Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിങ്ങൾ ഒരു അത്ഭുതമാണ് മമ്മൂക്ക; സമീറിന്റെ സെൽഫി വാട്സാപ്പിലൂടെ കൈപ്പറ്റാൻ തൊട്ടടുത്ത ഓട്ടോസ്റ്റാൻഡിലെ സഹപ്രവർത്തകരും കാണികളും മത്സരിക്കുന്ന ഒരു രംഗമായിരുന്നു അവിടെ; ആ സമയം ആ വഴി കടന്നുപോയ ഒരു സ്‌കൂട്ടറുകാരൻ അപ്പോഴും പറഞ്ഞു; എന്തൊരു ജാഡയാ ഈ മനുഷ്യന്

നിങ്ങൾ ഒരു അത്ഭുതമാണ് മമ്മൂക്ക; സമീറിന്റെ സെൽഫി വാട്സാപ്പിലൂടെ കൈപ്പറ്റാൻ തൊട്ടടുത്ത ഓട്ടോസ്റ്റാൻഡിലെ സഹപ്രവർത്തകരും കാണികളും മത്സരിക്കുന്ന ഒരു രംഗമായിരുന്നു അവിടെ; ആ സമയം ആ വഴി കടന്നുപോയ ഒരു സ്‌കൂട്ടറുകാരൻ അപ്പോഴും പറഞ്ഞു; എന്തൊരു ജാഡയാ ഈ മനുഷ്യന്

മറുനാടൻ മലയാളി ഡെസ്‌ക്

തിരുവനന്തപുരം: മെഗാ സ്റ്റാർ മമ്മൂട്ടിക്ക് 'കട്ട ജാഡ' ആണെന്നാണ് എല്ലാവരും പറയുന്നത്. മുഖത്ത് സദാഗൗരവം. പലപ്പോഴും ദേഷ്യം. ഇഷ്ടപ്പെടാത്തത് എന്തു കണ്ടാലും കയർത്തു സംസാരിക്കുകയും ചെയ്യും. എന്നാൽ മുഖത്തെ ഗൗരവം ആൾക്കൂട്ടത്തിൽ നിൽക്കുമ്പോൾ തന്റെ മുഖം മൂടിയാണെന്നാണു മമ്മൂട്ടി പലപ്പോഴും വ്യ്കതമാക്കിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ഫോർട്ടു കൊച്ചിയിൽ ഉണ്ടായ സംഭവംപലരെയും ഞെട്ടിക്കുന്നതായിരുന്നു.

ഇഷ്ടനായകനെ അപ്രതീക്ഷിതമായി കണ്ട ആവേശത്തിൽ ഒരു ഓട്ടോ ഡ്രൈവർ, ജനക്കൂട്ടത്തിനു നടുവിൽനിന്ന് മൊബൈൽ ഉയർത്തി തുരുതരെ ഫോട്ടോയെടുക്കുന്നു. അനുവാദമില്ലാതെ ചിത്രങ്ങൾ പകർത്തിയ അയാൾക്കു നേരെ മമ്മൂട്ടി ദേഷ്യപ്പെടും എന്നാണ് പലരും കരുതിയത്. എന്നാൽ എല്ലാവരുടെയും പ്രതീക്ഷകളെ തെറ്റിക്കുന്ന സംഭവമാണ് അവിടെ അരങ്ങേറിയത്. ഫോർട്ടു കൊച്ചിയിലെ ആ സംഭവത്തിനു ദൃക്‌സാക്ഷിയായ റോബർട്ട് എന്നയാൾ ഫോർട്ടുകൊച്ചിയിൽ എന്താണു നടന്നതെന്നു വിവിരിച്ച് ഫേയ്‌സ്ബുക്കിൽ എഴുതിയ പോസ്റ്റ് വൈറലായിരിക്കുകയാണ്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

ഇന്നലെ ഫോർട്ട് കൊച്ചിയിൽ യാദൃശ്ചികമായി ഞാൻ സാക്ഷിയായ ഒരു സംഭവം, മനസ്സിൽ നിന്ന് മായാതെ നിൽക്കുന്നു.. ആരോ ചിലർ ആരോപിക്കുന്ന പോലെ മമ്മൂട്ടി എന്ന മെഗാ സ്റ്റാറിന്റെ 'ജാഡ' ഒരിക്കൽ കൂടി നേരിട്ട് കണ്ടു. സംഭവം മറ്റൊന്നുമല്ല. പോത്തീസ് ടെക്സ്റ്റൈൽസിന്റെ പരസ്യം ഷൂട്ട് ചെയ്യുന്നിടമാണ് സംഭവ സ്ഥലം.സഞ്ചാരികളും തദ്ദേശീയരുമായ നൂറുകണക്കിന് ആളുകൾ കൂടി മെഗാ സ്റ്റാറിന്റെ വരവും പ്രതീക്ഷിച്ചു കാത്തു നിൽക്കുന്നു. ഇതിനിടെ ഫോർട്ട് കൊച്ചിയിലെ ലൊക്കേഷൻ മാനേജർമാർ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ നന്നേ പാട് പെടുന്നത് കാണാം.

ഷൂട്ടിങ് വേഷത്തിൽ തയ്യാറായി വരുന്ന മമ്മൂക്കയുടെ ചിത്രങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തരുതെന്നു, കൂട്ടത്തിൽ മുതിർന്ന ലൊക്കേഷൻ മാനേജർ പറയുന്നത് കേൾക്കാമായിരുന്നു(പരസ്യത്തിനായി പ്രത്യേകം തയ്യാറാക്കിയ വസ്ത്രങ്ങൾ ആയതുകൊണ്ടാവണം ഇങ്ങനെപറയുന്നതെന്നു ആരോ പറഞ്ഞത് ഓർക്കുന്നു) പെട്ടന്നാണ് സാക്ഷാൽ മെഗാ സ്റ്റാർ കടന്നു വരുന്നത്. സ്വാഭാവികമായും ആൾകൂട്ടം ഇളകിയാർത്തു.

കാക്കി വേഷ ധാരിയായ ഒരാൾ ഇടയിലൂടെ പെട്ടന്ന് മുന്നോട്ടു വന്നു തന്റെ സ്മാർട്ഫോൺ ഉപയോഗിച്ച് ചറപറാന്നു ചിത്രങ്ങൾ എടുക്കുന്നു. ഇത് കണ്ട ലൊക്കേഷൻ മാനേജർ പൊട്ടിത്തെറിച്ചു. പറഞ്ഞാൽ മനസ്സിലാവില്ലേ, മൊബൈലിൽ ആണോ ഫോട്ടോ എടുക്കുന്നത് എന്ന് തുടങ്ങി പൊട്ടി തെറിക്കുന്നു.

മുന്നോട്ടു നീങ്ങിയ മെഗാ സ്റ്റാർ ഒരു നിമിഷം നിന്നു. മാനേജർ ശകാരിച്ചുകൊണ്ടിരുന്ന ആളുടെ നേരെ തിരിഞ്ഞു, അയാളുടെ സമീപത്തേക്കു നടന്നു ..ഫോർട്ട് കൊച്ചി തന്നെ നിശബ്ദമായ ഒരു നിമിഷമായിരുന്നു അത്.

മെഗാ സ്റ്റാർ എന്തെങ്കിലും ചോദിക്കും മുമ്പ് തന്നെ ആ മനുഷ്യൻ പറഞ്ഞു 'അനുവാദം ഇല്ലാതെ ഫോട്ടോ എടുത്തത് തെറ്റാണെന്നു അറിയാം , ഇപ്പൊ തന്നെ ഡിലീറ് ചെയ്തോളാം'. 'താങ്കൾ പറഞ്ഞത് ശരിതന്നെ, എല്ലാത്തിനും ഒരു സാമാന്യ മര്യാദ ഉള്ളതും നല്ലതാ ... ആ മൊബൈൽ ഇങ്ങു തരൂ ...' മെഗാ സ്റ്റാർ പറയേണ്ട താമസം അയാൾ മൊബൈൽ കൈമാറി.അയാളുടെ ഗ്യാലറിയെ ചിത്രങ്ങൾ തുറന്നു നോക്കി .. ഒരു ഫോട്ടോയിലും ആരുടെയും മുഴുവൻ ചിത്രമില്ല. (അയാൾക്ക് അത്രെയേ സാധിക്കുമായിരുന്നുള്ളൂ). അപ്പോഴേക്കും മാനേജരുടെ ക്ഷോഭം കൂടുതൽ ഉച്ചത്തിലായി. മമ്മൂക്കയുടെ നോട്ടം ആ വഴിക്കു നീണ്ടോ എന്നൊരു സംശയം, അയാൾ നിശബ്ദനായി.

ആ മൊബൈൽ കയ്യിൽ വാങ്ങി, ആ മനുഷ്യനെ തന്നോട് ചേർത്ത് നിർത്തി, അയാളുടെ മൊബൈലിൽ സെൽഫി എടുത്തുകൊടുക്കുന്ന സാക്ഷാൽ മെഗാ സ്റ്റാറിനെയാണ് പിന്നെ ഫോർട്ട് കൊച്ചി കാണുന്നത്. അതിനിടയിൽ പേര് സമീർ എന്നാണന്നും ജോലി ഓട്ടോറിക്ഷ ഓടിക്കലാണെന്നും മമ്മൂക്കയുടെ ചോദ്യങ്ങൾക്കുത്തരമായി പറയുന്നത് കേൾക്കാമായിരുന്നു. ഈ സമയം കൊണ്ട് അഞ്ചോളം സെൽഫിയാണ് മമ്മൂക്ക തന്നെ സമീറിന് സമ്മാനിച്ചത്.

യാത്ര ചോദിച്ചു നടന്നു നീങ്ങുന്ന മെഗാ സ്റ്റാറിനെ നോക്കി നിറകണ്ണുകളോടെ നിന്ന സമീർ പറഞ്ഞു, 'നിങ്ങൾ ഒരു അത്ഭുതമാണ് മമ്മൂക്ക'. സമീറിന്റെ സെൽഫി വാട്സാപ്പിലൂടെയും മറ്റും കൈപ്പറ്റാൻ തൊട്ടടുത്ത ഓട്ടോസ്റ്റാൻഡിൽ നിന്നുള്ള സഹപ്രവർത്തകരും കാണികളും മത്സരിക്കുന്ന ഒരു രംഗമായിരുന്നു അവിടെ ..ആ സമയം ആ വഴി കടന്നുപോയ ഒരു സ്‌കൂട്ടറുകാരൻ അപ്പോഴും പറഞ്ഞു....'എന്തൊരു ജാഡയാ ഈ മനുഷ്യന് 'ഒരു ദൃക്‌സാക്ഷി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP