Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കല്യാൺ ജൂവലേഴ്‌സ് ഇനി ലണ്ടനിൽ ബ്രാഞ്ച് തുടങ്ങിയാലും അത്ഭുതപ്പെടേണ്ട! ഐശ്വര്യ മോഡലായ വിവാദ പരസ്യം ബ്രിട്ടീഷ് മാദ്ധ്യമങ്ങളിലും തലക്കെട്ടായി; വംശീയത ഭയന്ന് പത്രങ്ങൾ കമന്റ് കോളം ഒഴിവാക്കി,

കല്യാൺ ജൂവലേഴ്‌സ് ഇനി ലണ്ടനിൽ ബ്രാഞ്ച് തുടങ്ങിയാലും അത്ഭുതപ്പെടേണ്ട! ഐശ്വര്യ മോഡലായ വിവാദ പരസ്യം ബ്രിട്ടീഷ് മാദ്ധ്യമങ്ങളിലും തലക്കെട്ടായി; വംശീയത ഭയന്ന് പത്രങ്ങൾ കമന്റ് കോളം ഒഴിവാക്കി,

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ഇന്ത്യയിൽ വ്യാപകമായി ജ്യുവലറി ബ്രാഞ്ചുകൾ തുടങ്ങുന്ന കല്യാൺ ജ്യുവലേഴ്‌സ് ഉടൻ ലണ്ടനിൽ എത്തിയാലും അതിശയിക്കേണ്ട. കാരണം, കോടികൾ ചെലവിട്ടു പരസ്യം നൽകിയാൽ കിട്ടുന്നതിനേക്കാൾ പോപുലാരിറ്റി ഇന്നലെ ഒറ്റ ദിവസം കൊണ്ട് ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ കല്യാണിനു സമ്മാനിച്ചു. സോഷ്യൽ മീഡിയ ഏറ്റെടുത്തു വിവാദമക്കിയ കല്ല്യാണിന്റെ പരസ്യം സൃഷ്ട്ടിച്ച കോലാഹലവും തുടർന്ന് പരസ്യ മോഡലും ബ്രിട്ടീഷ് പ്രധാനമന്ത്രി വരെ ആരാധക നിരയിലുള്ള കല്ല്യാണിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയായ ഐശ്വര്യ റായിയുടെ വിശദീകരണവും തൊട്ടു പിന്നാലെ പരസ്യം പിൻവലിക്കുന്നതായി കല്ല്യാൺ നടത്തിയ പ്രസ്താവനയും ഒക്കെ ചേർത്താണ് ബ്രിട്ടനിൽ വാർത്ത പിറന്നത്.

രാജകുമാരിയെ അനുസ്മരിപ്പിക്കുന്ന വിധം പരസ്യത്തിന് വേണ്ടി ഐശ്വര്യ മോഡൽ ആയതും അവർക്ക് വേണ്ടി കറുത്ത ചായം തേച്ചു ദളിത് ബാലനായി ഒരു കുട്ടി അഭിനയിച്ചതും വംശീയത വളർത്താൻ കാരണമാകും എന്ന വിവാദമാണ് ബ്രിട്ടീഷ് മാദ്ധ്യമങ്ങളും ആഘോഷിച്ചത്. അതെ സമയം ഈ പരസ്യം 17 ഉം 18 ഉം നൂറ്റാണ്ടിൽ ബ്രിട്ടൺ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ നിലനിന്നിരുന്ന അടിമ വേലയുടെ പുനരാവിഷ്‌ക്കരണം കൂടി ആയി എന്ന ആരോപണം കൂടി പുറത്തു വന്നതോടെ വിഷയം ബ്രിട്ടണിലും ചൂട് പിടിക്കാതിരിക്കാൻ വായനക്കാർക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള കമന്റ് കോളം ഒഴിവാക്കിയാണ് ഡെയിലി മെയിൽ പോലുള്ള പത്രങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചതെന്നതും രസകരമായി.

ഈ മാസം 17 ന് ഇന്ത്യയിലെ ദേശീയ ദിനപത്രങ്ങളിൽ വന്ന മുഴു പേജ് പരസ്യമാണ് വിവാദത്തിന് കാരണമായത്. സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ സകല ദിക്കിൽ നിന്നും കല്ല്യാൺ ഗ്രൂപ്പിനെതിരെ വിമർശനമുയർന്നു. സാമൂഹ്യ പ്രവത്തകരും മറ്റു മാദ്ധ്യമങ്ങളും ഐശ്വര്യ റായിക്ക് തുറന്ന കത്തുകൾ എഴുതുന്നിടം വരെ ആയി കാര്യങ്ങൾ. തുടർന്ന് പരസ്യത്തിൽ തനിക്ക് അഭിനയിക്കേണ്ടി വന്നെങ്കിലും അത് ഇവ്വിധം ആയി തീരുമെന്ന് കരുതിയില്ലെന്നും നടി ഫേസ്‌ബുക്കിൽ അടക്കം തുറന്നു പറഞ്ഞതോടെ കല്ല്യാൺ പരസ്യം പിൻവലിക്കാൻ തീരുമാനിക്കുക ആയിരുന്നു. അതെ സമയം പരസ്യ ഏജെൻസിയുടെ ക്രിയേറ്റീവ് ആർട്ടിസ്റ്റുകൾ യൂറോപ്യൻ നാടുകളിൽ നൂറ്റാണ്ടുകൾ മുൻപ് നില നിന്ന വ്യവസ്ഥിതിയുടെ പുന സൃഷ്ട്ടിയാണ് ഈ പരസ്യത്തിലൂടെ നടത്തിയതെന്ന് കൂടി ആരോപണം വന്നതോടെ വിവാദം യൂറോപ്പിലേക്കും പടർന്നു. ഇതേ തുടർന്ന് വൻ തലക്കെട്ടോടെയാണ് ബിബിസിയും ഡെയിലി മെയിലും ഒക്കെ ഇത് സംബന്ധിച്ച വാർത്ത നൽകിയിരിക്കുന്നത്.

ഡെയിലി മെയിൽ: വാര്ത്തയുടെ തലക്കെട്ട് തന്നെ Indian jeweller pulls 'racist', 'slave-child' ad with Bollywood atcress എന്നാക്കി മാറ്റിയ ഡെയിലി മെയിൽ കല്ലയാൺ ജ്യുവലറിക്ക് നല്ല പോപ്പുലാരിറ്റി നൽകാനും ശ്രമിച്ചിട്ടുണ്ട്. പരസ്യം യൂറോപ്യൻ അടിമ വ്യവസ്ഥിതിയുടെ പുന സൃഷ്ട്ടിയാണെന്ന വിമർശകരുടെ ആരോപണവും ഡെയിലി മെയിൽ വാർത്തയിൽ പരാമർശിക്കുന്നുണ്ട്. വിവാദം ഉണ്ടായതിനെ തുടർന്ന് ട്വിറ്റർ ഉപയോക്താക്കൾ കല്ല്യാൺ ജ്യുവല്ലറിയെ രൂക്ഷമായി ആക്ഷേപിച്ച കാര്യവും കാര്യമായി തന്നെ പരാമർശിച്ചാണ് ഡെയിലി മെയിൽ വാർത്ത നൽകിയിരിക്കുന്നത്. അതെ സമയം പരസ്യം യൂറോപ്യൻ ശൈലിയെ അതേ വിധം പകർത്തിയതെന്ന് ഇന്ത്യയിൽ വിമർശം ഉണ്ടായെങ്കിലും അതിന് പ്രാധാന്യം നൽകാതെ ഇപ്പോഴും ഇന്ത്യയിൽ ബാലവേല നിലവിൽ ഉണ്ടെന്നു കളിയാക്കാൻ മറക്കാതെയാണ് പത്രം വാർത്ത അവസാനിപ്പിക്കുന്നത്.

ബിബിസി: അതെ സമയം തികച്ചും പ്രതിഷേധാർഹമായ ചിത്രം പ്രസിദ്ധീകരിക്കാൻ ഇടയായത് കാരണം പരസ്യം പിൻവലിക്കാൻ കല്യാൺ നിർബന്ധിതരായി എന്ന് തുടക്കത്തിൽ തന്നെ വ്യക്തമാക്കിയാണ് ബിബിസി വാർത്തനൽകിയിരിക്കുന്നത്. ചിത്രത്തിൽ അടിമയെ പോലെ തോന്നിക്കുന്ന കുട്ടി പ്രത്യക്ഷപ്പെട്ടത് ഐശ്വര്യാ അഭിനയിച്ചതിന് ശേഷമാണെന്ന് വിശദീകരിക്കാനും ബിബിസി ശ്രമിക്കുന്നുണ്ട്. പരസ്യത്തിൽ ഐശ്വര്യയുടെ തൊലി വെളുപ്പും കുട്ടിയെ ചായം തേച്ചു കറുപ്പിച്ചതും വംശീയതയുടെ ഓർമ്മയുണർത്താൻ കരുതിക്കൂട്ടി ചെയ്തത് ആണെന്ന് പറയുന്ന തുറന്ന കത്തിലെ പരാമർശങ്ങളും ബിബിസി പകർത്തിയിട്ടുണ്ട്. മാത്രമല്ല തൊലി വെളുക്കാൻ ഉള്ള ചർമ്മ സംരക്ഷണ ഉത്പ്പന്നങ്ങളുടെ വലിയ വിപണി കൂടിയാണ് ഇന്ത്യ എന്നും ഇത്തരം പരസ്യങ്ങൾ ബോധപൂർവ്വം സൃഷ്ടിക്കുന്നതാണെന്ന് പറയാനും ബി ബി സി മറക്കുന്നില്ല.

യാഹൂ: ഏജെൻസി വാർത്തയെ അടിസ്ഥാനമാക്കി യാഹൂ യുകെ നൽകിയ വാർത്തയിൽ പരസ്യം ഐശ്വര്യയെ തെറ്റിദ്ധരിപ്പിക്കും മട്ടിലാണ് ചിത്രീകരിച്ചതെന്ന വ്യക്തമായി പറയുന്നുണ്ട്. ബച്ചൻ കുടുംബത്തിന്റെ വക്താവ് അർച്ചന സാധനദ് നൽകിയ കുറിപ്പിൽ ഐശ്വര്യ ഒരു ചാരുകസാരയിൽ ചരിഞ്ഞു കിടക്കും വിധമാണ് പരസ്യം ചിത്രീകരിച്ചതെന്നു പറയുന്ന കാര്യവും വ്യക്തമാക്കുന്നുണ്ട്. ഈ ചിത്രം ബച്ചൻ കുടുംബം പുറത്തു വിട്ട കാര്യവും യാഹൂ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP