Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആ ഗുജറാത്തി പാട്ട് ജിമിക്കി കമ്മലിന്റെ റീമിക്‌സ് ആണ്; അത് റെഡ് എഫ് എഎം എല്ലാ ഭാഷയിലേക്കും മൊഴിമാറ്റം ചെയ്യുന്നു; ലോകം മുഴുവൻ ഒരുമിച്ച് കയ്യടിച്ച ജിമിക്കി കമ്മലിന്റെ ഒർജിനൽ എന്ന പേരിൽ പ്രചരിക്കുന്ന വിഡിയോയെ തള്ളി പറഞ്ഞ് സംഗീത സംവിധായകൻ; കാള പെറ്റുന്നുവെന്ന് കേട്ടപ്പോഴേ കയറെടുക്കുന്ന സോഷ്യൽ മീഡിയയ്ക്ക് വീണ്ടും പണി കിട്ടി

ആ ഗുജറാത്തി പാട്ട് ജിമിക്കി കമ്മലിന്റെ റീമിക്‌സ് ആണ്; അത് റെഡ് എഫ് എഎം എല്ലാ ഭാഷയിലേക്കും മൊഴിമാറ്റം ചെയ്യുന്നു; ലോകം മുഴുവൻ ഒരുമിച്ച് കയ്യടിച്ച ജിമിക്കി കമ്മലിന്റെ ഒർജിനൽ എന്ന പേരിൽ പ്രചരിക്കുന്ന വിഡിയോയെ തള്ളി പറഞ്ഞ് സംഗീത സംവിധായകൻ; കാള പെറ്റുന്നുവെന്ന് കേട്ടപ്പോഴേ കയറെടുക്കുന്ന സോഷ്യൽ മീഡിയയ്ക്ക് വീണ്ടും പണി കിട്ടി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: റിക്കോർഡ് ഭേദിച്ചാണ് ജിമിക്കി കമ്മലിന്റെ പടയോട്ടം. ബിബിസി ഉൾപ്പെടെയുള്ള അന്തർദേശീയ മാധ്യമങ്ങൾ പോലും ജിമിക്ക് കമ്മലിന്റെ ഹൃദയതാളം ഏറ്റെടുത്ത് പരിപാടികൾ ചെയ്തു. സോഷ്യൽ മീഡിയയിൽ റിക്കോർഡ് ഭേദിച്ചാണ് മുമ്പോട്ട് പോക്ക്.

പലതര വെർഷനുകൾ എങ്ങും സജീവം. ഭാഷയുടെ അതിർവരമ്പ് വിട്ട് മുന്നേറുകയാണ് വെളിപാടിന്റെ പുസ്തകമെന്ന മോഹൻലാൽ ചിത്രത്തിലെ പാട്ട്. ഷാൻ റഹ്മാൻ എന്ന സംഗീത സംവിധായകൻ ആഗോള പ്രശസ്തനുമായി. ഇതിനിടെ ഒരു പാട്ട് സോഷ്യൽ മീഡിയയിലെത്തി. ജിമിക്ക് കമ്മലിന്റെ ഗുജറാത്തി വെർഷൻ. ഇത് കേട്ടപ്പോൾ തന്നെ സോഷ്യൽ മീഡിയ വിധിയെഴുതി. ഷാൻ റഹ്മാന്റെ ട്യൂൺ മോഷണമെന്ന്. എന്നാൽ ഈ പ്രചരണം പൊളിയകുയാണ്. കാളപെറ്റു എന്ന് കേട്ടയുടനെ കയറെടുത്ത സോഷ്യൽ മീഡിയയ്ക്ക് കിട്ടിയ എട്ടിന്റെ പണി.

ബിബിസിയും മറ്റും ജിമിക്ക് കമ്മൽ ഏറ്റെടുത്തപ്പോൾ റെഡ് എഫ് എം ഒരു കാര്യം തീരുമാനിച്ചു. എല്ലാ ഭാഷയിലും ഈ ഹിറ്റ് സംഗീതമെത്തിക്കുക. അങ്ങനെ ഗുജറാത്തിയിലേക്ക് ജിമിക്ക് കമ്മലിനെ മൊഴിമാറ്റം നടത്തി. ഷാൻ റഹ്മാന്റെ ജിമിക്ക് കമ്മലിന്റെ റീമിക്‌സ് പുറത്തിറങ്ങി. അത് റെഡ് എഫ് എം സോഷ്യൽ മീഡിയയിലും എത്തിച്ചു. ഇതു കേട്ട പാടെ ഷാൻ റഹ്മാനെ കോപ്പിയടിക്കാരനായി സോഷ്യൽ മീഡിയ മാറ്റി. ചർച്ചകൾ കൊഴുത്തു. ഇതിനിടെയാണ് കള്ളി പൊളിച്ച് റെഡ് എഫ് എം രഹസ്യം പുറത്തായത്. എല്ലാ ഭാഷയിലും മൊഴി മാറ്റവും റീമിക്‌സും നടക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായി ചെയ്തതാണ് ഗുജറാത്തി പാട്ടെന്നും അവർ തന്നെ വിശദീകരിച്ചു. ഇത് പുറത്തു വിട്ടത് ഷാൻ റഹ്മാനാണ്.

പൊതുവെ താൻ ഇത്തരം പ്രചരണങ്ങളോടൊന്നും പ്രതികരിക്കാറില്ലെങ്കിലും ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ ഗാനത്തിനെതിരെ വന്ന വിമർശനത്തിനെതിരെ നിശബ്ദമാകാൻ കഴിയില്ലെന്നു പറഞ്ഞാണ് ഷാൻ മറുപടിയുമായെത്തിയത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ റെഡ് എഫ്.എമ്മിന്റെ ഗുജറാത്ത് വിഭാഗം തയ്യാറാക്കിയതാണെന്നും ജിമിക്കി കമ്മലിന്റെ ട്രെന്റിന്റെ പ്രചരണത്തിനായി തന്നെ നിർമ്മിച്ച വീഡിയോ ആണിതെന്നും ഷാൻ വ്യക്തമാക്കുന്നു. വീഡിയോയിൽ റെഡ് എഫ്.എമ്മിന്റെ ലോഗോ ഉണ്ടെന്നും തന്റെ ശബ്ദം ഗാനത്തിലുണ്ടെന്നും ഷാൻ ചൂണ്ടിക്കാണിക്കുന്നു. ജിമിക്കി കമ്മൽ മലയാളികളുടെ അഭിമാനമായി മാറിയ, മലയാളികൾ തന്നെ നിർമ്മിച്ച ഗാനമാണെന്നും ഗാനത്തിന് ലഭിച്ച സ്വീകാര്യത തങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നുവെന്നും ഷാൻ പറയുന്നു.

ഈ ഓണത്തിന് മലയാളികൾ കൊണ്ടാടിയ പാട്ടാണ് മോഹൻലാൽ-ലാൽ ജോസ് കൂട്ടുകെട്ടിൽ ഇറങ്ങിയ 'വെളിപാടിന്റെ പുസ്തകം' എന്ന സിനിമയിലെ 'എന്റമ്മേടെ ജിമിക്കി കമ്മൽ' എന്ന ഗാനം. യൂട്യൂബിലൂടെ ഇതുവരെ ഈ പാട്ടു കേട്ടവരുടെ എണ്ണം കോടികൾ കവിഞ്ഞു. അതിനിടെ ഇന്ത്യയിൽ നിന്നുള്ള പത്തു ഗാനങ്ങളിൽ ഒന്നാം സ്ഥാനത്തെത്തി് ജിമിക്കി കമ്മൽ. മറ്റു ഭാഷകളിലുള്ളവരും ആവേശത്തോടെയാണ് പാട്ടിനെ സ്വീകരിച്ചിരിക്കുന്നത്. ഈ പാട്ടിന്റെ പല വെർഷനുകളിലുള്ള വീഡിയോകളും സോഷ്യൽ മീഡിയിയിൽ സജീവമാണ്. ഇതിനിടെ കാക്കനാട്ടെ ഇന്ത്യൻ സ്‌കൂൾ ഓഫ് കൊമേഴ്സിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും കൂടി അണിയിച്ചൊരുക്കിയ 'ജിമിക്കി കമ്മൽ' ക്യാംപസ് വേർഷൻ ഏറെ ശ്രദ്ധേയമായി. ഈ വീഡിയോയിൽ നൃത്തത്തിന് നേതൃത്വം നൽകുന്ന ഷെറിൽ കടവിൽ അനേകം ആരാധകരെയാണ് നേടിയെടുത്തത്. സോഷ്യൽമീഡിയയിലേയും കാംപസിലേയും താരമായ ഷെറിലിന് കേരളത്തിൽ മാത്രമല്ല തമിഴ്‌നാട്ടിലും നിറയെ ആരാധകരായിക്കഴിഞ്ഞു.

ലാൽജോസ്-മോഹൻലാൽ കൂട്ടുകെട്ടിലെ ആദ്യ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ എന്റമ്മേടെ ജിമിക്കി കമ്മൽ വീഡിയോയിൽ ശരത് കുമാറും ജൂഡ് ആന്റണിയുമാണ് തകർത്ത് ഡാൻസ് ചെയ്യുന്നത്. ഷാൻ റഹ്മാന്റെ സംഗീതത്തിന് വിനീത് ശ്രീനിവാസനും രജ്ഞിത്ത് ഉണ്ണിയുമാണ് ശബ്ദം നൽകിയിരിക്കുന്നത്. സൂപ്പർ ഹിറ്റ് ഗാനത്തിലെ ശ്രദ്ധേയമായ ആദ്യത്തെ നാലു വരികൾ 'സംഭാവന' ചെയ്തത് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ സ്‌കൂൾ വിദ്യാർത്ഥിയായ മകൾ സൂസന്നയാണ്. ഞാറയ്ക്കൽ പെരുമ്പള്ളി അസീസി വിദ്യാനികേതനിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ സൂസന്നക്ക് സ്‌കൂളിലെ സഹപാഠികളിൽ നിന്നും കിട്ടിയ ഗാനം ബെന്നിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ചെണ്ടയുടെ താളത്തിലുള്ള പാട്ട് ബെന്നിക്ക് കേട്ട മാത്രയിൽ തന്നെ ഇഷ്ടമായി.

ഈ പാട്ട് ബെന്നിയിലൂടെ കേട്ട സംവിധായകൻ ലാൽ ജോസ് വിവരം വീട്ടിൽ പറഞ്ഞപ്പോൾ ലാൽ ജോസിന്റെ മകളും സ്‌കൂളിൽ നിന്നും ഇത്തരമൊരു പാട്ടിന്റെ വരികൾ കേട്ടതായി ലാലിനോട് പറഞ്ഞു. പിന്നെ മറ്റൊന്നും ആലോചിച്ചില്ല വെളിപാടിന്റെ പുസ്തകത്തിലെ കാമ്പസ് ഗാനത്തിൽ ഈ വരികൾ ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. വരികൾ കോർത്തിണക്കി അനിൽ പനച്ചൂരാൻ ഗാനം ചിട്ടപ്പെടുത്തുകയും ഷാൻ റഹ്മാൻ കിടിലൻ താളങ്ങൾ നൽകുക കൂടി ചെയ്തതോടെ സംഗതി ജോറായി. നടൻ വിനീത് ശ്രീനിവാസനും സംഘവുമാണ് ഗാനം ആലപിച്ചത്. ഈ പാട്ടാണ് എല്ലാ ഭാഷയിലും റെഡ് എഫ് എം മൊഴിമാറ്റുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP