Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗോവിന്ദ പൈയുടെ വസതിയിൽ തീപ്പന്തം കൈമാറി തുടക്കം; മാനവസംഗമവും കാവ്യസദസ് അടക്കം സാംസ്കാരിക പരിപാടികളും നിരവധി: കവി കുരീപ്പുഴ ശ്രീകുമാറിന്റെ മതേതര സാംസ്കാരിക യാത്ര കാസർകോട് നിന്നും തുടങ്ങി

ഗോവിന്ദ പൈയുടെ വസതിയിൽ തീപ്പന്തം കൈമാറി തുടക്കം;  മാനവസംഗമവും കാവ്യസദസ് അടക്കം സാംസ്കാരിക പരിപാടികളും നിരവധി: കവി കുരീപ്പുഴ ശ്രീകുമാറിന്റെ മതേതര സാംസ്കാരിക യാത്ര കാസർകോട് നിന്നും തുടങ്ങി

രഞ്ജിത് ബാബു

കാസർഗോഡ്: കേരളത്തിലെ യാത്രകളുടെ ചരിത്രത്തിൽ വൈവിധ്യങ്ങൾകൊണ്ട് സ്ഥാനം പിടിക്കുകയാണ് കവി കുരീപ്പുഴ ശ്രീകുമാർ നയിക്കുന്ന മതേതര സാംസ്കാരിക യാത്ര. കോലാഹലവും ഉച്ചഭാഷിണി ശല്യവും വെടിക്കെട്ടുമായി ആരംഭിക്കാറുള്ള പതിവു യാത്രകളിൽ നിന്നും തീർത്തും വേറിട്ട അനുഭവം കാട്ടിത്തരുന്നു. കാസർഗോഡുനിന്നും സാധാരണ ആരംഭിക്കുന്ന യാത്രകൾ മല്ലികാർജ്ജുന ക്ഷേത്ര പരിസരത്തു നിന്നോ ഉപ്പള നിന്നോ ആയിരിക്കും. എന്നാൽ രാഷ്ട്ര കവി ഗോവിന്ദ പൈയുടെ വസതിയിൽ നിന്നാണ് കുരീപ്പുഴ ശ്രീകുമാർ നയിക്കുന്ന മതേതര സാംസ്കാരികയാത്രക്ക് തുടക്കമിട്ടത്. ദീപം തെളിച്ചും പതാക കൈമാറിയും നടക്കുന്ന യാത്രകളിൽ നിന്നും വ്യത്യസ്തമായി തീപ്പന്തം കൈമാറിയാണ് ആരംഭം കുറിച്ചത്.

സാംസ്കാരിക പ്രവർത്തകൻ നാരായണൻ പേരിയയും കവയിത്രി ഫാസിലാ സലീമും ചേർന്ന് യാത്രാംഗങ്ങൾക്ക് പന്തങ്ങൾ നൽകിയാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. ആദ്യ സ്വീകരണ കേന്ദ്രമായ ഹോസങ്കടിയിൽ മാനവസംഗമവും കാവ്യസദസ്സും നടത്തിയാണ് സാംസ്കാരിക ജാഥ വേദി വിട്ടത്. മതമല്ല ജീവിതമാണ് പ്രധാനമെന്ന മുദ്രാ വാക്യമാണ് ജാഥയിൽ ഉടനീളം മുഴങ്ങുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ജാതിമതവർഗീയസാമുദായിക ശക്തികൾക്കെതിരെ ബോധവൽക്കരണമുയർത്താനും മാനവിക ബോധം പ്രചരിപ്പിക്കാനുമാണ് സാംസ്കാരിക ജാഥ ലക്ഷ്യമിടുന്നത്. ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും വാഗ്ഭടാനന്ദനും മാറ്റിമറിച്ച മതാത്മക വ്യവസ്ഥിതികളേയും അന്ധവിശ്വാസങ്ങളേയും തിരികെ കൊണ്ടുവരാൻ ജാതിമത ശക്തികൾ നടത്തുന്ന ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടങ്ങളാണ് ഇവിടെ നിലനിൽക്കുന്നതെന്ന് ജാഥയിലെ പ്രാസംഗികർ വിവിധ കേന്ദ്രങ്ങളിൽ ഉന്നയിക്കുന്നു.

കാസർഗോഡ് ഒപ്പുമരച്ചോട്ടിലും മഹാകവി പി.യുടെ ജന്മനാടായ വെള്ളിക്കോത്തും നൽകിയ സ്വീകരണത്തിൽ ജാഥയുടെ ലക്ഷ്യം എടുത്തു കാട്ടുന്നുണ്ട്. മനുഷ്യ സംഗമങ്ങൾ, കവിയരങ്ങ്, നാടൻ പാട്ട്, എന്നീ വിവിധ പരിപാടികളോടയാണ് ജാഥ ഓരോ കേന്ദ്രങ്ങളിലൂടേയും കടന്നുപോകുന്നത്. ലക്ഷങ്ങൾ പൊടിപൊടിക്കുന്ന രാഷ്ട്രീയ മതജാഥകളല്ലാതിരുന്നിട്ടും കൗതുകത്തോടേയും ആശ്വാസത്തോടേയും വീക്ഷിക്കാൻ ജനങ്ങൾ എത്തുന്നു എന്നതാണ് ജാഥയുടെ വിജയം. ഫ്‌ലക്‌സ് ബോർഡുകളില്ല. കൊടിതോരണങ്ങളില്ല. സ്വീകരണകേന്ദ്രങ്ങളിൽ കേവലം ഒരു ബാനർ മാത്രം.

ജാഥ കണ്ണൂരിലെത്തുമ്പോൾ സ്വീകരിക്കാൻ നിരവധി സംഘടനകൾ അണിചേരുന്നുണ്ട്. യുക്തിവാദി സംഘം , ഫ്രീ തിങ്കേഴ്‌സ് ഫോറം, ഓൾ കേരളാ എത്തീസ്റ്റ് ഫോറം, ഭാരതീയ യുക്തിവാദി സംഘം എന്നീ സംഘടനകളാണ് സ്വീകരണങ്ങളൊരുക്കുന്നത്. ദിവ്യാത്ഭുത അനാവരണങ്ങൾ പോലെ അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള പ്രചാരണങ്ങൾ ജാഥാ സ്വീകരണകേന്ദ്രങ്ങളിൽ നടക്കും. സംസ്ഥാനത്ത് 70 ഇടങ്ങളിലാണ് ജാഥക്ക് സ്വീകരണം നല്കപ്പെടുക.എസ്.എൻ. ചാലക്കോടൻ, വിനോദ് വെള്ളായണി, ശിബു ചെറുവക്കൽ, മണി സാരംഗ്, വി.കെ. ഷാജി, കെ.സന്തോഷ് കുമാർ, ഡോ. ബി. ബാലചന്ദ്രൻ, വിൽസൻ ജോൺ, സതീഷ് കോകിലത്ത്, രാജീവ് പിള്ളത്ത്, എന്നിവർ ജാഥയിൽ സ്ഥിരാംഗങ്ങളാണ്. യാത്ര മാർച്ച് നാലിന് തിരുവനന്തപുരം അരുവിപ്പുറത്ത് സമാപിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP