Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മമ്മൂട്ടിയിൽനിന്നുള്ള മാനസിക പീഡനം താങ്ങാനാവാതെ ബൽറാം വേഴ്‌സസ് താരാദാസിന്റെ സെറ്റിൽ പൊട്ടിക്കരഞ്ഞു; ഡേറ്റ് കൊടുക്കാമെന്ന് പറഞ്ഞ് മോഹൻലാൽ കറക്കിയത് മൂന്നുവർഷം; അവസാന ചിത്രങ്ങൾ ഒന്നൊന്നായി പൊട്ടിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും; ഏറ്റവും വേദനിപ്പിച്ചത് സീമയുമായുള്ള ബന്ധം പിരിയുകയാണെന്ന് സിനിമാക്കാർ തന്നെ അടിച്ചുവിട്ട ഗോസിപ്പികൾ; മലയാളം കണ്ട മാസ്റ്റർ സംവിധായകനോട് ചലച്ചിത്രലോകം കാട്ടിയത് ക്രൂരത തന്നെ

മമ്മൂട്ടിയിൽനിന്നുള്ള മാനസിക പീഡനം താങ്ങാനാവാതെ ബൽറാം വേഴ്‌സസ് താരാദാസിന്റെ സെറ്റിൽ പൊട്ടിക്കരഞ്ഞു; ഡേറ്റ് കൊടുക്കാമെന്ന് പറഞ്ഞ് മോഹൻലാൽ കറക്കിയത് മൂന്നുവർഷം; അവസാന ചിത്രങ്ങൾ ഒന്നൊന്നായി പൊട്ടിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും; ഏറ്റവും വേദനിപ്പിച്ചത് സീമയുമായുള്ള ബന്ധം പിരിയുകയാണെന്ന് സിനിമാക്കാർ തന്നെ അടിച്ചുവിട്ട ഗോസിപ്പികൾ; മലയാളം കണ്ട മാസ്റ്റർ സംവിധായകനോട് ചലച്ചിത്രലോകം കാട്ടിയത് ക്രൂരത തന്നെ

എം മാധവദാസ്

കോഴിക്കോട്: മലയാളം കണ്ട എക്കാലത്തെയും മികച്ച സംവിധാന പ്രതിഭകളിൽ ഒരാളായിരുന്നു അന്തരിച്ച സംവിധായകൻ ഐ.വി ശശിയെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല. 150ഓളം ചിത്രങ്ങൾ ഒരുക്കിയ ഈ മാസ്റ്റർ ക്രാഫ്റ്റ്മാനും പക്ഷേ അവസാനകാലത്ത് മലയാള സിനിമയിൽനിന്ന് കടുത്ത അവഗണനയാണ് നേരിട്ടത്.

ആറുവർഷം മുമ്പ് ഐ.വി ശശിയുടെ ആത്മകയെഴുതാൻ വേണ്ടി ഈ ലേഖകനും സുഹൃത്തുക്കളും അദ്ദേഹവുമായി നിരന്തരം ബന്ധപ്പെട്ടപ്പോൾ, പലപ്പോഴായി അദ്ദേഹം സൂചന നൽകിയതും ഈ അവഗണനയെക്കുറിച്ചായിരുന്നു. പലകാരണങ്ങളായി പുസ്തകം വെളിച്ചം കണ്ടില്ലെങ്കിലും മലയാളസിനിമയുടെ ശാപം താരാധിപത്യം തന്നെയാണെന്ന ഐ.വി ശശിയുടെ വാക്കുകൾ ഇന്നും മനസ്സിൽ നിന്ന് മായുന്നില്ല.

ദേവാസുരം അവസാനത്തെ ഹിറ്റ്

എഴുപതുകളിലും എൺപതുകളിലുമായി ഒരേസമയം രണ്ടുമൂന്നും സിനിമകൾവരെ ഷൂട്ടുചെയ്യത്തക്ക തിരക്കുള്ള ആളായിരുന്നു ഈ കോഴിക്കോട്ടുകാരൻ.എം ടിയും, പത്മരാജനും, ലോഹിതദാസും ടി.ദാമോദരനും രഞ്ജിത്തും അടക്കമുള്ള മുൻനിര എഴുത്തുകാരെവെച്ച് ഹിറ്റുകളുടെ പരമ്പരയാണ് അദ്ദേഹം ഒരുക്കിയത്.

എന്നാൽ പിന്നുട് നല്ല തിരക്കഥകൾ ഇല്ലാതായതോടെ എ.വി ശശിയുടെ തിരിച്ചടിയും തുടങ്ങി.കൃത്യമായി പറഞ്ഞാൽ 1993ൽ രഞ്ജിത്തിന്റെ തിരക്കഥയിൽ ഇറങ്ങിയ 'ദേവാസുര'മായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ സൂപ്പർ ഹിറ്റ്.പിന്നീട് 1997ൽ മോഹൻലാലിനെ നായകനാക്കിയുള്ള 'വർണ്ണപകിട്ട്' അദ്ദേഹത്തിന്റെ അവസാനമായി സാമ്പത്തിക വിജയം നേടിയ ചിത്രവുമായി. 2000ത്തിൽ ഇറങ്ങിയ മോഹൻലാൽ നായനായ 'ശ്രദ്ധ' വലിയ പരാജയമായതോടെ താരങ്ങൾ അദ്ദേഹത്തെ അവഗണിക്കാനും തുടങ്ങി.

തുടർന്നുണ്ടായ രണ്ട് പരാജയ ചിത്രങ്ങൾക്ക്‌ശേഷം 2006ൽ എടുത്ത ബൽറാം വേഴ്‌സസ് താരാദാസ് എന്ന ചിത്രം തീർത്തും കൈപ്പേറിയ അനുഭവമാണ് അദേഹത്തിന് സമ്മാനിച്ചത്. മലയാള സിനിമ ഈ രീതിയിൽ താരാധിപത്യത്തിലേക്ക് വീണാൽ പിന്നെ സംവിധായകന് എന്തുപ്രസക്തിയെന്ന് ,ആ പടത്തിന്റെ അനുഭവങ്ങൾ പറഞ്ഞുകൊണ്ട് ശശി ഈ ലേഖകനോട് വ്യക്തമാക്കിയിരുന്നു. കാസ്റ്റിങ്ങ് തൊട്ട് തിരക്കഥയും ഡയലോഗുകളുംവരെ മമ്മൂട്ടിയെന്ന സൂപ്പർതാരം തീരുമാനിക്കുന്ന അവസ്ഥ കണ്ട് ഐ.വി ശശിയും അമ്പരന്നുപോയി.

'പണ്ടൊക്കെ ഞങ്ങൾ ഒന്നിച്ച് ജോലിചെയ്ത് നടനെന്നോ, ടെക്‌നീഷ്യനെന്നോ ഭേദമില്ലാതെ ഒന്നിച്ച് കഴിയുകയായിരുന്നു പതിവ്. ആ കൂട്ടായ്മ എപ്പോഴോ നഷ്ടമായി. കാരവാൻ സംസ്‌ക്കാരം ഇവിടെയും വരുമെന്ന് ഞാൻ കരുതിയിരുന്നില്ല. ബൽറാം വേഴ്‌സസ് താരാദാസ് എന്ന ചിത്രം എടുത്തതോടെയാണ് മലയാളത്തിൽ സംവിധകയകന്റെ റോൾ കുറഞ്ഞുവരികയാണെന്ന് മനസ്സിലായത്'- അന്ന് ഐ.വി ശശി പറഞ്ഞതാണ് ഈ വാക്കുകൾ.

താരാദാസ് കടുത്ത പീഡനമായി

എന്നാൽ ഈ ചിത്രത്തിന്റെ നിർമ്മാതാവായ ലിബർട്ടി ബഷീർ അടക്കമുള്ളവർക്ക് പറയാനുള്ളത് കുറേക്കൂടി ഞെട്ടിക്കുന്ന കഥകൾ ആയിരുന്നു. ഈ ചിത്രത്തിന്റെ സെറ്റിൽ പലപ്പോഴും ഒറ്റക്കിരുന്ന കരയുന്ന ഐ.വി ശശിയെ താൻ കണ്ടിട്ടുണ്ടെന്നാണ് ലിബർട്ടി ബഷീർ അന്ന് ഒരു സിനിമാ മാസികക്ക് നൽകിയ അഭിമുഖത്തിൽ തുറന്നടിച്ചത്. സൂപ്പർസ്റ്റാർ രജീനീകാന്ത്‌പോലും ശശിസാർ എന്ന് വിളിക്കുന്ന സംവിധായകനാണ് ഈ അവസ്ഥ വന്നതെന്ന് ഓർക്കണം. ചിത്രത്തിലുള്ള മമ്മൂട്ടിയുടെ കൈകടത്തലുകൾ അദ്ദേഹത്തിന് താങ്ങാനായില്ല.

എല്ലാകാര്യവും മമ്മൂട്ടി തീരുമാനിക്കുന്നത് കടുത്ത മാനസിക പീഡനമാണ് ഐ.വി ശശിക്ക് ഉണ്ടാക്കിയത്.ശശിയുടെ ഹിറ്റ്‌മേക്കർ ടി.ദാമോദരൻ എഴുതിയ തിരക്കഥയുടെ പുറത്ത് എസ്.എൻ സ്വാമിയെക്കൂടി സഹഎഴുത്തുകാരനായി കൊണ്ടുവന്നത് മമ്മൂട്ടിയാണ്. അതിന്റെ ഫലമോ,ദാമോദരന്മാഷുടെ തീപ്പൊരി ഡയലോഗുകൾ തുമ്പില്ലാതെ മാറിയെന്ന് ലിബർട്ടി ബഷീർ തുറന്നടിച്ചിരുന്നു. ബൽറാം വേഴ്‌സസ് താരാദാസ് വലിയ ഫ്‌ളോപ്പായി മാറിയതോടെ കുറ്റം ഐ.വി ശശിയുടെ തലയിലുമായി.

തുടർന്ന് അദ്ദേഹം സ്വന്തം കൈയിൽനിന്ന് പണം മുടക്കി 2009ൽ ഇറക്കിയ 'വെള്ളത്തൂവൽ' എന്ന ചിത്രവും പരാജയമായി. അദ്ദേഹത്തിന്റെ അവസാന ചിത്രവും ഇതുതന്നെയാണ്. പല പരാജയ ചിത്രങ്ങളുടെയും നിർമ്മാതാവും ശശിതന്നെയായിരുന്നതിനാൽ അവസാനകാലത്ത് അദ്ദേഹത്തിന് സാമ്പത്തിക പ്രതിസന്ധിയും ഉണ്ടായിരുന്നു. എന്നാൽ സിനിമ ഉയർച്ച താഴ്ചകളുടെ മേഖലയാണെന്ന് പറയുകയല്ലാതെ തന്റെ വിഷമങ്ങൾ അദ്ദേഹം ആരെയും അറിയിച്ചില്ല.

മോഹൻലാലുമായും നല്ല സൗഹൃദം സൂക്ഷിച്ചിരുന്ന ഐ.വി ശശി , പുതിയ പടത്തിന് ലാലിന്റെ ഡേറ്റിനായിഏറെക്കാലം കാത്തിരുന്നിരുന്നു.മൂന്നുവർഷത്തോളം ലാൽ ഇങ്ങനെ അദ്ദേഹത്തെ വട്ടംകറക്കി.ഒടുവിൽ ശശിതന്നെ ആ പ്രൊജക്റ്റ് ഒഴിവാക്കുകയായിരുന്നു. അപ്പോഴും നല്ലൊരു സ്‌ക്രിപ്റ്റ് വന്നാൽ ഏത് നിമിഷവും തന്റെ സഹകരണം ഉണ്ടാവുമെന്ന് ലാൽ അദ്ദേഹത്തിന് ഉറപ്പ് നൽകിയിരുന്നു.

സീമയെ വീണ്ടും 'വിവാഹംചെയ്ത്' മറുപടി!

തന്റെ പ്രണയിനിയും ജീവിത സഖിയും നടിയുമായ സീമയുമായുള്ള വിവാഹബന്ധം വേർപിരിയുകയാണെന്ന വാർത്തകളാണ് ഐ.വി ശശിയെ ഏറ്റവും കൂടതൽ വേദനിപ്പിച്ചത്. സിനിമാലോകത്ത് തന്നെയുള്ള ചിലരാണ് ഇത്തരം വാർത്തകൾക്ക് പിന്നിലെന്നതും അദ്ദേഹത്തിന്റെ വിഷമം വർധിപ്പിച്ചു. ഈ ഗോസിപ്പികൾക്കുള്ള മറുപടി ഐ.വി ശശി നൽകിയത് തങ്ങളുടെ 37ാം വിവാഹവാർഷികത്തിൽ സീമയെ വീണ്ടും 'വിവാഹം കഴിച്ചു'കൊണ്ടായിരുന്നു! ശശിയുടെ പ്രിയ സുഹൃത്തും ചലച്ചിത്ര നിർമ്മതാവുമായ പി.വി ഗംഗാധരൻ എന്ന പി.വി.ജിയുടെ കോഴിക്കോട്ടെ വീട്ടിൽവച്ചായിരുന്നു 'പുനർ വിവാഹം'.

മാങ്കാവിലെ പി.വി.ജിയൂടെ കേരളകലയെന്ന വീട്ടിൽവച്ച് ശശി-സീമ ദമ്പതികളുടെ വിവാഹവാർഷികമായ ഇക്കഴിഞ്ഞ ഓഗസ്റ്റ് 28നായിരുന്നു ചടങ്ങ് നടന്നത്. വ്യാജ പ്രചാരണങ്ങളെ പൊളിച്ചടുക്കാനായിരുന്നു ഈ ചടങ്ങ്. പതിവുപോലെ മാലയിടൽ, കേക്ക് മുറിക്കൽ, സദ്യ എന്നിവയെല്ലാം കൂട്ടിന് ഉണ്ടായിരുന്നു. 'ഇല്ല ഞങ്ങൾ ഗോസിപ്പിനുപിറകെ പോവില്ല, ഒരിക്കലും പിരിയില്ല' എന്ന് പറഞ്ഞ് നിറഞ്ഞ സന്തോഷത്തോടെയാണ് അവർ മടങ്ങിയത്.

ജന്മനാടിന്റെ ആദരത്തിൽ വികാരധീനനായി

അതുപോലെതന്നെ നാലുവർഷംമുമ്പ് കോഴിക്കോട്ട് തന്നെ ആദരിക്കാൻ നടത്തിയ ചടങ്ങും ഐ.വി ശശിയെ വികാര വിവശനാക്കിയിരുന്നു. ജീവിച്ചിരിക്കുമ്പോൾ അതുപോലൊരു ആദരവ് നൽകിയ കോഴിക്കോടിന്റെ സ്‌നേഹത്തിന് മനസ്സറിഞ്ഞ് നന്ദി പറഞ്ഞാണ് അദ്ദേഹം വേദി വിട്ടത്. കോഴിക്കോട് സ്വപ്നനഗരിയിൽ എം ടി. വാസുദേവൻനായരും കമൽഹാസനും മമ്മൂട്ടിയും മോഹൻലാലുമുൾപ്പെട്ട പ്രൊഡമായ വേദിയിലായിരുന്നു ശശി ആദരിക്കപ്പെട്ടത്.

കമൽഹാസനും, മമ്മൂട്ടിയും, മോഹൻലാലും ചേർന്നാണ് ഐ.വി ശശിയെ വേദിയിലേക്ക് ആനയിച്ചപ്പോൾ സദസ്സ് ഇളകിമറിയുകയായിരുന്നു. പ്രിയതമ സീമക്കൊപ്പം കവിയൂർപൊന്നമ്മയും കെ.പി.എ.സി ലളിതയുമൊക്കെ അണിനിരന്ന വേദിക്ക് കുടുംബസദസിന്റെ ഊഷ്മളയുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഗുരുവിന്റെ അനുഗ്രഹം തേടി സത്യൻ അന്തിക്കാടും പ്രിയദർശനും രഞ്ജി പണിക്കരും രഞ്ജിത്തും വേദിയിലത്തെി.

ഒരുപക്ഷേ ഐ.വി ശശിയോട് അവസാനകാലത്ത് ചലച്ചിത്രലോകം ചെയ്ത അവണനക്കും ക്രൂരതക്കുംകൂടിയുള്ള പ്രായശ്ചിത്തമാണ് അതെന്നും അന്നുതന്നെ സഹൃദയർ അഭിപ്രായപ്പെട്ടിരുന്നു. ഐ.വി ശശി വിടപറയുമ്പോഴും സിനിമയിൽ സംവിധായകന്റെ വ്യക്തിത്വത്തെ കുറിച്ചും താരാധപത്യത്തെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ കൂടുതൽ പ്രസക്തമാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP