Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഷെഡിൽ ഇരിക്കുന്ന ബസുകൾ അറ്റകുറ്റപണി തീർത്തിറക്കും; വിദേശത്ത് പോയവർ മടങ്ങി വന്ന് ജോലിയിൽ കയറിയില്ലെങ്കിൽ പിരിച്ചു വിടും; ദിവസവും ഓരോ ബസും ഒരു ലിറ്റർ ഡീസൽ ലാഭിക്കണം; പത്ത് ശതമാനം വരുമാനം ഉയർത്താൻ റൂട്ടുകൾ ക്രമീകരിക്കണം; കെ എസ് ആർ ടി സിയെ രക്ഷിക്കാൻ തച്ചങ്കരിയുടെ തുടക്കം ഇങ്ങനെ

ഷെഡിൽ ഇരിക്കുന്ന ബസുകൾ അറ്റകുറ്റപണി തീർത്തിറക്കും; വിദേശത്ത് പോയവർ മടങ്ങി വന്ന് ജോലിയിൽ കയറിയില്ലെങ്കിൽ പിരിച്ചു വിടും; ദിവസവും ഓരോ ബസും ഒരു ലിറ്റർ ഡീസൽ ലാഭിക്കണം; പത്ത് ശതമാനം വരുമാനം ഉയർത്താൻ റൂട്ടുകൾ ക്രമീകരിക്കണം; കെ എസ് ആർ ടി സിയെ രക്ഷിക്കാൻ തച്ചങ്കരിയുടെ തുടക്കം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെടുകാര്യസ്ഥതയാണ് കെ എസ് ആർ ടി സിയെ തകർക്കുന്നത്. കെ എസ് ആർ ടി സി എംഡിയായി ചുമതലയേൽക്കുന്നതിന് മുമ്പ് അപ്രതീക്ഷിതമായി കൊല്ലം ഡിപ്പോയിലെത്തിയ ടോമിൻ തച്ചങ്കരി സംഭവിക്കുന്നത് എന്തെന്ന് നേരിട്ട് മനസ്സിലാക്കിയിരുന്നു. ഇതിന് അനുസരിച്ചുള്ള തീരുമാനങ്ങളും തച്ചങ്കരി എടുക്കുന്നു. കെ എസ് ആർ ടി സിയെ ജനപ്രിയമാക്കി മുമ്പോട്ട് കൊണ്ട് പോകാനാണ് ശ്രമം. വരുമാനം പത്ത് ശതമാനം ഉയർത്താൻ അടിയന്തര നടപടികൾ വേണമെന്നാണ് ആവശ്യം. വലിയ കടക്കെണിയിലാണ് സംസ്ഥാനവും കെ എസ് ആർ ടി സിയും. അതുകൊണ്ട് തന്നെ വായ്പാ പ്രശ്‌ന പരിഹാരത്തിനുള്ള പുതു വഴികളും തച്ചങ്കരി തേടുന്നുണ്ടെന്നാണ് സൂചന. ഇതിനിടെയാണ് കടുത്ത പരിഷ്‌കരണങ്ങൾക്കുള്ള ശ്രമം.

കെഎസ്ആർടിസിയുടെ വരുമാനം 10% വർധിപ്പിക്കുന്നതിനു സർവീസുകൾ ക്രമീകരിക്കാനാണ് ഡിപ്പോതല ഉദ്യോഗസ്ഥർക്കു തച്ചങ്കരി നിർദ്ദേശം നൽകിയത്. തിങ്കളാഴ്ച മുതൽ ഇതിനുള്ള പ്രവർത്തനം ആരംഭിക്കണം. അതിവേഗം തന്നെ റൂട്ട് ക്രമീകരണം നടപ്പാക്കാനാണ് തച്ചങ്കരിയുടെ തീരുമാനം. ആളില്ലാ റൂട്ടുകൾ റദ്ദാക്കാനും സാധ്യതയുണ്ട്. ഒരേ റൂട്ടിലേക്കുള്ള ബസുകളുടെ സമയ ക്രമീകരണവും പുതുക്കും. ഇതിലൂടെ കൂടുതൽ വരുമാനം കെ എസ് ആർ ടി സിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. ദിവസം ശരാശരി ആറരക്കോടി രൂപയാണ് ഇപ്പോഴത്തെ വരുമാനം. ഇചത് ഏഴരയിലേക്ക് ഉയർത്താനാണ് തച്ചങ്കരിയുടെ നീക്കം. ഇതിനൊപ്പം ചെലവ് ചുരുക്കലിലൂടെ ലാഭം കൂട്ടാനാണ് നീക്കം.

ദിവസവും ഓരോ ബസും ഒരു ലീറ്റർ ഡീസലെങ്കിലും ലാഭിക്കണം. വിദേശത്തു പോയവരോടും മെഡിക്കൽ അവധിയിൽ കഴിയുന്നവരോടും സർവീസിൽ പ്രവേശിക്കാൻ ആവശ്യപ്പെടും. വിദേശത്തു പോയവർ മടങ്ങിവന്നില്ലെങ്കിൽ പിരിച്ചുവിടാൻ നടപടി സ്വീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണിക്കായി വർക്ഷോപ്പിലേക്കു മാറ്റിയ ബസുകൾ അടിയന്തരമായി നിരത്തിലിറക്കണമെന്നും ആവശ്യപ്പെട്ടു. കൊല്ലം ഡിപ്പോ സന്ദർശനത്തിൽ പണിക്കായി ഒതുക്കിയിട്ടിരുന്ന 23 ബസുകളെയാണ് തച്ചങ്കരി കണ്ടത്. ചെറിയ പോരായ്മകൾ പോലും പരിഹരിക്കാതെയാണ് അവ ഇട്ടത്. ഇങ്ങനെ ഒരു ബസ് കിടക്കുന്നത് മൂലം പതിനായിരം രൂപയാണ് കോർപ്പറേഷന് നഷ്ടം. പരമാവധി ബസുകൾ പരമാവധി സമയം ഓട്ടിച്ച് ലാഭം ഉയർത്താനാണ് തച്ചങ്കരിയുടെ ശ്രമം.

എംഡിയായി ചുമതല ഏറ്റെടുത്തപ്പോൾ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന സൂചന തച്ചങ്കരി നൽകിയിരുന്നു. കോർപറേഷനു ശസ്ത്രക്രിയ നടത്തണം; സാധാരണ ലേപനം പുരട്ടിയാൽ രോഗം മാറില്ല. ശരീരം വെട്ടിമുറിക്കണം. ഞാൻ അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾക്കു വേദന തോന്നും. നിങ്ങൾ ഇന്നുവരെ അനുഭവിച്ച സ്വാതന്ത്ര്യത്തിലും അവകാശത്തിലും ചെറുതായി കൈവയ്ക്കും. യൂണിയൻകാരുമായി ചേർന്ന് കൂട്ടുഭരണം നടത്തില്ല. യൂണിയൻ നേതൃത്വങ്ങളെ എന്റെ ശക്തിക്കൊപ്പം ലയിപ്പിക്കും. ന്യായമായ അവകാശങ്ങൾ തൽക്കാലം കിട്ടിയില്ലെന്നു വരാം, അപ്പോൾ പിണങ്ങരുതെന്നും തച്ചങ്കരി പറഞ്ഞിരുന്നു.

ഒരു ബസ് ഒരുവർഷമുണ്ടാക്കുന്ന നഷ്ടം 38 ലക്ഷം രൂപയാണ്. എന്നാൽ പുതിയ ബസ് വാങ്ങാൻ 28 ലക്ഷം മതി. 98 ഡിപ്പോകളും എന്റെ ആസ്ഥാനമന്ദിരമായിരിക്കും. കോഡ് ഭാഷയിലൂടെയേ ജീവനക്കാരുമായി ബന്ധപ്പെടൂ. 'ബീഡിയുണ്ടോ സഖാവേ, ഒരു തീപ്പെട്ടി എടുക്കാൻ' എന്ന ശൈലിയായിരിക്കും എന്റേത്. ജോലിസമയത്ത് ഞാൻ എം.ഡിയായിരിക്കും, അല്ലാത്തപ്പോൾ നിങ്ങളുടെ സുഹൃത്തും. ഒരു ഫയൽ കൈയിൽവച്ച് ഒരുദിവസം മുഴുവൻ കളിക്കാമെന്ന് ആരും കരുതേണ്ട. കെ.എസ്.ആർ.ടി.സിയിൽനിന്ന് ഒരു പൈസ പോലും ഞാൻ അപഹരിക്കില്ല- തച്ചങ്കരി പറഞ്ഞു.

കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാൻ ഒരു രഹസ്യായുധം തന്റെ പക്കലുണ്ടെന്ന് തച്ചങ്കരി പറഞ്ഞിരുന്നു. അത് തക്കസമയത്ത് പുറത്തെടുക്കുമെന്നും അദ്ദേഹം ജീവനക്കാരോട് പറഞ്ഞു. അടുത്ത ഒന്നര മാസത്തിനുള്ളിൽ കെ.എസ്.ആർ.ടി.സിയുടെ പ്രതിദിന വരുമാനം എട്ടു കോടി രൂപയാക്കണമെന്ന് ജീവനക്കാരോട് നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനായി ഇപ്പോൾ കട്ടപ്പുറത്തിരിക്കുന്ന മുഴുവൻ ബസുകൾ നിരത്തിലിറക്കി തരും. ഇപ്പോൾ ഏഴേകാൽ ലക്ഷം വരെ കളക്ഷൻ കിട്ടുന്നുണ്ട്. 75,000 രൂപയുടെ വർദ്ധനവ് ജീവനക്കാർ മനസുവച്ചാൽ നടക്കുന്നതാണെന്നും തച്ചങ്കരി പറയുന്നു. അലസന്മാരായ ജീവനക്കാരെ വച്ചുപൊറുപ്പിക്കുകയില്ലെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ബസുകളിലും റൂട്ടുകളിലും ആയിരിക്കണം ജീവനക്കാരുടെ ശ്രദ്ധ. ജീവനക്കാർ കുറച്ചു മാറിയേ പറ്റൂ. ജോലി ചെയ്യാത്തവർ ആരായാലും അവരെയെല്ലാം നിഷ്‌കരുണം മാറ്റിനിറുത്തും. ധാരാളം ജീവനക്കാർ ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നുണ്ട്. സൂപ്പർവൈസിങ് ജോലിയുള്ളവർ പണി ചെയ്യുന്നില്ല. ഇതൊക്കെ മാറണം. ഈ സ്ഥാപനം രക്ഷപ്പെടാൻ അടിസ്ഥാനപരമായ മാറ്റം ഡിപ്പോകളിൽ നിന്നും ഉണ്ടാകണം. നഷ്ടമില്ലാത്ത തരത്തിലേക്ക് സ്ഥാപനത്തെ എത്തിക്കാനുള്ള ഉദ്യമത്തിൽ ജീവനക്കാരെല്ലാം പങ്കാളികളാകണം. നിങ്ങൾ ഗൾഫിലോ മറ്റ് സംസ്ഥാനത്തോ പോയാൽ ഏറ്റവും നന്നായി ജോലി ചെയ്യും. ഇവിടെയും നിങ്ങൾ ബെസ്റ്റാകണം-ഇതാണ് നിർദ്ദേശം.

കെ.എസ്.ആർ.ടി.സിയെ നശിപ്പിക്കുന്നത് ഇവിടത്ത തൊഴിലാളികളും യൂണിയൻകാരുമാണെന്ന ധാരണ മാറ്റിയെടുക്കണം. നമ്മുടെ സർക്കാരിനും ജനത്തിനു വേണ്ടി പ്രവർത്തിക്കണം. ഒരു ബസിനു പുറകെ കാലിയടിച്ച് ബസ് സർവീസ് നടത്തുന്ന പതിവ് അവസാനിപ്പിക്കണം. 15 മിനിട്ട് താമസിച്ചാലും ആളെ കയറ്റി വണ്ടിയോടിക്കണം. 2000 സർവീസുകളുടെ കളക്ഷൻ മൂവായിരത്തിന് താഴെയാണെന്ന ബോധം വേണമെന്നും ജീവനക്കാരോട് തച്ചങ്കരി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഡിപ്പോകളിൽ വരുമാനം ഉയർത്താൻ തച്ചങ്കരി നിലപാടുകളെടുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP