Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കടത്തിൽ മുങ്ങുന്ന കെഎസ്ആർടിസിയെ കരകയറ്റാൻ തച്ചങ്കരി പാടുപെടുമ്പോൾ അള്ളുവെച്ച് യൂണിയനുകൾ; വൈരുദ്ധ്യങ്ങൾ മറന്ന് കൈകോർത്ത് ഓഗസ്റ്റ് ഏഴിന് 24 മണിക്കൂർ തൊഴിലാളി പണിമുടക്ക് പ്രഖ്യാപിച്ചത് സിഎംഡിയോടുള്ള കലിപ്പു തീർക്കാൻ; വാടകവണ്ടി നീക്കം ഉപേക്ഷിക്കാനും ഡ്യൂട്ടി പരിഷ്‌കരണം പിൻവലിക്കാനും ആവശ്യപ്പെട്ടുള്ള സമരത്തിന്റെ ഉന്നം തച്ചങ്കരിയുടെ പരിഷ്‌ക്കാരങ്ങളുടെ വേഗം കുറയ്ക്കാൻ

കടത്തിൽ മുങ്ങുന്ന കെഎസ്ആർടിസിയെ കരകയറ്റാൻ തച്ചങ്കരി പാടുപെടുമ്പോൾ അള്ളുവെച്ച് യൂണിയനുകൾ; വൈരുദ്ധ്യങ്ങൾ മറന്ന് കൈകോർത്ത് ഓഗസ്റ്റ് ഏഴിന് 24 മണിക്കൂർ തൊഴിലാളി പണിമുടക്ക് പ്രഖ്യാപിച്ചത് സിഎംഡിയോടുള്ള കലിപ്പു തീർക്കാൻ; വാടകവണ്ടി നീക്കം ഉപേക്ഷിക്കാനും ഡ്യൂട്ടി പരിഷ്‌കരണം പിൻവലിക്കാനും ആവശ്യപ്പെട്ടുള്ള സമരത്തിന്റെ ഉന്നം തച്ചങ്കരിയുടെ പരിഷ്‌ക്കാരങ്ങളുടെ വേഗം കുറയ്ക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കടബാധ്യതയിൽ നിന്ന് കരകയറാൻ സിഎംഡി ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിൽ കാര്യമായ പ്രവർത്തനങ്ങൾ നടത്തുമ്പോൾ അതിനെ അള്ളുവെച്ച് തൊഴിലാളി യൂണിയനുകളുടെ തിട്ടൂരം. കെ.എസ്.ആർ.ടി.സിയിൽ പണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകൾ രംഗത്തെത്തി. മാനേജ്‌മെന്റിന്റെ നയങ്ങൾ തൊഴിലാളി വിരുദ്ദമാണ് എന്നാരോപിച്ചാണ് പണിമുടക്ക് നടത്തുന്നത്. ഓഗസ്റ്റ് ഏഴിനാണ് പണിമുടക്ക്.

സംയുക്ത ട്രേഡ് യൂണിയൻ സമിതിയാണ് 24 മണിക്കൂർ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ആറിന് രാത്രി 12 മുതൽ ഏഴിന് രാത്രി 12 വരെയാണ് പണിമുടക്ക്. 24 മണിക്കൂർ പണിമുടക്ക് കെഎസ്ആർടിസിയെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടി ഉണ്ടാക്കുന്നതാകുമെന്ന കാര്യം ഉറപ്പാണ്. കെ.എസ്.ആർ.ടി.ഇ.എ (സിഐ.ടി.യു), കെ.എസ്.ടി.ഇ.യു (എ.ഐ.ടി.യു.സി), കെ.എസ്.ടി.ഡബ്ല്യു.യു (ഐ.എൻ.ടി.യു.സി), കെ.എസ്.ടി.ഡി.യു (ഐ.എൻ.ടി.യു.സി) എന്നീ സംഘടനകളാണ് സംയുക്ത ട്രേഡ് യൂണിയൻ സമിതിയിലുള്ളത്.

തച്ചങ്കരി തുടക്കമിട്ട പരിഷ്‌ക്കാരങ്ങൾക്ക് തുരങ്കം വെക്കാനാണ് യൂണിയനുകാരുടെ ശ്രമം. ഇതിന് വേണ്ടിയാണ് ഇവരുടെ നീക്കം. വാടകവണ്ടി നീക്കം ഉപേക്ഷിക്കുക, ശമ്പളപരിഷ്‌കരണ ചർച്ച സമയബന്ധിതമായി പൂർത്തിയാക്കുക, ഷെഡ്യൂൾ പരിഷ്‌കാരം ഉപേക്ഷിക്കുക, ഡ്യൂട്ടി പരിഷ്‌കരണം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. തച്ചങ്കരിയെ ലക്ഷ്യമിട്ടാണ് ഈ പണിമുടക്കെന്നത് വ്യക്തമാണ്.

മാനേജ്മെന്റ് കാര്യങ്ങളിൽ പോലും കൈകടത്തിയിരുന്ന തൊഴിലാളി യൂണിയനുകൾക്കെതിരെ ശക്തമായി നടപടികളുമായി കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി രംഗത്തെത്തിയപ്പോൾ കലിപ്പു തീർക്കാൻ വേണ്ടിയാണ് ഇവരുടെ സമരം. ഇതുവരെ ഒരുമിച്ച് സമരരംഗത്തു വരാത്ത തൊഴിലാളി സംഘടനകൾ ഇന്ന് സംയുക്തമായി സമര രംഗത്ത് അണിചേർന്നു. തച്ചങ്കരിയെ തെറിവിളിച്ച് ഓടിക്കാനാണ് ഉദ്ദേശ്യമെന്ന് വ്യക്തമാക്കുകയായിരുന്നു തലമുതിർന്ന സിപിഎം നേതാക്കൾ വ്യക്തമാക്കിയിരുന്നു.

കെഎസ്ആർടിസി എം.ഡി. ടോമിൻ തച്ചങ്കരിയെ വ്യക്തിപരമായി അധിക്ഷേപിച്ച് കൊണ്ടാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ സമരപ്രഖ്യാപന കൺവെൻഷനിൽ രംഗത്തെത്തിയിരുന്നു. ഇടതു സർക്കാർ ആണെങ്കിലും തച്ചങ്കരിക്കെതിരെ ആയിരുന്നു ഇവരുടെ ആനത്തവട്ടത്തിന്റെയും എതിർപ്പ്. തൊഴിലാളികൾ സമരം ചെയ്ത് അധികാരികളെ മുട്ടുകുത്തിച്ചിട്ടുണ്ട്, അന്ന് തച്ചങ്കരി ജനിച്ചിട്ടില്ലെന്ന് ആനന്ദൻ പറഞ്ഞിരുന്നു. ഇതിന്റെ പിന്നാലെയാണ് ഇപ്പോൾ സമരപ്രഖ്യാപനവും ഉണ്ടായിരിക്കുന്നത്.

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അമിതമായി ജോലി ചെയ്യിപ്പിക്കുന്നതു ചെറുക്കാനുമാണു സമരമെന്നാണ് യൂണിയനുകളുടെ പ്രഖ്യാപനം. ഇടതുപക്ഷവും വലതു പക്ഷവും തച്ചങ്കരിക്കെതിരെ ഒരുമിച്ചിട്ടുണ്ട്. യൂണിയനുകൾക്ക് കടിഞ്ഞാണ് ഇട്ട തച്ചങ്കരിയുടെ നടപടിയാണ് ഇതിന് കാരണം. അതേസമയം സിഐടിയു സമത്തിന് ഇറങ്ങുമ്പോൾ തച്ചങ്കരിക്കൊപ്പം സിപിഎം ഉണ്ടോ എന്ന സംശയമാണ് ചർച്ചയാകുന്നത്.
കെഎസ്ആർടിസി യൂണിയനുകളുടെ മാസപ്പിരിവിനെതിരെ കർശന നടപടി സ്വീകരിച്ചതാണ് ജീവനക്കാരുടെ എതിർപ്പിന് കാരണമായത്. ജീവനക്കാരുടെ അനുവാദമില്ലാതെ ശമ്പളത്തിൽ നിന്നു മാസവരി ഈടാക്കി യൂണിയനുകൾക്കു നൽകരുതെന്ന് ആവശ്യപ്പെട്ടു തച്ചങ്കരി എസ്‌ബിഐയ്ക്കു കത്ത് നൽകിയിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ ശമ്പള അക്കൗണ്ടിൽ നിന്നു ബാങ്ക് മാസവരി ഈടാക്കി യൂണിയനുകൾക്കു നൽകുന്നുവെന്ന ജീവനക്കാരുടെ പരാതിയെ തുടർന്നാണു എംഡിയുടെ നടപടി.

ബാങ്കും കെഎസ്ആർടിസിയുമായുള്ള ധാരണപ്രകാരം അംഗീകൃത തൊഴിലാളി സംഘടനകൾക്കു ജീവനക്കാരുടെ സമ്മതത്തോടെ മാസവരി ഈടാക്കാം. ശമ്പളം അക്കൗണ്ടിൽ എത്തുമ്പോൾ നിശ്ചിത തുക യൂണിയൻ അക്കൗണ്ടിലേക്കു മാറ്റും. എസ്‌ബിഐ ചാല ബ്രാഞ്ചിലാണ് കെഎസ്ആർടിസിയുടെ കോർ അക്കൗണ്ടുള്ളത്. അക്കൗണ്ട് ഉടമയിൽ നിന്നു നേരിട്ടു സമ്മതപത്രം വാങ്ങിയിട്ടേ യൂണിയൻ ഫണ്ട് നൽകാവൂ എന്നാണ് വ്യവസ്ഥ ചെയ്തത്. ഇതോടെ യൂണിയനുകൾക്ക് ലഭിച്ചിരുന്ന പണമാണ് നഷ്ടമായത്. ഈ കലിപ്പാണ് തച്ചങ്കരിക്കെതിരായ സമരത്തിലൂടെ അവർ ചെയ്യുന്നത്.

വെന്റിലേറ്ററിലായിരുന്നു തച്ചങ്കരി എത്തുമ്പോൾ കെ എസ് ആർ ടി സി. ഇതിൽ നിന്നും ആറുമാസം കൊണ്ട് തന്നെ വലിയ മാറ്റം സംഭവിച്ചു കഴിഞ്ഞു. അദർ ഡ്യൂട്ടി ഇല്ലാതാക്കിയതും യൂണിയനുകാരെ ജോലിക്കിറക്കിയതുമാണ് ഇതിന് കാരണം. ജോലി ചെയ്യാതെ ആർക്കും കെ എസ് ആർ ടി സിയിൽ രക്ഷയില്ലാത്ത അവസ്ഥ. കെ.എസ്.ആർ.ടി.സിയെ തകർക്കുന്നത് യൂണിയനുകളാണന്ന് തച്ചങ്കരി തുറന്നടിച്ചു. എന്നാൽ ലാഭത്തിലാക്കാനെന്ന പേരിൽ തച്ചങ്കരി കാണിക്കുന്നതെല്ലാം വെറും ഷോ മാത്രമാണന്നാണ് യൂണിയനുകളുടെ നിലപാട്. താളത്തിൽ തുടങ്ങിയതാണ് തച്ചങ്കരി. പക്ഷെ കൊട്ടുന്നതെല്ലാം അവതാളമാണെന്ന് യൂണിയൻകാർ പറയുന്നു

ലൈനിൽ പോകാതെ ചീഫ് ഓഫീസിൽ അദർ ഡ്യൂട്ടിയിലിരുന്ന് യൂണിയൻ പ്രവർത്തനം നടത്തിയിരുന്നവരെ തച്ചങ്കരി ഒഴിവാക്കിയിരുന്നു. ഇവരെ ചീഫ് ഓഫീസിൽ തന്നെ തുടരാൻ അനുവദിക്കണമെന്ന് സി.െഎ.ടി.യു യൂണിയൻ ആവശ്യപ്പെട്ടെങ്കിലും തച്ചങ്കരി സമ്മതിച്ചില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജൻ ആവശ്യപ്പെട്ടിട്ടും തച്ചങ്കരി വഴങ്ങിയില്ല. യൂണിയൻകാരെ ചീഫ് ഓഫീസിൽ നിന്ന് ഇറക്കിയത് ജീവനക്കാർക്കിടയിൽ പൊതുവെ സ്വാഗതം ചെയ്യപ്പെട്ടതിനാൽ യൂണിയനുകൾക്ക് പരസ്യമായി വിമർശിക്കാനുമാകുന്നില്ല. അതുകൊണ്ടുതന്നെ ഇതിൽ തൊടാതെയാണ് യൂണിയനുകളുടെ വിമർശനം. ഇതിനിടെ മാസവരി പിടിക്കുന്നത് അവസാനിപ്പിക്കാനും തച്ചങ്കരി ഇടപെടൽ നടത്തി. ഇതോടെ സംഘടനകൾ പ്രതിസന്ധിയിലായി. മറികടക്കാൻ സമരത്തിന് എല്ലാവരും ഒരുമിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP