Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പഠിക്കാൻ മംഗലാപുരത്ത് പോയ കാസർകോട്ടുകാരി രേഷ്മയെ മുംബൈക്കാരനായ ഇക്‌ബാൽ പ്രേമിച്ച് മതംമാറ്റി; രേഷ്മയുടെ വീട്ടുകാർ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചു; കോടതിയിൽ എത്തിപ്പോൾ സ്വന്തം ഇഷ്ടപ്രകാരമെന്ന് പെൺകുട്ടി; ലൗ ജിഹാദ് ആരോപിച്ച് ഇക്‌ബാലിനെ ചോദ്യം ചെയ്ത് പൊലീസ്; ഭാര്യ മടങ്ങിവരുന്നതും കാത്ത് നിരാശപ്പെടാതെ ഒരു ഭർത്താവ്

പഠിക്കാൻ മംഗലാപുരത്ത് പോയ കാസർകോട്ടുകാരി രേഷ്മയെ മുംബൈക്കാരനായ ഇക്‌ബാൽ പ്രേമിച്ച് മതംമാറ്റി; രേഷ്മയുടെ വീട്ടുകാർ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചു; കോടതിയിൽ എത്തിപ്പോൾ സ്വന്തം ഇഷ്ടപ്രകാരമെന്ന് പെൺകുട്ടി; ലൗ ജിഹാദ് ആരോപിച്ച് ഇക്‌ബാലിനെ ചോദ്യം ചെയ്ത് പൊലീസ്; ഭാര്യ മടങ്ങിവരുന്നതും കാത്ത് നിരാശപ്പെടാതെ ഒരു ഭർത്താവ്

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: ലൗ ജിഹാദിനെക്കുറിച്ചുള്ള ചർച്ചകൾ രാജ്യമെങ്ങും കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോൾ, യഥാർഥ പ്രണയവും അതേനിലയിൽ കൈകാര്യം ചെയ്യുന്നതിന്റെ നിരാശയിലാണ് 28-കാരനായ ഇക്‌ബാൽ ചൗധരി. താൻ പ്രണയിച്ച് വിവാഹം കഴിച്ച രേഷ്മയെന്ന 23-കാരിയുടെ തിരിച്ചുവരവ് കാത്തിരിക്കുകയാണ് ഇക്്ബാലും കുടുംബവും. രേഷ്മയെ അവളുടെ വീട്ടുകാർ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നും ഇയാൾ ആരോപിക്കുന്നു.

കാസർകോട്ടുനിന്ന് പഠനത്തിനായാണ് രേഷ്മ മംഗലാപുരത്തെത്തിയത്. അവിടെവച്ചാണ് ഇക്‌ബാലിനെ പരിചയപ്പെട്ടതും വിവാഹം കഴിച്ചതും. ഒന്നരവർഷം മുമ്പായിരുന്നു വിവാഹം. എന്നാൽ, കഴിഞ്ഞ ഡിസംബറിൽ മുംബൈയിലെത്തിയ രേഷ്മയുടെ ബന്ധുക്കൾ വാഷിയിലുള്ള വീട്ടിൽനിന്ന് അവളെ തട്ടിക്കൊണ്ടുപോയതായി ഇക്‌ബാൽ പറയുന്നു. രേഷ്മയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഇക്‌ബാൽ മുംബൈ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി.

ഇതനുസരിച്ച് ജനുവരി 22-ന് കോടതിയിൽ ഹാജരായ രേഷ്മ, താൻ സ്വന്തം ഇഷ്ടപ്രകാരമാണ് ഇക്‌ബാലിനെ വിവാഹം ചെയ്തതെന്നും ഒരാഴ്ചയ്ക്കകം ഇക്‌ബാലിന്റെ വീട്ടിലെത്തുമെന്നും ഉറപ്പുനൽകിയിരുന്നു. സ്വന്തം കുടുംബത്തോടൊപ്പം തൽക്കാലം താമസിക്കുന്നതും സ്വന്തം ഇഷ്ടപ്രകാരമാണെന്നായിരുന്നു രേഷ്മ കോടതിയിൽ ബോധിപ്പിച്ചത്.

കോടതിയിൽ രേഷ്മയെ കാണാനായതിന്റെ ആശ്വാസത്തിലാണ് ഇക്‌ബാൽ. എവിടെ ജീവിച്ചാലും രേഷ്മ സന്തോഷത്തോടെ ഇരുന്നാൽ മതിയെന്ന് ഇക്‌ബാൽ പറയുന്നു. മുംബൈയിലെ മൻഖൂർദിലുള്ള വീട്ടിൽ രേഷ്മയുടെ തിരിച്ചുവരവും കാത്തിരിക്കുകയാണ് ഇക്‌ബാലിപ്പോൾ. തന്റെ രണ്ടുഫോണുകളും മാറി മാറി പരിശോധിക്കുന്ന ഇക്‌ബാൽ, രേഷ്മയിൽനിന്ന് ഏതുനിമിഷവും സന്ദേശം വരുമെന്നും പ്രതീക്ഷിക്കുന്നു.

ഫേസ്‌ബുക്കിലൂടെയാണ് രേഷ്മയും ഇക്‌ബാലും പരിചയപ്പെട്ടത്. മുംബൈയിൽനിന്ന് മംഗലാപുരത്തെത്തി രേഷ്മയെ ഇക്‌ബാൽ കാണാറുണ്ടായിരുന്നു. 2016 ജൂലൈയിൽ പൊലീസിനും രേഷ്മയുടെ വീട്ടുകാർക്കും ഓരോ കത്തയച്ചശേഷം ഇരുവരും മുംബൈയിലേക്ക് പോവുകയും വിവാഹം ചെയ്യുകയുമായിരുന്നുവെന്ന് ഒരു കമ്പനിയിലെ അസിസ്റ്റന്റ് എൻജിനീയറായ ഇക്‌ബാൽ പറയുന്നു. കത്തിൽ മേൽവിലാസമൊന്നും നൽകിയിരുന്നില്ലെങ്കിലും രേഷ്മയുടെ ബന്ധുക്കൾ തേടിയെത്തിയെന്നും ഇക്‌ബാൽ പറയുന്നു.

ഇസ്ലാം മതം സ്വീകരിച്ചശേഷമായിരുന്നു ജൂലൈ 14-ന് രേഷ്മ ഇക്‌ബാലിനെ വിവാഹം ചെയ്തത്. വിവാഹശേഷം ഇക്‌ബാലിന്റെ അമ്മ സൈദുന്നീസയുടെ ഉപദേശപ്രകാരമാണ് രേഷ്മ സ്വന്തം വീട്ടുകാരെ വിളിച്ചത്. അവർ പൊലീസുമായാണ് എത്തിയതെന്ന് സൈദുന്നീസ പറഞ്ഞു. രേഷ്മയെ സ്വന്തം മകളെപ്പോലെയാണ് താൻ കണ്ടിരുന്നതെന്നും സൈദൂന്നീസ പറഞ്ഞു. ആദ്യമൊക്കെ എതിർപ്പ് കാണിച്ചെങ്കിലും, ഇക്‌ബാലിന്റെ സഹോദരങ്ങളും പിന്നീട് രേഷ്മയെ അംഗീകരിച്ചു.

2017 ഡിസംബർ 17-നാണ് രേഷ്മയെ അവളുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയതെന്ന് ഇക്‌ബാൽ പറയുന്നു. വാഷിയിലെ മാളിന് മുന്നിൽനിന്നാണ് നാലംഗ സംഘമെത്തി ഇക്‌ബാലിനെ മർദിച്ചശേഷം രേഷ്മയെ തട്ടിക്കൊണ്ടുപോയതെന്ന് ഹേബിയസ് കോർപസ് ഹർജിയിൽ പറയുന്നു. ഡിസംബർ 24-ന് തന്നെ രേഷ്മ വിളിച്ചിരുന്നുവെന്നും തന്റെ ബന്ധുക്കൾതന്നെയാണ് ത്ട്ടിക്കൊണ്ടുപോയതെന്ന് അവൾ പറഞ്ഞതായും ഇക്‌ബാൽ പറഞ്ഞു.

തട്ടിക്കൊണ്ടുപോകലിനെപ്പറ്റി പൊലീസിൽ പരാതിപ്പെട്ടപ്പോൾ അവർ ലൗ ജിഹാദിന്റെ പേരിൽ തന്നെ ചോദ്യം ചെയ്തതായി ഇക്‌ബാൽ പറഞ്ഞു. തനിക്ക് സാക്കിർ നായിക്കിനെ അറിയാമോ എന്നായിരുന്നു പൊലീസിന് അറിയേണ്ടിയിരുന്നത്. കേസ് മറ്റൊരു വഴിക്കുപോകുന്നുവെന്ന് മനസ്സിലാക്കിയതോടെയാണ് ഡിസംബർ 22-ന് ഹേബിയസ് കോർപസ് ഹർജി നൽകാൻ ഇക്‌ബാൽ തീരുമാനിച്ചത്. കോടതിയിൽ ഹാജരായ രേഷ്മ, ഡിസംബർ 17-ന് താനും ഭർത്താവും ആക്രമിക്കപ്പെട്ടത് സ്ഥിരീകരിച്ചെങ്കിലും, സ്വന്തം ഇഷ്ടപ്രകാരമാണ് വീട്ടുകാരോടൊപ്പം പോയതെന്നാണ് മൊഴി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP