Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'പോരാളി'യായ കുഞ്ഞനന്തൻ സമ്മേളനത്തിൽ പങ്കെടുത്തിട്ടും ക്രമസമാധാന പ്രശ്‌നം ഉണ്ടായില്ല; ഏര്യാ കമ്മറ്റി യോഗത്തിലെ നിത്യ സാന്നധ്യം പുറത്തുവരുന്നതിൽ പൊലീസിന് പൂർണ്ണ സമ്മതം; മകളുടെ ഗൃഹപ്രവേശനത്തിന് തിക്കിതിരക്കി എത്തിയവരിൽ ജയിൽ ഉദ്യോഗസ്ഥരും മോചനത്തിന് ചരടുവലികളുമായി മുന്നിൽ; ടിപി കേസിലെ ഗൂഡാലോചകൻ ഉടൻ മോചിതനാകും; നിയമപോരാട്ടത്തിന് കെകെ രമയും

'പോരാളി'യായ കുഞ്ഞനന്തൻ സമ്മേളനത്തിൽ പങ്കെടുത്തിട്ടും ക്രമസമാധാന പ്രശ്‌നം ഉണ്ടായില്ല; ഏര്യാ കമ്മറ്റി യോഗത്തിലെ നിത്യ സാന്നധ്യം പുറത്തുവരുന്നതിൽ പൊലീസിന് പൂർണ്ണ സമ്മതം; മകളുടെ ഗൃഹപ്രവേശനത്തിന് തിക്കിതിരക്കി എത്തിയവരിൽ ജയിൽ ഉദ്യോഗസ്ഥരും മോചനത്തിന് ചരടുവലികളുമായി മുന്നിൽ; ടിപി കേസിലെ ഗൂഡാലോചകൻ ഉടൻ മോചിതനാകും; നിയമപോരാട്ടത്തിന് കെകെ രമയും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ടി.പി.വധക്കേസിലെ പ്രതി കുഞ്ഞനന്തനെ ജയിൽ മോചിതനാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചെന്ന് സൂചന. പൊലീസിന്റേയും സാമൂഹ്യ ക്ഷേമ വകുപ്പിന്റേയും റിപ്പോർട്ട് കുഞ്ഞനന്തന് അനുകൂലമാണ്. കുഞ്ഞനന്തൻ പുറത്തിറങ്ങിയാലും ഒരു ക്രമസമാധാന പ്രശ്‌നവും ഉണ്ടാകില്ലെന്ന് പൊലീസ് റിപ്പോർട്ട് നൽകിയതാണ് സൂചന. പരോൾ കാലത്ത് കുഞ്ഞനന്തൻ പ്രവർത്തിച്ചത് നിയമപരമായാണ്. ഈ കാലയളവിലും പ്രശ്‌നമൊന്നും ഉണ്ടായില്ല. അതുകൊണ്ട് തന്നെ പ്രായത്തിന്റെ ഇളവ് കുഞ്ഞന്തന് നൽകാമെന്നാണ് പൊലീസിന്റെ നിഗമനം. അതിനിടെ കുഞ്ഞനന്തനെ വിട്ടയ്ക്കാൻ തീരുമാനിച്ചാൽ ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ കോടതിയെ സമീപിക്കും. അതുകൊണ്ട് തന്നെ കുഞ്ഞനന്തന്റെ മോചനത്തിൽ അന്തിമ തീരുമാനം കോടതിയുടേയാകും.

സർക്കാറിന് താൽപര്യമുള്ള കൊലക്കേസ് പ്രതികളെ വിട്ടയക്കുന്നതിനെതിരെ പ്രതിപക്ഷം കഴിഞ്ഞ ദിവസം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ടി.പി വധക്കേസ് പ്രതി കുഞ്ഞനന്തന് ശിക്ഷ ഇളവ് നൽകാൻ സർക്കാർ പരിശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഈ ചർച്ചയ്ക്കിടയിലും കുഞ്ഞനന്തന് അനുകൂലമായാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചത്. നിലവിലുള്ള നിയമങ്ങൾ അനുസരിച്ചേ കുഞ്ഞനന്തന്റെ കാര്യത്തിൽ നടപടിയെടുത്തിട്ടുള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി. വിയ്യൂരിൽ 19 പേർക്ക് പരോൾ അനുവദിച്ചു. ടി.പി കേസിലെ പ്രതികളുടെ കാര്യം കമ്മറ്റി പരിഗണിച്ചു. ചട്ടപ്രകാരം മാത്രമേ ഇക്കാര്യത്തിൽ നടപടി എടുത്തിട്ടുള്ളു. മുൻ സർക്കാർ സ്‌പെഷ്യൽ റിവിഷൻ പ്രകാരം 400 ലേറെ തടവുകാർക്ക് ഇളവ് അനുവദിച്ചിരുന്നു. എല്ലാ സർക്കാറും നടത്തുന്ന കാര്യം മാത്രമേ ഈ സർക്കാരും നടത്തിയിട്ടുള്ളു. ഇക്കാര്യത്തിൽ നടപടിയിൽ രാഷ്ട്രീയം ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷം മുന്നോട്ട് വെക്കുന്ന ആശങ്കക്ക് ഇപ്പോൾ അടിസ്ഥാനമില്ല. നിയമപരമായ പരിശോധന പൂർത്തിയാക്കിയ ശേഷമേ ആരെയും വിട്ടയക്കുകയുള്ളുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

കുഞ്ഞനന്തന്റെ മോചനത്തിലേക്കാണ് ഈ വാക്കുകളും വിരൽ ചൂണ്ടുന്നത്. അതുകൊണ്ട് തന്നെ ഏത് നിമിഷവും കുഞ്ഞനന്തനെ മോചിപ്പിക്കുന്ന തീരുമാനം സർക്കാർ പ്രഖ്യാപിക്കും. പ്രതിപക്ഷത്തെ മുൻകാല തീരുമാനങ്ങൾ ചൂണ്ടിക്കാട്ടി പ്രതിരോധിക്കുകയും ചെയ്യും. ഇടതുസർക്കാർ അധികാരത്തിൽവന്നതിനുശേഷം പരോളിൽ പാർട്ടിവേദികളിൽ സജീവമാണ് കുഞ്ഞനന്തൻ. കേസിൽ പ്രതിയായതിനുശേഷം നടന്ന പാർട്ടി സമ്മേളനങ്ങളിലും പങ്കെടുത്തു. പാനൂർ ഏര്യാ കമ്മിറ്റിയിൽ നിലനിർത്തുകയും ചെയ്തു. ശിക്ഷിക്കപ്പെട്ടതിനുശേഷം നടന്ന ഏരിയാസമ്മേളനത്തിൽ അദ്ദേഹത്തിന് പങ്കെടുക്കാനായില്ല. പിന്നീട് ഇടതുമുന്നണി അധികാരത്തിൽ വന്നതോടെ കാര്യങ്ങൾ അനുകൂലമായി. കഴിഞ്ഞവർഷം ഒടുവിൽ നടന്ന ലോക്കൽ-ഏരിയാ സമ്മേളനത്തിൽ സ്ഥിരം സാന്നിധ്യമായി. ഏരിയാകമ്മിറ്റി അംഗമായ കുഞ്ഞനന്തൻ കുന്നോത്തുപറമ്പ് ലോക്കൽ സമ്മേളനത്തിൽ മുഴുവൻസമയ നിരീക്ഷകനായിരുന്നു.

ഈ സമ്മേളനത്തിൽ ലോക്കൽകമ്മിറ്റി രണ്ടായി വിഭജിച്ചു. കുഞ്ഞനന്തനായിരുന്നു ഇതിന് നേതൃത്വം നൽകിയത്. പൊതുസമ്മേളന വേദിയിലും നേതാവായി പങ്കെടുത്തു. 'പോരാളിയായ കുഞ്ഞനന്തൻ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ടെ'ന്നായിരുന്നു സ്വാഗതപ്രസംഗകൻ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. മുടക്കമില്ലാതെ മിക്കവാറും ഏരിയാകമ്മിറ്റി യോഗങ്ങളിൽ കുഞ്ഞനന്തൻ പങ്കെടുക്കാറുണ്ട്. ഇതിനനുസരിച്ച് പരോൾ ലഭിക്കും. കുഞ്ഞനന്തന്റെ മകളുടെ ഗൃഹപ്രവേശനത്തിന് ജയിൽവകുപ്പിലെ ഉദ്യോഗസ്ഥർ വരെ പങ്കെടുത്തു. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടും രണ്ടോ മൂന്നോ ഉദ്യോഗസ്ഥരുമൊഴികെ ബാക്കിയെല്ലാവരും ചടങ്ങിനെത്തി. തിരുവനന്തപുരത്തുനിന്നും ജയിൽ വകുപ്പ് ഉദ്യോഗസ്ഥർ ചടങ്ങിനെത്തി.

16 തവണയാണ് കുഞ്ഞനന്തന് ഇതിനകം പരോൾ ലഭിച്ചത്. നിയമങ്ങൾ കാറ്റിൽ പറത്തിയാണ് പരോൾ അനുവദിച്ചതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പരോളിൽ ഇറങ്ങിയ കുഞ്ഞനന്തൻ നിരവധി പാർട്ടി പരിപാടികളിൽ പങ്കെടുത്തു. ടി.പി കേസിലെ പ്രതികൾക്ക് സുഖ ചികിത്സ നൽകുന്നു. പാർട്ടിക്ക് ഇഷ്ടമുള്ള കൊലയാളികളെ വിട്ടയക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. എന്നാൽ ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെ പ്രതിഷേധം വകവയ്ക്കാതെയുള്ള തീരുമാനത്തിനാണ് സർക്കാർ ഒരുങ്ങുന്നതെന്നാണ് സൂചന.

അവശത അനുഭവിക്കുന്ന 65 വയസുകഴിഞ്ഞവരുടെ കാര്യമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ശിക്ഷായിളവു നൽകി വർഗീസ് കേസിലെ പ്രതിയായ മുൻ ഐ.ജി: ലക്ഷ്മണയെ മുൻ സർക്കാർ വിട്ടയച്ചു.70 വയസുകഴിഞ്ഞവർക്കു ശിക്ഷായിളവു നൽകണമെന്ന് അലക്സാണ്ടർ ജേക്കബ് അധ്യക്ഷനായ ജയിൽ പരിഷ്‌കരണസമിതി നിർദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ 59 പേരുടെ പട്ടിക ശേഖരിച്ചു. മെഡിക്കൽറിപ്പോർട്ടും ലഭ്യമാക്കും. ഇതിൽ 14 വർഷത്തെ ശിക്ഷപൂർത്തിയാക്കിയവരും വരും. ഇതൊക്കെ സ്വാഭാവിക നടപടിക്രമം മാത്രമാണെന്നും മുഖ്യമന്ത്രി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP