Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയ്ഹിന്ദ് ടിവിയിൽ എം എം ഹസ്സനേയും കെ പി മോഹനനേയും പുറത്താക്കാൻ കൈരളിക്ക് മുമ്പിൽ പോസ്റ്റർ! സുധീരൻ ഇഫക്ടിന് ശേഷവും കോൺഗ്രസ് ചാനലിൽ കലാപം തീരുന്നില്ല; അനിഷ്ടക്കാരെ പുറത്താക്കി കലിപ്പ് തീർക്കാൻ മാനേജ്മെന്റ്; ഒരു മാസത്തെ ശമ്പളം നൽകി ജീവനക്കാരെ കൈയിലെടുക്കാനും നീക്കം

ജയ്ഹിന്ദ് ടിവിയിൽ എം എം ഹസ്സനേയും കെ പി മോഹനനേയും പുറത്താക്കാൻ കൈരളിക്ക് മുമ്പിൽ പോസ്റ്റർ! സുധീരൻ ഇഫക്ടിന് ശേഷവും കോൺഗ്രസ് ചാനലിൽ കലാപം തീരുന്നില്ല; അനിഷ്ടക്കാരെ പുറത്താക്കി കലിപ്പ് തീർക്കാൻ മാനേജ്മെന്റ്; ഒരു മാസത്തെ ശമ്പളം നൽകി ജീവനക്കാരെ കൈയിലെടുക്കാനും നീക്കം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജയ്ഹിന്ദി ടിവിയിൽ നിന്ന് എംഎം ഹസ്സനേയും കെപി മോഹനനേയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കൈരളി ടിവിക്ക് മുമ്പിൽ പോസ്റ്റർ ഒട്ടിക്കൽ. കോൺഗ്രസ് ചാനലിലെ പ്രശ്‌നങ്ങൾ അവസാനിക്കുന്നില്ലെന്നതിന്റെ സൂചനയാണ് ഇതിലൂടെ പുറത്തു വരുന്നത്. ചാനലിന്റെ ഓപ്പറേഷൻസ് ഡയറക്ടറായി ബിഎസ് ഷിജുവിനെ നിയമിച്ചിരുന്നു. എന്നാൽ ഷിജു ഇതുവരെ ചുമതലേറ്റിട്ടില്ല. അതിനിടെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നത്. കൈരളി ടിവിക്ക് മുമ്പിലാണ് ഇത് വന്നതെന്നതാണ് രസകരകമായ വസ്തുത. തിരുവനന്തപുരം പ്രസ് ക്ലബ്ബിന് മുമ്പിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഷിജുവിനെ നിയമിച്ചത് കോൺഗ്രസ് ഹൈക്കമാണ്ടായിരുന്നു. വി എം സുധീരന്റെ ഇടപെടലായിരുന്നു ഇതിന് കാരണം. ഇതോടെ ചാനലിലെ പ്രമുഖർ അങ്കലാപ്പിലായി. അവർ ഈ നീക്കത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നാണ് ജയ്ഹിന്ദിലെ ജീവനക്കാരുടെ പൊതു വികാരം. കഴിഞ്ഞ ദിവസം ഒരു ക്യാമറാമാനെ ചാനലിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ജയ്ഹിന്ദിന്റെ പരസ്യം സ്വകാര്യ കേബിൾ നെറ്റ് വർക്കിലൂടെ ഈ ക്യാമറമാൻ സ്വന്തമാക്കിയെന്ന ആരോപണവുമായാണ് ഇയാളെ ചാനലിൽ നിന്ന് പുറത്താക്കിയത്. എന്നാൽ ഇപ്പോഴത്തെ മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥത പുറത്തു കൊണ്ടുവന്ന ജീവനക്കാരനെതിരെ പ്രതികാരം നടപടിയെടുത്തതെന്നാണ് ഉയരുന്ന ആരോപണം. ഷിജുവിനെ നിയമിച്ചതിലുള്ള വൈരാഗ്യം തീർക്കലാണെന്നാണ് ജീവനക്കാർ പറയുന്നത്.

സുധീരന്റെ പിന്തുണയോടെ ഷിജു എത്തുമെന്ന് അറിഞ്ഞതോടെ ജയ്ഹിന്ദ് ടിവിയിൽ ജീവനക്കാരുടെ യോഗം വിളിച്ചിരുന്നു. എല്ലാ ജീവനക്കാരേയും പിന്തുണ തേടലായിരുന്നു ലക്ഷ്യം. ആരു വന്നാലും നിങ്ങൾ ഞങ്ങൾക്കൊപ്പം നിൽക്കണമെന്നും ഞങ്ങളുടെ നിർദ്ദേശങ്ങൾ പാലിച്ചാൽ മതിയെന്നുമായിരുന്നു നിർദ്ദേശം. എന്നാൽ ശമ്പളം തരുന്നവർക്കൊപ്പമേ നിൽക്കൂവെന്ന പൊതു വികാരമാണ് യോഗത്തിൽ ഉയർന്നത്. പതിവില്ലാതെ യോഗത്തിൽ നാരാങ്ങാ വെള്ളം നൽകിയതും വിവാദമായി. മൂന്ന് മാസമായി ശമ്പളം കിട്ടാത്ത തങ്ങളെ നാരങ്ങാ വെള്ളം നൽകി കൈയിലെടുക്കാൻ ശ്രമിക്കേണ്ടെന്ന അഭിപ്രായവും ഉയർന്നു. ഇതിനിടെ എവിടെ നിന്നോ ഫണ്ട് സംഘടിപ്പിച്ച് ഒരു മാസത്തെ ശമ്പളം കൊടുത്തു. ഇനിയും രണ്ട് മാസത്തെ കുടിശിഖയുണ്ട്. ഇതിനിടെയാണ് പോസ്റ്റർ വിവാദവും ചാനലിനെ പിടിച്ചുലയ്ക്കാനെത്തുന്നത്.

കെപിസിസി അധ്യക്ഷനായിരിക്കെ ജയ് ഹിന്ദ് ടിവിയിൽ മാറ്റം കൊണ്ടുവരാൻ സുധീരൻ ശ്രമിച്ചിരുന്നു. എന്നാൽ ചാനൽ എംഡി കൂടിയായ എംഎം ഹസ്സൻ നടത്തിയ നീക്കങ്ങൾ ഇതെല്ലാം അപ്രസക്തമാക്കി. ഇതോടെ ചാനലിന്റെ പ്രസിഡന്റ് പദം പോലും സുധീരൻ രാജിവയ്ക്കുകയും ചെയ്തു. ഇതിന് പിന്നാലെ എ-ഐ ഗ്രൂപ്പുകൾ നടത്തിയ സംയുക്ത നീക്കം കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് സുധീരന്റെ രാജിയിലേക്ക് കാര്യങ്ങളെത്തിച്ചു. തുടർന്ന് ഹസ്സൻ കെപിസിസിയുടെ താൽകാലിക അധ്യക്ഷനുമായി. ഇതോടെ ജയ്ഹിന്ദ് ടിവിയിൽ എല്ലാം തന്റെ വഴിക്ക് വന്നുവെന്ന പ്രതീതിയും ഹസൻ സൃഷ്ടിച്ചു. എന്നാൽ ഇപ്പോൾ ഡൽഹി റിപ്പോർട്ടറായ ബി.എസ് ഷിജുവിനെ അപ്രതീക്ഷിത നീക്കത്തിലൂടെ ചാനൽ തപ്പത്തെത്തിച്ച് ഹസ്സന് പണി കൊടുക്കുകയായിരുന്നു സുധീരൻ. ഹൈക്കമാണ്ടിനെ സ്വാധീനിച്ച് ഷിജുവിനെ നിയോഗിക്കുകയായിരുന്നു. രമേശ് ചെന്നിത്തലയുടെ പിന്തുണയും കിട്ടി.

ജയ്ഹിന്ദ് ടിവിയുടെ തടുക്കകാലത്ത് ഡൽഹി റിപ്പോർട്ടറായിരുന്നു ബിഎസ് ഷിജു. വീക്ഷണത്തിന്റെ ലേഖകനായിരുന്ന ഷിജു ജയ്ഹിന്ദിന് വേണ്ടിയും പ്രവർത്തിക്കുകയായിരുന്നു. സുധീരൻ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞപ്പോൾ ഷിജുവും രാജിവച്ചു. ഇത് വ്യക്തമായ നീക്കങ്ങളുടെ തുടക്കമായിരുന്നു. ഹസനെ കെപിസിസിയുടെ താൽകാലിക പ്രസിഡന്റാക്കിയ അതേ ഹൈക്കമാണ്ട് തന്നെ ഷിജുവിനെ നിയമിക്കാൻ നിർദ്ദേശിച്ചു. കെപിസിസി അധ്യക്ഷ കസേരയിൽ ഇരുന്ന് ഹസൻ ഇത് അനുസരിച്ചു. എന്നാൽ ഹസന്റെ ഗ്രൂപ്പുകാരനായ കെപി മോഹനൻ കളി തുടരുകയും ചെയ്തു. ഇതിന്റെ ഭാഗമായിരുന്നു ഷിജുവിനെതിരെ ജീവനക്കാർക്കിടയിൽ നടത്തിയ നീക്കം. ഇതിന് പ്രതികാരമെന്നോണമാണ് കൈരളി ടിവിക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റർ. കോൺഗ്രസ് ചാനലിൽ കെപി മോഹനനും ജെ എസ് ഇന്ദുകുമാറുമായിരുന്നു ഹസ്സന്റെ വിശ്വസ്തർ. ഇതിൽ ഇന്ദുകുമാറിനെതിരെ പോസ്റ്ററിൽ പരാമർശം ഇല്ലെന്നതും ശ്രദ്ധേയമായി. ഹസൻ ക്യാമ്പിൽ നിന്ന് ഇന്ദുകുമാർ മറുകണ്ടം ചാടുകയാണെന്ന സൂചനയാണ് ഇതിലൂള്ളതെന്ന വിലയിരുത്തുലം സജീവമാണ്.

സിഇഒയും എക്സിക്യൂട്ടീവ് എഡിറ്ററുമായി ഇവർ നടത്തി പോന്ന ഇടപെടലുകളിൽ കെപിസിസി അധ്യക്ഷനായിരിക്കെ സുധീരൻ അതൃപ്തനായിരുന്നു. ചാനൽ ഫണ്ട് വകമാറ്റിയതും മറ്റും സുധീരൻ കണ്ടെത്തി. ഇതോടെയാണ് ഇരുവർക്കുമെതിരെ സുധീരൻ ശക്തമായ നിലപാട് എടുത്തത്. ഇവരെ പുറത്താക്കുകയോ അധികാരം കുറയ്ക്കുകയോ വേണമെന്ന് സുധീരൻ ആവശ്യപ്പെട്ടു. ഇതിന് ഹസൻ വഴങ്ങിയില്ല. അങ്ങനെ കെപിസിസി ചാനലിന് സാമ്പത്തിക സഹായം നൽകുന്നത് സുധീരൻ അവസാനിപ്പിച്ചു. ഇത് ചാനലിനെ വലിയ പ്രതിസന്ധയിലേക്കാണെത്തിച്ചത്. ഹസൻ കെപിസിസിയുടെ തലപ്പത്തെത്തിയെങ്കിലും ജയ്ഹിന്ദിലേക്കുള്ള ഫണ്ട് സാധാരണ ഗതിയിലായില്ല. നിലവിൽ മൂന്ന് മാസമായി ശമ്പളം മുടങ്ങി കിടക്കുകയായിരുന്നു. ഈ സാഹചര്യത്തെ സമർത്ഥമായി ഉപയോഗിച്ചാണ് കെപി മോഹനനും ജെ എസ് ഇന്ദുകുമാറിനും സുധീരൻ പണി കൊടുത്തത്. എ കെ ആന്റണിയും സുധീരനൊപ്പം നിന്നു.

കെ എസ് യു പ്രവർത്തകനായിരുന്ന ഷിജു അറിയപ്പെടുന്ന മൂന്നാ ഗ്രൂപ്പുകാരനായിരുന്നു. കെസി വേണുഗോപാലുമായുള്ള അടുപ്പത്തിന്റെ ബലത്തിലാണ് ഷിജു വീക്ഷണം റിപ്പോർട്ടറായി ഡൽഹിയിലെത്തിയത്. പതിയെ ഡൽഹിയിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ പ്രമുഖരുമായി ഷിജുവിന് അടുത്ത ബന്ധമുണ്ടായി. തുടർന്ന് രമേശ് ചെന്നിത്തലയുടെ ഇടപെടലിൽ കെപിസിസി നിർവ്വാഹക സമിതി അംഗമായി ഷിജു മാറി. സുധീരൻ കെപിസിസി അധ്യക്ഷനായെത്തിയപ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിശ്വസ്തനുമായി. ഡൽഹിയിലുള്ള എകെ ആന്റണിയുമായി ആത്മബന്ധം പുലർത്താനായതും ഷിജുവിന് തുണയായി. ഈ ഡൽഹി ബന്ധങ്ങളുടെ കരുത്തിലാണ് ജയ്ഹിന്ദിന്റെ പ്രധാന ചുമതലക്കാരനായി ഷിജുവെത്തുന്നത്.

കേരളത്തിലെ ഇടതുപക്ഷം നിരന്തരം വിവാദത്തിൽ പെടുന്നു. ഇതിനെ മുതലെടുക്കാൻ കോൺഗ്രസ് ചാനലായ ജയ്ഹിന്ദിന് കഴിയുന്നില്ല. ഈ സാഹചര്യം രാഹുൽ ഗാന്ധിയെ സുധീരൻ ബോധ്യപ്പെടുത്തി. ഇതേത്തുടർന്ന് കെപിസിസി അധ്യക്ഷ പദവിയിലുള്ള ഹസ്സനോട് ഉടൻ മാറ്റങ്ങൾ വരുത്തി ചാനലിനെ ശരിയായ ദിശയിലാക്കാൻ രാഹുൽ നിർദ്ദേശിച്ചു. ഷിജുവിനെ നിർണ്ണായക പദവയിൽ നിയോഗിക്കാനും നിർദ്ദേശമുണ്ടായി. അങ്ങനെയാണ് ചാനലിന്റെ ഡയറക്ടർ ഓപ്പറേഷൻസായി ഷിജുവെത്തുന്നത്. കെ പി മോഹനൻ സിഇഒയാണ്. ഇന്ദുകുമാർ എക്സിക്യൂട്ടീവ് എഡിറ്ററും. ഓപ്പറേഷൻസ് ഡയറക്ടറായി ഷിജു എത്തുന്നതോടെ മോഹനനും ഇന്ദുകുമാറും രണ്ടു മൂന്നും സ്ഥാനക്കാരാകും.

ഷിജുവിന്റെ നിയമനത്തോടെ ഇരുവരും ചാനൽ വിട്ടുപോകുമെന്നാണ് സുധീരൻ ഉൾപ്പെടെയുള്ളവരുടെ പ്രതീക്ഷ. പുറത്താക്കിയെന്ന പേരു ദോഷം ഇല്ലാതാവുകയും ചെയ്യും. അടുത്തിടെ സുധീരൻ കെപിസിസി അധ്യക്ഷസ്ഥാനം രാജിവച്ചപ്പോൾ ജയ്ഹിന്ദിന്റെ ആസ്ഥാനത്ത് ചാനലിലെ പ്രമുഖർ ലഡുവിതരണം നടത്തിയെന്ന് ആക്ഷേപമുയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP