Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വിദ്യാബാലന്റെ ഇമേജ് അല്ല മഞ്ജു വാര്യർക്ക്; വിദ്യയായിരുന്നെങ്കിൽ ലൈംഗികതയുയുള്ള രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ കൂടുതൽ സ്വാതന്ത്ര്യം കിട്ടുമായിരുന്നു എന്നാണ് ഉദ്ദേശിച്ചത്; ഒരിക്കലും ബോളിവുഡ് സുന്ദരിയെ അപമാനിച്ചിട്ടില്ല; മഞ്ജു തന്നെയാണ് ആ കഥാപാത്രത്തിന് അനുയോജ്യമെന്ന് ഇപ്പോൾ വ്യക്തമായി; ആമി വിവാദത്തിൽ കമലിന്റെ വിശദീകരണം ഇങ്ങനെ

വിദ്യാബാലന്റെ ഇമേജ് അല്ല മഞ്ജു വാര്യർക്ക്; വിദ്യയായിരുന്നെങ്കിൽ ലൈംഗികതയുയുള്ള രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ കൂടുതൽ സ്വാതന്ത്ര്യം കിട്ടുമായിരുന്നു എന്നാണ് ഉദ്ദേശിച്ചത്; ഒരിക്കലും ബോളിവുഡ് സുന്ദരിയെ അപമാനിച്ചിട്ടില്ല; മഞ്ജു തന്നെയാണ് ആ കഥാപാത്രത്തിന് അനുയോജ്യമെന്ന് ഇപ്പോൾ വ്യക്തമായി; ആമി വിവാദത്തിൽ കമലിന്റെ വിശദീകരണം ഇങ്ങനെ

കെ വി നിരഞ്ജൻ

തിരുവനന്തപുരം: പ്രശസ്ത ബോളിവുഡ്ഡ് താരവും ദേശീയ അവാർഡ്വരെ നേടിയ മികച്ച നടിയുമായ വിദ്യാ ബാലനെ അപമാനിക്കുന്ന രീതിയിൽ താൻ അഭിമുഖം നൽകിയെന്ന ആരോപണം തെറ്റാണെന്ന് പ്രശസ്ത സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ വ്യക്തമാക്കി. മാധവിക്കുട്ടിയുടെ ജീവിതകഥയെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്യുന്ന 'ആമി' എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, 'ആമിയിൽ വിദ്യാബാലനാണ് നായിക ആയിരുന്നെങ്കിൽ കൂടുതൽ ലൈംഗികത കടന്നുവരുമായിരുന്നെന്ന്' കമൽ പറഞ്ഞതായി അടിച്ചുവന്നത് വൻ വിവാദങ്ങൾക്കും ട്രോളുകൾക്കും ഫെമിനിസ്റ്റ് പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു.

എന്നാൽ വിദ്യാബാലനെ താൻ ഇകഴ്‌ത്തിയിട്ടില്ലെന്നും, അവരുടെ സ്‌ക്രീൻ ഇമേജ് വച്ച് ലൈംഗികതയുയുള്ള രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ കൂടുതൽ സംവിധായകൻ എന്ന നിലയിൽ തനിക്ക് കൂടുതൽ സ്വാതന്ത്ര്യം കിട്ടുമായിരുന്നു എന്നാണ് ഉദ്ദേശിച്ചതെന്നാണ് കമൽ വ്യക്തമാക്കുന്നത്. ഇത് ചിലർ സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്ത് വിദ്യാ ബാലനായിരുന്നെങ്കിൽ കൂടുതൽ ലൈംഗികത കടന്നുവരുമായിരുന്നെന്ന് തെറ്റായി വ്യാഖ്യാനിക്കയായിരുനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസാരത്തിനിടെ സാന്ദർഭികമായി പറഞ്ഞ രണ്ടു കാര്യങ്ങൾ അടർത്തി മാറ്റി ഒരുമിച്ചുചേർത്തതുകൊണ്ടാണ് തെറ്റിദ്ധാരണാജനകമായ രീതിയിൽ ആ പ്രസ്താവന അച്ചടിച്ചുവന്നതെന്ന് കമൽ നൽകിയ വിശദീകരണക്കുറിപ്പിൽ പറയുന്നു.

മാധവിക്കുട്ടിയുടെ ലൈംഗികതയെയും ശാലീനതയെയും സംബന്ധിച്ച വേറിട്ട രണ്ടു പരാമർശങ്ങൾ ചേർത്തുവച്ചാണ് വിവാദം ഉണ്ടാക്കുന്നത്. 'ആമി'യിൽ അവതരിപ്പിക്കുന്ന മാധവിക്കുട്ടി ശാലീനയായ നാട്ടിൻപുറത്തുകാരിയാണെന്ന ധാരണ പൊതുവെയുണ്ട്. പക്ഷേ വാസ്തവത്തിൽ അത് അങ്ങനെയല്ല. മാധവിക്കുട്ടി എന്ന, മലയാളം നെഞ്ചിലേറ്റുന്ന എഴുത്തുകാരി എന്തായിരുന്നോ, ആ വ്യക്തിത്വത്തിന്റെ എല്ലാ സങ്കീർണതകളും ഈ കഥാപാത്രം ഉൾക്കൊള്ളുന്നുണ്ട് . നാട്ടിൻപുറത്തെ തെളിമയാർന്ന മലയാളത്തിൽ, അതിന്റെ മനോഹരമായ മൊഴിവഴക്കത്തിൽ സംസാരിക്കുന്ന മാധവിക്കുട്ടിയും, സ്ത്രീലൈംഗികതയെക്കുറിച്ച് സങ്കോചമില്ലാതെ സംസാരിച്ചുകൊണ്ട് ആൺകോയ്മയെയും കേരളത്തിന്റെ ഇസ്തിരിയിട്ട സദാചാരബോധത്തെയും പൊള്ളിച്ച വിപ്‌ളവകാരിയായ എഴുത്തുകാരിയും ഈ കഥാപാത്രത്തിൽ ഒരുപോലെ ഉൾച്ചേർന്നിരിക്കുന്നു.

'ആമി'യിലെ മാധവിക്കുട്ടിയെ അവതരിപ്പിച്ചത് വിദ്യാബാലനായിരുന്നെങ്കിൽ ലൈംഗികതയുടെ സ്പർശമുള്ള രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ സംവിധായകനെന്ന നിലയിൽ കൂടുതൽ സ്വാതന്ത്ര്യം കിട്ടുമായിരുന്നു എന്നാണ് ഉദ്ദേശിച്ചത്. സിൽക് സ്മിതയുടെ ജീവിതം പറയുന്ന 'ദ ഡേർട്ടി പിക്ചറി'ൽ നായികാവേഷമണിഞ്ഞ വിദ്യാബാലന്റെ പ്രതിഛായ പ്രേക്ഷകർക്ക് പരിചിതമാണല്ലോ. എന്നാൽ മഞ്ജു വാര്യർക്ക് കേരളത്തിലുള്ള പ്രതിഛായ അങ്ങനെയല്ല. അതുകൊണ്ടുതന്നെ ചിത്രീകരണവുമായി ബന്ധപ്പെട്ട ഒരു സ്വാതന്ത്ര്യത്തിന്റെ പരിമിതി എനിക്കുണ്ടായിരുന്നു. എന്നാൽ, ലൈംഗികതയുടെ ശക്തമായ അടിയൊഴുക്കുള്ള ഒരു രംഗം അവതരിപ്പിക്കാൻ മഞ്ജുവിന് കഴിയും. അതിനുള്ള ഉത്തമ ഉദാഹരണമാണ് 'കണ്ണെഴുതി പൊട്ടുംതൊട്ട്.' ജയഭാരതി 'ഇതാ ഇവിടെ വരെ'യിൽ അവതരിപ്പിച്ചതുപോലുള്ള വേഷമാണ് മഞ്ജു അതിൽ അവതരിപ്പിച്ചത്. വൈകാരികത ഒട്ടും ചോർന്നുപോവാതെയാണ് അത്തരം രംഗങ്ങൾ മഞ്ജു അവതരിപ്പിച്ചിട്ടുള്ളതെന്നു കാണാം. അതുകൊണ്ടുതന്നെ മാധവിക്കുട്ടിയുടെ വൈകാരിക ലോകത്തെ അതിന്റെ എല്ലാവിധ സങ്കീർണതകളോടെയും ഭാവങ്ങളിലൂടെ അനായാസമായി ആവിഷ്‌കരിക്കാൻ മഞ്ജു വാര്യർക്ക് കഴിഞ്ഞിട്ടുണ്ട്.-കമൽ വ്യക്തമാക്കി.

'എന്റെ കഥ'യിൽ നാം കണ്ടിട്ടുള്ള മാധവിക്കുട്ടി മാത്രമല്ല 'ആമി'യിൽ ഉള്ളത്. അതിനപ്പുറത്തും അവർക്കൊരു ജീവിതമുണ്ടായിരുന്നു. തനി നാട്ടുഭാഷയിൽ സംസാരിക്കുന്ന ശാലീനയായ ഒരു നാട്ടിൻപുറത്തുകാരിയെ നാം അവരിൽ കണ്ടിട്ടുണ്ട്. ആ ഭാഷയും ഭാവവും മഞ്ജു അതിമനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ഇരുവരെയും താരതമ്യം ചെയ്യുമ്പോൾ മഞ്ജു തന്നെയാണ് ഈ വേഷം അവതരിപ്പിക്കാൻ ഏറ്റവും അനുയോജ്യം എന്ന് ബോധ്യപ്പെട്ടുവെന്ന കാര്യമാണ് ഞാൻ വായനക്കാരുമായി പങ്കുവെക്കാൻ ഉദ്ദേശേിച്ചത്. അത് ലൈംഗികതയെയും ശാലീനതയെയും സംബന്ധിച്ച വേറിട്ട പരാമർശങ്ങളെ ചേർത്തുവെച്ചതിനാലും എന്റെ സംസാരം കേട്ടെഴുതിയപ്പോൾ വന്ന പിഴവുകളാലും തെറ്റിദ്ധാരണാജനകമായി മാറുകയായിരുന്നു.-കമൽ തന്റെ വിശദീകരണകുറിപ്പിൽ വ്യക്തമാക്കി.

കമലിന്റെ അഭിമുഖം വൻ വിവാദമായതോടെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു.സംവിധായകൻ അറിയാതെ എങ്ങനെയാണ് വിദ്യാബാലന് ചിത്രത്തിലേക്ക് ലൈംഗിക കയറ്റാൻ കഴിയുകയെന്ന ചോദ്യമാണ് കാര്യമായി ഉയർന്നത്.എഴുത്തുകാരി ശാരദക്കുട്ടിയെപ്പോലുള്ളവർ വെറും ശരാശരി സിനിമാക്കാരൻ മാത്രമാണ് കമലെന്നും, ഇദ്ദേഹത്തിന്റെ സിനിമയിൽനിന്ന് വിദ്യാബാലൻ രക്ഷപ്പെട്ടെന്നും മറ്റും രൂക്ഷമായി വിമർശിച്ചിരുന്നു.

ഇസ്ലാമിലേക്ക് മതം മാറി കമല സുരയ്യ ആയ മാധവിക്കുട്ടിയുടെ ആത്മകഥയായതുകൊണ്ട് സംഘപരിവാർ ഉയർത്തിയ വിമർശനങ്ങളെ തുടർന്നാണ് ഈ ചിത്രത്തിൽനിന്ന് വിദ്യാബാലൻ പിന്മാറിയതെന്ന് നേരത്തേതന്നെ വാർത്തകൾ ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP