Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ആരംഭിച്ച് 30 വർഷം ആയിട്ടും ഒരിക്കൽ പോലും ശമ്പളം മുടങ്ങിയില്ല; ലക്ഷങ്ങൾ നഷ്ടം വന്നാലും സഭ്യമല്ലാത്തതോ നിയമവിരുദ്ധമോ ആയ പരസ്യങ്ങൾ സ്വീകരിക്കില്ല: പ്രമുഖർ വീണപ്പോഴും ഇളക്കമില്ലാതെ തുടർന്നു; എന്നിട്ടും നോട്ട് നിരോധനവും ഖത്തർ പ്രതിസന്ധിയും മാധ്യമത്തിന്റെ അടിവേര് പിഴുതെടുക്കുമോ?

ആരംഭിച്ച് 30 വർഷം ആയിട്ടും ഒരിക്കൽ പോലും ശമ്പളം മുടങ്ങിയില്ല; ലക്ഷങ്ങൾ നഷ്ടം വന്നാലും സഭ്യമല്ലാത്തതോ നിയമവിരുദ്ധമോ ആയ പരസ്യങ്ങൾ സ്വീകരിക്കില്ല: പ്രമുഖർ വീണപ്പോഴും ഇളക്കമില്ലാതെ തുടർന്നു; എന്നിട്ടും നോട്ട് നിരോധനവും ഖത്തർ പ്രതിസന്ധിയും മാധ്യമത്തിന്റെ അടിവേര് പിഴുതെടുക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മലയാളത്തിലെ ഏറ്റവും ശക്തമായ മാധ്യമ ഗ്രൂപ്പായിരുന്നു മാധ്യമം. നിലപാടുകൾ ഉറച്ചു പ്രഖ്യാപിച്ച് പ്രവർത്തിച്ച പത്രം. പരസ്യങ്ങൾക്ക് പിന്നാലെ പോകാതെ ധാർമികത മുറുകെ പിടിച്ചായിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ പത്രം മുന്നോട്ട് പോയത്. സാസ്‌കാരിക കേരളത്തിന്റെ പിന്തുണ ഏറെ കിട്ടിയ പത്രം.

സിനിമാ പരസ്യങ്ങൾ പൂർണ്ണമായും ഒഴിവാക്കി. ലഹരിയുമായി ബന്ധപ്പെട്ടവയും കൊടുത്തില്ല. അങ്ങനെ തീർത്തും വ്യത്യസ്തമായി പ്രവർത്തിച്ചു. 1987ലാണ് മാധ്യമം തുടങ്ങിയത്. അന്ന് മുതൽ ഒരു പ്രതിസന്ധിയുമില്ലാതെ മുന്നോട്ട് പോയി. മാധ്യമം ഗ്രൂപ്പ് മീഡിയാ വൺ ചാനലുമായെത്തിയപ്പോഴും വിട്ടുവീഴ്ചകൾ നടത്തിയില്ല. പക്ഷേ എവിടെയോ ശനിദശ തുടങ്ങി. രണ്ട് മാസമായി ശബളം പോലും കൊടുക്കാനാവാത്ത അവസ്ഥയിലാണ് മാധ്യമം.

മോദി സർക്കാർ അധികാരത്തിലെത്തിയപ്പോഴാണ് മാധ്യമത്തിന് കഷ്ടകാലം തുടങ്ങുന്നത്. ഇസ്ലാമിക ഗ്രൂപ്പുകൾക്കുള്ള വിദേശ ഫണ്ടിങ്ങിൽ കേന്ദ്രസർക്കാർ കണ്ണുവച്ചു. ഇതോടെ കഷ്ടകാലം തുടങ്ങിയെന്നാണ് സൂചന. മീഡിയാ വണ്ണിൽ നിന്ന് നൂറോളം മാധ്യമ പ്രവർത്തകരെ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള മാധ്യമ വിഭാഗം പുറത്താക്കി. ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചു. ഒരിക്കലും ജോലി പോകില്ലെന്ന ഉറപ്പിൽ മാധ്യമത്തിൽ വിശ്വസിച്ചെത്തിയവരായിരുന്നു ഇവരെല്ലാം. ചാനൽ ലാഭമല്ലെന്ന് പറഞ്ഞായിരുന്നു ഇടപെടൽ. ഗൾഫ് ചാനൽ നിർത്തുകയും ചെയ്തു. പ്രോഗ്രാം ചാനൽ പതിയെ ന്യൂസായി മാറുകയും ചെയ്തു. അപ്പോഴും പ്രതിസന്ധി മാധ്യമത്തെ ബാധിച്ചിരുന്നില്ല. നോട്ട് നിരോധനവും ഗൾഫ് പ്രതിസന്ധിയും പത്രത്തേയും സാരമായി സ്വാധീനിക്കുന്നു. രണ്ട് മാസമായി ശമ്പളം മുടങ്ങിയത് ഇതിന് തെളിവാണ്.

നോട്ട് നിരോധനത്തോടെ ഇന്ത്യയിലേക്ക് എത്തുന്ന ഫണ്ടുകളിൽ ആദായ നികുതി വകുപ്പ് നിരീക്ഷണം കർശനമാക്കി. വിദേശത്ത് നിന്ന് ഇന്ത്യയിലേക്കുള്ള ഫണ്ട് വരവ് കുറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ സന്ദർശനം നടത്തിയിരുന്നു. ഗൾഫിൽ നിന്ന് രാജ്യത്തേക്കുള്ള ഫണ്ട് വരവ് ഇതോടെയാണ് കുറയാൻ  തുടങ്ങിയത്. ഇതെല്ലാം ജമാഅത്തെ ഇസ്ലാമിയുടെ പത്രത്തേയും ബാധിച്ചിരുന്നു. ഖത്തർ പ്രതിസന്ധിയോടെ ഇത് രൂക്ഷമായി. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന മീഡിയാ വണ്ണിന് പിന്നാലെയാണ് മാധ്യമ പത്രവും വലിയ പ്രതിസന്ധിയിലേക്കെന്ന സൂചന പുറത്തുവന്നത്. ചരിത്രത്തിൽ ആദ്യമായി മാധ്യമത്തിൽ തുടർച്ചയായ രണ്ടാമത്തെ മാസവും ശമ്പളം കൃത്യ സമയത്തുകൊടുക്കാനായില്ല. കഴിഞ്ഞ മാസത്തെ ശമ്പളം ഈ മാസം 18 നൽകുമെന്നാണ് മാനേജ്മെന്റ് യൂണിറ്റു മേധാവികൾക്കു നൽകിയിരിക്കുന്ന അറിയിപ്പ്.

ഇതോടെ പ്രതിഷേധവുമായി ജീവനക്കാരും രംഗത്തെത്തി. പ്രതിഷേധത്തിന്റെ ഭാഗമായി മാധ്യമത്തിലെ പത്രപ്രവർത്തകർ കമ്പനിയുടെ ടാഗ് ഉപേക്ഷിച്ചാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നൽകുമെന്ന ഉറപ്പ് മാനേജ്‌മെന്റ് ലംഘിക്കുന്നത് തൊഴിലാളി വിരുദ്ധമായ നടപടി ആണെന്നാണ് മാധ്യമം ജേണലിസ്റ്റ് യൂണിയൻ പറയുന്നത്. ഈ സാഹചര്യത്തിൽ പ്രത്യക്ഷസമരത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പും ജീവനക്കാർ നൽകിയിട്ടുണ്ട്. നാലാം തീയതി ഉച്ചക്ക് ഐഡിയൽ പബ്ലിക്കേഷൻസ് സെക്രട്ടറിയെ കണ്ട് ശമ്പളം കൃത്യമായി നൽകാൻ നടപടിയെടുക്കണമെന്ന് ജീവനക്കാരുടെ സംഘടനാ പ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു. ജൂണിലെ ശമ്പളം വൈകിയതിൽ ജീവനക്കാർ അനുഭവിച്ച ബുദ്ധിമുട്ട് മാനേജ്‌മെന്റിനെ കഴിഞ്ഞ മാസം തന്നെ അറിയിച്ചിരുന്നു.

വാടകയും വായ്പ തിരിച്ചടവുകളും മറ്റു ബാധ്യതകളുമായി ജീവനക്കാർ നട്ടംതിരിയുന്ന സാഹചര്യത്തിൽ ശമ്പളം വൈകുന്നത് അംഗീകരിക്കില്ലെന്നാണ് വിലയിരുത്തൽ. ശമ്പളം കൃത്യമായി ലഭ്യമാക്കുന്നതിനായി യൂണിയൻ ആവിഷ്‌കരിക്കുന്ന പ്രതിഷേധ പരിപാടികളിൽ എല്ലാ സഹപ്രവർത്തകരും ഒറ്റക്കെട്ടായി അണിനിരക്കണമെന്നാണ് മാധ്യമം ജേർണലിസ്റ്റ് യൂണിയൻ ആഹ്വാനം ചെയ്യുന്നത്.

ജമാഅത്ത് ഇസ്ലാമിയുടെ കീഴിലാണ് ഐഡിയൽ പബ്ലിക്കേഷൻ രൂപീകരിച്ച് മാധ്യമം ദിനപത്രം പ്രസിദ്ധീകരണം ആരംഭിച്ചത്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ കേരളത്തിലെ മുഖ്യധാരാ പത്രമായി മാറുകയും ഗൾഫ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ എഡിഷൻ ആരംഭിക്കുകയും ചെയ്തു. ദിനപത്രത്തിനു പുറമെ നിരവധി മാഗസിനുകളും പ്രത്യേക പതിപ്പുകളും പുറത്തിറക്കി വൻലാഭമാണ് ഐഡിയൽ ഗ്രൂപ്പ് ഉണ്ടാക്കിയത്. പത്രം വൻലാഭമായതിനു പിന്നാലെയാണ് ചാനൽ തുടങ്ങുന്നതിനെ പറ്റിയും ജാമഅത്ത് ഇസ്ലാമി ആലോചിച്ചു.

ഇതേതുടർന്നാണ് മീഡിയാവൺ എന്ന ചാനൽ ആരംഭിക്കുന്നത്. പ്രോംഗ്രാമും വാർത്തയും ഇടകലർത്തി ആരംഭിച്ച ചാനലും ശ്രദ്ധിക്കപ്പെട്ടു. ഇതോടെ ഒരു ചാനൽ കൂടി ആരംഭിക്കുമെന്ന പ്രഖ്യാപനവും ഉണ്ടായി. എന്നാൽ അടുത്തിടെ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഗൾഫിലേത് ഉൾപ്പെടെയുള്ള ഓഫീസുകൾ അടച്ചു പൂട്ടുകയും പുതുതുതായി പ്രഖ്യാപിച്ച ചാനൽ വേണ്ടെന്നു വയ്ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ലാഭകരമായി പ്രവർത്തിച്ചിരുന്ന മാധ്യമം ദിനപത്രത്തിൽ ശമ്പളം മുടങ്ങുന്നത്.

മജീദിയ കമ്മീഷൻ ശുപാർശ പ്രകാരം വേജ് ബോർഡ് അടിസ്ഥാനമാക്കി ശമ്പളം നൽകുന്ന മലയാളത്തിലെ ചുരുക്കം ചില പത്രങ്ങളിൽ ഒന്നാണ് മാധ്യമം ദിനപത്രം. ഗൾഫ് മേഖലയിലെ സാമ്പത്തിക മാന്ദ്യവും പത്രത്തിന് സ്ഥിരമായി പരസ്യം നൽകിയിരുന്ന പ്രവാസി സ്ഥാപനങ്ങൾ കടുത്ത പ്രതിസന്ധിയിൽ ആയതുമാണ് പത്രത്തെ സാമ്പത്തിക പ്രതിസന്ധിയിൽ ആക്കിയതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP