Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാമോദീസ സർട്ടിഫിക്കറ്റ് നൽകാൻ രണ്ടുലക്ഷം ആവശ്യപ്പെട്ടെന്ന ആരോപണം കെട്ടിച്ചമച്ച വാർത്ത; പള്ളി നിർമ്മാണത്തിനുള്ള ചെക്ക് മടങ്ങിയതിന് പ്രവാസി മലയാളിയെ കള്ളനെന്ന് വിളിച്ചിട്ടുമില്ല; സഭാ പ്രതിസന്ധിക്ക് ആക്കം കൂട്ടിയ സോഷ്യൽ മീഡിയയിലെ ദുഷ്പ്രചാരണത്തിന് വിശാസികളോട് മാപ്പപേക്ഷ; സംഭാവന കുറഞ്ഞതിന് മാമോദീസ സർട്ടിഫിക്കറ്റ് നിഷേധിച്ചതിൽ വിശദീകരണവുമായി മണിമല സെന്റ് ബേസിൽസ് പള്ളി വികാരി ഫാ.ജോൺ.വി.തടത്തിൽ

മാമോദീസ സർട്ടിഫിക്കറ്റ് നൽകാൻ രണ്ടുലക്ഷം ആവശ്യപ്പെട്ടെന്ന ആരോപണം കെട്ടിച്ചമച്ച വാർത്ത; പള്ളി നിർമ്മാണത്തിനുള്ള ചെക്ക് മടങ്ങിയതിന് പ്രവാസി മലയാളിയെ കള്ളനെന്ന് വിളിച്ചിട്ടുമില്ല; സഭാ പ്രതിസന്ധിക്ക് ആക്കം കൂട്ടിയ സോഷ്യൽ മീഡിയയിലെ ദുഷ്പ്രചാരണത്തിന് വിശാസികളോട് മാപ്പപേക്ഷ; സംഭാവന കുറഞ്ഞതിന് മാമോദീസ സർട്ടിഫിക്കറ്റ് നിഷേധിച്ചതിൽ വിശദീകരണവുമായി മണിമല സെന്റ് ബേസിൽസ് പള്ളി വികാരി ഫാ.ജോൺ.വി.തടത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പള്ളി പണിയാനുള്ള സംഭാവന കുറഞ്ഞതിന്റെ പേരിൽ പ്രവാസി മലയാളിക്ക് മാമോദീസ സർട്ടിഫിക്കറ്റ് നിഷേധിക്കുകയും പരസ്യമായി അധിക്ഷേപിക്കുകയും ചെയ്‌തെന്ന ആരോപണത്തിൽ വിശദീകരണവുമായി മണിമല സെന്റ് ബേസിൽ പള്ളി വികാരി ഫാ.ജോൺ.വി.തടത്തിൽ.വികാരിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത് യുകെയിൽ താമസിക്കുന്ന ഇടവകാംഗമായ ബോബി ആന്റണി പടിയറയാണ്.സീറോ മസലബാർ സഭ ആർച്ച് ബിപ്പ് മാർ ജോർജ് ആലഞ്ചേരിയെ പരാതിയുമായി സമീപിച്ചിരിക്കുകയാണ് ബോബി.ഇതിനിടെ പ്രശ്‌നങ്ങൾ ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങളും സജീവമായി.

അതേസമയം, മാമ്മോദീസ സർട്ടിഫിക്കറ്റ് നൽകാൻ രണ്ടുലക്ഷം രൂപ പള്ളി ആവശ്യപ്പെട്ടുവെന്ന തരത്തിലുള്ള സോഷ്യൽ മീഡിയ പ്രചാരണങ്ങൾ തെറ്റാണെന്ന് ഫാ.ജോൺ.വി.തടത്തിൽ വിശദീകരിച്ചു. പള്ളി നിർമ്മാണം ആരംഭിക്കും മുമ്പ് ഓരോ കുടുംബത്തിന്റെയും വിഹിതം പൊതുയോഗം നിശ്ചയിച്ചിരുന്നു.ബോബി ആന്റണി പടിയറയുടെ വിഹിതമായി നൽകേണ്ട 115000 ത്തിനുള്ള മൂന്ന് ചെക്കുകൾ പള്ളിയെ ഏൽപിച്ചിരുന്നുവെങ്കിലും,25,000 രൂപയുടെ ഒന്നാമത്തെ ചെക്ക് മടങ്ങി. ചെക്ക് മടങ്ങിയതിന് 2228 രൂപ പള്ളി പിഴ അടയ്‌ക്കേണ്ടി വരികയും ചെയ്തു.

മാമ്മോദീസാ സർട്ടിഫിക്കറ്റു ചോദിച്ചപ്പോൾ പള്ളിയിൽ നേരത്തേ ഏൽപിച്ച ചെക്കുകളിലെ തുക പള്ളി ഓഫീസിലയയ്ക്കണമെന്നു നിർദ്ദേശിച്ചു. പണമടയ്ക്കാൻ താത്പര്യമില്ലെന്നും ലത്തീൻ ഇടവകയിൽ ചേരുകയാണെന്നും പറഞ്ഞ ബോബി പിന്നീട് മാമ്മോദീസ സർട്ടിഫിക്കറ്റ് നല്കാൻ രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടു എന്ന തരത്തിലുള്ള സോഷ്യൽ മീഡിയ പ്രചരണങ്ങൾ ആരംഭിച്ചു. അതുപോലെ പള്ളിക്കെതിരെ ചില വാട്‌സാപ്പ് ഗ്രൂപ്പുകളിൽ വന്ന വിമർശനങ്ങൾക്ക് ആരുടെയും പേര് പരാമർശിക്കാതെ ഞായറാഴ്ച വിശദീകരണം നൽകിയിരുന്നു.ചെക്ക് മടങ്ങി പള്ളിയിൽ നിന്ന് പിഴയടയ്‌ക്കേണ്ടി വന്നിട്ടും അത് തന്നയാളെ കള്ളൻ എന്ന് അഭിസംബോധന ചെയ്തിട്ടില്ലെന്നും, ചെയ്യുന്നുമില്ലെന്നും വികാരി ജോൺ.വി.തടത്തിൽ വിശദീകരിച്ചു.

പൊതുസമൂഹത്തിൽ സഭയ്ക്കുണ്ടാകുന്ന പ്രതിസന്ധികൾക്ക് ആക്കം കൂട്ടാൻ സോഷ്യൽ മീഡിയയിൽ ഈ ദിവസങ്ങളിൽ പ്രചരിച്ച കെട്ടിച്ചമയ്ക്കപ്പെട്ട ഈ വാർത്ത കാരണമായിട്ടുണ്ട് എന്ന് മനസിലാക്കി വിശ്വാസികളോട് മാപ്പപേക്ഷിക്കുന്നു. വ്യക്തിപരമായി ബോബിയുടെ പേരെടുത്ത് പറയേണ്ടി വന്നത് അദ്ദേഹം വ്യക്തിപരമായ പരാമർശങ്ങൾ ഇതു സംബന്ധിച്ച് നടത്തിയതുകൊണ്ടാണെന്നും ബോബിയോടും മാപ്പ് പറയുന്നുവെന്നും വികാരി വ്യക്തമാക്കി.

വിശദീകരണത്തിന്റെ പൂർണരൂപം:

ഏറെ വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് ചങ്ങനാശേരി അതിരൂപതയിലെ മണിമല സെന്റ് ബേസിൽ ഇടവകാംഗങ്ങൾക്ക് തങ്ങളുടെ ചിരകാല അഭിലാഷമായ ദേവാലയ നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചത്. അച്ചാർ വിറ്റ് പള്ളിപണിതത് ആ ദിവസങ്ങളിൽ ചർച്ചയായിരുന്നല്ലോ. നിരവധിപ്രതിസന്ധികളെ തരണംചെയ്ത് മൂന്ന് വർഷം കൊണ്ടാണ് ഇപ്പോഴത്തെ മണിമല സെന്റ് ബേസിൽ ഇടവക ദൈവാലയം പൂർത്തിയാക്കിയത്. കേവലം 325 വീടുകളുള്ള താരതമ്യേന ദരിദ്രമായ ഒരു ഇടവകയിലെ അംഗങ്ങൾ മൂന്നു വർഷം കൊണ്ട് 3.25 കോടി രൂപ ചെലവ് ചെയ്താണ് ഇടവക ദേവാലയം നിർമ്മിച്ചത്. പള്ളി വെഞ്ചരിക്കുമ്പോൾ 70 ലക്ഷത്തോളം രൂപ കടമുണ്ടായിരുന്നു. താരതമ്യേന ഇടത്തരക്കാരും ദരിദ്രരുമായ ഇടവകജനം സന്മനസോടെ സഹകരിച്ചതിൻന്റെ അടയാളമാണ് ഈ ദേവാലയം.

പള്ളി പണി ആരംഭിക്കുന്നതിന് മുമ്പേ തന്നെ പണിയുടെ എസ്റ്റിമേറ്റെടുക്കുകയും ഓരോ കുടുംബത്തിന്റെയും വിഹിതം പൊതുയോഗം നിശ്ചയിച്ച് അറിയിക്കുകയും ചെയ്തു. ഇതിൻപ്രകാരം അറിയിച്ചതനുസരിച്ച് പള്ളിനിർമ്മാണത്തിനായി ഇടവക പൊതുയോഗ നിശ്ചയപ്രകാരം ശ്രീ. ബോബി ആന്റണി പടിയറയുടെ വിഹിതമായി നൽകേണ്ട തുകയിൽ Rs. 115000/_ നു ള്ള 3 ചെക്കുകൾ (HDFC bank IFSC hdfc 0000071 a/c no.50100066939250 cheque no. 5 for Rs 25000/- dated 15.8.2015; no 6 for Rs.50000/- dated 25.11.2015; no.6 for Rs. 40000/- dated 15.2.2016) അന്നത്തെ വികാരി ബ. ഫ്രാൻസിസ് വടക്കേററ ത്തച്ചനെ ബോബി ഏല്പിച്ചു. എന്നാൽ അതിൽ ഒന്നാമത്തെ ചെക്ക് (no.5 for Rs 25000/- dt 15.8.15) 31.8.15 ൽ ഫെഡറൽ ബാങ്കിന്റെ മണിമല ശാഖയിൽ സമർപ്പിക്കുകയും പണമില്ലാതെ 15.9.15 ൽമടങ്ങുകയും ചെയ്തു. പള്ളി അക്കൗണ്ടിൽ നിന്നും Rs. 228/- cheque bounce ആയതിന് ചാർജ് ചെയ്തു. മറ്റു ചെക്കുകൾ പള്ളി ബാങ്കിൽ നൽകിയില്ല. ഈ വിവരങ്ങൾ ശ്രീ. ബോബിയെ ആ സമയത്തു തന്നെ അറിയിച്ചിട്ടുള്ളതാണ്.

മാമ്മോദീസാ സർട്ടിഫിക്കറ്റു ചോദിച്ചപ്പോൾ പള്ളിയിൽ നേരത്തേ ഏല്പിച്ചിട്ടുള്ള ചെക്കുകളിലെ തുക പള്ളി ഓഫീസിലേക്ക് അയയ്ക്കണമെന്നു സ്വാഭാവികമായി നിർദ്ദേശിച്ചു. പണമടയ്ക്കാൻ താത്പര്യമില്ലെന്നും ലത്തീൻ ഇടവകയിൽ ചേരുകയാണെന്നും പറഞ്ഞ് ഫോൺ വച്ചു. പിന്നീട് മാമ്മോദീസ സർട്ടിഫിക്കറ്റ് നല്കാൻ രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടു എന്ന തരത്തിലുള്ള സോഷ്യൽ മീഡിയ പ്രചരണങ്ങൾ ശ്രീ.ബോബി ആരംഭിച്ചു. അരക്കോടിയിലധികം രൂപ കടബാധ്യതയുള്ള ഇടവകയുടെ പ്രത്യേക സാഹചര്യത്തിൽ എല്ലാ ഞായറാഴ്ച അറിയിപ്പിനൊപ്പം സാമ്പത്തിക അവസ്ഥ അറിയിക്കുന്ന പതിവ് ഇടവകയിൽ ഉണ്ട്. അതനുസരിച്ച് ഒരു ഞായറാഴ്ച പള്ളിക്കെതിരെ ചില കുടുംബവാട്ട്‌സാപ്പ് ഗ്രൂപ്പുകളിൽ വന്ന പോസ്റ്റുകളെ സംബന്ധിക്കുന്ന വിശദീകരണം ആരുടെയും പേര് പരാമർശിക്കാതെ പള്ളിയിൽ അറിയിച്ചിരുന്നു. ചെക്ക് മടങ്ങി പള്ളിയിൽ നിന്ന് പിഴയടയ്‌ക്കേണ്ടി വന്നിട്ടും അത് തന്നയാളെ കള്ളൻ എന്ന് അഭിസംബോധന ചെയ്തിട്ടില്ല. ഇപ്പോഴും ചെയ്യുന്നുമില്ല.

വിദേശത്ത് കുടുബസമേതം വർഷങ്ങളായി ജോലി ചെയ്യുന്ന വ്യക്തികളുടെ സാമ്പത്തിക അവസ്ഥയെക്കുറിച്ച് പൊതുവായ അറിവ് നമുക്കുണ്ട്. അതിൽ അപവാദങ്ങളുമുണ്ടാകാം. പൊതുസമൂഹത്തിൽ സഭയ്ക്കുണ്ടാകുന്ന പ്രതിസന്ധികൾക്ക് ആക്കം കൂട്ടാൻ സോഷ്യൽ മീഡിയയിൽ ഈ ദിവസങ്ങളിൽ പ്രചരിച്ച കെട്ടിച്ചമയ്ക്കപ്പെട്ട ഈ വാർത്ത കാരണമായിട്ടുണ്ട് എന്ന് മനസിലാക്കി വിശ്വാസികളോട് മാപ്പപേക്ഷിക്കുന്നു. വ്യക്തിപരമായി ശ്രീ. ബോബിയുടെ പേരെടുത്ത് പറയേണ്ടി വന്നത് അദ്ദേഹം വ്യക്തിപരമായ പരാമർശങ്ങൾ ഇതു സംബന്ധിച്ച് നടത്തിയതുകൊണ്ടാണ്. ബോബിയോടും മാപ്പ്.

സീറോ മലബാർ സഭയിലേ വിരട്ടിയും ഭീഷണിപ്പെടുത്തിയും നടത്തുന്ന പിരിവുകൾക്ക് പലപ്പോഴും വിവാദമായിരുന്നു. പ്രത്യേകിച്ച് പ്രവാസികൾ എത്ര കൊടുത്താലും വികാരിമാർക്ക മതിയാവില്ല. ഇതുപയോഗിച്ച് ധൂർത്തും നടത്തും അവർ. ഇതിന് മറ്റൊരു ഉദാഹരണമായിരുന്നു ചങ്ങനാശേരി അതിരൂപതയിലെ മണിമല സെന്റ് ബേസിൽസ് പള്ളിയിൽ നടന്നത്. യു.കെയിലുള്ള പ്രവാസി നാട്ടിലേ പള്ളി പണിയാൻ കൊടുത്ത തുക കുറഞ്ഞുവെന്ന കാരണത്താൽ മകന്റെ ആദ്യ കുർബാന മുടക്കി.

ഒരു വിശ്വാസിക്ക് തങ്ങാനാവാത്ത കാര്യമാണ് ഇതെന്ന് അറിഞ്ഞു കൊണ്ട് തന്നെയായിരുന്നു വികാരിയുടെ നടപടി. കൂടാതെ ഞായറാഴ്ച പ്രസംഗത്തിനിടെ പ്രവാസിയെ മോശമായി അധിക്ഷേപിച്ച് പ്രസംഗവും നടത്തി. ഈ സാഹചര്യത്തിലാണ് പരാതി നൽകിയത്. എന്നാൽ പിരിവ് കുറഞ്ഞതാണ് പ്രശ്നമെന്നത് സഭയെ പോലും പ്രതിസന്ധിയിലാക്കി. ഇതോടെയാണ് ഒത്തുതീർപ്പ് ശ്രമം നടക്കുന്നത്.

പള്ളിയിൽ ഇടവകാംഗങ്ങളുടെ മുന്നിൽ പരസ്യമായി അപമാനിക്കപ്പെട്ടതിനാൽ പള്ളിയിലേക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ് ബോബിയും കുടുംബവും. എല്ലാം മറക്കണമെന്നും ഒരുമിച്ച് പോകണമെന്നുമുള്ള സന്ദേശം നൽകാനാണ് വികാരി അച്ചൻ ഇപ്പോൾ ശ്രമിക്കുന്നത്. കുട്ടിയുടെ ആദ്യ കുർബാന നടത്താനും തയ്യാർ.

മണിമല സെന്റ് ബേസിൽസ് പള്ളിയുടെ നിർമ്മാണത്തിനായി ഇടവകാംഗമായ ബോബിക്ക് ഒരു ലക്ഷം രൂപ നൽകണമെന്നായിരുന്നു പള്ളി കമ്മറ്റിക്കാർ ടാർജറ്റ് നൽകിയത്. യു.കെയിലുള്ള ബോബി തന്റെ എറണാകുളത്തുള്ള വീടു നിർമ്മാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഞെരുക്കത്തിലായതിനാൽ ഈ തുക നൽകാൻ കഴിയില്ല എന്നു പറഞ്ഞിരുന്നു. പിന്നീട് പണം നൽകാമെന്ന് സമ്മതിക്കുകയും ഇതിൽ 60000 രൂപ നൽകുകയും ചെയ്തു. ഇതാണ് പ്രകോപനത്തിന് കാരണം.

ഇതിനിടെ നൽകേണ്ട തുക ഒരു ലക്ഷത്തിൽ നിന്നും രണ്ടുലക്ഷമായി വികാരിയും പള്ളിക്കമ്മറ്റിക്കാരും ചേർന്ന് ഉയർത്തി. ഇതിനിടെ വീടു നിർമ്മാണം പൂർത്തിയായി വെഞ്ചരിച്ച് നൽകണമെന്ന അപേക്ഷയുമായി എത്തിയ ബോബിയോട് ബാക്കി തുക നൽകാതെ വീട് വെഞ്ചരിക്കില്ലെന്നു നിലപാട് വികാരി ജോൺ വി തടത്തിൽ സ്വീകരിച്ചു.

പള്ളിക്കമ്മറ്റിക്കാർ സമ്മതിക്കില്ല എന്നായിരുന്നു വികാരി അന്നു പറഞ്ഞത്. വീട് വെഞ്ചരിക്കണമെങ്കിൽ ബാക്കി തുകയുടെ പോസ്റ്റ് ഡേറ്റ് ചെക്ക് നൽകണമെന്നും നിർദ്ദേശിച്ചു. ഇതു നൽകിയ ശേഷമാണ് വീടു വെഞ്ചരിച്ചത്. തുടർന്ന് ബോബി സാമ്പത്തിക ഞെരുക്കത്തിലായതോടെ ഈ ചെക്ക് മടങ്ങിയിരുന്നു. ഈ സംഭവത്തിനുശേഷം യു,കെയിൽ ആയിരുന്നു ബോബിയും കുടുംബവും.

യു.കെയിലെ നോട്ടിംങാം രൂപതയിലെ ലിങ്ഗോൾഷെയർ സെന്റ് മേരീസ് കത്തോലിക്കാ ഇടവകയിൽ മകന്റെ ആദ്യകുർബാന സ്വീകരണത്തിനായി നൽകാനായി അവിടുത്തെ വികാരിയച്ചൻ കുട്ടിയുടെ മാമോദീസാ സർട്ടിഫിക്കറ്റ് ബോബിയോട് ആവശ്യപ്പെട്ടു. മണിമലയിലെ പള്ളിവികാരി ഫാ. ജോൺവി തടത്തിലിനെ ബന്ധപ്പെട്ടപ്പോൾ പള്ളി പണിക്ക് നൽകാമെന്നു പറഞ്ഞ പണം മുഴുവൻ നൽകാതെ സർട്ടിഫിക്കറ്റ് നൽകില്ലെന്നു മറുപടി നൽകുകയായിരുന്നു. പിന്നീട് പിറ്റേ ആഴ്ചത്തെ കുർബാന മധ്യേ ബോബി വണ്ടിച്ചെക്കു നൽകി പള്ളിയെ കബളിപ്പിച്ചുനെന്നും വികാരി പ്രസംഗിച്ചു.

കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്ക് രണ്ടുതവണ പരാതി നൽകിയെങ്കിലും വിഷയത്തിൽ ഇടപെട്ട് പ്രശ്നം പരിഹരിക്കാമെന്നു ഉറപ്പു നൽകിയിട്ടുണ്ട്. ഇതിനായി ചങ്ങനാശേരി അതിരൂപതാ വികാരി ജനറാളിനെ നിയോഗിച്ചുവെന്നാണ് സൂചന. പക്ഷേ കാര്യമായ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല. മാമോദീസ നടത്തിയതിന്റെ സർട്ടിഫിക്കറ്റ് ഇതുവരെ ലഭിച്ചിട്ടും ഇല്ല. ഫാ. ജോൺ വി തടത്തിൽ ബോബിയെയും കുടുംബത്തിനെയും അപമാനിക്കുന്ന തരത്തിൽ പള്ളിയിൽ പ്രസംഗം നടത്തിയത്.

പള്ളിയിൽ ഇടവകാംഗങ്ങശുടെ മുന്നിൽ പരസ്യമായി അപമാനിക്കപ്പെട്ടതിനാൽ ഇനിയും ആ പള്ളിയിൽ പോകാൻ കഴിയില്ലെന്നും മറ്റേതെങ്കിലും പള്ളിയിലേക്ക് തന്റെ ഇടവകാംഗത്വം മാറ്റിത്തരണമെന്നും ബോബി നൽകിയ പരാതിയിൽ കർദിനാളിനോട് അഭ്യർത്ഥിക്കുന്നുണ്ട്. ഇത് ഗൗരവത്തോടെ സഭ എടുത്തുവെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP