Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിനിമാരംഗത്തെ പ്രതിസന്ധി മറികടക്കാനാവാതെ സംഘടനകൾ; അന്വേഷണം സാമ്പത്തിക ഇടപാടിലേക്കും നീങ്ങിയതോടെ ആർക്കും ആരെയും വിശ്വാസമില്ല; യുവതുർക്കികളെ പേടിച്ച് ജനറൽ ബോഡി കൂടാൻ ധൈര്യമില്ലാതെ അമ്മ; ജനകീയ കൂട്ടായ്മയുമായി മാക്ട; ദിലീപിനു ജാമ്യം കിട്ടിയ ശേഷം സഹതാപതരംഗം സൃഷ്ടിച്ച് പുറത്തിറങ്ങാൻ വേണ്ടി പെട്ടിക്കുള്ളിൽ കഴിയുന്ന രാമലീല

സിനിമാരംഗത്തെ പ്രതിസന്ധി മറികടക്കാനാവാതെ സംഘടനകൾ; അന്വേഷണം സാമ്പത്തിക ഇടപാടിലേക്കും നീങ്ങിയതോടെ ആർക്കും ആരെയും വിശ്വാസമില്ല; യുവതുർക്കികളെ പേടിച്ച് ജനറൽ ബോഡി കൂടാൻ ധൈര്യമില്ലാതെ അമ്മ; ജനകീയ കൂട്ടായ്മയുമായി മാക്ട; ദിലീപിനു ജാമ്യം കിട്ടിയ ശേഷം സഹതാപതരംഗം സൃഷ്ടിച്ച് പുറത്തിറങ്ങാൻ വേണ്ടി പെട്ടിക്കുള്ളിൽ കഴിയുന്ന രാമലീല

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: നടിക്കു നേരെയുണ്ടായ ആക്രമണവും നടൻ ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സിനിമാരംഗം അഭിമുഖീകരിക്കുന്ന പ്രതിസന്ധി തരണം ചെയ്യാൻ വഴിതേടി സിനിമാ സംഘടനകൾ നെട്ടോട്ടത്തിൽ. സിനിമാപ്രവർത്തകർക്കിടയിലെ പ്രബലസംഘടനകളായ അമ്മയിലെയും മാക്ടയിലെയും ഫെഫ്കയിലേയുമെല്ലാം ഭൂരിപക്ഷം അംഗങ്ങളും അസ്വസ്ഥരാണ്. ദിലീപിന്റെ അറസ്റ്റോടെ ശതകോടികളുടെ നഷ്ടമാണ് സിനിമാമേഖലക്ക് ഉണ്ടായിട്ടുള്ളത്. ഇതു മൂലമുണ്ടായ നാണക്കേട് മലയാളസിനിമാ മേഖലയെ മൊത്തത്തിൽ ബാധിച്ചതായിട്ടാണ് സംഘടനാ ഭാരവാഹികളുടെ പൊതുവേയുള്ള അഭിപ്രായം.

ദിലീപിന് വേണ്ടി ഓശാന പാടിയ നടന്മാരിലേക്കും നടിമാരിലേക്കുമെല്ലാം പൊലീസ് അന്വേഷണം എത്തിയ സാഹചര്യത്തിൽ സിനിമാമേഖലയൊന്നാകെ സംശയത്തിന്റെയും ആശങ്കയുടെയും മുൾമുനയിലാണ്. തങ്ങൾക്കിടയിലെ കളങ്കിതർ ആരൊക്കെയെന്ന് ഇക്കൂട്ടർ പരസ്പരം സംശയിക്കുന്ന അവസ്ഥയും സംജാതമായിക്കഴിഞ്ഞു.

താര സംഘടനയായ അമ്മയിലെ സ്ഥിതിയിൽ ആദ്യമായി ആശങ്ക പങ്കിട്ട് രംഗത്തെത്തിയത് മുതിർന്ന അംഗം ബാലചന്ദ്രമേനോനാണ്. നിലവിലെ സ്ഥിതിഗതികൾ അമ്മ ഭാരവാഹികൾ മാധ്യമ പ്രവർത്തകരോട് വിശദികരിക്കണമെന്നും തുടർന്ന് സംഘടനയുടെ ജനറൽ ബോഡി യോഗം വിളിച്ച് അംഗങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കണമെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് മേനോൻ അമ്മഭാരവാഹികൾക്ക് ഇമെയിൽ അയക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ ജനൽറബോഡി ചേർന്നാൽ പൊട്ടിത്തെറി ഉണ്ടാവുമെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ നടൻ മമ്മൂട്ടിയുടെ വീട്ടിൽ പേരിന് എക്‌സിക്യൂട്ടിവ് യോഗം ചേർന്ന് ഭാവാഹികൾ ഈ വിഷയത്തിൽ തടിതപ്പി.

ദിലീപിനെ സംഘടനയിൽ നിന്ന് പുറത്താക്കിയും ഇരയായ നടിക്ക് പിൻതുണ പ്രഖ്യപിച്ചും തൽക്കാലം സംഘടനക്കുള്ളിലെ പ്രതിഷേധക്കാരുടെ വായടപ്പിക്കാൻ നേതൃത്വത്തിന് കഴിഞ്ഞെങ്കിലും ഭരണമാറ്റമെന്ന ഇക്കൂട്ടരുടെ ഉള്ളിലെ വികാരം ഇപ്പോഴും ശക്തമായി നിലനിൽക്കുകയാണെന്നാണ് ലഭ്യമായ വിവരം.

മാക്ടയും ഫെഫ്കയുമെല്ലാം ഇപ്പോഴത്തെ പ്രതിസന്ധി നേരിടാൻ വ്യത്യസ്ത കർമ്മ പദ്ധതികൾ ആവിഷ്‌കരിച്ചുവരികയാണ്. സിനിമാരംഗത്തെ ക്രിമിനൽവൽക്കരണം തടയുക, സ്വതന്ത്രവും സുരക്ഷിതവുമായി ജോലി ചെയ്യാനുള്ള അവസരം ഒരുക്കുക, തുടങ്ങി നിരവധി ആവശ്യങ്ങളുയർത്തി മാക്ടയുടെ നേതൃത്വത്തിൽ ഈ മാസം 21-ന് സെക്രട്ടറിയേറ്റിന് മുന്നിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചിട്ടുണ്ട്. സിനിമാ രംഗത്ത് ക്രിമിനലുകളുടെ സാന്നിദ്ധ്യം ബോദ്ധ്യപ്പെട്ടാൽ അവരെ പുറത്താക്കുന്നതിന് സംഘടന നേതൃത്വം നൽകുമെന്ന് സംസ്ഥാന സെക്രട്ടറി ബൈജു കൊട്ടാരക്കര മറുനാടനോട് വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തിൽ സിനിമയിൽ പണമിറക്കാൻ എത്രപേർ മുന്നോട്ടുവരുമെന്ന സംശയമാണ് ഭൂരിപക്ഷം സിനിമാപ്രവർത്തകർക്കുമുള്ളത്. ടോമിച്ചൻ മുളകുപാടത്തിന്റെ രാമലീല ഇപ്പോൾ് പെട്ടിയിലാണ്. ജയിലിലായ നായകൻ ദിലീപിന് ജാമ്യം കിട്ടി പുറത്തിറങ്ങി, പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെയും വാർത്താമാധ്യമങ്ങളിലൂടെയും മറ്റും സഹതാപ തരംഗമൊക്കെ സൃഷ്ടിച്ച് ചിത്രം പ്രദർശനത്തിനെത്തിക്കാനാണ് ചിത്രത്തിന്റെ അണിയറക്കാരുടെ ഇപ്പോഴത്തെ നീക്കം. ഇത് എത്രകണ്ട് വിജയിക്കുമെന്ന കാര്യം കണ്ടറിയണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP