Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202409Thursday

അഴിക്കോട് മത്സരിച്ച് തോറ്റ നികേഷിനെ സിപിഐ(എം) കൈവിടില്ല; റിപ്പോർട്ടർ ടിവിയുടെ മുൻ മേധാവിക്ക് കോർപ്പറേഷൻ ചെയർമാൻ പദവി നൽകിയേക്കും; കെറ്റിഡിസിയുടെ തലപ്പത്ത് നിയോഗിക്കാൻ ആലോചിച്ച് മുഖ്യമന്ത്രി പിണറായി

അഴിക്കോട് മത്സരിച്ച് തോറ്റ നികേഷിനെ സിപിഐ(എം) കൈവിടില്ല; റിപ്പോർട്ടർ ടിവിയുടെ മുൻ മേധാവിക്ക് കോർപ്പറേഷൻ ചെയർമാൻ പദവി നൽകിയേക്കും; കെറ്റിഡിസിയുടെ തലപ്പത്ത് നിയോഗിക്കാൻ ആലോചിച്ച് മുഖ്യമന്ത്രി പിണറായി

രഞ്ജിത് ബാബു

കണ്ണൂർ: എം. വി. നികേഷ് കുമാറിന് കോർപ്പറേഷൻ ചെയർമാൻ പദവി നൽകാൻ ഇടതുമുന്നണിയിൽ തത്വത്തിൽ തീരുമാനമായി. കെ.ടി. ഡി.സി. പോലുള്ള പ്രമുഖ കോർപ്പറേഷനുകളിലൊന്നിന്റെ ചെയർമാൻ പദവി നൽകാനാണ് നികേഷിനെ പരിഗണിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലേറിയതോടെ ബോർഡ്, കോർപ്പറേഷൻ എന്നിവ ഉടൻ പുനഃസംഘടിപ്പിക്കപ്പെടും. വിനോദസഞ്ചാര വികസന കോർപ്പറേഷന്റെ ചെയർമാൻ സ്ഥാനമേറ്റെടുക്കാൻ നികേഷ് ഒരുക്കമാണെന്നു സൂചന നൽകിയിട്ടുണ്ട്. അതിനിടെ കൈരളി ടി.വി.യിൽ നികേഷിന് മാന്യമായ പദവി നൽകാൻ നീക്കം നടത്തിയിരുന്നു. എന്നാൽ മാദ്ധ്യമ പ്രവർത്തനത്തിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ലെന്ന ഉറച്ച നിലപാടിലാണ് നികേഷ്. അതിനാലാണ് കോർപ്പറേഷൻ പദവിയിലേക്ക് നികേഷിനെ പരിഗണിക്കുന്നത്.

ഏറെ വിജയപ്രതീക്ഷയിലായിരുന്നു സി.എം. പി. അരവിന്ദാക്ഷൻ വിഭാഗക്കാരായിരുന്ന എം. വി. നികേഷ് കുമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ മത്സരിക്കാനിറങ്ങിയത്. സി.എം. പി. സ്ഥാനാർത്ഥി എന്ന പരിവേഷം കളഞ്ഞ് സിപിഐ.(എം) ചിഹ്നം സ്വീകരിച്ചാണ് മത്സരിച്ചത്. പാർട്ടി സ്ഥാനാർത്ഥിയായി മത്‌സരിച്ചാൽ അനുഭാവികളുടെ വോട്ട് കൂടുതലായി നേടി വിജയിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു എൽ.ഡി.എഫ് നികേഷിനെ രംഗത്തിറക്കിയത്. മുസ്ലിം ലീഗിലെ കെ.എം. ഷാജിയായിരുന്നു യു.ഡി.എഫിലെ സ്ഥാനാർത്ഥി. 2011 ൽ കേവലം 493 വോട്ടുകൾക്ക് മാത്രം ജയിച്ചിരുന്ന ഷാജിയെ ഏറെ വെള്ളം കുടിപ്പിച്ച മത്സരമായിരുന്നു അഴീക്കോട് നടന്നത്. എന്നാൽ നികേഷ് കുമാർ പരാജയപ്പെടുകയും ഷാജി 2257 വോട്ടിന്റെ ഭൂരിപക്ഷത്തിൽ രണ്ടാമതും മണ്ഡലം കൈപ്പിടിയിലൊതുക്കുകയും ചെയ്തു.

അഴീക്കോട് പരാജയം ഏറ്റുവാങ്ങിയെങ്കിലും നികേഷ് കുമാർ മാദ്ധ്യമ പ്രവർത്തനരംഗത്തേക്ക് തിരിച്ചു പോകാൻ തയ്യാറായില്ല. സജീവ രാഷ്ട്രീയത്തേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ് നികേഷ്. സിപിഐ(എം.)യിലൂടെ രാഷ്ട്രീയഭാവി കരുപ്പിടിപ്പിക്കാനുള്ള ശ്രമവുമായി അദ്ദേഹം മുന്നോട്ടുപോവുകയാണ്. എം. വി. രാഘവൻ സ്ഥാപിച്ച പാപ്പിനിശ്ശേരി വിഷചികിത്സാ സംഘത്തിന്റെ ഡയറക്ടറാണ് എന്ന പേരിൽ കോടതിയിൽ കേസ് നടക്കുന്നുണ്ട്. ഈ സ്ഥാപനത്തിന്റെ പേരിൽ ആയുർവേദ കോളേജ്, സ്‌നേക്ക് പാർക്ക് എന്നിവയും നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസിൽ നികേഷ് കുമാറും അമ്മയും സഹോദരിയും അനുജനും ഒരു പക്ഷത്തും എം. വി. ഗിരീഷ് കുമാർ മറുപക്ഷത്തുമായും കേസ് നടക്കുന്നുണ്ട്. സൊസൈറ്റിയുടെ അധികാരത്തർക്കത്തിന്റെ കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്.

മാദ്ധ്യമ പ്രവർത്തനത്തിന് ഇനിയില്ലെന്നും ചാനലിന്റെ നടത്തിപ്പിൽ സജീവമായി ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുമെന്ന് മറുനാടൻ മലയാളിയോട് നികേഷ് കുമാർ നേരത്തെ പറഞ്ഞിരുന്നു. റിപ്പോർട്ടർ ടിവിയുടെ തലവൻ നികേഷും അവിടെ തന്നെ മാദ്ധ്യമ പ്രവർത്തകയായ വീണാ ജോർജുമാണ് ഇടതുമുന്നണിക്കായി തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങിയത്. ഇതിൽ ആറന്മുളയിൽ വീണാ ജോർജ് വിജയിച്ചു. നികേഷ് ആഴിക്കോട് പൊരുതി തോൽക്കുകയായിരുന്നു. തോറ്റതോടെ വാർത്താ അവതരാകനായി നികേഷ് വീണ്ടുമെത്തുമോ എന്ന സംശയം ബലപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഇനി മുഖ്യധാര മാദ്ധ്യമ പ്രവർത്തനത്തിനില്ലെന്ന് നികേഷ് പറയുന്നത്. റിപ്പോർട്ടർ ചാനലിന്റെ ചാലക ശക്തിയാണ് നികേഷ്. ഡയറക്ടർ എന്ന നിലയിൽ നിരവധി ഉത്തരവാദിത്തങ്ങളുണ്ട്. അതെല്ലാം നിർവ്വഹിച്ച് ചാനലിന്റെ ഉയർച്ച ഉറപ്പുവരുത്തുമെന്നാണ് നികേഷ് നൽകുന്ന സൂചന.

ഇതോടെ മലയാളിയുടെ ചാനൽ ചർച്ചകളിലെ പ്രധാന തേരാളിയായിരുന്ന നികേഷ് കളം ഒഴിയുകയാണെന്നും വ്യക്തമായി. എന്നാൽ രാഷ്ട്രീയ വിശകലനത്തിനും മറ്റും ഇടതു പക്ഷത്തെ പ്രതിനിധിയെന്ന നിലയിൽ നികേഷ് പ്രത്യക്ഷപ്പെടാൻ സാധ്യതയും ഉണ്ട്. ഇതിനിടെയാണ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനം നികേഷിന് നൽകാൻ സിപിഐ(എം) തയ്യാറാകുന്നത്. തെരഞ്ഞെടുപ്പ് മത്സരത്തോടെ രാഷ്ട്രീയക്കാരൻ എന്ന ലേബൽ നികേഷിന് വീണുകഴിഞ്ഞു. അതുകൊണ്ട് തന്നെ കോർപ്പറേഷന്റെ തലപ്പത്ത് വരുന്നതിൽ തെറ്റില്ലെന്നാണ് നികേഷിന് ലഭിക്കുന്ന ഉപദേശവും. ഇതോടൊപ്പം രാഷ്ട്രീയ പ്രവർത്തനവും റിപ്പോർട്ടിറിന്റെ മാനേജ്‌മെന്റ് തലത്തിലെ ഇടപടെലും തുടരും. സിഎംപി നേതാവ് രാഘവന്റെ മകനായ നികേഷിന് മുഖ്യമന്ത്രി പിണറായിയുമായും അടുത്ത ബന്ധമാണുള്ളത്. ഇത് തന്നെയാണ് നികേഷിനെ രാഷ്ട്രീയത്തിൽ എത്തിച്ചതും.

കണ്ണൂരിൽ സിപിഐ(എം) കെട്ടിപെടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു എം വി രാഘവൻ. ബദൽ രേഖാ വിവാദത്തോടെ സിപിഎമ്മിൽ നിന്ന് പുറത്തായ രാഘവൻ സിപിഐ(എം) രൂപീകരിച്ച് യുഡിഎഫിനൊപ്പമാണ് നിന്നത്. എന്നാൽ അവസാന കാലത്ത് സിപിഎമ്മുമായി അടുത്തു. പാർട്ടിയിൽ മടങ്ങിയെത്താനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ മരിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് രാഘവന്റെ മകനായി നികേഷ് സജീവ രാഷ്ട്രീയത്തിലേക്ക് കാൽ വയ്ക്കുന്നത്. സിഎംപിയിലെ എതിർപ്പുകൾ മനസ്സിലാക്കിയാണ് നികേഷിന് സിപിഐ(എം) സ്വന്തം അക്കൗണ്ടിൽ സീറ്റ് നൽകിയത്. കണ്ണൂരിൽ ജനപ്രിയമായ മുഖം സിപിഎമ്മിൽ ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. പിണറായി വിജയൻ തന്നെയാണ് അതിന് നേതൃത്വം നൽകിയത്.

നിഷ്പക്ഷ ചാനൽ എന്ന നിലയിലാണ് റിപ്പോർട്ടർ പ്രവർത്തനം തുടങ്ങിയത്. ഇന്ത്യാവിഷന്റെ ആദ്യകാല ചുമതലക്കാരനായി നികേഷ് അഴിമതിയ്‌ക്കെതിരെ എടുത്ത നിലപാടുമായാണ് മുഖ്യധാര മാദ്ധ്യമ പ്രവർത്തനത്തിൽ സ്വന്തം കൈയൊപ്പ് തെളിയിച്ചത്. പിന്നീട് റിപ്പോർട്ടർ ചാനലുണ്ടാക്കി അങ്ങോട്ട് മാറി. ജനപക്ഷത്ത് നിന്ന് വാർത്തകൾ റിപ്പോർട്ട് ചെയ്തു. ഇതിനിടെയിൽ ചാനൽ മേധാവി തന്നെ ഇടത് സ്ഥാനാർത്ഥിയായത് ചാനലിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്ന വിമർശനം ഉയർന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് നികേഷ് വാർത്താ അവതരണത്തിൽ നിന്ന് വിട്ടു നിൽക്കാനുള്ള തീരുമാനം നികേഷ് എടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP