Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചോരത്തിളപ്പിൽ കേരളത്തെയാകെ കടിച്ചുകീറാൻ വമ്പോടെ പുറപ്പെട്ടവർ അഴിക്കുള്ളിൽ; ജനകീയ ഹർത്താലെന്നും യുവരോഷമെന്നും വാഴ്‌ത്തി കുട പിടിച്ച രാഷ്ട്രീയ പാർട്ടികൾക്ക് സംഘപരിവാർ ബന്ധം വന്നതോടെ മിണ്ടാട്ടവും മുട്ടി; പരസ്യമായും രഹസ്യമായും അണികളെ ഹർത്താലിലേക്ക് തള്ളിവിട്ട എസ്ഡിപിഐയും വെൽഫയർ പാർട്ടിയും പിഡിപിയും പരുങ്ങലിൽ; രാഷ്ട്രീയ മുതലെടുപ്പിലൂടെ ലീഗിനെതിരെ ഒളിയമ്പുമായെത്തിയ സിപിഎമ്മിന് താനൂർ ദൃശ്യങ്ങൾ വമ്പൻ തിരിച്ചടി

ചോരത്തിളപ്പിൽ കേരളത്തെയാകെ കടിച്ചുകീറാൻ വമ്പോടെ പുറപ്പെട്ടവർ അഴിക്കുള്ളിൽ; ജനകീയ ഹർത്താലെന്നും യുവരോഷമെന്നും വാഴ്‌ത്തി കുട പിടിച്ച രാഷ്ട്രീയ പാർട്ടികൾക്ക് സംഘപരിവാർ ബന്ധം വന്നതോടെ മിണ്ടാട്ടവും മുട്ടി; പരസ്യമായും രഹസ്യമായും അണികളെ ഹർത്താലിലേക്ക് തള്ളിവിട്ട എസ്ഡിപിഐയും വെൽഫയർ പാർട്ടിയും പിഡിപിയും പരുങ്ങലിൽ; രാഷ്ട്രീയ മുതലെടുപ്പിലൂടെ ലീഗിനെതിരെ ഒളിയമ്പുമായെത്തിയ സിപിഎമ്മിന് താനൂർ ദൃശ്യങ്ങൾ വമ്പൻ തിരിച്ചടി

എംപി.റാഫി

മലപ്പുറം: മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്ക് അപ്രഖ്യാപിത ഹർത്താലിന്റെ ഞെട്ടൽ മാറിയില്ല, അതിനു മുമ്പാണ് ഹർത്താൽ ആഹ്വാനത്തിനു പിന്നിൽ സംഘപരിവാർ ബന്ധമുള്ളവരാണെന്ന പ്രഹരം കൂടി ഏറ്റിരിക്കുന്നത്. തിങ്കളാഴ്ച നടന്ന ഹർത്താലിനെ ജനകീയ പ്രക്ഷോഭമെന്നും യുവരോഷമെന്നുമെല്ലാം വിശേഷിപ്പിച്ച പാർട്ടികൾ എന്തു പറയണമെന്നറിയാതെ ഇപ്പോൾ പരുങ്ങലിലാണ്. സംഘ് പരിവാർ സംഘടനയിൽ പ്രവർത്തിച്ചവരും പ്രവർത്തിക്കുന്നവരുമായ 20 നും 25നും മധ്യേ പ്രായമുള്ളവരായിരുന്നു.

പീഡനത്തിനിരയായ പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് ഹർത്താലിന് ആഹ്വാനം ചെയ്തതും മതവികാരം ഇളക്കും വിധം സന്ദേശങ്ങൾ പ്രചരിപ്പിച്ചതും. എന്നാൽ മലബാറിൽ ഇതിന് വൻ പിന്തുണയായിരുന്നു ലഭിച്ചത്. പിന്തുണ നൽകിയതാവട്ടെ ആഹ്വാനത്തിനു പിന്നിൽ ആരെന്നോ ലക്ഷ്യം എന്തെന്നോ അറിയാത്ത കൗമാരക്കാരും യുവാക്കളും. ഇതിൽ എസ്.ഡി.പി.ഐ, മുസ്ലിം ലീഗ്, വെൽഫെയർ പാർട്ടി, പി ഡി പി, സിപിഐ എം, കോൺഗ്രസ് തുടങ്ങിയ പാർട്ടികളിൽപ്പെട്ടവരും പാർട്ടിയില്ലാത്തവരും ഉണ്ടായിരുന്നു. കാര്യമെന്തെന്നറിയാതെ രക്തത്തിളപ്പിൽ ഇറങ്ങി പുറപ്പെട്ടവരിൽ പലരും അഴിക്കുള്ളിലായി.

അറസ്റ്റും നടപടികളും ശക്തമായി തുടരുമ്പോൾ നിലപാട് വ്യക്തമാക്കാൻ കഴിയാത്ത സ്ഥിതിയാണ് കേരളത്തിലെ മുഖ്യധാരാ പാർട്ടികൾക്ക്. പതിമൂന്നാം തിയ്യതി സോഷ്യൽ മീഡിയാ ഹർത്താലിന് ആഹ്വാനം ചെയ്തത് മുതൽ പാർട്ടികൾ ആരും തന്നെ ഇതിനെ ഗൗനിച്ചതേയില്ല. പൊലീസും ഇന്റലിജൻസും അതുവരെ നോക്കുകുത്തിയുമായി.

ഹർത്താലിന്റെ തലേ ദിവസം മുസ്ലിം ലീഗും, യൂത്ത് ലീഗും ഹർത്താലിനെതിരെ പ്രസ്താവന ഇറക്കിയിരുന്നു. എന്നാൽ ഇത് അണികളിൽ എത്തിക്കുന്നതിൽ ലീഗ് നേതൃത്വം പരാജയപ്പെടുകയും ചെയ്തു. എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി, പി ഡി പി എന്നിവരെല്ലാം ജനകീയ പ്രക്ഷോഭമെന്ന് വിശേഷിപ്പിച്ച് പരസ്യമായും രഹസ്യമായും ഹർത്താലിലേക്ക് അണികളെ തള്ളിവിട്ടു. തുടക്കം മുതൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിച്ച സി .പി.എമ്മിന് താനൂരിലെ ദൃശ്യങ്ങൾ പുറത്തായത് വൻ തിരിച്ചടിയുമുണ്ടാക്കി.

ഇപ്പോൾ വാക്കുകളില്ലാതെ പരുങ്ങലിലാണ് മുഖ്യധാരാ പാർട്ടികൾ. ജനകീയ പ്രക്ഷോഭമെന്ന് പറഞ്ഞ വെൽഫെയർ പാർട്ടി ഇപ്പോൾ 'ജനകീയം' എന്ന് ഒഴിവാക്കി പാലം വലിച്ച സ്ഥിതിയിലാണ്. ആദ്യം പിന്തുണ അറിയിച്ച് ആവേശത്തോടെ ഇറങ്ങിപ്പുറപ്പെട്ട എസ്.ഡി.പി.ഐ നിലപാട് വ്യക്തമാക്കാനാകാതെ നാണക്കേട് മറക്കാനുള്ള തത്രപ്പാടിലാണ്. ഹർത്താൽ ആഹ്വാനത്തിനു പിന്നിൽ സംഘികളാണെന്ന് വന്നതോടെ ഒന്നും പറയാനാകാതെ ആകെ പെട്ടിരിക്കുന്നത് എസ്.ഡി.പി.ഐക്കാരാണ്.അണികൾ നിരവധി ഹർത്താലിനിറങ്ങി അഴിക്കുള്ളിലായെങ്കിലും സോഷ്യൽ മീഡിയാ ഹർത്താലിനെ ആദ്യമേ എതിർത്ത് രംഗത്തെത്തിയ ആശ്വാസത്തിലാണ് ലീഗ്. ദീർഘവീക്ഷണത്തോടെയുള്ള ലീഗിന്റെ നിലപാട് ഉയർത്തിക്കാട്ടുകയാണിപ്പോൾ നേതാക്കളും അണികളും.

ഹർത്താലിൽ രാഷ്ട്രീയ നേട്ടം കൊയ്യാൻ ആദ്യം ഇറങ്ങിയത് സി പി എമ്മായിരുന്നു. താനൂരിലെ അക്രമം പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വത്തിലാണെന്നു പറഞ്ഞ് ലീഗിനെതിരെ ഒളിയമ്പുമായി സ്ഥലം എംഎ‍ൽഎ വി അബ്ദു റഹ്മാനും സി പി എം നേതാക്കളും എത്തിയിരുന്നു. പിന്നാലെ മന്ത്രി കെ.ടി ജലീൽ തകർന്ന ഹിന്ദുക്കളുടെ കടകൾക്ക് മുസ്ലിംങ്ങളുടെ സഹായ നിധി രൂപീകരിച്ചെത്തി. ശേഷം താനൂരിലെ അക്രമങ്ങളുടെ ഉത്തരവാദിത്വം ലീഗിനു മേൽ ആരോപിച്ച് സിപിഎം നേതാക്കൾ വാർത്താ സമ്മേളനവും നടത്തി. എന്നാൽ അക്രമത്തിൽ പങ്കില്ലെന്നു പറഞ്ഞ് ഒഴിഞ്ഞു മാറിയതിനു പിന്നാലെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ സി പി എമ്മും വെട്ടിലായി. ഇൻക്വിലാബ് വിളികളുമായി ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഹർത്താൽ ദിനത്തിൽ പ്രകടനം നടത്തുന്നതും കെ.ആർ ബേക്കറി തകർക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങളായിരുന്നു പുറത്ത് വന്നത്.

അവസരം മുതലെടുത്ത് സി പി എമ്മിനെതിരെ ലീഗും രംഗത്തെത്തി. ഹർത്താൽ ദിവസം വാഴക്കാതെരുവിൽ നിന്ന് താനൂർ ജംങ്ഷനിലേക്ക് ചീരാൻകടപ്പുറം ബ്രാഞ്ച് സെക്രട്ടറി സീതിന്റെ പുരക്കൽ ബഷീറിന്റെ നേത്യത്വത്തിലാണ് മുദ്രാവാക്യം വിളിച്ച് അക്രമപ്രവർത്തനം നടത്താൻ ജാഥയുമായി വന്നതെന്നും താനാരിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ സഹോദരൻ ഹർത്താൽ ദിനത്തിൽ തെരുവിലിറങ്ങിയെന്നും ഇക്കാര്യങ്ങൾ ദൃശ്യങ്ങളിൽ വ്യക്തമാണെന്നും താനൂരിലെ ലീഗ് നേതാക്കൾ പറഞ്ഞു. കെ.ആർ ബേക്കറിയിൽ അക്രമം നടത്തിയത് താനൂർ കോർമ്മൻ കടപ്പുറത്തെ സജീവ സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകൻ പാണാച്ചിന്റെ പുരക്കൽ അൻസാറും ആൽബസാറിലെ പൗറകത്ത് ശബീബുമാണെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞു.

ആരോപണ പ്രത്യാരോപണങ്ങൾ തുടരുമ്പോഴും ഹർത്താലിന്റെ ജാള്യത രാഷ്ട്രീയ പാർട്ടികളെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. അനുദിനം വിവിധ പാർട്ടിയിൽപ്പെട്ട യുവാക്കൾ അഴിക്കുള്ളിലാകുന്ന അവസ്ഥയുമാണിപ്പോൾ. ഇത്തരം സാഹചര്യങ്ങളിൽ കരുതലോടെ ഇരിക്കുകയും രാഷ്ട്രീയ പാർട്ടികൾ ഉണർന്നു പ്രവർത്തിക്കേണ്ടതുമുണ്ട്. സോഷ്യൽ മീഡിയയിലെ നാഥനില്ലാത്ത സന്ദേശങ്ങൾ കേട്ട് ഇറങ്ങുന്നവർക്ക് താക്കീതും, സമൂഹത്തിന് വലിയ പാഠവുമാണിതെന്നും അന്വേഷണത്തിന് നേതൃത്വം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥർ ഓർമിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP