Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

നാസിക്കിൽ നിന്നും 16,000 പേരുമായി ആരംഭിച്ച ലോങ് മാർച്ച് 180 കിലോമീറ്റർ താണ്ടി മുംബൈയിൽ എത്തിയപ്പോൾ 50,000 പേരായി; മുംബൈ ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധം ജനക്കൂട്ടം ഏറ്റുവാങ്ങിയതോടെ ഇന്ന് വിധാൻസഭ വളയുന്നവരുടെ എണ്ണം ഒരു ലക്ഷം കടക്കും; ആം ആദ്മിയും ശിവസേനയും പോലും ചെങ്കൊടി തണലിൽ; ബംഗാളിലും ത്രിപുരയിലും തളർന്ന സിപിഎം അണികൾക്ക് ആവേശം

നാസിക്കിൽ നിന്നും 16,000 പേരുമായി ആരംഭിച്ച ലോങ് മാർച്ച് 180 കിലോമീറ്റർ താണ്ടി മുംബൈയിൽ എത്തിയപ്പോൾ 50,000 പേരായി; മുംബൈ ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധം ജനക്കൂട്ടം ഏറ്റുവാങ്ങിയതോടെ ഇന്ന് വിധാൻസഭ വളയുന്നവരുടെ എണ്ണം ഒരു ലക്ഷം കടക്കും; ആം ആദ്മിയും ശിവസേനയും പോലും ചെങ്കൊടി തണലിൽ; ബംഗാളിലും ത്രിപുരയിലും തളർന്ന സിപിഎം അണികൾക്ക് ആവേശം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: കർഷകരെയും തൊഴിലാളി പ്രസ്ഥാനങ്ങളെയും സ്‌നേഹിക്കുന്നവർക്ക് ഇത്രമേൽ ആവേശം നൽകുന്ന മറ്റൊരു മാർച്ച് ഇന്ത്യ കണ്ടിട്ടുണ്ടാകില്ല. അളമുട്ടിയാൽ ചേരയും കടിക്കും എന്നു പറയും പോലെ കർഷകദോഹികളായ ഭരണകൂടത്തിനെതിരെ കാൽനടയാത്ര ചെയ്ത പ്രതിഷേധിച്ച മഹാരാഷ്ട്രയിലെ കർഷകർ ഇന്ത്യൻ കർഷക മുന്നേറ്റങ്ങൾക്ക് പുതിയൊരു അധ്യായം കുറിക്കുകയാണ്. 16,000 പേരുമായി നാസിക്കിൽ നിന്നും യാത്ര തിരിച്ച സിപിഎം കർഷക സംഘടനയായ അഖിലേന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിൽ നടക്കുന്ന ലോങ്ങ് മാർച്ച് മുംബൈയിലെ നഗര ഹൃദയത്തിൽ എത്തിയപ്പോൾ അണിനിരന്നിരിക്കുന്നത് ജനലക്ഷങ്ങളാണ്.

ഇന്നലെ മുംബൈ നഗരത്തിൽ പ്രവേശിച്ച കർഷകർ ആസാദ് മൈതാനത്തിലാണ് ഇപ്പോൾ പ്രതിഷേധിക്കുന്നത്. പൊതു പരീക്ഷകൾ തുടങ്ങിയ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് സമരം മൂലം ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് പ്രകടനം രാത്രി തന്നെ നഗരത്തിൽ പ്രവേശിച്ചത്. പകൽ മുഴുവൻ നടന്നതിനു പിന്നാലെ കിസാൻ സഭയുടെ നേതൃത്വത്തിൽ കർഷകർ ഇന്നലെ രാത്രിയും മാർച്ച് ചെയ്തു. മഹാരാഷ്ട്രയിൽ നടക്കുന്ന പത്താം ക്ലാസ് പരീക്ഷയെ ബാധിക്കാതിരിക്കാനാണ് പകൽ മുഴുവൻ നടന്നതിനു പിന്നാലെ കർഷകർ ഇന്നലെ രാത്രിയും മാർച്ച് ചെയ്തത്.

പത്താം ക്ലാസ് പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ പകൽ ഇത്രയും പേർ നഗരത്തിലൂടെ മാർച്ച് ചെയ്യുന്നത് സ്‌കൂൾ വിദ്യാർത്ഥികൾക്കും പരീക്ഷയ്ക്കും ബുദ്ധിമുട്ടാവുമെന്ന തിരിച്ചറിവിലാണ് കർഷകർ രാത്രിയും മാർച്ച ചെയ്തത്. 'ഞങ്ങൾക്ക് പത്താം ക്ലാസ് വിദ്യാർത്ഥികളെ ബുദ്ധിമുട്ടിലാക്കേണ്ട പക്ഷേ, ആസാദ് മൈതാനിയിൽ എത്തിച്ചേരുക തന്നെ വേണം. അതുകൊണ്ട് ഞങ്ങൾ അർദ്ധ രാത്രിയിൽ യാത്ര തുടരുകയാണ്' ആൾ ഇന്ത്യ കിസാൻ സഭ പ്രസിഡന്റ് അശോക് ധാവ്ലെ പറഞ്ഞു.

പുലർച്ചെ രണ്ടു മണിയോടെയാണ് മാർച്ച് വീണ്ടും ആരംഭിച്ചത്. ഞായറാഴ്ച രാത്രി സയോണിലെ കെ ജെ സോമയ്യ മൈതാനിയിലെത്തിയ മാർച്ച് രാവിലെ പുനരാരംഭിക്കാൻ കർഷകർ തീരുമാനിക്കുകയായിരുന്നു. തിങ്കളാഴ്ച എസ്.എസ്.സി പരീക്ഷ നടക്കുന്നതിനാൽ വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് കരുതിയാണ് മാർച്ച് പുലർച്ചെ തന്നെ ആസാദ് മൈതാനിയിലേക്ക് നീങ്ങിയത്.

ഇത്രയധികം കർഷകർ പകൽ മാർച്ച ചെയ്യുന്നത്. വാഹനങ്ങളെയും പരീക്ഷയ്ക്കെത്തുന്ന വിദ്യാർത്ഥികളെയും ബാധിക്കുമെന്നതിനാലായിരുന്നു യാത്രാ ക്ഷീണം പോലും വകവെക്കാതെ രാത്രിയിലും കർഷകർ മാർച്ച് ചെയ്തത്. ആസാദ് മൈതാനിയിൽ നിന്ന് മഹാരാഷ്ട്ര സെക്രട്ടറിയേറ്റായ വിധാൻ സഭയിലേക്കാണ് കർഷകർ മാർച്ച് ചെയ്യുക. സർക്കാർ ചർച്ചക്ക് തയ്യാറാണെന്ന പറഞ്ഞതിനാൽ ഇതിൽ തീരുമാനമായതിനു ശേഷം മാത്രമാകും നിയമസഭ വളയൽ അടക്കമുള്ള സമരത്തിലേക്ക് കർഷകർ കടക്കുക. നഗരത്തിൽ വലിയ സ്വീകരണം തന്നെയാണ് കർഷക മാർച്ചിന് ലഭിച്ചത്. വിവിധ സംഘടനകളടെ നേതൃത്വത്തിൽ കുടിവെള്ളവും ചെറുഭക്ഷണങ്ങളും വിതരണം ചെയ്തു.

ഇന്ന് മഹാരാഷ്ട്ര നിയമസഭ മന്ദിരം ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി കർഷക നേതാക്കളുമായി നടത്തുന്ന ചർച്ചയ്ക്ക് ഒടുവിലേ അന്തിമ തീരുമാനം ഉണ്ടാകൂ എന്നാണ് സൂചന. കൂടുതൽ സംഘടനകൾ സിപിഎം സമരത്തിന് പിന്തുണയുമായി വന്ന സാഹചര്യത്തിൽ ഇന്നലെ മുതൽ സംസ്ഥാന സർക്കാർ നേതാക്കളുമായി അനൗദ്യോഗിക ചർച്ചകൾ തുടങ്ങിയിരുന്നു. നാസികിൽ നിന്നും 180 കിലോമീറ്ററോളം കാൽനടയായി എത്തിയാണ് പതിനായിരക്കണക്കിന് കർഷകർ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തേക്ക് പ്രതിഷേധം അറിയിക്കാൻ എത്തിയത്.

ഇന്നലെ താനെ മുംബൈ അതിർത്തിയായ മുളുണ്ടിൽ മഹാനഗരം ലോങ്മാർച്ചിനെ വരവേറ്റു. വിക്രോളിയിലും ആവേശകരമായ സ്വീകരണമാണ് കർഷകർക്ക് ലഭിച്ചത്. വിവിധ ദളിത് സംഘടനകളും മാർച്ചിനെ ഐക്യദാർഢ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. ശിവസേന ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും കർഷകരുടെ മഹാറാലിക്ക് പൂർണ്ണ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ശിവസേനയ്ക്കും മഹാരാഷ്ട്ര നവനിർമ്മാൺ സേനയ്ക്കും പുറമേ എൻസിപി, ആം ആദ്മി പാർട്ടി തുടങ്ങിയ കക്ഷികളും പിന്തുണ അറിയിച്ചതോടെ ഇന്നു സമാപനത്തിൽ വൻ ജനപങ്കാളിത്തത്തിനാണു സാധ്യത. സിപിഐയും മറ്റൊരു ഇടതുപാർട്ടിയായ പിഡബ്ല്യുപിയും സമരത്തെ പിന്തുണയ്ക്കുന്നുണ്ട്. സമീപകാലത്തു മുംബൈ കണ്ട ഏറ്റവും വലിയ ഇടതുപ്രക്ഷോഭമാണിത്.

നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനിടെയുള്ള സമര മുന്നേറ്റം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സമ്മർദം വർധിപ്പിക്കുന്നു. സഖ്യകക്ഷിയായ ശിവസേനയുടെ നിലപാടും തലവേദന കൂട്ടും. കർഷകരുടെ ആവശ്യങ്ങളോട് ഒരു സർക്കാരിനും നിസ്സംഗത കാട്ടാനാകില്ലെന്നും കാർഷികനയം പുനരവലോകനം ചെയ്യണമെന്നും ആർഎസ്എസ് ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി നാഗ്പുരിൽ പറയുകയും ചെയ്തു. മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ച കാർഷിക കടാശ്വാസ പദ്ധതി ഉൾപ്പെടെയുള്ള നടപടികളെല്ലാം പരാജയമാണെന്നാണു സമരക്കാരുടെ നിലപാട്. നേതാക്കളുമായി മുഖ്യമന്ത്രി ഇന്നു ചർച്ച നടത്തിയേക്കും. മധ്യസ്ഥചർച്ചകൾക്കു മന്ത്രി ഗിരീഷ് മഹാജനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ മകനും യുവസേനാ നേതാവുമായ ആദിത്യ താക്കറെ കർഷകരെ നേരിൽ കണ്ട് ഐക്യദാർഢ്യം അറിയിച്ചു.

അനുഭാവം പ്രകടിപ്പിച്ച് ഒട്ടേറെ സന്നദ്ധ സംഘടനകളും പ്രതിഷേധത്തിൽ അണിചേർന്നിട്ടുണ്ട്. നാസിക്കിൽനിന്നു കഴിഞ്ഞ ചൊവ്വാഴ്ച 16,000 പേരുമായി ആരംഭിച്ച ലോങ് മാർച്ച് താനെയ്ക്കു സമീപം ആദിവാസി മേഖലയായ പാൽഘറിലെത്തിയപ്പോഴേക്കും പതിനായിരത്തോളം പേർ കൂടി അണിചേർന്നിരുന്നു. 50,000 പേർ അണിനിരന്ന മാർച്ച് നഗരത്തിൽ എത്തിയതോടെ ഒരു ക്ഷം പേരായി മാറിയിട്ടുണ്ട്.

വിവിധ ദളിത് സംഘടനകൾ ലോങ്മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. നിയമസഭാ മന്ദിരം വളയുന്ന കർഷകർക്കൊപ്പം ദളിത് സംഘടനകളും ചേരുമ്പോൾ ചരിത്രത്തിലെങ്ങും കാണാത്ത മഹത്തായ ജനകീയ മുന്നേറ്റത്തിന് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം സാക്ഷിയാകും. പ്രക്ഷോഭകരെ അഭിസംബോധന ചെയ്ത് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാംയെച്ചൂരി സംസാരിക്കും.

ഒരുലക്ഷംപേർ അണിനിരക്കുന്ന സമരം സമാധാനപരമായിരിക്കുമെന്ന് അഖിലേന്ത്യ കിസാൻസഭ ജനറൽ സെക്രട്ടറി ഡോ. അശോക് ധാവ്‌ളെ അറിയിച്ചു. തീരുമാനിച്ച പ്രകാരം തിങ്കളാഴ്ച നിയമസഭ വളയുമെന്ന് കിസാൻ സഭ നേതാക്കൾ പറഞ്ഞു. ലോങ്മാർച്ചിന് വഴിയിലുടനീളം വൻ ജനപിന്തുണയാണ് ലഭിക്കുന്നത്. പ്രക്ഷോഭകർക്ക് ഭക്ഷണവും വെള്ളവും നൽകാൻ ദളിത്, മുസ്ലിം, സിഖ് സംഘടനകളെത്തി. ഗുരുദ്വാരകളിൽനിന്നും മുസ്ലിം പള്ളികളിൽനിന്നും ഭക്ഷണവും വെള്ളവും വിതരണം ചെയ്തു. നാസിക്കിൽനിന്ന് തുടങ്ങിയ മാർച്ചിൽ വിവിധ ജില്ലകളിൽനിന്നായി പതിനായിരങ്ങൾ അണിചേർന്നു. മുംബൈയിലെ നൂറുകണക്കിന് മലയാളികളും ഐഐടി, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് എന്നീ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും സമരത്തിൽ അണിചേർന്നു.

2017ൽ അഖിലേന്ത്യ കിസാൻ സഭയടക്കം വിവിധ സംഘടനകൾ നടത്തിയ സമരത്തിനൊടുവിൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗം അംഗീകരിച്ച ഒത്തുതീർപ്പു വ്യവസ്ഥകൾ ലംഘിച്ചതാണ് കർഷകരെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്. 2017 ജൂണിനു ശേഷം ഇതുവരെ 1700ലേറെ കർഷകരാണ് വിദർഭ മേഖലയിലും നാസിക്കിലുമായി ആത്മഹത്യ ചെയ്തത്. നേരത്തെ കർഷക സംഘടനയുടെ കൂട്ടായ്മയായിരുന്നു സമരം നയിച്ചതെങ്കിൽ ഇത്തവണ അഖിലേന്ത്യ കിസാൻ സഭയാണ് സമരം നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP