Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജീവനക്കാരിയെ പീഡിപ്പിച്ച് കേസ് ഒതുക്കി തീർത്തത് അറിഞ്ഞില്ലെന്നോ? കൊള്ളപ്പലിശയ്ക്ക് പണം കൊടുത്ത് പാവങ്ങളുടെ ഭൂമി പിടിച്ചുപറിച്ച കഥ കേട്ടില്ലെന്നോ? ബോബി ചെമ്മണ്ണൂരിനെതിരെ ഒരു പരാതി കേരളത്തിലോ ഇന്ത്യയിലോ ഉണ്ടെങ്കിൽ അതേറ്റെടുക്കാനുള്ള ആർജ്ജവം ഉണ്ടെന്ന് പറഞ്ഞ വിനു വി ജോണിനെ വെല്ലുവിളിക്കുന്നു; നിങ്ങൾ കൂടി പ്രചരിപ്പിച്ച ഓക്‌സിജൻ സിറ്റിക്ക് എന്തു സംഭവിച്ചു എന്നെങ്കിലും പറയുമോ?

ജീവനക്കാരിയെ പീഡിപ്പിച്ച് കേസ് ഒതുക്കി തീർത്തത് അറിഞ്ഞില്ലെന്നോ? കൊള്ളപ്പലിശയ്ക്ക് പണം കൊടുത്ത് പാവങ്ങളുടെ ഭൂമി പിടിച്ചുപറിച്ച കഥ കേട്ടില്ലെന്നോ? ബോബി ചെമ്മണ്ണൂരിനെതിരെ ഒരു പരാതി കേരളത്തിലോ ഇന്ത്യയിലോ ഉണ്ടെങ്കിൽ അതേറ്റെടുക്കാനുള്ള ആർജ്ജവം ഉണ്ടെന്ന് പറഞ്ഞ വിനു വി ജോണിനെ വെല്ലുവിളിക്കുന്നു; നിങ്ങൾ കൂടി പ്രചരിപ്പിച്ച ഓക്‌സിജൻ സിറ്റിക്ക് എന്തു സംഭവിച്ചു എന്നെങ്കിലും പറയുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ മാധ്യമങ്ങളുടെ എല്ലാവരുടെയും കൺകണ്ട ദൈവമാണ് ബോബി ചെമ്മണ്ണൂർ. രാഷ്ട്രീയക്കാരുടെയും മാധ്യമങ്ങളുടെയും കറവപ്പശുവായ ഈ വ്യവസായി നടത്തിയ സാമ്പത്തിക തട്ടിപ്പുകൾ കേരളത്തിലെ മാധ്യമങ്ങൾ വേണ്ട വിധത്തിൽ ചർച്ച പോലും ചെയ്തിരുന്നില്ല. ബോബിയുടെ തട്ടിപ്പുകളെ കുറിച്ച് മറുനാടൻ വാർത്ത നിരത്തിയപ്പോൾ മറ്റെല്ലാവരും മൗനം പാലിച്ചു. ഇപ്പോൾ ദിലീപ് നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായതോടെ നടൻ സിദ്ദിഖ് അദ്ദേഹത്തെ രക്ഷിക്കാൻ വേണ്ടി അരയും തലയു മുറുക്കി രംഗത്തുണ്ട്. ഇതിന്റെ ഭാഗമായ ഇന്നലെ സിദ്ദിഖ് ന്യായീകരിച്ചു കൊണ്ട് ഫേസ്‌ബുക്ക് പോസ്റ്റുമിട്ടിരുന്നു. ബോബി ചെമ്മണ്ണൂർ വിഷയം എടുത്തിട്ടായിരുന്നു ചർച്ച.

ഈ വിഷയത്തിൽ ഏഷ്യാനെറ്റ് വാർത്തയാക്കാത്തതിന് കാരണം അദ്ദേഹത്തിനെതിരെ ഇന്ത്യയിൽ എവിടെയും പരാതി ഇല്ലാത്തതു കൊണ്ടാണെന്നായിരുന്നു വിനുവിന്റെ മറുപടി. ബോബിയുടെ വിവാദമായി വീഡിയോ പുറത്തുവന്നതിനെ കുറിച്ചാണ് ഇങ്ങനെ പറഞ്ഞത്. ബോബിക്കെതിരെ ഒരു പരാതിയും ഇല്ലെന്നാണ് വിനു ചർച്ചയിൽ ആവർത്തിച്ചത്. വിവാദമായ വീഡിയോയിലെ പെൺകുട്ടി പറയുന്നത് ബോബി നിരവധി പെൺകുട്ടികളെ പീഡിപ്പിച്ചു എന്നതാണ്. ഗുരുതരമായ ഈ വെളിപ്പെടുത്തലിൽ മാധ്യമ അന്വഷണങ്ങളോ വാർത്തയോ ഉണ്ടായില്ല. എന്നാൽ, ബോബിക്കെതിരെ ചർച്ചകൾ നടിക്കാൻ ബുദ്ധിമുട്ടാണെന്നായിരുന്നു വിനു ഇന്നലെ ചർച്ചയിൽ പറഞ്ഞത്. എന്നാൽ, സ്ഥാപനത്തിന്റെ സാമ്പത്തിക താൽപ്പര്യമാണ് അവതാരകനെ പിന്നോട്ട് നയിക്കുന്നത് എന്നത് വ്യക്തമാണ്.

എന്തായാലും ബോബി ചെമ്മണ്ണൂർ വിശുദ്ധനല്ലെന്നു അദ്ദോഹവുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ നിരവധിയുണ്ടെന്ന കാര്യം വിനു വി ജോണിനെ ഓർമ്മപ്പെടുത്തുാം. ബോബിക്കെതിരായാ ആരോപണത്തേക്കാൾ പ്രാധാന്യം കുറഞ്ഞ വാർത്തകൾ ഏഷ്യാനെറ്റ് ചർച്ച ചെയ്തിരുന്നു. ഇത്തരത്തിൽ പല ചർച്ചകൾക്കും തെളിവുകളുമില്ല. ബോബിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട സംഭവങ്ങളിലേക്ക് മറുനാടൻ വിനുവിന്റെ ശ്രദ്ധ ക്ഷണിക്കുകയാമ്. തെളിവുകൾ അടക്കം നിരത്തിയാണ് ഇത് പറയുന്നത്.

കുബേരയിൽ കുടുങ്ങിയ കുബേരൻ; 50,000 കടം വാങ്ങിയതിന് മൂന്ന് ലക്ഷം മടക്കി നൽകിയിട്ടും ഭൂമി കൈവശപ്പെടുത്തി

രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായ സമയം. ബ്ലേഡിൽ മുങ്ങുന്ന കേരളത്തെ കുറിച്ച് മാധ്യമങ്ങളിലെല്ലാം വാർത്തകൾ. പരമ്പരപോലെ മാധ്യമങ്ങളിൽ വാർത്ത വന്ന സമയത്ത് ചെറുമീനുകളെയെല്ലാം പൊക്കി. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ബോബി ചെമ്മണ്ണൂരിനെതിരെ ജ്യോതീന്ദ്രൻ എന്നായാൾ കോഴിക്കോട് നടക്കാവ് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകുന്നു. എന്നാൽ, മാധ്യമങ്ങൾ മുഴുവൻ പരസ്യമുതലാളിയെ പേടിച്ച് കണ്ണടച്ചു. ഈ വിഷയത്തെ കുറിച്ച് മറുനാടൻ മലയാളിയാണ് റിപ്പോർട്ട് ചെയ്തത്. പൊലീസിൽ ബോബിയെ പ്രതിയാക്കി കേസെടുത്തിട്ടാണ് ഈ സംഭവം മാധ്യമങ്ങൾ കണ്ടില്ലെന്ന് നടിച്ചത്. മാധ്യമങ്ങളെന്ന പോലെ പൊലീസും ഈ വിഷയത്തിൽ മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചത്. അന്ന് ബോബിയെ കുറിച്ച് ചർച്ചചെയ്യാൻ ലഭിച്ച അവസരമാണ് മാധ്യമങ്ങളെല്ലാം നഷ്ടമാക്കിയത്. അന്ന് ബോബിയുടെ വാർത്ത മുക്കലിനെതിരെ ചെന്നിത്തലയും ചാനലുകാരോട് പരിഭവിച്ചിരുന്നു.

കോഴിക്കോട് പാളം ചെമ്മണ്ണൂരിൽ നിന്ന് പണം കടം വാങ്ങിയതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയെ തുടർന്നാണ് ജ്യോതീന്ദ്രൻ ബോബി ചെമ്മണ്ണൂരിനെ ഒന്നാം പ്രതിയാക്കി കേസ് എടുത്തിരിക്കുന്നത്. കേസിൽ ജൂവലറി ജീവനക്കാരയ മൂന്ന് പേരെ കൂടി പ്രതി ചേർത്തിരുന്നു. പണം കടം കൊടുക്കൽ നിയമം, അധിക പലിശ ഈടാക്കുന്നതിനെതിരെയുള്ള നിയമം എന്നിവയുടെ അടിസ്ഥാനത്തിലാണ് ബോബിക്കെതിരെ പരാതിയും കേസും ഉണഅടായത്.

1997 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാളയം ചെമ്മണ്ണൂർ ജൂവലറിയിൽ നിന്ന് ജ്യോതീന്ദ്രൻ 50000 രൂപ കടമെടുത്തിരുന്നു. 12.8 സെന്റോളം ഭൂമി രജിസ്റ്റർ ചെയ്ത് നൽകിയിരുന്നു. 2500 രൂപയായിരുന്നു പ്രതിമാസ പലിശ. ഏകദേശം മൂന്നരലക്ഷം രൂപയോളം ജ്യോതീന്ദ്രൻ ഇതിനോടകം നൽകിയിരുന്നു. എന്നാൽ ഭൂമി തിരികെ ചോദിച്ചപ്പോൾ 78000 രൂപ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് കൂടാതെ ഈട് വച്ച ബൂുമിയും എഴുതിയെടുത്തു ബോബി ചെമ്മണ്ണൂർ.

വധഭീഷണിയെ തുടർന്ന് ഇസ്മയിലിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടു

മകളെ വിവാഹം ചെയ്തയയ്ക്കാൻ തിരൂരിലെ ഗൃഹനാഥൻ വാങ്ങിയ സ്വർണ്ണത്തിന്റെ ബാക്കി തുക അടയ്ക്കാൻ വൈകിയപ്പോൾ ഭീഷണി പെരുകയിപ്പോഴാണ് ഇസ്മയിൽ എന്നായാൾ ജുവല്ലറിയിൽ എത്തി ആത്മഹത്യ ചെയ്തത്. തീകൊളുത്തി ജുവല്ലറിയിൽ വച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ ബോബി ചെമ്മണ്ണൂരിന്റെ പേര് പറയാതെയാണ് മിക്ക മാധ്യമങ്ങളും വാർത്ത കൊടുത്തത്. ഇസ്മയിലെന്ന സാധാരണക്കാരന്റെ മരണത്തിൽ ബോബിക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. ഇസ്മയിൽ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ തലേദിവസം വൈകുന്നേരം നാലിന് മകൾ സുമയ്യയുടെ ഭർത്താവ് പാട്ടശ്ശേരി അബ്ദുറഹിമാന്റെ ചെമ്മാട് കൊടിഞ്ഞിയിലുള്ള വീട്ടിൽ ബോബി ചെമ്മണ്ണൂർ ജൂവലറിയിലെ യൂണിഫോം ധരിച്ച ആറുപേർ എത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

രണ്ടു സ്ത്രീകളുൾപ്പടെയുള്ള സംഘം ബോബി ചെമ്മണ്ണൂരിന്റെ ലോഗോ പതിച്ച കറുത്ത ഇന്നോവയിലായിരുന്നു എത്തിയത്. തുടർന്ന് ഗുണ്ടാസംഘങ്ങളെ പോലെ പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് അയൽവാസികളും നാട്ടുകാരും കേൾക്കെ ആയിരുന്നെന്നും കുടുംബം നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. മരിക്കാൻ ഇടയായ സാഹചര്യം സൃഷ്ടിച്ച ബോബി ചെമ്മണ്ണൂരിനും ജീവനക്കാർക്കും എതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്ത് നിയമനടപടികൾ സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യത്തിൽ അന്വേഷണം ആരംഭിച്ചെങ്കിലും എങ്ങുമെത്താതെ പോകുകയായിരുന്നു. സോഷ്യൽ മീഡിയയിൽ മുഖ്യധാരാ മാധ്യമങ്ങൽക്കെതിരെ കടുത്ത എതിർപ്പ് ഈ സംഭവത്തോടെ ഉണ്ടായി.

ബാധ്യതകൾ മുഴുവൻ ഫ്രാഞ്ചൈസി ഉടമയുടെ തലയിൽ കെട്ടിവച്ച് തടിയൂരിയ ബോബി

ബോബി ചെമ്മണ്ണൂരിനെതിരെ ബിസിനസ് പങ്കാളിയുടെ പരാതിയും സ്വർണ്ണമുതലാളിയുടെ മറ്റൊരു തട്ടിപ്പിന്റെ തെളിവായിരുന്നു. ജൂവലറിയുടെ കടബാധ്യത പാട്ട്ണറുടെ തലയിൽകെട്ടിവെക്കുകയും, ഇത് അംഗീകരിക്കാതെ വന്നപ്പോൾ ചെക്കും മറ്റു വിലപിടിപ്പുള്ള രേഖകളും ലോക്കറിൽ നിന്നും ബോബിയുടെ ഗുണ്ടകൾ അടിച്ചുമാറ്റിയ സംഭവത്തിലും മാധ്യമങ്ങൾ സമർത്ഥമായി മുക്കുകയാിരുന്നു. ഇത് സംബന്ധിച്ച രേഖമൂലം മറുനാടൻ മലയാളി വാർത്ത നൽകിയിരുന്നു.

നിലമ്പൂർ ടൗണിൽ സ്ഥിതി ചെയ്യുന്ന ചെമ്മണ്ണൂർ ജൂവലറിയുടെ പാർട്ട്ണറും പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശിയുമായ വാഴംപറ്റ സുലൈമാൻ എന്നയാളാണ് ബോബിക്കെതിരെ രംഗത്തുവന്നത്. ആഭ്യന്തര വകുപ്പിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥരിലും സ്വാധീനമുള്ള ബോബിചെമ്മണ്ണൂരിനെതിരെ കേസെടുക്കാൻ ഇവിടെയും പൊലീസ് അമാന്തം കാണിച്ചു. 2015 നവംബർ 12ന് ആഭ്യന്തര മന്ത്രി, ഡിജിപി, ഐ.ജി, മലപ്പുറം എസ്‌പി, പെരിന്തൽമണ്ണ ഡിവൈഎസ്‌പി എന്നിവർക്ക് പരാതി നൽകിയെങ്കിലും ഇതുവരെയും കേസെടുത്തില്ല.

2004ൽ ആയിരുന്നു നിലമ്പൂരിൽ ബോബി ചെമ്മണ്ണൂരുമായി ചേർന്ന് സുലൈമാൻ ജൂവലറി വ്യാപാരം ആരംഭിച്ചത്. പത്ത് വർഷത്തെ കരാർ പ്രകാരമായിരുന്നു ബിസിനസ്. ഷോപ്പ് നിലനിൽക്കുന്ന കെട്ടിടം പതിനഞ്ച് ലക്ഷം രൂപ അഡ്വാൻസ് നൽകിയായിരുന്നു വാടകയ്‌ക്കെടുത്തത്. ഇതിൽ പതിമൂന്നര ലക്ഷം രൂപ സുലൈമാനും ഒന്നര ലക്ഷം രൂപ ബോബിയും നൽകി കരാർ എഴുതിയായിരുന്നു കെട്ടിടം വാങ്ങിയത്. പിന്നീട് പത്ത് വർഷത്തിലധികം ഇവിടെ ബിസിനസ് തുടർന്നിരുന്നു. ലാഭത്തിൽ ഓടിയിരുന്ന ഇക്കാലയളവിൽ ബിസിനസ് പങ്കാളിയായ സുലൈമാനെ ഒഴിവാക്കാൻ പലതവണ ബോബിയും ഗുണ്ടകളും ശ്രമം നടത്തിയെന്നായിരുന്നു ആക്ഷേപം. ബിസിനസ് നിർത്തി പോകാനായി ഭീഷണിപ്പെടുത്തലും വാഹനത്തെ പിൻതുടർന്ന് ഗുണ്ടാസംഘങ്ങൾ എത്തലും പതിവായിരുന്നതായി സുലൈമാൻ പരാതിപ്പെട്ടു.

ഈടുവച്ച ആധാരം തിരിച്ചു ചോദിച്ചപ്പോൾ കള്ളക്കേസിൽ കുടുക്കിയ ഭാസ്‌ക്കരൻ

ബോബി ചെമ്മണ്ണൂരിനെ പൊലീസ് ഇടപെട്ട രക്ഷിച്ച മറ്റൊരു സംഭവമായിരുന്നു ഇത്. ആധാരണം പണയം വച്ച് പലിശയ്ക്ക് പണം നൽകിയിട്ടും ഉണ്ണികുളം സ്വദേശിയെ കള്ളക്കേസിൽ കുടുങ്ങയ സംഭവമായിന്നു ഇത്. ഓപ്പറേഷൻ കുബേര മുഖേന പരാതി നൽകിയിട്ടും ആധാരം തിരിച്ചു ലഭ്യമാക്കാൻ നടപടിയെടുക്കാതെ ജുവല്ലറി മുതലാളിയെ രക്ഷിക്കുകയായിരുന്നു പൊലീസ്. ബാലുശ്ശേരി ഉണ്ണികുളം എമ്മം പറമ്പ് സ്വദേശി മാനാംകുന്നുമ്മൽ വീട്ടിൽ ഭാസ്‌കരൻ പാരാതിയുമായി രംഗത്തു വന്നത്. കഴിഞ്ഞ ഡിസംബർ 18നായിരുന്നു ഭാസ്‌കരൻ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.

ഓപ്പറേഷൻ കുബേരയുടെ ഭാഗമായി പരാതി ലഭിച്ചാൽ ഗൗരവമായി കാണുകയും അതിവേഗം റെയ്ഡ് ഉൾപ്പടെയുള്ള നടപടികൾ നടത്തണമെന്നിരിക്കെ ആഭ്യന്തര മന്ത്രിയുടെ ഉത്തരവുകൾക്ക് പുല്ലു വില കൽപിച്ചാണ് കോഴിക്കോട്ടെ പൊലീസ് ഉന്നതരുടെ നടപടി. മനുഷ്യസ്‌നേഹത്തിന്റെ മുഖമൂടി ധരിച്ച ബോബി ചെമ്മണ്ണൂരിന്റെ കൊള്ളപ്പലിശയുടെ കെണിയിൽ അകപ്പെട്ട ഒടുവിലത്തെ ഉദാഹരണമാണ് ബാലുശേരിയിലെ ഭാസ്‌കരൻ. അറുപതുകാരൻ ഭാസ്‌കരനും ഭാര്യയും മൂന്ന് പെൺമക്കളും അടങ്ങുന്ന കുടുംബം നീതി അഭ്യർത്ഥിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ വരാന്തകൾ കയറി ഇറങ്ങിയെങ്കിലും ഇവർക്ക് നീതി ലഭിച്ചില്ല. പലിശക്കു വാങ്ങിയ പണത്തിന്റെ ആറിരട്ടി തുക തിരിച്ചടച്ചിട്ടും ഈടിനു നൽകിയ ഭൂമിയുടെ ആധാരം തിരിച്ച് രജിസ്റ്റർ ചെയ്യാൻ തയ്യാറാകാതെ വന്നതോടെയാണ് ഭാസ്‌ക്കരൻ പരാതി നൽകിയത്.

കോഴിക്കോട് പാളയത്തുള്ള ചെമ്മണ്ണൂർ ശാഖ വഴിയായിരുന്നു ഇടപാടുകൾ നടന്നിരുന്നത്. നൽകിയ പമണത്തിന് ഈടായി വീടിനു സമീപത്തെ 59 സെന്റ് ഭൂമി രജിസ്റ്റർ ചെയ്ത് ബോബിയുടെ പേരിലാക്കി വാങ്ങുകയും ചെയ്തിരുന്നു. മുതലും പലിശയുമടക്കം തിരിച്ചടക്കുന്ന മുറക്ക് ഭൂമി തിരിച്ച് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു കരാർ. ഇതുപ്രകാരം ഭാസ്‌കരൻ 2180/1986 നമ്പറിൽ ജന്മം തീരാധാര പ്രകാരം കൈവശം വച്ചു വന്നിരിന്ന വീടിനു സമീപത്തുള്ള സർവ്വെ നമ്പർ 56ൽ 3.4 റി.സ 25 1 എയിൽ പെട്ട 59 സെന്റ് ഭൂമി ബോബിക്ക് രജിസ്റ്റർ ചെയ്തു നൽകുകയായിരുന്നു. എന്നാൽ കഴിഞ്ഞ 18 വർഷത്തിനിടെ മുതലിലേക്കും പലിശയിലേക്കുമായി എട്ടു ലക്ഷം രൂപ തിരിച്ചടച്ചിട്ടും ബോബി ഭൂമി തിരിച്ചു ഭാസ്‌കരന് രജിസ്റ്റർ ചെയ്തു നൽകാൻ തയ്യാറായിരുന്നില്ല. പകരം ബോബിയുടെ ഭാര്യയുടെ പേരിലേക്ക് ഭൂമി രജിസ്‌ട്രേഷൻ മാറ്റുകയും ചെയ്തു.

സാമ്പത്തിക കുറ്റകൃത്യങ്ങൾ നിരവധി; സർവ നിയമങ്ങളും ലംഘിച്ച് 2000 കോടി വെട്ടിച്ചെന്ന് പറഞ്ഞത് വി എസ്

വി എസ് അച്യുതാനന്ദൻ ഒരു ആരോപണം ഉന്നയിച്ചാൽ അതിൽ വിശദമായ പരിശോധന നടത്തുന്നവരാണ് മലയാളം ചാനലുകൾ. എന്നാൽ, അങ്ങനെയല്ലാതെ തമസ്‌ക്കരിച്ച ഒരു സംഭവമാണ് ബോബിക്കെതിരായ ആരോപണം. വി എസ് വാർത്താസമ്മേളനത്തിൽ ഇത്തരം ഒരു ആരോപണം ഉന്നയിച്ചപ്പോൾ ചാനലുകൾ ലൈവ് കട്ട് ചെയ്താണ് സ്വർണ്ണ മുതലാളിയോട് കൂറ് കാണിച്ചത്. ബോബിക്കെതിരെ ശക്തമായി ശബ്ദമുയർത്തിയ ഏകെ രാഷ്ട്രീയ നേതാവും വി എസ് തന്നെയാണ്.

കേന്ദ്രസംസ്ഥാന സർക്കാറുകളെ ഒരുപോലെ കബളിപ്പിച്ചാണ് ബോബി ചെമ്മണ്ണൂർ പ്രവർത്തിക്കുന്നതെന്നായിരുന്നു വി എസ് വാർത്താസമ്മേളനം വിളിച്ച് ഉന്നയിച്ച ആരോപണം. റിസർവ് ബാങ്കിന്റേയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടേയും നിയമങ്ങൾ പാലിക്കാത്ത ബോബി ചെമ്മണ്ണൂരിനെതിരേ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് വി എസ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടത്. രണ്ടായിരം കോടി രൂപയുടെ തട്ടിപ്പാണ് ബോബി ചെമ്മണ്ണൂർ നടത്തിയത്. ഇത് സംബന്ധിച്ച് ഒരാൾ രേഖാമൂലം ആഭ്യന്തര വകുപ്പിന് നൽകിയ പരാതിയിൽ നടപടി ഒന്നും ഉണ്ടായിട്ടില്ല. നടപടി ഉണ്ടാകും എന്നായിരുന്നു പരാതി നൽകിയപ്പോൾ ലഭിച്ച ഉറപ്പ്. മാസങ്ങൾക്ക് ശേഷം കേസ് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചപ്പോൾ അങ്ങനയൊരു ഫയൽ ഇല്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും വി എസ് വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. കേന്ദ്ര നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി പണം പിരിച്ചതിന് സഹാറ ഉടമ അഴിയെണ്ണുമ്പോൾ തന്നെയാണ് സമാനമായി പ്രവർത്തിക്കുന്ന ബോബിക്ക് രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഒത്താശ പാടിയത്.

2011-12 സാമ്പത്തിക വർഷത്തിൽ മൂലധനമായി ബോബി ചെമ്മണ്ണൂരിലേക്ക് ഒഴുകിയെത്തിയ 75 കോടി രൂപയുടെ ഉറവിടം ബോധിപ്പിക്കാൻ ബോബി ചെമ്മണ്ണൂരിന് സാധിച്ചിരുന്നില്ല. ഇതോടെ മുംബൈയിൽ നിന്നും പ്രത്യേക സംഘമെത്തി പരിശോധന നടത്തുകയുമുണ്ടായി. അന്ന് ബോബിയുടെ സ്ഥാപനങ്ങളിൽ നടന്ന റെയഡിനെ കുറിച്ച് ഏഷ്യാനെറ്റ് അടക്കമുള്ളവർ എന്തേ മൗനം പാലിച്ചു എന്ന ചോദ്യം ഈ സമയം വീണ്ടും ഉയരും.

പ്രാഥമിക അനുമതി പോലും ലഭിക്കാതിരുന്നിട്ടും പരസ്യ തട്ടിപ്പായി 6000 കോടിയുടെ ഓക്‌സിജൻ സിറ്റി

മാധ്യമങ്ങൾക്ക് കോടികളുടെ പരസ്യം നൽകിയ ബോബിയുടെ റിയൽ എസ്‌റ്റേറ്റ് പദ്ധതി 6000 കോടിരൂപയുടേതെന്നാണ് അവകാശപ്പെട്ടത്. പ്രാഥമികമായ അനുമതി പോലും നേതാതെയാണ് ഇത്തരമൊരു പദ്ധതിയുമയി ബോബിയും കൂട്ടരും മുന്നോട്ടു പോയതെന്ന വിവരം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. സ്വകാര്യ സെസ് എന്ന് പറഞ്ഞു കൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന ഈ പദ്ധതിയിലൂടെ ബോബി ലക്ഷ്യമിട്ടത് കോടികളുടെ പണപ്പിരിവ് തന്നെയാണ്.

ഓക്‌സിജൻ സിറ്റി എന്ന പദ്ധതിക്കായി പഞ്ചായത്തിൽ പോലും അനുമതി തേടാതെയായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ നീക്കം. 6000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് മുപ്പത് കോടി ചെലവിൽ മാധ്യമങ്ങളിൽ പരസ്യം നൽകുകയും ചെയ്തു. എന്നാൽ, പദ്ധതി തട്ടിപ്പാണെന്ന വാർത്തകൾ പുറത്തുവന്നതോടെ നിക്ഷേപകർ പിൻവാങ്ങിത്തുടങ്ങി. ദിവസവും കോടികളുടെ നിക്ഷേമാണ് പിൻവലിക്കപ്പെടുന്നത്. നൂറ് കണക്കിന് പേർ വിവിധ ജൂവലറികൾക്കുമുന്നിൽ തടിച്ചുകൂടുന്നതും ബോബിയുടെ നിക്ഷേപ പിരിവ് തുടരുന്നതിനു തടസമായി. പുതിയ നിക്ഷേപങ്ങൾ വരുന്നത് കുറയുകയും പണം തിരികെ ആവശ്യപ്പെട്ട് എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയും ചെയ്തതോടെ പരിഹരിക്കാനാകാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും നീക്കി ബോബി. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വി എസ് പരാതി നൽകിയപ്പോഴും മാധ്യമങ്ങൾ മൗനം പാലിക്കുന്ന അവസ്ഥ ഉണ്ടായി. ഇതിനിടെയാണ് ബോബിയെ വിശുദ്ധനാക്കി ഏഷ്യാനെറ്റിലെ തന്നെ പോയിന്റ് ബ്ലാങ്ക് അഭിമുഖം നടത്തിയത്. ബോബിയെ വേദനിപ്പിക്കാത്ത ചോദ്യങ്ങളുമായാണ് അന്ന് ചാനൽ രംഗത്തുവന്നത്.

  • എത്ര പെൺകുട്ടികളെയാണ് നീ ചതിച്ചിരിക്കുന്നത്. ഞാനൊരനാഥയാണ്- ആ വീഡിയോയിൽ പെൺകുട്ടി പറഞ്ഞത്

ബോബി ചെമ്മണ്ണൂരിന്റെ ഒരു മുൻ ജീവനക്കാരി നടത്തിയ ആക്രോശങ്ങളുടെ വീഡിയോ ലോകം മുഴുവൻ കണ്ടതാണ്. കാണാത്തവർക്ക് വേണ്ടി ഞങ്ങൾ ഒരിക്കൽ കൂടി ഇവിടെ കൊടുക്കുകയാണ്. ഈ ആരോപണങ്ങൾ ഉന്നയിച്ചു ഈ പെൺകുട്ടി എവിടെയെങ്കിലും കേസ് കൊടുത്തതായി അറിയില്ലാത്തതിനാൽ അവരുടെ പരാതിയെ കുറിച്ചുള്ള ചർച്ച അപ്രസക്തമാണ്. എങ്കിലും ഇതിൽ ബോബി സമ്മതിക്കുന്ന ചില കാര്യങ്ങൾ എങ്കിലും ചർച്ച ചെയ്യേണ്ടതല്ലേ? ചാരിറ്റിയുടെ മറവിൽ സ്ത്രീലമ്പടത്തവും, സ്ത്രീകളെ വെറും ഉപഭോഗ ആവശ്യത്തിനായി ഉപയോഗിക്കുന്ന പഴഞ്ചൻ ചരക്കാണെന്ന മനോഭാവവും ചർച്ച ചെയ്യേണ്ടത് തന്നെയല്ലേ? നിരവധി പെൺകുട്ടികളുടെ കണ്ണീരിന് ബോബി സമാധാന പറയണമെന്നു കരഞ്ഞുകൊണ്ടാണ് ഈ യുവതി ആവശ്യപ്പെടുന്നത്. അന്ന് പെൺകുട്ടി പറഞ്ഞത് ഇങ്ങനെയാണ്:

'എത്ര പെൺകുട്ടികളെയാണ് നീ ചതിച്ചിരിക്കുന്നത്. ഞാനൊരനാഥയാണ്. എനിക്കൊരു അച്ഛനുണ്ടായിരുന്നെങ്കിൽ നീയിതെന്നോട് ചെയ്യുമായിരുന്നില്ല' എന്നൊക്കെ ആ പെൺകുട്ടി വീഡിയോയിൽ പറയുന്നുണ്ട്. 'ഞാൻ ചാരിറ്റിയും നടത്തും, പെണ്ണ് പിടുത്തവും തുടരും. നാട്ടുകാർ അറിഞ്ഞാലും എനിക്കൊരു പ്രശ്‌നമല്ല'

അവിടെയും തീർന്നില്ല. കോഴിക്കോട്ടെ ജീവനക്കാരിയെ ഗർഭിണിയാക്കുകയും അവരുടെ വീട്ടുകാർക്ക് ജോലി നൽകിയും കോഴിക്കോട്ടെ പത്രക്കാർക്കു പണം നൽകിയും ഒത്തുതീർപ്പാക്കിയ സംഭവം ചർച്ച ചെയ്യേണ്ടതല്ലേ? ഇതിനൊക്കെ തെളിവ് എവിടെ എന്ന ചോദ്യം അപ്രസക്തമാണ്. അതുമായി ബന്ധപ്പെട്ട ആരോടു ചോദിച്ചാലും അറിയുന്ന കാര്യങ്ങൾ. തെളിവുകൾ ഇല്ലാതാക്കാനും പരാതി ഇല്ലാതാക്കാനും പറ്റിയ വൻ ശക്തിയായതുകൊണ്ടാണല്ലോ ചർച്ച ചെയ്യാം എന്നു പറയുന്നത്. 

ഇത്തരത്തിൽ നിരവധി സംഭവങ്ങളാണ് ബോബിയുമായി ചുറ്റിപ്പറ്റി നിൽക്കുന്നത്. ഇങ്ങനെയാണ് കാര്യങ്ങൾ എന്നിരിക്കെ എങ്ങനെ വിനുവിന് പരാതയില്ലെന്ന് പറയാൻ സാധിക്കുമെന്ന ചോദ്യം ഉയരുന്നുണ്ട്. സോഷ്യൽ മീഡിയയിലെ ചലനങ്ങൾ പോലും ഏഷ്യാനെറ്റ് അടക്കമുള്ള മാധ്യമങ്ങൽ വാർത്തയാക്കക്കാതെ അവഗണിച്ചത്. എന്നാൽ, ഗുരുതരമായ ആരോപങ്ങൾ ഉണ്ടായിട്ടും മുന്നറിയിപ്പു നൽകേണ്ട മാധ്യമങ്ങൾ പോലും ഇതിലെ സത്യാവസ്ഥ പറയുന്നില്ല എന്ന വിമർശനം നിലനിൽക്കുന്നതാണ്.

സ്ത്രീ പീഡനങ്ങൾ ഏറ്റവും വലിയ വാർത്ത സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഈ നാളുകളിൽ തന്നെ ഇദ്ദേഹം മന്ത്രിമാരുടെ ഇഷ്ടക്കാരനായി കടന്നു കൂടിയിരുന്നു. ഇങ്ങനെ വേണമെന്ന് വിചാരിച്ചാൽ മാധ്യമങ്ങൾക്ക് തീർച്ചയായും വാർത്ത ലഭിക്കാനുള്ള വകുപ്പി ബോബിയിലുണ്ട്. എന്നാൽ, പണത്തിന് മീതെ പറക്കാത്ത പരുന്തായി ബോബി ഇപ്പോഴും തുടരുന്നു എന്നത് വാസ്തവമായി തുടരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP