Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജേക്കബ് തോമസിന് ലഭിച്ചത് വിൻസൻ എം പോൾ റിട്ടയർ ചെയ്തപ്പോൾ നിരസിച്ച അർഹതപ്പെട്ട രണ്ടാം സ്ഥാനം; ഉറക്കം കെടുന്നത് മുൻ മന്ത്രിമാരുടേയും അഴിമതിക്കാരായ ഉദ്യോഗസ്ഥരുടേയും; അഡ്ജസ്റ്റ്‌മെന്റ് ഭരണത്തിന് ശ്രമിച്ചാൽ പിണറായിയും പാഠംപഠിക്കും

ജേക്കബ് തോമസിന് ലഭിച്ചത് വിൻസൻ എം പോൾ റിട്ടയർ ചെയ്തപ്പോൾ നിരസിച്ച അർഹതപ്പെട്ട രണ്ടാം സ്ഥാനം; ഉറക്കം കെടുന്നത് മുൻ മന്ത്രിമാരുടേയും അഴിമതിക്കാരായ ഉദ്യോഗസ്ഥരുടേയും; അഡ്ജസ്റ്റ്‌മെന്റ് ഭരണത്തിന് ശ്രമിച്ചാൽ പിണറായിയും പാഠംപഠിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിജിലൻസ് ഡിജിപിയായുള്ള ഡോ. ജേക്കബ് തോമസിന്റെ നിയമനം ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ മന്ത്രിമാരടക്കമുള്ള പല ഉന്നതർക്കെതിരെയും ഉയർന്ന അഴിമതി ആരോപണങ്ങളിൽ കടുത്ത നിലപാടെടുക്കുന്നതിന്. മുൻ സർക്കാരിന്റെ കാലത്ത് അഴിമതി നടന്നതായി ആരോപണമുയർന്ന കേസുകളിലെല്ലാം സമഗ്ര അന്വേഷണം നടത്തുമെന്ന് തിരഞ്ഞെടുപ്പുകാലത്തും ഭരണത്തിലേറിയ ശേഷവും എൽഡിഎഫ് നേതാക്കൾ ആവർത്തിച്ച് പ്രഖ്യാച്ചിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ ശക്തമായ വിമർശനങ്ങളുമായി നിലകൊണ്ട ജേക്കബ് തോമസിനെ തന്നെ വിജിലൻസ് തലവനായി നിയമിക്കുന്നതും ഈ അന്വേഷണങ്ങൾക്കായിത്തന്നെയാണ്. 

ഔദ്യോഗിക നിലപാടുകളിലും പുറത്തു നടത്തിയ പ്രതികരണങ്ങളിലും ശക്തമായി യുഡിഎഫ് സർക്കാരിന്റെ നയങ്ങളെയും സമീപനങ്ങളെയും ജേക്കബ് തോമസ് എതിർത്തിരുന്നു. വിജിലൻസ് ഡിജിപിയായിരുന്ന വിൻസൻ എം പോളിനു കീഴിൽ എഡിജിപിയായി പ്രവർത്തിച്ചിരുന്നപ്പോഴാണ് ജേക്കബ് തോമസിന് സ്ഥാനചലനം സംഭവിക്കുന്നത്. അവിടെ തുടർന്നിരുന്നെങ്കിൽ വിൻസൻ എം പോൾ റിട്ടയർ ചെയ്തപ്പോൾ ലഭിക്കേണ്ടിയിരുന്ന സ്ഥാനമാണ് ഇപ്പോൾ ഇടതു സർക്കാർ വന്ന ശേഷം ജേക്കബ് തോമസിന് ലഭിക്കുന്നത്.

ബാർ കോഴയടക്കം വിവിധ വിവാദ കേസുകളിൽ സർക്കാരിന്റെ സമ്മർദ്ദത്തിന് വഴങ്ങാത്തതിനെ തുടർന്നാണ് ജേക്കബ് തോമസ് ഉമ്മൻ ചാണ്ടി സർക്കാരിന് അനഭിമതനാകുന്നത്. പ്രമുഖ രാഷ്ട്രീയ നേതാക്കൾ, മുൻ മന്ത്രിമാർ, ഐഎഎസ്, ഐപിഎസുകാരടക്കം നിരവധി ഉദ്യോഗസ്ഥ പ്രമുഖർ എന്നിവരുൾപ്പെടെ നിരവധിപേരുടെ കേസുകളാണ് ഉന്നത സമ്മർദ്ദത്തെ തുടർന്ന് അന്വേഷണം മുടങ്ങിയ നിലയിൽ വിജിലൻസിൽ കെട്ടിക്കിടക്കുന്നത്. യുഡിഎഫ് സർക്കാരിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്ന് പല കേസുകളിലും നീതിയുക്തമായ തീരുമാനമെടുക്കാൻ കഴിയുന്നില്ലെന്ന് വിജിലൻസ് എഡിജിപിയായിരുന്ന വേളയിൽ ജേക്കബ് തോമസ് പരസ്യമായിത്തന്നെ പ്രതികരിച്ചിരുന്നു.

ബാർ കോഴ കേസിൽ മന്ത്രിമാരായ കെഎം മാണിക്കെതിരെ തെളിവുണ്ടെന്ന നിലപാട് വിജിലൻസ് കൈക്കൊണ്ടതോടെ കേസന്വേഷണത്തിന് മേൽനോട്ടം വഹിച്ചിരുന്ന ജേക്കബ് തോമസിനെ മാറ്റുകയായിരുന്നു. ഇതോടെ ജേക്കബ് തോമസ് സർക്കാരിനെതിരെ പരസ്യ നിലപാടുകളുമായി രംഗത്തുവരികയും ചെയ്തു. കഴിഞ്ഞവർഷം മെയ് ആദ്യവാരത്തിലായിരുന്നു ഇത്. ജേക്കബ്‌തോമസിനെ മാറ്റണമെന്ന് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന മന്ത്രി കെ ബാബുവും കേരള കോൺഗ്രസും മുഖ്യമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്. ബാർ കോഴ കേസന്വേഷണം അന്തിമഘട്ടത്തിലെത്തി നിൽക്കെ ഉണ്ടായ ഈ മാറ്റം അന്ന് കേസ് അട്ടിമറിക്കാനുള്ള സർക്കാരിന്റെ നീക്കമായാണ് വിലയിരുത്തപ്പെട്ടത്.

എന്നാൽ അന്വേഷണത്തിൽ ജേക്കബ് തോമസിനൊപ്പമുണ്ടായിരുന്ന എസ് പി സുകേശൻ മാണിക്കെതിരെ തെളിവുണ്ടെന്ന റിപ്പോർട്ട് വിജിലൻസ് ഡിജിപി സെൻകുമാറിന് സമർപ്പിച്ചു. ഇതിനെ പരിഗണിക്കാതെ മാണിയെ കുറ്റവിമുക്തനാക്കാമെന്ന നിലപാടുമായി ഡിജിപി കോടതിയിൽ റിപ്പോർട്ടു നൽകി. എന്നാൽ മാണിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നുള്ള അന്വേഷണോദ്യോഗസ്ഥൻ സുകേശന്റെ റിപ്പോർട്ടുകൂടി പരിഗണിച്ച കോടതി ഈ വാദം അംഗീകരിച്ച് കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ടു. ഇത് മാണിയുടെ രാജിയിലേക്ക് നയിച്ചെങ്കിലും പിന്നീട് നടന്ന അന്വേഷണം പ്രഹസനമായി. 

ഇതിനിടെ സുകേശനും ബാർകോഴ ആരോപണം പുറത്തുവിട്ട ബാറുടമ ബിജുരമേശും തമ്മിൽ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് സുകേശനെതിരെ സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. ഇതിനെ എതിർത്ത് സർക്കാരിനെതിരെ ആഞ്ഞടിച്ച് ജേക്കബ് തോമസ് രംഗത്തെത്തിയിരുന്നു. വിജിലൻസിൽ ഏറ്റവുമധികം പ്രവർത്തന പരിചയമുള്ള വളരെ പ്രഗത്ഭനായ അന്വേഷണ ഉദ്യോഗസ്ഥനാണ് സുകേശനെന്നും അദ്ദേഹത്തിന്റെ അന്വേഷണത്തിൽ പിഴവുകണ്ടാൽ നടപടിയെടുക്കേണ്ടത് കോടതിയാണെന്നും അല്ലാതെ സർക്കാരല്ലെന്നുമായിരുന്നു ജേക്കബ് തോമസിന്റെ പ്രതികരണം.

ബാർകോഴയ്ക്കുപുറമെ മുഖ്യമന്ത്രിക്കെതിരെ അവിഹിത ഇടപെടലുകളുടെ ആരോപണമുയർന്ന പാറ്റൂർ ഭൂമി ഇടപാടുകേസിലും സർക്കാരിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ജേക്കബ് തോമസ് തയ്യാറായിരുന്നില്ല. ഇതെല്ലാം അദ്ദേഹത്തെ ഉമ്മൻ ചാണ്ടിക്ക് അനഭിമതനാക്കി. തുടർന്ന് വിജിലൻസ് എഡിജിപി സ്ഥാനത്തുനിന്ന് മാറ്റി അദ്ദേഹത്തെ ഫയർഫോഴ്‌സ് ഡിജിപിയാക്കി. ബാർ കോഴ കേസ് അന്വേഷണ റിപ്പോർട്ട് 2015 മെയ് 20ന് വിജിലൻസ് കോടതിയിൽ സമർപ്പിക്കാനിരിക്കെ മെയ് ആദ്യവാരത്തിലായിരുന്നു ഈ അപ്രതീക്ഷിത മാറ്റം. ഇതിനെതിരെ എല്ലായിടത്തുനിന്നും വ്യാപക എതിർപ്പുണ്ടായി. ബാർകേസ് അട്ടിമറിക്കാനാണ് സർക്കാരിന്റെ നീക്കമെന്ന് ആരോപിച്ച് പ്രതിപക്ഷത്തിനു പുറമെ കോൺഗ്രസിലെ ചില നേതാക്കൾപോലും രംഗത്തുവന്നു.എന്നാൽ എഡിജിപിയായിരുന്ന ജേക്കബിന് ഡിജിപിയായി പ്രൊമോഷൻ നൽകാനുദ്ദേശിച്ചാണ് അദ്ദേഹത്തെ സ്ഥാനക്കയറ്റം നൽകി ഫയർഫോഴ്‌സിലേക്ക് മാറ്റുന്നതെന്ന് വിശദീകരിച്ച് സർക്കാരും ആഭ്യന്തരമന്ത്രി ചെന്നിത്തലയും തടിതപ്പി. 

എന്നാൽ മാറിയെത്തിയ ഫയർഫോഴ്‌സിലും തന്റെ അഴിമതിക്കെതിരായ നിലപാടിൽ ഉറച്ചുനിന്നതോടെ അദ്ദേഹം ഉമ്മൻ ചാണ്ടി സർക്കാരിന് നിരന്തരം തലവേദനയായി. സ്വകാര്യ രംഗത്തെ കൂറ്റൻ മാളുകൾ മുതൽ സർക്കാർതന്നെ പണിതുയർത്തിയ സെക്രട്ടേറിയറ്റ് അനക്‌സിന്റെ വരെ നിർമ്മാണത്തിൽ ഇടപെട്ട ജേക്കബ് തോമസ് അഗ്നിശമന നിയന്ത്രണത്തിനായി വകുപ്പിലുള്ള നിയമങ്ങൾ ഒന്നൊന്നായി സർക്കാരിനെയും ജനങ്ങളെയും പഠിപ്പിച്ചു. കേന്ദ്രനിയമത്തിൽ നിഷ്‌കർഷിക്കുന്ന അഗ്നിശമന നിയന്ത്രണ ചടങ്ങൾ പാലിക്കാത്ത വൻ കെട്ടിടങ്ങൾക്ക് അനുമതി നൽകേണ്ടെന്ന് അദ്ദേഹം ഉത്തരവിട്ടതോടെ സർക്കാർ വീണ്ടും വെട്ടിലായി. മാളുകളുടേയും ഫ്ളാറ്റുകളുടേയും നിർമ്മാണങ്ങളിൽ പലതും ചട്ടങ്ങൾ ലംഘിക്കുന്നത് കണ്ടെ

ത്തി പിടികൂടാൻ ആരംഭിച്ചതോടെ ജേക്കബ് തോമസിനെതിരെ പരസ്യമായി ഉമ്മൻ ചാണ്ടിതന്നെ രംഗത്തെത്തി. ഫയർഫോഴ്‌സ് മേധാവി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ ചുമതല നൽകി ഒതുക്കി. കഴിഞ്ഞവർഷം ഒക്ടോബറിൽ നടത്തിയ മാറ്റത്തിന് കാരണമായി മുഖ്യമന്ത്രി പറഞ്ഞത് ജേക്കബ് തോമസിനെതിരെ നിരവധി പരാതികൾ ലഭിച്ചുവെന്നും അദ്ദേഹം സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയെന്നഉം അതിന്റെ അടിസ്ഥാനത്തിലാണ് മാറ്റമെന്നുമായിരുന്നു. എന്നാൽ ജേക്കബ് തോമസിനെതിരെ രേഖാമൂലം ഒരു പരാതിയും ലഭിച്ചിരുന്നില്ലെന്ന വിവരങ്ങൾ ദിവസങ്ങൾക്കകം പുറത്തുവന്നതോടെ ഉമ്മൻ ചാണ്ടി പ്രതിരോധത്തിലായി.

എന്നാൽ പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷനിലെത്തിയ ശേഷവും ജേക്കബ് തോമസ് സർക്കാരിനെതിരെ ശക്തിയുക്തം വിമർശനങ്ങൾ തുടർന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആയതുകൊണ്ടാണ് ജേക്കബ് തോമസ് ഇപ്പോഴും ഡിജിപിയായി തുടരുന്നതെന്നും താനായിരുന്നു മുഖ്യമന്ത്രിയെങ്കിൽ അയാൾ വീട്ടിലിരുന്നേനെയെന്നും മന്ത്രി മഞ്ഞളാംകുഴി അലി ഇതിനിടെ പ്രതികരിച്ചതും വിവാദമായി. ഫേസ്‌ബുക്ക് പോസ്റ്റുകളിലൂടെുയും പരസ്യ പ്രതികരണങ്ങളിലൂടെയും സർക്കാരിനെതിരെയും അഴിമതിക്കെതിരെയും നിരന്തരം പ്രതികരണം തുടർന്ന ജേക്കബ് തോമസ് അതിനാൽത്തന്നെ യുഡിഎഫിന് പൂർണമായും അനഭിമതനായി.
വിജിലൻസിനെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കുന്ന തീരുമാനം, വിജിലൻസ് നയങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളിൽ ജേക്കബ് തോമസ് സർക്കാരിനെ രൂക്ഷമായി വിമർശിച്ചു.

അഴിമതിക്കെതിരെ എന്നും സന്ധിചെയ്യാതെ നിന്ന ജേക്കബ് തോമസ് ഇതിനിടെ അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾ ഏകീകരിക്കാൻ പുതിയ സംഘടനയ്ക്കും രൂപം നൽകി. നടൻ ശ്രീനിവാസൻ, സത്യൻ അന്തിക്കാട് തുടങ്ങി നിരവധി പ്രമുഖരെ ഉൾപ്പെടുത്തി എക്‌സൽ കേരള എന്ന പേരിലാണ് ഇക്കഴിഞ്ഞ ഏപ്രിലിൽ സംഘടന രൂപീകരിച്ചത്. അഴിമതി വിരുദ്ധതയിൽ എന്നും കാർക്കശ്യം പുലർത്തിയ ജേക്കബ് തോമസ് വീണ്ടും വിജിലൻസിൽ പൂർണാധികാരങ്ങളോടെ ഡിജിപിയായി എത്തുന്ന വാർത്ത അഴിമതി വീരന്മാരായ പല ഉന്നതരുടേയും ചങ്കിടിപ്പ് കൂട്ടുമെന്നുറപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP