Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വെളുക്കാൻ തേച്ചത് പാണ്ടായി; ഡിജിപിയെ പ്രതിക്കൂട്ടിൽ നിറുത്തി ബ്ലാക്ക്‌മെയിൽ ചെയ്ത് രക്ഷപ്പെടാൻ നടത്തിയ ആസൂത്രണത്തിൽ കുടങ്ങി ജേക്കബ് ജോബ്; രക്ഷകരും കൈവിട്ടതോടെ പിരിച്ചു വിടാനുള്ള സാധ്യത തെളിഞ്ഞു

വെളുക്കാൻ തേച്ചത് പാണ്ടായി; ഡിജിപിയെ പ്രതിക്കൂട്ടിൽ നിറുത്തി ബ്ലാക്ക്‌മെയിൽ ചെയ്ത് രക്ഷപ്പെടാൻ നടത്തിയ ആസൂത്രണത്തിൽ കുടങ്ങി ജേക്കബ് ജോബ്; രക്ഷകരും കൈവിട്ടതോടെ പിരിച്ചു വിടാനുള്ള സാധ്യത തെളിഞ്ഞു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിസി ജോർജിന് ചീഫ് വിപ്പ് സ്ഥാനം നഷ്ടമായതിനൊപ്പം രണ്ട് മെത്രാന്മാരും കൈവിട്ടതോടെ തൃശൂർ പൊലീസ് കമ്മീഷണറായിരുന്ന ജേക്കബ് ജോബിന് പണി പോകുമെന്ന് ഉറപ്പായി. ചന്ദ്രബോസ് കൊലക്കേസ് പ്രതി നിസാമുമായുള്ള വഴിവിട്ട ബന്ധത്തിന്റെ പേരിൽ സസ്‌പെൻഷനിലായ എസ്‌പി: ജേക്കബ് ജോബിനെതിരെ മറ്റൊരു വകുപ്പുതല അന്വേഷണത്തിനു കൂടി ശൂപാർശ. സർവ്വീസിൽ നിന്ന് ജേക്കബ് ജോബിനെ പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇത്.

റിട്ട. ഡിജിപി എം.എൻ. കൃഷ്ണമൂർത്തിയുമായുള്ള വിവാദ ഫോൺ സംഭാഷണം ചോർത്തി പുറത്തുവിട്ടതു സംസ്ഥാന പൊലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യത്തെ അപകീർത്തിപ്പെടുത്താനും ബ്ലാക്ക് മെയ്ൽ ചെയ്യാനുമാണെന്ന് ഇന്റലിജൻസ് മേധാവി എ. ഹേമചന്ദ്രന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാമുമായുള്ള രഹസ്യ കൂടിക്കാഴ്ചയുടെ പേരിൽ സസ്‌പെൻഷനിൽ കഴിയുമ്പോഴായിരുന്നു ഇത്. ആ സമയത്താണു പൊലീസ് ആസ്ഥാനത്തെ ഡിജിപിയായിരുന്ന കൃഷ്ണമൂർത്തിയെ ജേക്കബ് ജോബ് അങ്ങോട്ടു ഫോണിൽ വിളിക്കുകയും ഇരുവരും ബാലസുബ്രഹ്മണ്യത്തിനു നിസാം കേസുമായി ബന്ധമുണ്ടെന്ന സൂചന നൽകുന്ന തരത്തിൽ സംസാരിക്കുകയും ചെയ്യുന്നത്. ആ സംഭാഷണം പിന്നീടു മാദ്ധ്യമങ്ങളിൽക്കൂടി പുറത്തുവന്നു.

കൊലക്കേസ് പ്രതിയെ സഹായിക്കാൻ ഡിജിപി: ബാലസുബ്രഹ്മണ്യം ശ്രമിച്ചെന്നു വരുത്തിത്തീർക്കാനായിരുന്നു ജേക്കബ് ജോബിന്റെ ശ്രമമെന്നും അതിനാൽ കർശന വകുപ്പുതല നടപടി വേണമെന്നും ഹേമചന്ദ്രൻ സർക്കാരിനു റിപ്പോർട്ട് നൽകി. ഈ ശുപാർശ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിയുടെ പരിഗണനയിലാണ്. ഉടൻ തന്നെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുമെന്ന് ആഭ്യന്തര മന്ത്രിയുടെ ഓഫിസ് അറിയിച്ചു. നിസാമുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതിന്റെ പേരിലുള്ള വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണ്. ഇതു സംബന്ധിച്ച ചാർജ് മെമോ ജേക്കബ് ജോബിനു നൽകിയിട്ടുണ്ട്. അതിനു പുറമെയാണു പുതിയ വകുപ്പുതല അന്വേഷണത്തിനു ശുപാർശ. അതോടെ ഒരേസമയം രണ്ട് അന്വേഷണം ഇദ്ദേഹം നേരിടേണ്ടി വരും. രണ്ടാമത്തേത് ഡിജിപിയെ കുടുക്കാൻ ശ്രമിച്ചു എന്ന ആരോപണത്തിലാണ്. അതുകൊണ്ട് തന്നെ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി ജേക്കബ് ജോബിനെ പുറത്താക്കാനാണ് നീക്കം.

സസ്‌പെൻഷൻ കാലാവധി ആറുമാസത്തിനപ്പുറം നീങ്ങിയാൽ ജേക്കബ് ജോബിനെ സർവ്വീസിൽ തിരിച്ചെടുക്കേണ്ടി വരും. ഈ സാഹചര്യം മനസ്സിലാക്കി വകുപ്പ് തല അന്വേഷണത്തിന്റെ വേഗത കൂട്ടും. ഐ.പി.എസ് ഉദ്യോഗസ്ഥന്റെ അച്ചടക്കമാണ് ജേക്കബ് ജോബ് ലംഘിച്ചത്. അഖിലേന്ത്യാ സർവീസ് ചട്ടപ്രകാരമുള്ള നടപടികളൊന്നും പാലിക്കാൻ ജേക്കബ് ജോബ് തയ്യാറായില്ല. സസ്‌പെൻഷനിലാണെങ്കിലും ഐ.പി.എസുകാർ അച്ചടക്കം പാലിക്കണം. ഡി.ജി.പിയെ ആരോപണങ്ങളിൽ കുടുക്കാൻ മുൻ ഡി.ജി.പി കൃഷ്ണമൂർത്തിയുമായി നടത്തിയ ഫോൺ സംഭാഷണം റെക്കാർഡ് ചെയ്തതും പുറത്തുവിട്ടതും ഗുരുതരമായ അച്ചടക്കലംഘനമാണ്. ഡി.ജി.പിയെ ഭീഷണിപ്പെടുത്തി കാര്യം നേടുകയായിരുന്നു ലക്ഷ്യമെന്നാണ് വിലയിരുത്തൽ.

തൃശൂർ കമ്മിഷണർ ഓഫീസിലെ പൊലീസുകാരനേയും ജോബ് ഫോണിൽ വിളിച്ച് റെക്കാർഡ് ചെയ്തു. തന്നെ സസ്‌പെൻഡ് ചെയ്തതിന്റെ വിരോധം തീർക്കാൻ ഡി. ജി. പിയെ സമൂഹത്തിൽ അപമാനിക്കുകയും ജോബിന്റെ ലക്ഷ്യമായിരുന്നുവെന്നും ഹേമചന്ദ്രന്റെ റിപ്പോർട്ട് പറയുന്നു. നിസാമുമായുള്ള രഹസ്യകൂടിക്കാഴ്ചയിൽ കൈക്കൂലി വാങ്ങിയ പൊലീസുകാരുടെ വിവരങ്ങൾ ജോബിന് ലഭിച്ചിരുന്നു. അവർക്കെതിരേ നടപടിയെടുക്കാതെ സംരക്ഷിക്കാൻ ശ്രമിച്ചത് സംശയാസ്പദമാണ്. കേസുകളിൽ നിന്ന് നിസാം ഒഴിവായതിൽ കമ്മിഷണറുടെ പങ്കും അന്വേഷിക്കണം. കൂടാതെ വകുപ്പുതലത്തിൽ വിശദമായ അന്വേഷണം വേണമെന്നും ഇന്റലിജൻസ് മേധാവി ശുപാർശ ചെയ്തു.

2018 മാർച്ച് വരെയാണ് ജേക്കബ് ജോബിന് സർവ്വീസിൽ കാലാവധിയുള്ളത്. എന്നാൽ അതിനു മുമ്പു തന്നെ സർവീസിൽ നിന്ന് പുറത്താകുമെന്ന സൂചനയാണ് പൊലീസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്നത്. നേരത്തെ രണ്ട് പ്രധാന മെത്രാന്മാർ ജേക്കബ് ജോബിനായി രംഗത്തുണ്ടായിരുന്നു. ചീഫ് വിപ്പായിരുന്ന പിസി ജോർജിന്റെ പിന്തുണയോടെയാണ് കാര്യങ്ങൾ ആസൂത്രണം ചെയ്തത്. ജോർജ്ജും സർക്കാരും തമ്മിൽ തെറ്റിയതോടെ ജേക്കബ് ജോബ് കൂടുതൽ പ്രതിസന്ധിയിൽ എത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP