Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാവേലിയുടെ പ്രചരിക്കുന്ന കഥ അസത്യം....; കുടവയറും കപ്പടാമീശയുമുള്ള മാവേലിയല്ല ഓണത്തപ്പൻ; വാഴ്‌ത്തേണ്ടത് വാമനനെയെന്ന് ആർഎസ്എസ് മുഖമാസിക; സവർണരുടെ ആഘോഷമാക്കാനുള്ള നീക്കമെന്ന് സിപിഐ (എം); ഓണ വിവാദത്തിന് പുതുതലം നൽകി കേസരിയുടെ ഓണപ്പതിപ്പ്

മാവേലിയുടെ പ്രചരിക്കുന്ന കഥ അസത്യം....; കുടവയറും കപ്പടാമീശയുമുള്ള മാവേലിയല്ല ഓണത്തപ്പൻ; വാഴ്‌ത്തേണ്ടത് വാമനനെയെന്ന് ആർഎസ്എസ് മുഖമാസിക; സവർണരുടെ ആഘോഷമാക്കാനുള്ള നീക്കമെന്ന് സിപിഐ (എം); ഓണ വിവാദത്തിന് പുതുതലം നൽകി കേസരിയുടെ ഓണപ്പതിപ്പ്

തിരുവനന്തപുരം: 'മാവേലി നാടുവാണീടുംകാലം, മാനുഷ്യരെല്ലാരുമൊന്നുപോലെ. ആമോദത്തോടെ വസിക്കുംകാലം, ആപത്തെങ്ങാർക്കുമൊട്ടില്ലതാനും.. എന്നുപാടിപ്പഠിക്കാത്ത മലയാളിയുണ്ടാകില്ല. മാവേലിയുടെ ഭരണം ആഗ്രഹിക്കാത്ത മലയാളിയും ഉണ്ടാകുമെന്നുതോന്നുന്നില്ല. അസുര രാജാവായിരുന്നിട്ടും, ദേവന്മാരെയെല്ലാം ഒഴിവാക്കി മലയാളികൾ എന്തിന് മാവേലിയെ ആരാധിക്കുന്നു എന്ന ചോദ്യം പലപ്പോഴും ഉയർന്നിരുന്നുവെങ്കിലും ആരും അത് കാര്യമാക്കിയിരുന്നില്ല. പക്ഷേ ഇപ്പോൾ സംഗതിയൊക്കെ മാറി മറിഞ്ഞുകൊണ്ടിരിക്കുകയാണ്. മാവേലിയെയാണോ, മഹാവിഷ്ണുവിന്റെ അവതാരമായ വാമനനെയാണോ ആരാധിക്കേണ്ടതെന്ന ചോദ്യം മലയാളികൾക്കിടയിലേക്ക് എറിഞ്ഞുകൊടുത്തിരിക്കുകയാണ്.

വേറാരുമല്ല ഈ ചോദ്യം ഉന്നയിക്കുന്നത്. ആർഎസ്എസ്സുകാർ തന്നെ. എല്ലാ ഹിന്ദു ദൈവങ്ങളുടേയും സംരക്ഷകരായ ആർഎസ്എസ് ഇപ്പോൾ വാമനജയന്തി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിനാണ്. ആർഎസ്എസിന്റെ മുഖമാസികയായ 'കേസരി'യുടെ ഓണപ്പതിപ്പിലാണ് ഓണം വാമന ജയന്തിയാണെന്ന് വിളംബരം ചെയ്യുന്നത്. ഓണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന മഹാബലിയുടെ കഥ സത്യമല്ലെന്നും ബ്രാഹ്മണനായ വാമനനെ വാഴ്‌ത്തുന്നതാണ് ഓണമെന്നും ആർഎസ്എസ് പ്രചരിപ്പിക്കുന്നു. വാമനന്റെ മുഖചിത്രം ആലേഖനം ചെയ്ത ഓണപ്പതിപ്പിൽ 'തിരുവോണം എന്ന വാമനജയന്തി ആഘോഷം' എന്ന ലേഖനത്തിലാണ് ആർഎസ്എസ് ഓണാഘോഷ കഥകളോടുള്ള തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം സംസ്‌കൃത കോളേജിലെ അദ്ധ്യാപകനായ ഡോ. കെ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയാണ് ലേഖകൻ.

നമ്പൂതിരിമാർ വിളവെടുപ്പുത്സവവും വാമനജയന്തിയും കൂട്ടിയിണക്കി ഓണാഘോഷം തുടങ്ങിയിരിക്കാമെന്ന് അഭിജ്ഞർ പറയുന്നതായി ലേഖനത്തിലൂടെ സ്ഥാപിക്കാനാണ് ശ്രമം. മഹാബലി കേരളം കാണാൻ വരുന്നുവെന്നുള്ള കഥ ജനങ്ങളെ ആകർഷിക്കാൻ പിന്നീട് കൂട്ടിച്ചേർത്തതായിരിക്കുമെന്നും ലേഖനത്തിലുണ്ട്. നല്ലവനായ മഹാബലിയെന്ന ദളിതനായ അസുര ചക്രവർത്തിയെ വാമനനെന്ന സവർണർ ചതിച്ച്, ബലി അടക്കിവാണിരുന്ന മൂന്നുലോകവും രണ്ടടികൊണ്ടളന്നെടുത്ത്, മൂന്നാമത്തെ അടി അളന്നെടുക്കാൻ സ്ഥലമില്ലാതായതോടെ മഹാബലിയുടെ തലയിൽ ചവിട്ടി പാതാളത്തിലേക്കു താഴ്‌ത്തിയെന്ന കഥ അസത്യമാണെന്നും പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഒന്നുംതന്നെ ഇതിന് ഉപോൽബലകമായ പരാമർശങ്ങളോ, വിവരണങ്ങളോ ഇല്ലെന്നും ലേഖനത്തിൽ പറയുന്നു. ഇത്രയും അസത്യമായ കഥ കേരളത്തിൽ മാത്രം എങ്ങനെ പ്രചരിച്ചുവെന്ന ചോദ്യവും ലേഖകൻ മുന്നോട്ടുവയ്ക്കുന്നു.

പരശുരാമ ക്ഷേത്രങ്ങളിൽ കുടിയേറിപ്പാർത്ത ബ്രാഹ്മണർ, പിന്നീട് ജന്മികളായി മാറിയെന്നും, അവർ വിളവെടുപ്പുൽസവത്തേയും വാമനജയന്തിയേയും ഒരുമിപ്പിച്ച് തിരുവോണമാക്കി മാറ്റിയെന്നുമുള്ള വാദമാണ് ആർഎസ്എസ് ഉന്നയിക്കുന്നത്. മലയാളികൾക്ക് കേട്ടുകേൾവിപോലുമില്ലാത്ത ഇത്തരം കഥകൾ ആർഎസ്എസ് ഇപ്പോൾ എവിടെനിന്നുകൊണ്ടുവന്നു എന്ന ചോദ്യം പ്രസക്തമാണ്. ഓണത്തിന്റെ ചരിത്രത്തെ മലയാളികൾക്ക് തെറ്റായി പഠിപ്പിച്ചുകൊടുത്തതാണെന്നാണ് ഈ ചോദ്യത്തിന് ആർഎസ്എസ് നൽകുന്ന മറുപടി.

മഹാബലി അഹങ്കാരിയായിരുന്നു. അഹങ്കാരം ഇല്ലാതാക്കി മോക്ഷം നൽകുക മാത്രമാണ് വാമനായി വന്ന മഹാവിഷ്ണു ചെയ്തത്. കുടവയറും കപ്പടാമീശയുമായി ഓലക്കുട ചൂടിവരുന്ന മഹാബലിയല്ല ഓണത്തപ്പൻ. മലയാളികൾ ഓണത്തപ്പനായി ആരാധിക്കുന്നത് തൃക്കാക്കരയപ്പനായ വാമനമൂർത്തിയേയാണ്. മഹാബലി ജീവിച്ചിരുന്നപ്പോൾ കേരളം നിലവിലില്ലായിരുന്നു. നർമദാ നദിയുടെ തീരമായ 'ഭൃഗുകച്ഛ' എന്ന തീർത്ഥഭൂമിയിലാണ് മഹാബലി യാഗം നടത്തിയത്. മഹാബലിയുടെ മഹാ സാമ്രാജ്യമായിരുന്ന ഭാരതത്തിൽ മറ്റൊരിടത്തും ഇല്ലാത്ത ഓണാഘോഷം കേരളത്തിൽ മാത്രമെങ്ങനെ വന്നുവെന്നും ആർഎസ്എസ് മലയാളികളോട് ചോദിക്കുന്നുണ്ട്.

പരശുരാമൻ മഴുവെറിഞ്ഞ് കേരളമുണ്ടാക്കിയെന്നാണ് കഥ. വാമനാവതാരത്തിനു ശേഷമാണ് മഹാവിഷ്ണു പരശുരാമ അവതാരമെടുത്തത്. അപ്പോൾ പിന്നെ, കേരളം ഉണ്ടാകുന്നതിനുമുമ്പ് മഹാബലി എങ്ങനെ കേരളം ഭരിച്ചുവെന്നാണ് ആർഎസ്എസ് ഉന്നയിക്കുന്ന മറ്റൊരു ചോദ്യം. ആർഎസ്എസ് നേതാക്കളായ ശശികലയും, ശോഭാ സുരേന്ദ്രനുമെല്ലാം രണ്ടുവർഷമായി ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തുണ്ട്. അതിനുപിന്നാലെയാണ് തങ്ങളുടെ മുഖമാസികയിലൂടെ ഓണം വാമനജയന്തിയായി ആഘോഷിക്കണമെന്ന് ഉദ്‌ഘോഷിക്കുന്നത്.
ഓണത്തെ സവർണ മേധാവിത്വത്തിന്റെ മാത്രം ആഘോഷമാക്കി തീർക്കാൻ ആർഎസ്എസ് ശ്രമിക്കുന്നുവെന്നാരോപിച്ച് ഇടതുപക്ഷം രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തുടനീളം സംഘപരിവാർ സംഘടനകൾ നടത്തുന്ന സവർണ മേധാവിത്വത്തിനുവേണ്ടിയുള്ള പോരാട്ടം കേരളത്തിലേക്കും കൊണ്ടുവരുന്നതിനുള്ള നീക്കമാണെന്നും സിപിഐ- എം ആരോപിക്കുന്നു.

നേരത്തെ ഹിന്ദു ഐക്യവേദി നേതാവ് ശശികലയും വാമനജയന്തിയാണ് ആഘോഷിക്കേണ്ടതെന്നും ഓണ നാളിൽ വാമനസ്തുതികൾ വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത് സംഘപരിവാർ നിലപാടാണെന്ന് വ്യക്തമാക്കുന്നതാണ് കേസരിയുടെ നിലപാട് വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP