Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പരസ്യം നൽകിയാൽ എന്തു തട്ടിപ്പും വാർത്തയാക്കുമെന്ന് തെളിയിച്ച് മാദ്ധ്യമങ്ങൾ വീണ്ടും; പരസ്യക്കാരൻ കൊല നടത്തിയാലും വാർത്ത ആക്കുകയുമില്ല; ലോഞ്ചിന് തൊട്ടുമുമ്പുള്ള മാംഗോ മുതലാളിമാർ അറസ്റ്റിലായപ്പോൾ തൊലി ഉരിഞ്ഞത് മാദ്ധ്യമങ്ങളുടെ

പരസ്യം നൽകിയാൽ എന്തു തട്ടിപ്പും വാർത്തയാക്കുമെന്ന് തെളിയിച്ച് മാദ്ധ്യമങ്ങൾ വീണ്ടും; പരസ്യക്കാരൻ കൊല നടത്തിയാലും വാർത്ത ആക്കുകയുമില്ല; ലോഞ്ചിന് തൊട്ടുമുമ്പുള്ള മാംഗോ മുതലാളിമാർ അറസ്റ്റിലായപ്പോൾ തൊലി ഉരിഞ്ഞത് മാദ്ധ്യമങ്ങളുടെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സമൂഹ നന്മയല്ല, മറിച്ച് പരസ്യമാണ് വലുതെന്ന് തെളിയിക്കുകയാണ് കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങൾ വീണ്ടും. കാശ് കിട്ടാൻ എന്ത് പരസ്യവും മനോരമയും മാതൃഭൂമിയും നൽകും. കൊച്ചു പത്രങ്ങളുടെ ഗതിയും അതു തന്നെ. പരസ്യത്തിൽ പറയുന്നത് ശരിയണോ എന്നോ അതിൽ തട്ടിപ്പ് ഒളിഞ്ഞിരിപ്പുണ്ടോ എന്നൊന്നും ആരും പരിശോധിക്കില്ല. ആൾ കേരളാ എഡിഷനിലാണെങ്കിൽ ആരും എന്തും ആഘോഷമാക്കുന്ന അവസ്ഥ. കാശുണ്ടാക്കാനുള്ള പത്രങ്ങളുടെ ഈ രീതിയിൽ ചതിക്കപ്പെടുന്നത് സാധാരണക്കാരാണ്. ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ അവസാന ഉദാഹരണമാണ് മാംഗോ ഫോൺ.

ആപ്പളിനെ വെല്ലുന്ന സ്മാർട് ഫോൺ എന്ന പറയുമ്പോൾ തന്നെ അതിലെ തട്ടിപ്പ് വ്യക്തം. ഇതിനൊപ്പം നിരവധി തട്ടിപ്പ് കേസുകളിലെ പ്രതികളും. മാംഗോ തട്ടിപ്പിലെ കഥകൾ മറുനാടൻ മലയാളി പുറത്തു കൊണ്ടുവന്നതോടെ നവമാദ്ധ്യമങ്ങൾ വിഷയം ഏറ്റെടുത്തു. വലിയ രീതിയിൽ ചർച്ചകളും നടടന്നു. എന്നിട്ടും ലക്ഷങ്ങളുടെ പരസ്യങ്ങൾക്ക് വേണ്ടി പത്രധർമ്മത്തിന്റെ കാതൽ എല്ലാവരും മറന്നു. അതിനിടെയാണ് മലയാളത്തിന്റെ സ്വന്തം മൊബൈൽ ഫോൺ എന്ന മാതൃഭൂമിയും മനോരമയും ഉൾപ്പെടെ വിശേഷിപ്പിച്ച കമ്പനിയുടെ ഉടമകൾ തട്ടിപ്പിന് അറസ്റ്റിലായത്. വൈകീട്ട് അഞ്ചു മണിക്കായിരുന്നു ഫോണിന്റെ ലോഞ്ചിങ് തീരുമാനിച്ചിരുന്നതെങ്കിലും നാലു മണിയോടെ മാംഗോ ഫോൺ ഉടമകളായ ആന്റോ അഗസ്റ്റിനും ജോസൂട്ടിയും അറസ്റ്റിലാവുകയായിരുന്നു. കളമശേരി പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

തീർത്തും അവിശ്വസനീയമായിരുന്നു മാംഗോ കമ്പനിയുടെ അവകാശവാദങ്ങൾ. ഒറ്റ നോട്ടത്തിൽ തന്നെ തിരിച്ചറിയാൻ കഴിയുന്നതും. എന്നിട്ടും മറുനാടൻ ഉയർത്തിയ സത്യത്തെ മുഖ്യധാരാ മാദ്ധ്യമങ്ങളിലൂടെ മറികടക്കാൻ അഗസ്റ്റിനും ജോസൂട്ടിയും ശ്രമിച്ചു. എന്നാൽ മറുനാടന്റെ നിലപാട് ശരിയാണെന്ന് തെളിയിച്ച് ബാങ്ക് ഓഫ് ബറോഡ അധികൃതർ നൽകിയ പരാതിയിലാണ് ഷാഡോ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ബാങ്ക് ഓഫ് ബറോഡ അടക്കം പല ബാങ്കുകളിൽനിന്നും ഇവർ വായ്പ എടുത്തതായും തിരിച്ചടച്ചിട്ടില്ലന്നും പരാതിയിൽ പറയുന്നു. പല തവണ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിട്ടും ഉന്നതബന്ധങ്ങൾ ഉപയോഗിച്ച് ഇവർ രക്ഷപ്പെടുകയായിരുന്നു. 2.5 കോടി രൂപയുടെ തട്ടിപ്പിനാണ് ഇവർ അറസ്റ്റിലായത്. പുതിയ ഫോൺ ഇറക്കുന്നതും തട്ടിപ്പിന്റെ ഭാഗമായാണെന്നാണ് പൊലീസും ഇപ്പോൾ പറയുന്നു. മാംഗോ ഫോൺ ലോഞ്ചിന് ഇവർ 30 ലക്ഷം രൂപയാണ് കൊച്ചിയിലെ ഒരു ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനു നൽകിയിട്ടുള്ളത്.

ഈ അറസ്റ്റും മുക്കാനാണ് മാദ്ധ്യമങ്ങൾ ശ്രമിച്ചത്. എന്നാൽ മറുനാടന്റേയും നവമാദ്ധ്യമങ്ങളുടേയും ഇടപെടലിലൂടെ അതിന് കഴിയാതെ വന്നു. അങ്ങനെ അറസ്റ്റ് ചില ടിവി മാദ്ധ്യമങ്ങളിൽ മിന്നി മറിഞ്ഞു. പെട്ടെന്ന് പിൻവലിക്കുകയും ചെയ്തു. ഏഷ്യാനെറ്റ് നന്നായി വാർത്ത ചെയ്തതിനാൽ മറ്റുള്ള ടിവിക്കാർക്കും ചെറുതായി കൊടുക്കേണ്ടി വന്നു. എന്നാൽ മനോരമ പത്രം പൂർണ്ണമായും അറസ്റ്റ് വാർത്ത മുക്കി. സോഷ്യൽ മിഡിയാ ഇടപെൽ കാരണം ഓൺലൈനിൽ ചെറിയൊരു വാർത്ത കൊടുക്കുകയും ചെയ്തു. ഇനി മാതൃഭൂമിയിലെ ഓൺലൈൻ വാർത്തയാണ് ഏറ്റവും രസകരം. അത് ഇങ്ങനെ പറയുന്നു-''മലയാളത്തിലെ മുൻനിര പത്രങ്ങളിൽ മുൻപേജ് പരസ്യവുമായാണ് മാംഗോ ഫോൺ ഇന്ന് ലോഞ്ച് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നത്. ആറ് മോഡലുകളിൽ പുത്തൻ ഫീച്ചറുകളുമായി ത്രി ഡി സ്മാർട്‌ഫോൺ ഇറക്കുമെന്നായിരുന്നു വാഗ്ദാനം''. ഈ മുൻനിര പത്രങ്ങളുടെ കൂട്ടത്തിൽ മാതൃഭൂമിയും ഉണ്ട്.

പരസ്യം നൽകുന്നവരെ ഒന്നും ചെയ്യരുതെന്നതാണ് പത്രങ്ങളുടെ രീതി. അതുകൊണ്ട് തന്നെ തട്ടിപ്പുകാരെല്ലാം പരസ്യത്തിന്റെ കണക്കുകൾ നിരത്തി വാർത്തകളിൽ നിന്ന് രക്ഷിക്കുന്നു. മാംഗോ മുതലാളിമാരുടെ അറസ്റ്റ് വാർത്ത മുക്കിയവർ ഇപ്പോഴും ഫോണിന്റെ ഗുണഗണങ്ങൾ നിരത്തി വാർത്ത കൊടുക്കുന്നു. അതിൽ നിന്ന് തന്നെ പരസ്യത്തിന്റെ കരുത്ത് വ്യക്തമാണ്. കൊടുത്ത പരസ്യം ശരിയാണെന്ന് വരുത്താനുള്ള മാദ്ധ്യമങ്ങളുടെ ശ്രമമാണ് ഇതിനെല്ലാം കാരണം. കരിക്കേനത്ത് സിൽക്കിലെ കൊല മുക്കിയതും ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പുകൾ പുറം ലോകം അറിയാത്തതും പരസ്യവിപണിക്ക് മാദ്ധ്യമങ്ങളോടുള്ള താൽപ്പര്യമാണ് വ്യക്തമാക്കുന്നത്. തിരൂരിലെ ബോബി ചെമ്മണ്ണൂരിന്റെ ജ്യൂലറിയിലെ ആത്മഹത്യാ വാർത്ത മുക്കിയതുമായി ബന്ധപ്പെട്ട് മാതൃഭൂമിയിൽ ഫോൺ വിളച്ച വായനക്കാരനോട് എല്ലാത്തിനും പിന്നിലെ താൽപ്പര്യത്തെ കുറിച്ച് മാദ്ധ്യമ പ്രവർത്തകൻ വിശദീകരിക്കുന്നത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

ആപ്പിളിനെ വെല്ലുന്ന വിധത്തിലുള്ള സ്മാർട്ട് ഫോണുമായി മലയാളികളുടെ സ്വന്തം മൊബൈൽ കമ്പനി എന്ന് അവകാശപ്പെട്ട് ര ഫോൺ ഇന്ന് ലോഞ്ച് ചെയ്യുന്നു എന്ന് വ്യക്തമാക്കി കൊണ്ട് മലയാളത്തിലെ പ്രമുഖ പത്രങ്ങളിൽ കഴിഞ്ഞ ദിവസം മുൻപേജ് പരസ്യമാണ് നൽകിയത്. മാതൃഭൂമിയിലും മനോരമയിലും, ദേശാഭിമാനിയിലും ഒന്നാം പേജിൽ ഫുൾപേജ് പരസ്യമാണ് മാംഗോ മൊബൈലിനെ കുറിച്ച് വന്നത്. കൂടാതെ മാദ്ധ്യമം ദിനപത്രത്തിന്റെ മലപ്പുറം, വിദേശ എഡിഷനുകളിലും ഒന്നാം പേജ് പരസ്യവുമുണ്ടായിരുന്നു. 'മലയാളത്തിന്റെ സ്വന്തം ഇന്ത്യയുടെ അഭിമാനം' എന്ന കാപ്ഷനോടെയാണ് മൊബൈൽ ലോഞ്ച് ചെയ്യുന്നു എന്ന് വ്യക്തമാക്കി കൊണ്ടുള്ള മാംഗോ ഫോണിന്റെ പരസ്യം. ഇതോടൊപ്പം ത്രീഡി സ്മാർട്ട് ഫോണിന്റെ ഫീച്ചേഴ്‌സ് വ്യക്തമാക്കികൊണ്ടുള്ള വിവരവും ഒന്നാം പേജ് പരസ്യത്തിലുണ്ടായിരുന്നു. മുമ്പ് മറുനാടൻ മലയാളി വിശദമായ റിപ്പോർട്ട് നൽകിയതു പേലെ കൊറിയൻ സാങ്കിതിക വിദ്യയും ത്രീഡി സാങ്കേതിക വിദ്യയുമൊക്കെയുമാണ് പത്രത്തിൽ പറയുന്നത്. എന്നാൽ, ഈ പറയുന്ന ഫീച്ചറുകളിൽ വ്യത്യാസം വരാമെന്ന് ഏറ്റവും ഒടുവിൽ സ്റ്റാറിട്ട് പറയുകയും ചെയ്യുന്നുമുണ്ട്.

ദീപിക, തേജസ്, കേരളാ കൗമുദി തുടങ്ങിയ പത്രങ്ങളിലും ഒന്നാം പേജിൽ തന്നെ മാംഗോ ഫോണിനെ കുറിച്ചുള്ള പരസ്യം നൽകി്. ഒന്നാം പേജിൽ പരസ്യം നൽകണമെങ്കിൽ ലക്ഷങ്ങൾ ചെലവാകുമെന്ന കാര്യം ഉറപ്പാണ്. 90 ലക്ഷത്തോളം രൂപ മാത്രം മലയാള മനോരമയ്ക്ക് വേണ്ടി പരസ്യം നൽകാൻ ചെലവായെന്നാണ് റിപ്പോർട്ട്. ഏതാണ്ട് ഇത്രത്തോളം തന്നെ തുക മാതൃഭൂമിക്കും പരസ്യത്തിനായി ചെലവായെന്നാണ് സൂചന. ചാനലുകളിലും പരസ്യം നൽകി വിപുലമായ വിധത്തിൽ കച്ചവടം കൊഴുപ്പിക്കാൻ ഇവർക്ക് ഉദ്ദേശ്യമുണ്ടായിരുന്നു. ഇതിൽ റിപ്പോർട്ടർ ചാനലിൽ പരസ്യം തുടങ്ങുമെന്നാണ് സൂചന. ജയ്ഹിന്ദ്, കൈരളി ചാനലുകളെയും പരസ്യം സംപ്രേഷണം ചെയ്യാൻ സമീപിച്ചിരുന്നു. എന്നാൽ, മുൻകൂർ പണം അടയ്ക്കണമെന്ന നിലപാട് കൈക്കൊണ്ടതോടെ ഈ നീക്കം പാളി. മറ്റ് ചാനലുകളിൽ വൈകാതെ പരസ്യം നൽകാനായിരുന്നു പദ്ധതി. ചാനലുകളേയും പത്രങ്ങളേയും മിണ്ടാതാക്കിയാൽ എന്തും ചെയ്യാമെന്ന പ്രതീക്ഷയിൽ തന്നെയാണ് കോടികൾ പൊടിച്ച് ഇന്നലെ മാംഗോ മുതലാളിമാർ പരസ്യം നൽകിയത്.

മറുനാടൻ സത്യം എഴുതിയതിനെ പൊളിക്കാമെന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നിൽ. എന്നാൽ മുതലാളിമാരുടെ അറസ്റ്റോടെ എല്ലാം പൊളിഞ്ഞു. മാദ്ധ്യമങ്ങളാണ് നാണം കെട്ടത്. കരിക്കനേത്തിനേയും ബോബി ചെമ്മണ്ണൂരിനേയും രക്ഷിച്ചെടുക്കുന്നത് പോലൊരു ജയം മാംഗോയിൽ കേരളത്തിലെ മാദ്ധ്യമങ്ങൾക്ക് ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്. നട്ടെല്ലുള്ള ഉദ്യോഗസ്ഥരുണ്ടെങ്കിൽ ഏത് കള്ളത്തരവും പൊളിയുമെന്നതിന്റെ നേർ ചിത്രം കൂടിയാണ് ഇത്. പക്ഷേ പൊലീസ് കസ്റ്റഡിയിലുള്ള പ്രതി മാംഗോയുടെ ലോഞ്ചിങ് ചടങ്ങിനെത്തി. ലോക ചരിത്രത്തിൽ തന്നെ ആദ്യ സംഭവം. പിന്നിൽ ചില രാഷ്ട്രീയ ഇടപെടലുമുണ്ട്. അതുകൊണ്ട് തന്നെ എല്ലാ അർത്ഥത്തിലും ഒന്നാം പേജിൽ പത്രങ്ങൾ വാർത്തയാക്കേണ്ട ഒന്നാന്തരം സംഭവം. പക്ഷേ ആരും കൊടുത്തില്ല. കഴിഞ്ഞ ദിവസം ലക്ഷങ്ങൾ കൈപ്പറ്റിയതിന്റെ സ്മരണ തന്നെയാകും ഇതിന് കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP