Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'മാധ്യമങ്ങൾ അടുപ്പത്തു വെച്ച കഞ്ഞി വാങ്ങിവെച്ചേരെ' എന്നു പറഞ്ഞു പോയ ദിലീപ് ഒടുവിൽ പൊലീസുകാർക്കൊപ്പം കഞ്ഞി കുടിച്ചു പിരിഞ്ഞു! 'കഞ്ഞി വെക്കാൻ' പറഞ്ഞ ആളെ കാണാതെ വശംകെട്ട് നിലത്തിരുന്ന് മാധ്യമപ്രവർത്തകർ; ആലുവ പൊലീസ് ക്ലബ്ബിന് മുന്നിൽ അനിശ്ചിതത്വം നിറഞ്ഞ 13 മണിക്കൂർ കടന്നുപോയത് ഇങ്ങനെ

'മാധ്യമങ്ങൾ അടുപ്പത്തു വെച്ച കഞ്ഞി വാങ്ങിവെച്ചേരെ' എന്നു പറഞ്ഞു പോയ ദിലീപ് ഒടുവിൽ പൊലീസുകാർക്കൊപ്പം കഞ്ഞി കുടിച്ചു പിരിഞ്ഞു! 'കഞ്ഞി വെക്കാൻ' പറഞ്ഞ ആളെ കാണാതെ വശംകെട്ട് നിലത്തിരുന്ന് മാധ്യമപ്രവർത്തകർ; ആലുവ പൊലീസ് ക്ലബ്ബിന് മുന്നിൽ അനിശ്ചിതത്വം നിറഞ്ഞ 13 മണിക്കൂർ കടന്നുപോയത് ഇങ്ങനെ

അർജുൻ സി വനജ്‌

കൊച്ചി: ദിലീപിനെ ചോദ്യം ചെയ്യും എന്ന സൂചന ഇന്നലെ രാവിലെയാണ് കൊച്ചിയിലെ മാധ്യമങ്ങൾക്ക് ലഭിച്ചത്. എങ്കിലും ആർക്കുമൊരു ഉറപ്പും ഇക്കാര്യത്തിൽ ഇല്ലായിരുന്നു. ഇന്നലെ രാവിലെ 10 മണിയോടെ ദിലീപ് മൊഴി നൽകാൻ എത്തുമെന്ന കാര്യത്തിൽ ഉറപ്പു ലഭിച്ചു. ഇതോടെ മാധ്യമങ്ങൾ ആലുവ പൊലീസ് ക്ലബ്ബിലും ദിലീപിന്റെ വസതിയിലുമായി തമ്പടിച്ചു. ഇതിനിടെ കാറിൽ ദിലീപ് പൊലീസ് ക്ലബ്ബിലേക്ക് പോകാനായി എത്തി. മാധ്യമങ്ങൾ വളഞ്ഞതോടെ അൽപ്പം കലിപ്പോടെ തന്നെയാണ് താൻ മാധ്യമ വിചാരണക്ക് തയ്യാറല്ലെന്ന് പറഞ്ഞ് താരം പോയത്. മാധ്യമങ്ങൾ അടുപ്പത്തു വെച്ച കഞ്ഞി വാങ്ങിവെച്ചേരെ എന്ന ചിന്തയായിരുന്നു താരത്തിന്. എന്തായാലും മാധ്യമങ്ങൾ അടുപ്പത്തുവെച്ച കഞ്ഞി ആറിത്തണുത്തിട്ടും ഇന്നലെ താരം ചോദ്യം ചെയ്യലിന് ശേഷം തിരിച്ചുവന്നില്ല. ഇതോടെ കാത്തിരുന്നത് മടുത്തത് മാധ്യമപ്രവർത്തകരാണ്.

ഇന്നലെ ഉച്ചക്ക് 12.20ന് ആലുവയിലെ പൊലീസ് ക്ലബ്ബിലേക്ക് ദിലീപ് എത്തി. തൊട്ടുപിന്നാലെ നാദിർഷയും. ലൈവ് കൊടുക്കാൻ വാഹനങ്ങൾ പുറത്തെ റോഡിൽ നിറഞ്ഞു. കോമ്പൗണ്ടിനുള്ളിൽ അറുപതോളം മാധ്യമപ്രവർത്തകർ. ആരെയും കോമ്പൗണ്ടിൽ കയറ്റില്ലെന്ന് ആദ്യം പറഞ്ഞ പൊലീസുകാർ പിന്നീട് അയഞ്ഞു. അകത്തുനിന്ന് ഒരു വിവരവും പുറത്തുവരുന്നുണ്ടായിരുന്നില്ല. ചോദ്യം ചെയ്യൽ സംഘത്തിൽ നിന്നും കാര്യങ്ങളൊന്നും പുറത്തുവരുന്നുണ്ടായിരുന്നില്ല. ബ്ലാക്‌മെയ്ൽ കേസിലെ മൊഴിയെടുക്കൽ മാത്രമല്ല, നടക്കുന്നതെന്ന് പിന്നീട് ബോധ്യമായി. ചോദ്യം ചെയ്യലിലേക്ക് കാര്യങ്ങളെത്തിയെന്ന് പൊലീസ് തന്നെ വ്യക്തമായി.

ഉച്ചയോടെ പുറത്തുനിന്ന് ഭക്ഷണമെത്തിച്ചപ്പോൾ ഒരു കാര്യം വ്യക്തമായി - ചോദ്യംചെയ്യൽ ഉടനെ തീരില്ല. ഭക്ഷണത്തിനായി അല്പം ഇടവേളയും നൽകി. ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ റൂറൽ എസ്‌പി. എ.വി. ജോർജ് പുറത്തേക്കെത്തി. ചോദ്യംചെയ്യൽ തീർന്നതായി കരുതി മാധ്യമപ്രവർത്തകർ അദ്ദേഹത്തെ വളഞ്ഞു. എന്നാൽ, ആർക്കും പിടികൊടുക്കാതെ അദ്ദേഹം വാഹനത്തിൽ പുറത്തേക്കു പോയി. മാധ്യമങ്ങളുടെ കാത്തിരിപ്പ് പിന്നെയും നണ്ടു നിന്നു. ഇതിനിടെ പൊലീസ് വാഹനങ്ങൾ വന്നും പോയുമിരുന്നു. ഓരോ വണ്ടി വന്നപ്പോഴും മാധ്യമങ്ങൾ തിക്കിത്തിരക്കി. എന്തെങ്കിലും വിവരം കിട്ടുമോ എന്നതായിരുന്നു അറിയേണ്ടത്. നാലരയോടെ റൂറൽ എസ്‌പി. തിരിച്ചെത്തിയെങ്കിലു അപ്പോഴും അദ്ദേഹം ഒന്നും പറഞ്ഞില്ല.

ചോദ്യം ചെയ്യൽ നീണ്ടതോടെ വശം കെട്ടത് മാധ്യമപ്രവർത്തകരായിരുന്നു. മുറ്റത്ത് ഇരുന്നും നടന്നും മാധ്യമപ്രവർത്തകർ സമയം കഴിച്ചുകൂട്ടി. ഇതിനിടെ ചിലരുടെ മൊബൈൽ ചാർജ്ജ് തന്നെ തീർന്നു. ചാനലുകളിൽ ലൈവ് മൈക്ക് കൈമാറാൻ മറ്റ് ആളുകളെത്തി. ഭക്ഷണം കഴിക്കാതെ വാർത്തയ്ക്ക് പിന്നാലെ ഓടിയ മാധ്യമപ്രവർത്തകർ ബിസ്‌കറ്റും ബ്രഡ്ഡും കൊണ്ട് അഡ്ജസ്റ്റ് ചെയ്തു. ചാനൽ വാഹനങ്ങളുടെ തിരക്കുകണ്ട് ഗേറ്റിനു പുറത്ത് ആളുകൂടി. ആരെയും ഉള്ളിലേക്കു കടത്താതെ പൊലീസ് നിലയുറപ്പിച്ചു.

വൈകീട്ട് ഏഴ് മണിക്ക് എറണാകുളം ക്രൗൺ പ്ലാസയിൽ 'അമ്മ'യുടെ എക്സിക്യൂട്ടീവ് നടക്കുന്നതിനാൽ, ട്രഷററായ ദിലീപ് അതിനു മുമ്പ് എന്തായാലും ഇറങ്ങുമെന്ന കണക്കുകൂട്ടലിൽ മാധ്യമങ്ങൾ കാത്തുനിന്നു. എന്നാൽ, ചോദ്യം ചെയ്യൽ നീണ്ടതല്ലാതെ ദിലീപ് പുറത്തേക്കു പോകുന്ന സൂചനയൊന്നും കിട്ടിയില്ല. ഇതോടൈ കസ്റ്റഡിയിൽ എന്ന ധ്വനി ശക്തമായി. വൈകുേന്നരമായതോടെ യോഗം അര മണിക്കൂർ വൈകിയേ തുടങ്ങൂവെന്ന അറിയിപ്പ് ലഭിച്ചു. ദിലീപ് വരുമെന്ന് പ്രതീക്ഷിച്ചായിരുന്നു ഇത്. എന്നാൽ, ഏഴ് മണിയും കഴിഞ്ഞതോടെ യോഗത്തിൽ ദിലീപ് പങ്കെടുക്കുന്നില്ലെന്ന് ഉറപ്പായി. ഇതിനിടെ പൊലീസുകാർക്കൊപ്പം അത്താഴം കഴിക്കുകയായിരുന്നു ദിലീപും നാദിർഷയും.

പിന്നെയും സമയം നീണ്ടു. ജനാലയ്ക്കപ്പുറത്ത് ഓരോ നിഴൽ അനങ്ങുമ്പോഴും ചോദ്യംചെയ്യൽ കഴിഞ്ഞെന്നു കരുതി ചാനലുകൾ ക്യാമറകൾ സജ്ജമാക്കി. ക്യാമറകൾ ഏത് നിമിഷവു തുറക്കുന്ന ക്ലബ്ബിന്റെ വാതിലിലേക്ക് സൂം ചെയ്തു വെച്ചു. എന്നാൽ, ആ പ്രതീക്ഷയും വെറുതേയായി. എന്നാൽ ഒന്നും സംഭവിച്ചില്ല. ഈ സമയത്തിനകം അഭ്യൂഹങ്ങൾ പ്രചരിച്ചു തുടങ്ങിയിരുന്നു. കോടതിയിൽ ഹാജരാക്കുമെന്ന വിധത്തിലായിരുന്നും കിംവതന്ദി. എന്നാൽ, ഇത് മാധ്യമങ്ങൾ കൊടുത്തില്ല.

മൊഴി നൽകാനെത്തിയ ദിലീപും നാദിർഷയും 12 മണിക്കൂറുകൾക്കു ശേഷവും പുറത്തുവരാത്തതിനെ തുടർന്നു നടൻ സിദ്ദിഖ് ആലുവ പൊലീസ് ക്ലബിൽ എത്തി. നാദിർഷായുടെ സഹോദരൻ സമദും സ്ഥലത്തെത്തി. സിദ്ദിഖിന് എന്നാൽ, ദിലീപിനെ കാണാനായില്ല. ആരും വിളിച്ചിട്ടുവന്നതല്ലെന്നും സഹപ്രവർത്തകൻ എന്ന നിലയ്ക്കു വന്നതാണെന്നും സിദ്ദിഖ് പറഞ്ഞു. രണ്ടോ മൂന്നോ മണിക്കൂറിനുശേഷം മൊഴി നൽകി പുറത്തുവരുമെന്നു കരുതിയ ദിലീപിനെയും നാദിർഷയെയും ഇത്ര നേരമായിട്ടും കാണാത്തതിനെ തുടർന്നാണു എത്തിയതെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ചോദ്യം ചെയ്യുന്ന ഘട്ടത്തിൽ ഇരുവരെയും കാണാനാവില്ലെന്നു പൊലീസ് അറിയിച്ചതിനെത്തുടർന്നു സിദ്ദിഖ് മടങ്ങി. നാദിർഷയുടെ സഹോദരൻ സമദും പൊലീസ് ക്ലബിൽ സിദ്ദിഖിനൊപ്പം എത്തിയിരുന്നു. സമദിനെ പിന്നീടു ക്ലബിനു അകത്തേക്കു പൊലീസ് കൂട്ടിക്കൊണ്ടുപോയി. ദിലീപിനും നാദിർഷയ്ക്കും ഒപ്പമാണു സമദ് പുറത്തിറങ്ങിയത്.

പുറത്തിറങ്ങിയ ദിലീപ് മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. 'പൊലീസ് നല്ല രീതിയിൽ അന്വേഷിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊലീസുമായി സംസാരിച്ചു. ചോദ്യം ചെയ്യലല്ല നടന്നത്. വിശദമായ മൊഴിയെടുക്കലാണ്. സത്യം പുറത്തു വരേണ്ടതു തന്റെയും ആവശ്യമാണ്'- ദിലീപ് പറഞ്ഞു. മാധ്യമങ്ങളോട് ഇത്രയു പ്രതികരിച്ച ശേഷം താരം മടങ്ങുകയായിരുന്നു. അതേസമയം, ദിലീപിനും നാദിർഷയ്ക്കും ക്ലീൻചിറ്റ് നൽകിയിട്ടില്ലെന്നു പൊലീസ് പിന്നീട് വ്യക്തമാക്കി. കേസ് അന്വേഷണം തുടരുകയാണ്. ആവശ്യമെങ്കിൽ ഇരുവരെയും വീണ്ടും വിളിപ്പിക്കുമെന്നും ആലുവ റൂറൽ എസ്‌പി എ.വി. ജോർജ് പറഞ്ഞു. 13 മണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം ചാനൽ ലൈവുകൾ പിന്നെയും നീണ്ടു. പുലർച്ചെ രണ്ട് മണിയോടെയാണ് മാധ്യമങ്ങൾ ആലുവയിൽ നിന്നും മടങ്ങിയത്.

ഫോട്ടോക്ക് കടപ്പാട്: ജോസുകുട്ടി പനയ്ക്കൽ(മലയാള മനോരമ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP