Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരക്കഥ രചിച്ചവർ തന്നെ കാലിട്ടടിക്കുന്നതു കണ്ട് ഊറിച്ചിരിച്ച് കേരള കോൺഗ്രസ് നേതാവ്; ഇനി എല്ലാം കോംപ്ലിമെന്റാക്കേണ്ടത് വല്യേട്ടന്റെ ചുമതല; ആറു മാസത്തിനു ശേഷം മാണി സുഖമായി ഉറങ്ങിയത് ഇന്നലെ

തിരക്കഥ രചിച്ചവർ തന്നെ കാലിട്ടടിക്കുന്നതു കണ്ട് ഊറിച്ചിരിച്ച് കേരള കോൺഗ്രസ് നേതാവ്; ഇനി എല്ലാം കോംപ്ലിമെന്റാക്കേണ്ടത് വല്യേട്ടന്റെ ചുമതല; ആറു മാസത്തിനു ശേഷം മാണി സുഖമായി ഉറങ്ങിയത് ഇന്നലെ

തിരുവനന്തപുരം: നല്ലതുമാത്രം കേട്ടു ശീലിച്ച കെഎം മാണിക്ക് താങ്ങാനാവുന്നതിൽ അധികമായിരുന്നു ബാർ കോഴ വിവാദം. അമ്പതുകൊല്ലം അത്യാവശ്യം കട്ടും മോഷ്ടിച്ചും ഒക്കെ ജീവിച്ചിട്ടും ആരും അറിയാതിരിക്കവെ ഒരു സുപ്രഭാതത്തിൽ എല്ലാ മോഷണങ്ങളുടെയും ഉത്തരവാദിത്വം തലയിലേക്ക് വന്ന പ്രതീതിയിലായിരുന്നു ആറുമാസമായി മാണി. 83ലും ആരോഗ്യം കാത്ത് പുഞ്ചിരിയോടെ കഴിഞ്ഞ മാണി ബാർ കോഴ വിവാദം ആരംഭിച്ച് ആറുമാസം ആയപ്പോഴേക്കും ശാരീരികവും മാനസികവുമായി തളർന്നിരുന്നു. കൊച്ചു കുട്ടികൾ പോലും കള്ളനെന്ന് വിളിച്ച് ആക്ഷേപിക്കുന്ന അവസ്ഥയിലേക്ക് വളർന്നപ്പോഴാണ് ഇന്നലെ നാടകീയമായ വഴിത്തിരിവ് ഉണ്ടായത്. തന്നെക്കാൾ വലിയ. കള്ളന്മാരാണ് സ്വന്തം മന്ത്രിസഭയിലെ തന്നെ സഹപ്രവർത്തകർ എന്ന് ജനം തിരിച്ചറിഞ്ഞ ആശ്വാസത്തിലായിരുന്നു മാണി.

ഇന്നലെ മാണി ആഹ്ലാദത്തിലായിരുന്നു. ജോസ് കെ മാണിക്കെതിരെ എന്തോ വെളിപ്പെടുത്തൽ വരുന്നു എന്ന ആശങ്കയോടെയാണ് ഇന്നലെ മാണി ഉറക്കം എണീറ്റത്. കേരള കോൺഗ്രസ് കേന്ദ്രങ്ങളിലൊക്കെ ഒക്കെ അതായിരുന്നു ചർച്ച. എന്തായിരിക്കും ബിജു രമേഷ് വെളിപ്പെടുത്തുന്നത് എന്നറിയാൻ ആശങ്കയോടെ കാത്തിരിക്കുന്നതിനിടയിലാണ് ഈ വഴിത്തരിവ് ഉണ്ടായത്. കെബി ഗണേശ്‌കുമാർ മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ ആരോപണം ഉന്നയിച്ചപ്പോൾ തന്നെ പകുതി ആശ്വാസമായിരുന്നു. എന്നാലും ബിജുവിന്റെ ബോംബ് കാത്ത് മാണിയും കേരളാ കോൺഗ്രസ് പ്രവർത്തകരും കാത്തിരുന്നു. ഇന്നലെ പ്രധാനപ്പെട്ട വെളിപ്പെടുത്തലുകൾ നടക്കുമ്പോൾ മാണി ചാനലുകൾ മാറി മാറി കാണുകയായിരുന്നു. അതും ഔദ്യോഗിക വസതിയിൽ. എല്ലാം കേട്ടപ്പോൾ മാണിക്ക് ആശ്വാസമായി. ഇനിയെല്ലാം തന്റെ വഴിക്ക് വരുമെന്ന് ധനമന്ത്രി കണക്കൂകൂട്ടൂന്നു. തന്ത്രങ്ങളൊന്നും പിഴച്ചില്ലെന്ന വിലയിരുത്തലുമുണ്ട്.

ഇടുതമുന്നണിയിലേക്ക് മാറാതിരിക്കാൻ കോൺഗ്രസ് തന്നെ ആസൂത്രണം ചെയ്തതാണ് ബാർ കോഴ. മാണിയെ നിശബ്ദനാക്കാനുള്ള ശ്രമം വിജയത്തിലേക്ക് നീങ്ങിയതുമാണ്. മാണിയെ ഇടതു മുന്നണിയിൽ എടുക്കില്ലെന്ന തീരുമാനവും വന്നു. ഇതോടെ ചിരിച്ചു തുടങ്ങിയ നേതാക്കളാണ് ഇപ്പോൾ ആപ്പിലായത്. ഈ സാഹചര്യത്തിൽ കരുതലോടെ ആഞ്ഞടിക്കാനാണ് നീക്കം. പിസി ജോർജ്ജുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഒരു വിട്ടു വീഴ്ചയ്ക്കുമില്ല. ജോർജിനെ വലതു പക്ഷത്ത് ഉറപ്പിച്ച് നിർത്താൻ ആരു ശ്രമിച്ചാലും എതിർക്കും. ഫലത്തിൽ നേതാവിനെ വെട്ടാനായി ആരുമറിയാതെ കരുക്കൾ നീക്കിയ ജോർജിന് എങ്ങുമില്ലാത്ത അവസ്ഥ. കേരളാ കോൺഗ്രസ് സെക്യുലർ പുനർജീവിപ്പിക്കാനുള്ള നീക്കവും അംഗീകരിക്കില്ല. അങ്ങനെ എന്തുണ്ടായാലും കൂറുമാറ്റ നിരോധന നിയമം ജോർജിനെതിരെ പ്രയോഗിക്കും. അതിനുള്ള സുവർണ്ണാവസരമാണ് ഇന്നലത്തോടെ മാണിക്ക് കൈവന്നിരിക്കുന്നത്.

ബാർ കോഴയിൽ മാണി രാജിവയ്ക്കണമെന്ന് പറയുന്ന ജോർജ്ജ് എന്തുകൊണ്ട് ചെന്നിത്തലയും ഇബ്രാഹിംകുഞ്ഞും കെ ബാബുവും ശിവകുമാറും രാജിവയ്ക്കണമെന്ന് ആവശ്യപ്പെടാത്തത് എന്ന മറുചോദ്യവും ഉയർത്താം. ബാർ കോഴയിൽ ഒന്നിച്ചു നീങ്ങിയ ചെന്നിത്തല അടക്കമുള്ളവർക്കെതിരെ രാജി ആവശ്യമുയർത്താൻ ജോർജിന് കഴിയില്ല. അതിലെല്ലാം ഉപരി ഇനി മാണി രാജി വച്ചാൽ ചെന്നിത്തലയ്ക്കും ബാബുവിനും ശിവകുമാറിനും ഇബ്രാഹിംകുഞ്ഞിനുമെല്ലാം ധാർമികമായി തന്നെ മന്ത്രിസഭയിൽ തുടരാനാകില്ല. മുഖ്യമന്ത്രിക്ക് നേരെ സോളാർ ആരോപണത്തിന്റെ മുന ഇപ്പോഴുമുണ്ട്. അങ്ങനെ ധാർമികത ഉയർത്തി മാണിയോട് രാജി വയ്ക്കാൻ പറയാൻ യുഡിഎഫിൽ ആർക്കും കഴിയില്ല. മുസ്ലിം ലീഗ് മന്ത്രി ഇബ്രാഹിംകുഞ്ഞ് അഴിമതി ആരോപണത്തിൽപ്പെട്ട സാഹചര്യത്തിൽ കൂടിയാണ് ഇത്. അങ്ങനെ എന്തുകൊണ്ടും നല്ല ദിനമായി ഇന്നലെ മാണിക്ക് മാറി.

തന്നെയും തന്റെ മകനേയും വളഞ്ഞിട്ട് തകർക്കാനുള്ള നീക്കമെല്ലാം പൊളിഞ്ഞു. അതിന്റെ ആവേശത്തിൽ പുതിയ തീരുമാനം എടുക്കകുയാണ്. വ്യാഴാഴ്ച മുഖ്യമന്ത്രി ഗൾഫ് പര്യടനം കഴിഞ്ഞ് മടങ്ങിയെത്തും. അന്ന് തന്നെ ജോർജിനെ പുറത്താക്കണമെന്നാണ് ആവശ്യം. അത് നടത്തിയെടുക്കാനുള്ള അവസരവും ഒരുങ്ങി. ബിജു രമേശ് ആരോപണം ഉന്നയിച്ചതിനെ തുടർന്ന് എല്ലാം പ്രതിരോധിക്കാൻ കെ ബാബു തന്നെ രംഗത്ത് എത്തിക്കഴിഞ്ഞു. സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണ് ബിജു രമേശ് ശ്രമിച്ചതെന്ന് ബാബു തെളിവുകളുമായി വിശദീകരിക്കുമ്പോൾ ചിരിക്കുന്നത് മാണിയാണ്. ബാർ കോഴയെ ഇല്ലാതാക്കാൻ ഇനി കോൺഗ്രസുകാർ തന്നെ ശ്രമിക്കുമെന്നും മാണിക്ക് ഉറപ്പായി കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP