Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'അവളുടെ വലിയ സ്വപ്‌നമായിരുന്നു സർക്കാർ ജോലി'; പിണറായി സർക്കാറിന് നന്ദി പറഞ്ഞ് ലിനിയുടെ ഭർത്താവ് സജീഷ്; ആതുര സേവനത്തിനായി ജീവത്യാഗം ചെയ്ത ആ രക്തസാക്ഷി കുടുംബത്തിന് അതിവേഗം സഹായം എത്തിച്ച പിണറായി സർക്കാറിന് കൈയടികളോടെ സോഷ്യൽ മീഡിയ; സർക്കാർ ഒപ്പമുണ്ട് എന്നത് വെറും പരസ്യവാചകമല്ലെന്ന് ഇടത് അനുഭാവികൾ

'അവളുടെ വലിയ സ്വപ്‌നമായിരുന്നു സർക്കാർ ജോലി'; പിണറായി സർക്കാറിന് നന്ദി പറഞ്ഞ് ലിനിയുടെ ഭർത്താവ് സജീഷ്; ആതുര സേവനത്തിനായി ജീവത്യാഗം ചെയ്ത ആ രക്തസാക്ഷി കുടുംബത്തിന് അതിവേഗം സഹായം എത്തിച്ച പിണറായി സർക്കാറിന് കൈയടികളോടെ സോഷ്യൽ മീഡിയ; സർക്കാർ ഒപ്പമുണ്ട് എന്നത് വെറും പരസ്യവാചകമല്ലെന്ന് ഇടത് അനുഭാവികൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഇന്ത്യയിൽ മൂന്നാം തവണയാണ് നിപ്പ വൈറസ് ബാധ ഉണ്ടാകുന്നത്. അതിൽ ഒടുവിലത്തേതാണ് കോഴിക്കോട് പേരാമ്പ്രയിൽ പൊട്ടിപ്പുറപ്പെട്ടത്. ഇത് കേരളത്തെ ആശങ്കപ്പെടുത്തുന്ന വിധത്തിലേക്ക് വളരുകയും ചെയ്തു. നിപ്പ ബാധിതരെ പരിചരിക്കുന്നതിനിടെ മരണമടഞ്ഞ നഴ്‌സിന്റെ ദുരന്തം കേരളത്തെ കണ്ണീരണിച്ചിരുന്നു. ആ കുടുംബത്തിന് കൈത്താങ്ങായി രംഗത്തെത്തിയിരിക്കയാണ് പിണറായി സർക്കാർ. മരിച്ച ലിനിയുടെ പറക്കമുറ്റാത്ത രണ്ട് മക്കൾക്ക് 20 ലക്ഷം രൂപ സർക്കാർ നൽകിയിട്ടുണ്ട്. ഇത് കൂടാതെ ഭർത്താവ് സജീഷിന് സർക്കാർ ജോലിയും നൽകും. ഇന്ന് മന്ത്രിസഭാ യോഗം ഇക്കാര്യത്തിൽ തീരുമാനമെടുത്തതോടെ സർക്കാറിന് നന്ദി അറിയിച്ച് ഭർത്താവ് രംഗത്തെത്തി.

ജോലി വാഗ്ദാനം ചെയ്തതിൽ സർക്കാരിനോട് നന്ദിയുണ്ടെന്ന് സജീഷ് പറഞ്ഞു. തനിക്കൊരു സർക്കാർ ജോലിയെന്നത് ലിനിയുടെ വലിയ സ്വപ്നമായിരുന്നെന്നും സജീഷ് പറഞ്ഞു. സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും സജീഷ് വ്യക്തമാക്കി. നിപ്പ വൈറസ് ബാധയേറ്റ് മരിച്ച നഴ്‌സ് ലിനിയുടെ മക്കൾക്ക് 10 ലക്ഷം രൂപ വീതമാണ് സർക്കാർ സഹായ ധനം പ്രഖ്യാപിച്ചത്. കേരളത്തിൽ ജോലി ചെയ്യാൻ സന്നദ്ധനാണെങ്കിൽ ഭർത്താവ് സജീഷിന് ജോലി നൽകാനുള്ള തീരുമാനവും തിങ്കളാഴ്‌ച്ച വാർത്താ സമ്മേളനത്തിൽ ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു. നിപ്പ വൈറസ് ബാധയേറ്റ് മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകാനും തീരുമാനമായിട്ടുണ്ട്.

രോഗിയെ പരിചരിക്കാൻ ത്യാഗപൂർണമായ പ്രവർത്തനം കാഴ്ചവച്ച നഴ്‌സാണു ലിനി. രോഗി പരിചരിച്ചതുകൊണ്ടാണ് അവർക്ക് അസുഖം വന്നതും മരിച്ചതും. അതിനാൽ അവരുടെ കുടുംബത്തോടു നമുക്ക് പ്രതിബദ്ധതയുണ്ട്. മരിച്ചവരെല്ലാം സാധാരണ, ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ളവരാണ്. നിപ്പ വൈറസ് ബാധിച്ചതായി സംശയം തോന്നിയയുടൻ എൻസിഡിയുമായും കേന്ദ്രസർക്കാരുമായും ബന്ധപ്പെട്ടിരുന്നുവെന്നും മന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു. അഞ്ച് ലക്ഷം രൂപ വീതം കുട്ടികളുടെ ദൈനംദിന ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും അഞ്ച് ലക്ഷം സ്ഥിര നിക്ഷേപമായി ഭാവിയിലെ പഠനാവശ്യത്തിന് ഉപയോഗിക്കാനും തീരുമാനമായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

സർക്കാറിന്റെ തീരുമാനത്തിന് സൈബർ ലോകം കൈയടികളോടെയാണ് സ്വീകിരച്ചത്. അനശ്വര രക്തസാക്ഷിയായ നഴ്‌സിന് ആവശ്യമായ സഹായം ഒരുക്കി നൽകണമെന്നാണ് സൈബർ ലോകം ശക്തമായി ആവശ്യപ്പെട്ടിരുന്നു. സർക്കാർ ഒപ്പമുണ്ട് എന്നത് വെറും പരസ്യവാചകമല്ലെന്ന് തെളിഞ്ഞെന്നാണ് സർക്കാർ അനുകൂലികൾ പറയുന്ന കാര്യം. പിണറായി സർക്കാർ മൂന്നാം വർഷത്തേക്ക് കടക്കുമ്പോൾ കാര്യങ്ങൾ അതിവേഗം നീങ്ങുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്ന് എൽഡിഎഫ് അനുയായികൾ പറയുന്നു.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ദിവസ വേതന അടിസ്ഥാനത്തിലാണ് ലിനി ജോലി ചെയ്തിരുന്നത്. അതിനാൽ ചട്ടപ്രകാരം ആശ്രിത നിയമനത്തിന് വകുപ്പുകളില്ല. എങ്കിലും സുജിത്തിന് താൽപ്പര്യമാണെങ്കിൽ സ്പെഷ്യൽ ഉത്തരവ് പ്രകാരം സർക്കാർ ജോലി നൽകാമെന്ന തീരുമാനം അറിയിക്കുകയായിരുന്നു. മക്കളെ തനിച്ചാക്കരുത് എന്നായിരുന്നു ലിനിയുടെ ആഗ്രഹം. ഭാര്യയുടെ ആഗ്രഹം പോലെ ഇനിയുള്ള കാലം മക്കൾക്ക് വേണ്ടി ജീവിക്കാനാണ് സജീഷിന്റെ തീരുമാനം.

സ്വയം ജീവൻ ബലിയർപ്പിച്ച് രോഗികളെ ശുശ്രൂശിച്ച ലിനിയുടെ കുടുംബത്തിലെ അത്താണിയാണ് മരണത്തോടെ ഇല്ലാതായത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന കോഴിക്കോട് ചെമ്പനോട സ്വദേശിനിയായിരുന്ന ലിനിക്ക്, ചങ്ങരോത്ത് സൂപ്പിക്കടയിൽ ആദ്യം രോഗം ബാധിച്ചു മരിച്ച യുവാവിനെ ആശുപത്രിയിൽ ശുശ്രൂഷിച്ചതിനു പിന്നാലെയാണ് പനി പിടിച്ചത്. പനി ബാധിച്ച ലിനിക്കു 17ന് പേരാമ്പ്ര ഗവ. ആശുപത്രിയിൽ ചികിത്സ നൽകി. 19ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്നു മെഡിക്കൽ കോളജിനോടനുബന്ധിച്ച ചെസ്റ്റ് ഹോസ്പിറ്റലിലും പ്രവേശിപ്പിക്കുകയുമായിരുന്നു.

ചെസ്റ്റ് ഹോസ്പിറ്റലിലെ ഐസിയുവിൽ ചികിത്സയിലായിരുന്ന ലിനി തിങ്കളാഴ്ച പുലർച്ചെയാണ് മരിച്ചത്. വൈറസ് പടരാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം ബന്ധുക്കളുടെ അനുമതിയോടെ ലിനിയുടെ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോവാതെ കോഴിക്കോട്ടെ വൈദ്യുതി ശ്മശാനത്തിൽ സംസ്‌കരിക്കുകയായിരുന്നു. ചെമ്പനോട പരേതനായ നാണുവിന്റെയും രാധയുടേയും മകളാണ് ലിനി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP