Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

കഥകളിയും കെട്ടുവള്ളവും കായൽ കാഴ്ചയും നിറഞ്ഞ ഹൈടെക് ബസുകൾ ബ്രിട്ടനിൽ; മഹാനഗരത്തിലെ ഡബിൾ ഡെക്കർ ബസുകളിൽ നിറയെ കേരള കാഴ്ചകൾ; ലക്ഷ്യം ബ്രിട്ടീഷ് ടൂറിസ്റ്റുകളെ കേരളത്തിലെത്തിക്കുക: വിനോദ സഞ്ചാരികൾ അപമാനിക്കപ്പെടുന്നത് തുടർക്കഥയാകുന്ന ദൈവത്തിന്റെ സ്വന്തം നാട് സായിപ്പന്മാരുടെ മനസിൽ ഇടംപിടിക്കുമോ?

കഥകളിയും കെട്ടുവള്ളവും കായൽ കാഴ്ചയും നിറഞ്ഞ ഹൈടെക് ബസുകൾ ബ്രിട്ടനിൽ; മഹാനഗരത്തിലെ ഡബിൾ ഡെക്കർ ബസുകളിൽ നിറയെ കേരള കാഴ്ചകൾ; ലക്ഷ്യം ബ്രിട്ടീഷ് ടൂറിസ്റ്റുകളെ കേരളത്തിലെത്തിക്കുക: വിനോദ സഞ്ചാരികൾ അപമാനിക്കപ്പെടുന്നത് തുടർക്കഥയാകുന്ന ദൈവത്തിന്റെ സ്വന്തം നാട് സായിപ്പന്മാരുടെ മനസിൽ ഇടംപിടിക്കുമോ?

കെ ആർ ഷൈജുമോൻ

ലണ്ടൻ: കഥകളിയും കെട്ടുവള്ളവും കായൽ കാഴ്ചയും നിറഞ്ഞ ഹൈടെക് ബസുകൾ ബ്രിട്ടനിലെത്തി. ലക്ഷ്യം ബ്രിട്ടീഷ് ടൂറിസ്റ്റുകളെ കേരളത്തിലെത്തിക്കുക. മൂന്നു വർഷം മുൻപ് ലണ്ടനിലെ ടാക്‌സികളിൽ കേരള കാഴ്ചകൾ എത്തിച്ച കേരള സർക്കാർ രണ്ടു വർഷം മുൻപ് ലണ്ടൻ മേയറുടെ ദീപാവലി ആഘോഷത്തിന്റെ മുഖ്യ സ്‌പോൺസർ ആയും രംഗത്തുണ്ടായിരുന്നു. പൊതുവെ ബ്രിട്ടീഷുകാരുടെ ഇഷ്ട ലൊക്കേഷനുകളിൽ ഒന്നായ കേരളത്തിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യവുമായാണ് ഈ പ്രചാരണ പരിപാടികൾ ലക്ഷങ്ങൾ പൊടിച്ചു നടപ്പാക്കുന്നതും.

എന്നാൽ വിദേശ സഞ്ചാരികളെ അപമാനിക്കുന്ന കേസുകളിൽ കേരളം നിസ്സംഗത വെടിഞ്ഞില്ലെങ്കിൽ ഈ പ്രചാരണം കൊണ്ടൊന്നും കാര്യം ഇല്ലെന്നു കേരള ടൂറിസം വകുപ്പ് വൈകാതെ മനസ്സിലാക്കും. മൂന്നു മാസം മുൻപ് ആലപ്പുഴയിൽ കെട്ടുവള്ളത്തിൽ ബ്രിട്ടീഷ് വനിതാ പീഡിപ്പിക്കപ്പെട്ട കേസിനെ തുടർന്ന് ഇത്തരം പരാതികളിൽ പ്രതികൾ നിസ്സാരമായി രക്ഷപ്പെടുന്നു എന്ന ആക്ഷേപവും ശക്തമാണ്. മാത്രമല്ല, ഇത്തരം പീഡനങ്ങൾ സഞ്ചാരികൾ ടൂറിസം റിവ്യൂ പേജുകളിൽ ഇടുന്നതോടെ എത്ര ലക്ഷത്തിന്റെ പ്രചാരണം നടത്തിയാലും സഞ്ചാരികളുടെ അനുഭവ കുറിപ്പുകൾ നൽകുന്ന സാക്ഷ്യത്തെ മറികടക്കാൻ പരസ്യങ്ങൾക്ക് കഴിയില്ല എന്നതും വസ്തുതയാണ്.

നവംബറിൽ നടന്ന വേൾഡ് ട്രാവൽ മാർട്ടിനെ തുടർന്നാണ് ആഡംബര ബസുകളിൽ കേരള കാഴ്ചകൾ നിറച്ചു ലണ്ടനിൽ ഓടിക്കുക എന്ന ആശയം സജീവമായത്. ഇത്തരം ബസുകൾ കേരള കാഴ്ചകളുമായി ന്യൂയോർക്ക്, ദുബായ് എന്നിവിടങ്ങളിലും ഓട്ടം നടത്തും. ലണ്ടനിൽ അഞ്ചു ബസുകളാണ് കേരളത്തിന്റെ പ്രചാരണം ഏറ്റെടുക്കുന്നത്.

ഗ്ലോബൽ സിറ്റി എന്ന ലേബൽ ഉള്ളതിനാൽ ബ്രിട്ടീഷുകാർക്ക് പുറമെ ലണ്ടൻ കാണാൻ എത്തുന്ന ആഗോള സഞ്ചാരികളെയും കേരള കാഴ്ചകൾ കാണിക്കാൻ കഴിയും എന്നതും ഇതിന്റെ നേട്ടമായി വിലയിരുത്തപ്പെടുന്നു. ഈ മാസം അവസാനം വരെയാണ് ലണ്ടൻ നിരത്തുകളിൽ ഈ ബസ് പ്രത്യക്ഷപ്പെടുക. ബസ് ബ്രാൻഡിങ് എന്ന് പേരിട്ടിരിക്കുന്ന പരിപാടി വഴി ഒറ്റയടിക്ക് അനേകം ആളുകളിൽ പ്രചാരണം എത്തിക്കാൻ കഴിയുമെന്നാണ് ടൂറിസം വകുപ്പിന്റെ പ്രതീക്ഷ.

ഒരു പരീക്ഷണത്തിന് തയ്യാറായ കേരള ടൂറിസം വകുപ്പിന്റെ ബസ് പ്രൊമോഷൻ ഇതിനകം ടൂറിസ്റ്റുകളുടെയും പൊതു ജനത്തിന്റെയും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട് എന്നാണ് വകുപ്പിന്റെ നിരീക്ഷണം. സെന്ററർ ലണ്ടനിലെ അഞ്ചു പ്രധാന ഓപ്പറേറ്റിങ് കേന്ദ്രങ്ങളിൽ നിന്നാണ് ഈ ബസുകൾ പുറപ്പെടുന്നത്.

ഗോ കേരള എന്ന മുദ്രയും ബസുകളിൽ ആലേഖനം ചെയ്തിട്ടുണ്ട്. കൂടെ വിശദ വിവരങ്ങൾ ലഭിക്കാൻ കേരളം ടൂറിസം വകുപ്പ് വെബ് അഡ്രസും ബസുകളിൽ പതിച്ചിട്ടുണ്ട്. മുൻപ് ടാക്‌സികൾ കേരളത്തിന് വേണ്ടി പരസ്യ വാഹനങ്ങളായി ഓടിയപ്പോൾ ലണ്ടന് പുറമെ ബിർമിങ്ഹാം, ഗ്ലാസ്‌ഗോ എന്നീ നഗരങ്ങളിൽ കൂടി എത്തിയിരുന്നു. ശരാശരി ഒന്നര ലക്ഷം പേരെങ്കിലും പ്രതിവർഷം ബ്രിട്ടനിൽ നിന്നും കേരളം സന്ദർശിക്കുന്നുണ്ട്.

കഴിഞ്ഞ വർഷം ദുബായ്, സൗദി എന്നിവിടങ്ങളിലും കേരളം ടൂറിസം പ്രൊമോഷൻ നടത്തിയിരുന്നു. മിഡ്ഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നും കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിന് വേണ്ടിയാണു ഈ പ്രൊമോഷൻ ഉപയോഗിച്ചത്. കൂടാതെ ബിബിസി വേൾഡ്, അൽ ജസീറ ചാനലുകൾ വഴിയും കേരളം വിനോദ സഞ്ചാരികളെ ആകർഷിച്ചിരുന്നു.

കഴിഞ്ഞ വർഷം ലണ്ടനിൽ ട്യൂബ് സ്റ്റേഷനുകളിൽ 20 എണ്ണത്തിൽ കേരള കാഴ്ചകൾ ഒരുക്കിയും പ്രചാരണം ചൂട് പിടിപ്പിച്ചിരുന്നു. നാല് മിനിറ്റ മാത്രം കാത്തിരിപ്പു സമയമുള്ള ഈ സ്റ്റേഷനുകളിൽ ഏറ്റവും കൂടുതൽ ആളുകളെ ആകർഷിക്കാൻ പരസ്യം വഴി സാധിച്ചതായാണ് വിലയിരുത്തൽ. ഇത്തരം പ്രചാരണ പരിപാടികൾക്കായി കേരളം കോടികളാണ് വിദേശ രാജ്യങ്ങളിൽ ചിലവഴിക്കുന്നത്.

എന്നാൽ എത്ര കോടി മുടക്കിയാലും ഇക്കഴിഞ്ഞ ഡിസംബറിൽ ആലപ്പുഴയിൽ ബ്രിട്ടീഷ് വനിതയെ അപമാനിക്കാൻ ശ്രമിച്ചത് പോലുള്ള സംഭവങ്ങൾ ആവർത്തിക്കുകയും പ്രതികൾ കാര്യമായ ശിക്ഷ കൂടാതെ രക്ഷപ്പെടുകയും ചെയ്താൽ വിദേശി സഞ്ചാരികൾ ആലപ്പുഴ മാത്രമല്ല കേരളം ഒന്നാകെ കൈവിടും എന്ന ആശങ്കയും ശക്തമാകുകയാണ്. വിദേശകൾക്കെതിരെ ഉള്ള പീഡന കേസുകൾ കൈകാര്യം ചെയ്യാൻ അതിവേഗ കോടതികൾ സ്ഥാപിച്ചു വിദേശ സഞ്ചാരികളുടെ ആത്മവിശ്വാസം നേടാൻ കേരളം ശ്രമിക്കണമെന്നാണ് ഈ രംഗത്തെ ഏജൻസികൾ ആവശ്യപ്പെടുന്നത്.

കഴിഞ്ഞ വർഷം ജനുവരിയിൽ ആക്രമിക്കപ്പെട്ട ഭൂട്ടാനീസ് യുവതിയുടെ കേസിൽ ഒരു തുമ്പും ഇല്ലാതെ പ്രതികൾ രക്ഷപെട്ട അവസ്ഥയാണ്. നാല് വർഷം മുൻപ് സെപ്റ്റംബർ ഏഴിന് ബ്രിട്ടീഷ് വംശജരായ വില്യം മെയ്സ്റ്റർ, ജാസ്പർ കാനൻ എന്നിവർ റെസ്റ്റോറന്റിൽ ബിയർ രുചിച്ചതു ചോദ്യം ചെയ്ത റമീസ് ഖാൻ, അസറുദ്ധീൻ എന്നിവർ യാതൊരു ശിക്ഷയും കൂടാതെ രക്ഷപ്പെടുക ആയിരുന്നു.

നാലു വർഷം മുൻപ് കനേഡിയൻ വനിതാ ക്രിസ്റ്റീൻ മാക്മില്ലൻ, അമേരിക്കൻ വംശജ ജെന്നിഫർ ക്രെയ്ൻ, ന്യൂസിലാന്റ് വനിതാ സച്ച മൂർലാൻഡ് എന്നിവർ ടാക്‌സി ഡ്രൈവർമാർക്കെതിരെ നൽകിയ പരാതിയിലും ശിക്ഷ നടപടികൾ ഉണ്ടായില്ല. ഈ സാഹചര്യത്തിൽ ആലപ്പുഴയിൽ ബ്രിട്ടീഷ് വനിതാ അക്രമിക്കപ്പെടാറായപ്പോൾ ഹൗസ് ബോട്ട് ജീവനക്കാരൻ ആഞ്ചലോസിനെ അറസ്റ്റ് ചെയ്‌തെങ്കിലും അതിനും ബ്രിട്ടീഷ് ഹൈ കമ്മിഷൻ ഓഫിസിന്റെ ഇടപെടൽ വേണ്ടി വന്നു എന്നതാണ് കേരളത്തിൽ വിദേശികൾ ആക്രമിക്കപ്പെടുന്ന കേസുകളിൽ പ്രതികൾ നിഷ്പ്രയാസം രക്ഷപ്പെടുന്നു എന്ന വികാരം ശക്തമാകാൻ കാരണം.

ഇത്തരം കാര്യങ്ങൾ വിദേശികൾ സ്വയം കണ്ടു പിടിച്ചു ആവശ്യമായ പ്രചാരണം അവർ തന്നെ നൽകുമ്പോൾ കേരളം കോടികൾ മുടക്കി നടത്തുന്ന പ്രചാര വേലകൾ ആത്യന്തികമായി ഗുണമാകുന്നുണ്ടോ എന്നത് പോലും പരിശോധിക്കപ്പെടുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP