Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാനത്തെ 40 ലക്ഷം സ്‌കൂൾ കുട്ടികൾക്ക് പിണറായിയുടെ കത്ത്; തുടങ്ങുന്നതും പൂർത്തിയാകുന്നതുമായ 5000 പദ്ധതികളുടെ വൻ ഉദ്ഘാടന മാമാങ്കം; ദേശീയ തലത്തിൽ തന്നെ പ്രമുഖ പത്രങ്ങളിൽ മുട്ടൻ പരസ്യങ്ങൾ നൽകാനും ആലോചന; മുണ്ടുമുറുക്കാൻ ധനമന്ത്രി പറയുമ്പോഴും എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷത്തിന് പൊടിക്കുന്നത് 16 കോടി

സംസ്ഥാനത്തെ 40 ലക്ഷം സ്‌കൂൾ കുട്ടികൾക്ക് പിണറായിയുടെ കത്ത്; തുടങ്ങുന്നതും പൂർത്തിയാകുന്നതുമായ 5000 പദ്ധതികളുടെ വൻ ഉദ്ഘാടന മാമാങ്കം; ദേശീയ തലത്തിൽ തന്നെ പ്രമുഖ പത്രങ്ങളിൽ മുട്ടൻ പരസ്യങ്ങൾ നൽകാനും ആലോചന; മുണ്ടുമുറുക്കാൻ ധനമന്ത്രി പറയുമ്പോഴും എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷത്തിന് പൊടിക്കുന്നത് 16 കോടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആണെന്നും മുണ്ടുമുറുക്കിയുടുക്കണമെന്നും കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി പറഞ്ഞതിന് പിന്നാലെ മന്ത്രിമാർക്ക് വേണ്ടി കോടികൾ ചെലവിടുന്നത് അടുത്തിടെ വലിയ ചർച്ചയാണ്. ഒന്നിനും പണമില്ലെന്ന് പറയുകയും അതേസമയം മന്ത്രിമാരുടേയും സാമാജികരുടേയും കുടുംബങ്ങൾക്ക് വേണ്ടി വൻ തുകകൾ നിർലോഭം അനുവദിക്കുകയും ചെയ്യുന്നതിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. അടുത്തിടെ എംഎൽഎമാരുടെ വേതനം കൂട്ടിയതും ഇത്തരത്തിൽ ചർച്ചയായി.

സമാന രീതിയിൽ സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികം ആഘോഷിക്കാൻ 16 കോടി രൂപ ചെലവിടാൻ തീരുമാനിച്ചതായ വാർത്തയാണ് ഇന്ന് പുറത്തുവരുന്നത്. ഈ വരുന്ന മെയ്മാസത്തിൽ പിണറായി സർക്കാർ രണ്ടാം വർഷം അധികാരത്തിൽ പൂർത്തിയാക്കുകയാണ്. ധൂർത്തിന്റെ പേരിൽ പഴികേൾക്കുന്ന സംസ്ഥാന സർക്കാർ മെയ്‌ ഒന്നു മുതൽ 31 വരെ നിശ്ചയിച്ച വാർഷികാഘോഷങ്ങൾക്കായി ഇത്രയും വലിയ തുക ചെലവിട്ടതാണ് ഇപ്പോൾ ചർച്ചയാകുന്നത്. വാർഷികം കണക്കിലെടുത്തു സംസ്ഥാനത്തെ 40 ലക്ഷം സ്‌കൂൾ കുട്ടികൾക്കു മുഖ്യമന്ത്രി പിണറായി വിജയൻ കത്തെഴുതാനും തീരുമാനിച്ചിട്ടുണ്ട്. മെയ്‌ രണ്ടിനു കത്തിനൊപ്പം കുട്ടികൾക്കു വൃക്ഷത്തൈയും വിത്തുകളും നൽകും.

ഇതിനും പുറമേ അയ്യായിരത്തോളം ഉദ്ഘാടന മാമാമങ്കവും ആ മാസം നടത്താനും സർ്ക്കാർ വലിയ പദ്ധതികൾ നടപ്പാക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കാനും ശ്രമം നടക്കുന്നു. ഇപ്പോൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നവയുടെ ഉദ്ഘാടനങ്ങളും ഇനി തുടങ്ങാൻ പോകുന്നവയുടെ ശിലാസ്ഥാപനവുമെല്ലാം മെയ്മാസത്തിൽ സംസ്ഥാനത്തൊട്ടാകെ നടക്കും. ഇതോടൊപ്പം പ്രഖ്യാപനങ്ങളുടെ പെരുമഴയും ഉണ്ടാവും. പൂർത്തിയായ പദ്ധതികളിൽ പലതിന്റേയും ഉദ്ഘാടനം ഈയൊരു കാരണത്തിൽ നീട്ടിക്കൊണ്ടു പോകുകയും ചെയ്യുന്നുവെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇതോടെ, ചില പദ്ധതികൾ ഉദ്ഘാടന ആവശ്യത്തിനായി നേരത്തേ പൂർത്തിയാക്കുകയും ചിലതു വൈകിപ്പിക്കുകയും ചെയ്യും. സംസ്ഥാനത്ത് അയ്യായിരത്തോളം ഉദ്ഘാടനങ്ങളെങ്കിലും മേയിൽ നടക്കുമെന്ന നിലയിൽ ഉദ്യോഗസ്ഥർക്കിടയിൽ അതിനുള്ള തയ്യാറെടുപ്പുകളും തുടങ്ങിക്കഴിഞ്ഞു.

ഉമ്മൻ ചാണ്ടി സർക്കാർ അവസാനകാലത്ത് പൂർത്തിയാകാത്ത പദ്ധതികൾ പലതും ഉദ്ഘാടനം ചെയ്തത് ഇടതുപക്ഷം വലിയ ചർച്ചയാക്കിയിരുന്നു. വിമർശനങ്ങളും ഉയർത്തി. കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവള പദ്ധതി തുടങ്ങി പല പദ്ധതികളും തങ്ങൾ പൂർത്തിയാക്കി എന്നു വരുത്താനായിരുന്നു ഇത്. സമാനമായ രീതിയിൽ രണ്ടുവർഷംകൊണ്ട് നിരവധി പദ്ധതികൾ പൂർത്തിയാക്കിയെന്ന പ്രതീതി സൃഷ്്ടിക്കാനാണ് ഇപ്പോൾ എൽഡിഎഫും ശ്രമിക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. ജനോപകാരപ്രദമായ പദ്ധതികൾ പൂർത്തിയാക്കിയെന്ന് പ്രചരണത്തിനായി വലിയ പ്രചരണ പരിപാടികളും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്. പിണറായി സർക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുകയെന്നതാണ് ലക്ഷ്യം.

വാർഷികാഘോഷത്തിനായുള്ള ചെലവ് 16 കോടിയായി നിജപ്പെടുത്തിയിട്ടുണ്ട സർക്കാർ. ഇതിലേറെ ചെലവുണ്ടാവുമെന്നാണ് ധാരണ. ചെലവ് കൂടാതിരിക്കാൻ ഉദ്യോഗസ്ഥർ ജാഗ്രത കാട്ടണമെന്നു ഭരണാനുമതി നൽകിക്കൊണ്ടുള്ള ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇതിൽ മാത്രം ഒതുങ്ങില്ല കാര്യങ്ങളെന്നാണ് വിവരം. ദേശീയ തലത്തിൽ പത്രങ്ങളിൽ സർക്കാരിന്റെ വിശാലമായ പരസ്യങ്ങൾ നൽകണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. ഇതിന് വലിയ തുകതന്നെ വേണ്ടിവരും. ഇന്ത്യയിൽ ഇപ്പോൾ കേരളത്തിൽ മാത്രമാണ് സിപിഎം അധികാരത്തിൽ ഉള്ളത് എന്നതിനാൽ ഇത്തരത്തിൽ പരസ്യം നൽകുന്നതിന് വലിയ പ്രാധാന്യമുണ്ടെന്ന് പാർട്ടിയിൽ വാദം ഉയർന്നിട്ടുണ്ട്.

സംസ്ഥാന, ജില്ലാ, മണ്ഡല തലങ്ങളിൽ മന്ത്രിമാരും എംഎൽഎമാരുമെല്ലാം പങ്കെടുത്ത് ഉദ്ഘാടനങ്ങൾ നടത്തും. മെയ് മാസത്തിൽ തന്നെ മുഴുവൻ വിദ്യാലയങ്ങളിലും പാഠപുസ്തകങ്ങളുടെ വിതരണം തുടങ്ങാനും എൽപി, യുപി ക്ലാസുകളിലെ കുട്ടികൾക്കു യൂണിഫോം നൽകാനും തീരുമാനിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ ക്‌ളാസ് തുറന്നാലും പാഠപുസ്തക വിതരണം നടക്കാതിരിക്കുകയും പരീക്ഷാക്കാലമെത്തിയിട്ടും പുസ്തകം കിട്ടാതിരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് മാറ്റം വരുത്താനായത് മികച്ച നേട്ടമായി സർക്കാർ കണക്കാക്കുന്നു. മെയ് രണ്ടിന് ഫലപ്രഖ്യാപനം നടക്കും. അന്നുതന്നെ പാഠപുസ്തകങ്ങൾ എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പ്. മെയ്‌ 18നു കണ്ണൂരിലാണു ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം. സമാപനം തിരുവനന്തപുരത്ത് നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP