Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോഴിക്കോട്ട് സാധാരണ കുടുംബത്തിൽ ജനിച്ച് ഡോക്ടറായി; ഐഎഎസ് നേടി സബ്കലക്ടറായത് കണ്ണൂരിലും മലപ്പുറത്തും; ഒമ്പത് മാസം മാത്രം ഫോർട്ട് കൊച്ചി സബ്കലക്ടറായിരിക്കേ തിരിച്ചെടുത്തത് 60 കോടിയിലേറെ വിലവരുന്ന ഭൂമി; വമ്പന്മാരുടെ സ്വന്തം ക്ലബ്ബായ കൊച്ചിൻ ക്ലബ്ബിന്റെ പൊന്നും വിലയുള്ള കയ്യേറ്റ ഭൂമിയെ തൊട്ടപ്പോൾ സർക്കാർ തെറിപ്പിച്ച അദീല അബ്ദുള്ള ഐഎഎസിന്റെ കഥ

കോഴിക്കോട്ട് സാധാരണ കുടുംബത്തിൽ ജനിച്ച് ഡോക്ടറായി; ഐഎഎസ് നേടി സബ്കലക്ടറായത് കണ്ണൂരിലും മലപ്പുറത്തും; ഒമ്പത് മാസം മാത്രം ഫോർട്ട് കൊച്ചി സബ്കലക്ടറായിരിക്കേ തിരിച്ചെടുത്തത് 60 കോടിയിലേറെ വിലവരുന്ന ഭൂമി; വമ്പന്മാരുടെ സ്വന്തം ക്ലബ്ബായ കൊച്ചിൻ ക്ലബ്ബിന്റെ പൊന്നും വിലയുള്ള കയ്യേറ്റ ഭൂമിയെ തൊട്ടപ്പോൾ സർക്കാർ തെറിപ്പിച്ച അദീല അബ്ദുള്ള ഐഎഎസിന്റെ കഥ

മറുനാടൻ ഡെസ്‌ക്

തിരുവനന്തപുരം: പഴയ തലമുറയിലെ ഐഎഎസുകാരേക്കാൾ ജോലിയോട് കൂറും രാഷ്ട്രീയക്കാർക്ക് മുമ്പിൽ നട്ടെല്ല് വളയാത്ത നിലപാട് സ്വീകരിക്കുന്നവരാണ് പുതുതലമുറയിലെ ഉദ്യോഗസ്ഥർ. ശ്രീരാം വെങ്കിട്ടരാമനും, പ്രശാന്ത് നായരും, ഷൈനമോളും, ടി വി അനുപമയുമൊക്കെ വ്യത്യസ്തരാകുന്നത് അവരുടെ നേരായ മാർഗ്ഗത്തിലൂടെ പോകുന്ന നിലപാടുകൊണ്ടാണ്. തെറ്റു കണ്ടാൽ പ്രതികരിക്കുകയും തൊഴിലിൽ വെള്ളം ചേർക്കാതെ മുന്നോട്ടു പോകുകയും ചെയ്യുന്ന ഇവരെ ഒതുക്കാൻ വേണ്ടി രാഷ്ട്രീയക്കാർക്ക് പ്രത്യേക താൽപ്പര്യമുണ്ട് താനും. ഇങ്ങനെ തെറ്റായ മാർഗ്ഗത്തിൽ പ്രവർത്തിക്കുന്നവരെ സഹായിക്കാൻ വേണ്ടി ഭരിക്കുന്നവർ തന്നെ രംഗത്തെത്തിയപ്പോൾ സ്ഥലം മാറ്റപ്പെട്ടത് ഫോർട്ട് കൊച്ചിയിലെ മിടുക്കിയായ കലക്ടർ അദീല അബ്ദുള്ളയെന്ന കോഴിക്കോട്ടുകാരിയായിരുന്നു. സത്യസന്ധമായി പ്രവർത്തിച്ച ഈ സബ്കലക്ടറെ മാറ്റിയത് ഫോർട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലുമായി ഭൂമാഫിയ കൈവശം വെച്ച കോടികളുടെ വിലവരുന്ന സർക്കാർ ഭൂമി തിരിച്ചുപിടിച്ചപ്പോഴാണ്.

ഒമ്പത് മാസം മാത്രമേ ഫോർട്ട് കൊച്ചി സബ്കലക്ടർ സ്ഥാനത്ത് അദീല അബ്ദുള്ളയെന്ന യുവ ഐഎഎസുകാരി ഇരുന്നിട്ടുള്ളൂ. എന്നാൽ, അന്യാധീനപ്പെട്ട സർക്കാർ ഭൂമി തിരിച്ചു പിടിക്കാൻ എതിർപ്പുകളെ വകവെക്കാതെ രംഗത്തിറങ്ങിയതോടെയാണ് ഇവരുടെ കസേര തെറിക്കുന്നതിൽ എത്തിയത്. മന്ത്രിസഭയുടെ പരിഗണനയ്ക്ക് പുറത്തുള്ള വിഷയമായി കൊണ്ടു വന്നാണ് ഈ സ്ഥലംമാറ്റം എന്നത് മാത്രം മനസിലാക്കിയാൽ മതി അദീലയെ സർക്കാർ എത്രത്തോളം ഭയന്നിരുന്നു എന്ന് വ്യക്തമാകാൻ.

നെൽവയൽ നികത്തുന്നത് തടയുകയും സർക്കാർ ഭൂമി കൈയേറ്റം ഒഴിപ്പിക്കാൻ നേതൃത്വം നൽകുകയും ചെയ്ത അദീല ശക്തമായ നടപടികളാണ് കൈക്കൊണ്ടിരുന്നത്. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളിലെ ഭൂമി കൈയേറ്റത്തിനെതിരെ കർശന നിലപാട് സബ്
കലക്ടർ സ്വീകരിച്ചിരുന്നു. നഗരത്തിലെ പലയിടങ്ങളിലായി 60 കോടിയോളം വിലവരുന്ന ഭൂമി കൈയേറ്റം കണ്ടെത്തി അദീല അബ്ദുല്ലയുടെ നേതൃത്വത്തിലെ സംഘം നടപടി സ്വീകരിച്ചിരുന്നു. ഇതിൽ പ്രധാനമായത് സ്വകാര്യവ്യക്തികൾ കൈവശം വെച്ച ആസ്പിൻവാൾ ഭൂമി സർക്കാറിലേക്ക് തിരികെ പിടിച്ചതാണ്. കോടതി വിധിയുടെ അടിസ്ഥാനത്തിൽ നടപടി വെച്ചുതാമസിപ്പിക്കാതെ ഭൂമി തിരിച്ചു പിടിച്ചു അദീലയും ഉദ്യോഗസ്ഥരും.

ഏറ്റവും ഒടുവിൽ കൊച്ചിയിലെ വമ്പന്മാരുടെ കൊച്ചിൻ ക്ലബ്ബ് അനധികൃതമായി കൈവശം വെച്ചിരുന്ന ഭൂമി കോടികൾ വിലവരുന്ന 4 ഏക്കർ ഭൂമി തിരിച്ചു പിടിക്കണമെന്ന നിർദ്ദേശവും അദീല നൽകിയിരുന്നു. കൊച്ചിൻ ക്ലബ്ബിൽ തൊട്ടപ്പോൾ സിപിഎമ്മിലെ തന്നെ പ്രമുഖർക്ക് പൊള്ളി എന്നാണ് അറിയുന്നത്. ഇത് കൂടാതെ വൈറ്റിലയിലും അനാധീനപ്പെട്ട സർക്കാർ ഭൂമി തിരിച്ചു പിടിക്കാൻ അദീല നടപടിയെടുത്തു. അധികമാരും അറിയാതെ പബ്ലിസിറ്റിയില്ലാതെ ആയിരുന്നു അവരുടെ നടപടികൾ. ഹോട്ടൽ ഗ്രൂപ്പായ ട്രെൻഡൺ കായൽ കൈയേറി പണിത് ബോട്ട് യാർഡ് പൊളിച്ചു നീക്കാനും നടപടി സ്വീകരിച്ചത് അദീലയായിരുന്നു.

പാട്ടക്കുടിശ്ശികയുള്ളവർക്ക് എതിരെയും ശക്തമായ നടപടികളായിരുന്നു അദീല സ്വീകരിച്ചിരുന്നത്. ഇക്കാര്യത്തിൽ മുഖം നോക്കാതെ തന്നെ നടപടി അവർ സ്വീകരിച്ചു. വഖഫുകൾക്കും പള്ളികൾക്കും പോലും ഇതിന്റെ പേരിൽ നോട്ടീസ് നൽകി. ഇതോടെ ഭൂമാഫിയക്കാരുമായി ബന്ധമുള്ള ചില സി.പി.എം നേതാക്കൾക്കും പൊള്ളി. അങ്കമാലിയിൽ നടന്ന ഒരു ഭൂമി ഇടപാടിൽ സ്വകാര്യ വ്യക്തികൾ ഭൂമി വില കുറച്ചു കാണിച്ച് രജിസ്റ്റർ ചെയ്ത നടപടിക്കെതിരെയും അദീല മുഖം നോക്കാതെ നടപടി സ്വീകരിച്ചിരുന്നു.

സ്വകാര്യ ഫ്‌ളാറ്റ് നിർമ്മാണസ്ഥാപനത്തിന് ഏഴരയേക്കർ നികത്താൻ അനുമതി നൽകാതിരുന്നതാണ് ഒടുവിലത്തെ സംഭവം. ചുതുപ്പുനിറഞ്ഞ സ്ഥലം മണ്ണിട്ട് നികത്തുന്നതിന് അനുമതി നൽകാനാവില്ലെന്ന് സബ് കളക്ടർ നിലപാടെടുത്തു. ഉടമകൾ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടി. ഇതിനെതിരേ അപ്പീൽ നൽകാനൊരുങ്ങിയെങ്കിലും നിലനിൽക്കില്ലെന്ന ഉപദേശമാണ് അഡ്വക്കേറ്റ് ജനറൽ ഓഫീസ് ആദ്യം നൽകിയത്. പിന്നീട് റവന്യൂമന്ത്രിയുടെ നിർദ്ദേശപ്രകാരം അപ്പീൽനൽകാൻ നടപടി സ്വീകരിച്ചു. അതിനിടെയാണ് സബ് കളക്ടറെ മാറ്റാനുള്ള സർക്കാർ തീരുമാനം. അദീലയെ മാറ്റാൻ സി.പി.എം. പ്രാദേശിക നേതൃത്വത്തിന്റെ സമ്മർദമുണ്ടായിരുന്ന എന്നുമാണ് അറിയുന്നത്.

പാവങ്ങൾക്ക് വീടുവെച്ചു നൽകുന്ന ലൈഫ് മിഷൻ പദ്ധതിയുടെ ചുമതലയിലേക്ക് അദീലയെ മാറ്റിയിരിക്കുന്നത്. 2012 സിവിൽ സർവീസ് ബാച്ചിലം അംഗമാണ് അദീല അബ്ദുള്ള. കോഴിക്കോട് കുറ്റ്യാടി സ്വദേശിനിയാണ് ഇവർ. മലബാറിലെ മുസ്ലിം സമുദായത്തിൽ നിന്നും പഠിച്ച് ഉന്നത സ്ഥാനത്തെത്തിയ വനിതയാണ് അദീല. സാധാരണ കുടുംബത്തിൽ ജനിച്ച് സിവിൽ സർവീസ് നേടിയ അവർ തൊഴിലിൽ വെള്ളം ചേർക്കാത്ത നിലപാടുകാരിയാണ്.

കോഴിക്കോട് കുറ്റ്യാടി നെല്ലക്കണ്ടി അബ്ദുള്ളയുടെയും ബിയ്യാത്തുവിന്റെയും മകളായ അദീല തന്റെ എം.ബി.ബി.എസ് പഠനത്തിനു ശേഷമാണ് ഐ.എ.എസ് എന്ന സ്വപ്നം ലക്ഷ്യം നേടാൻ ഇറങ്ങിത്തിരിച്ചത്. പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ് നേടിയശേഷം സിവിൽ സർവ്വീസ് രംഗത്തേക്ക് കടന്നുവന്ന അദീല 2012 ൽ ഐ.എ.എസ് സ്വന്തമാക്കി തന്റെ ലക്ഷ്യം നിറവേറ്റി. 2013 മുതൽ കണ്ണൂർ അസിസ്റ്റന്റ് കളക്ടറായിരുന്നു.

തിരൂരിന്റെ സബ്കളക്ടർ കസേരയിലെ ആദ്യ വനിതാ ഐ.എ.എസ് സബ്കളക്ടർ എന്ന പദവിയും ഡോ. അദീല അബ്ദുള്ളയ്ക്കായിരുന്നു തിരൂർ റവന്യുഡിവഷന്റെ ചുമതലയായിരുന്നു അദീലക്ക്. സാമൂഹിക പുരോഗതിക്ക് തന്നാലാകുന്ന കാര്യങ്ങൾ ചെയ്യണമെന്ന ചിന്തയിൽ നിന്നാണ് സിവിൽ സർവ്വീസെന്ന സ്വപ്‌നത്തിനൊപ്പം നീങ്ങിയതെന്ന് അദീല തന്നെ പറയുകയുണ്ടായി. ഭൂമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതിന്റെ പേരിൽ സ്ഥലം മാറ്റപ്പെട്ട അദീലക്ക് ശക്തമായ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. അദീലയെ പോലുള്ള സത്യസന്ധയായ യുവ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്നത് ശരിയല്ലെന്ന അഭിപ്രായമാണ് പൊതുവേ ഉയർന്നത്.

ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ചർച്ചാ വിഷയവും അദീലയുടെ സ്ഥലം മാറ്റമായിരുന്നു. സത്യസന്ധമായ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ അനാവശ്യമായി സ്ഥലം മാറ്റിയ നടപടി ശരിയല്ലെന്ന അഭിപ്രായമാണ് ചർച്ചയിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും രേഖപ്പെടുത്തിയത്. പെരിന്തൽമണ്ണ സ്വദേശി ഡോ. റബീഹാണ് അദീലയുടെ ഭർത്താവ്. എയ്റ റബീഹ്, ഹയ്സാൻ എന്നിവർ മക്കളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP