമാനമായ കാൽപ്പാദം, തുടങ്ങിയ പത്തോളം വസ്തുക്കൾ കണ്ടെത്തിയിരുന്നു. പിടിച്ചെടുത്ത വസ്തുക്കൾ സൂക്ഷിക്കുന്നതിന് രേഖകളൊന്നുമില്ലെന്നതിനാൽ പ്രതിക്കെതിരെ കേസെടുക്കുകയും വസ്തുക്കൾ വനംവകുപ്പ് ഏറ്റെടുത്ത് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു.

വന്യജീവികളുടേയും കടൽ ജീവികളുടേയും വിദഗ്ദ്ധ പരിശോധനക്കായി വയനാട്ടിലെ വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്‌സിറ്റിയിൽ വിദഗ്ദ്ധ പരിശോധനക്ക് വനം വകുപ്പ് അയയ്ക്കുകയും ചെയ്തു. എന്നാൽ പിടിച്ചെടുത്ത വസ്തുക്കൾ യൂണിവേഴ്‌സിറ്റിയിലെ മോളിക്യൂലർ വിദഗ്ദ്ധനായ ഡോ. അരുൺ സക്കറിയയുടെ പരിശോധനയിൽ നിലനിൽക്കവേ തന്നെ വനം വകുപ്പ് കേസ് അവസാനിപ്പിക്കുകയായിരുന്നു. ഫോറൻസിക് റിപ്പോർട്ട് ലഭിച്ചുവെന്ന വ്യാജേനയാണ് ഈ കേസ് 5000 രൂപ പിഴ ഈടാക്കി അവസാനിപ്പിച്ചത്.

ഫ്രഞ്ച് പൗരനായ താനും ഭാര്യയും രണ്ടു മക്കളും ഇന്ത്യാ ഗവൺമെന്റ് നൽകിയിട്ടുള്ള ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യാ സർട്ടിഫിക്കറ്റിന്റെ ബലത്തിലാണ് ഇവിടെ കഴിഞ്ഞുവരുന്നതെന്നും ഫ്രഞ്ച് മിലിട്ടറിയിലും സേവനമനുഷ്ഠിച്ച താൻ 1971 മുതൽ കൈവശം വച്ച് സൂക്ഷിച്ചു വരുന്ന മേൽപ്പടി വസതുക്കൾ 1993 ൽ നാട്ടിലേക്ക് വരുമ്പോൾ കൂടെ കൊണ്ടുവരിക മാത്രമാണ് ചെയ്‌തെന്നും പട്ടർ രാമകൃഷ്ണൻ വനം വകുപ്പിനേയും കോടതിയേയും ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ് അവസാനിപ്പിച്ചതെന്ന് പറയുന്നു.

എന്നാൽ വയനാട് വെറ്ററിനറി സർവ്വകലാശാലയിൽ നിന്നും വന്യജീവികളുടേയും കടൽ ജീവികളുടേയും മോളിക്യൂലർ ഫോറൻസിക് പരിശോധന വരും മുമ്പ് എന്തിന്റെ അടിസ്ഥാനത്തിലാണ് വിട്ടയച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. പ്രതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസറിൽ നിന്നും അഭിപ്രായം ആരായുകയുണ്ടായി.വന്യജീവികളുടേയും മറ്റും വസ്തുക്കൾ കൈവശം വെക്കുന്നത് ഇവിടെ കുറ്റകരമാണെന്ന് തനിക്കറിയില്ലെന്നാണ് പ്രതി കൊടുത്ത മൊഴിയിൽ പറയുന്നത്. പ്രതിയുടെ പ്രായം, മുൻകാല സർവ്വീസ് എന്നിവ പരിഗണിച്ച് കുറ്റസമ്മതമൊഴി അംഗീകരിക്കാവുന്നതാണെന്നും വന്യജീവി ഉത്പ്പന്നങ്ങളും ചന്ദന മുട്ടികളും സർക്കാറിൽ കണ്ടുകെട്ടി പ്രതിയെ കേസിൽ നിന്നും ഒഴിവാക്കാനും കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ശുപാർശ ചെയ്യുകയുണ്ടായി.

കേസിലെ പ്രതി രാമകൃഷ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തിലും ഫോറസ്റ്റ് ഓഫീസറുടെ ശുപാർശയിലും പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് ഓഫീസർ, പിടിച്ചെടുത്ത വന്യജീവികളുടെ ഉത്പ്പന്നങ്ങളും ചന്ദനമുട്ടികളും സർക്കാറിലേക്ക് കണ്ടു കെട്ടി 5000 രൂപ പ്രതിയിൽ നിന്നും പിഴയായി ഈടാക്കിയാണ് കേസ് അവസാനിപ്പിച്ചത്. ചന്ദനമുട്ടികൾ കണ്ടെടുത്ത കേസ് അവസാനിപ്പിക്കാൻ നിയമവ്യവസ്ഥ അനുവദിക്കുന്നില്ല. അതുപോലെ തന്നെ ഫോറൻസിക് റിപ്പോർട്ട് വരും മുമ്പ് കേസ് അവസാനിപ്പിച്ചതും വനം വകുപ്പിലെ വൻ ഇടപെടലിന്റെ സൂചന വ്യക്തമാക്കുന്നു.

മോഹൻ ലാലിന്റെ ആനക്കൊമ്പു കേസിനു പിന്നാലെ, വൻ തോക്കുകൾ കേസിൽപ്പെട്ടാൽ വനം വകുപ്പ് അവരെ കേസിൽ നിന്നും തലയൂരാൻ എന്തെല്ലാം ഒത്താശ ചെയ്യുമെന്നതിന്റ മറ്റൊരു ഉദാഹരണമാണ് ഈ സംഭവത്തിലൂടെ വ്യക്തമാവുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP