Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാദ്ധ്യമപ്രവർത്തകരുടെ നിലനിൽപ് സമരത്തിലേക്ക് ചാരന്മാരെ അയച്ച് മാതൃഭൂമി മാനേജ്‌മെന്റ്; കണ്ണൂരിലെത്തിയ മൂന്നംഗ സംഘത്തിലെ ഒരാൾ കയ്യോടെ പിടിയിൽ; നാണം കെട്ട് മാതൃഭൂമി

മാദ്ധ്യമപ്രവർത്തകരുടെ നിലനിൽപ് സമരത്തിലേക്ക് ചാരന്മാരെ അയച്ച് മാതൃഭൂമി മാനേജ്‌മെന്റ്; കണ്ണൂരിലെത്തിയ മൂന്നംഗ സംഘത്തിലെ ഒരാൾ കയ്യോടെ പിടിയിൽ; നാണം കെട്ട് മാതൃഭൂമി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: മാതൃഭൂമിയിൽനിന്നു പിരിച്ചുവിടപ്പെട്ട ചീഫ് സബ് എഡിറ്റർ സി. നാരായണനെ തിരിച്ചെടുക്കുക എന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുമായി കേരള പത്രപ്രവർത്തക യൂണിയൻ നടത്തുന്ന നിലനിൽപ്പ് സമരത്തിലേക്ക് ചാരനെ അയച്ചു മാതൃഭൂമി മാനേജ്‌മെന്റ്. കണ്ണൂർ സ്റ്റേഡിയം കോർണറിൽ സംസ്ഥാന സെക്രട്ടറി എൻ. പത്മനാഭൻ ഉദ്ഘാടനം ചെയ്ത സമരത്തിൽ പങ്കെടുത്തവരുടെ ചിത്രങ്ങൾ പകർത്താനാണ് മാതൃഭൂമി മാനേജ്‌മെന്റ് അയച്ച മൂന്നംഗ സംഘം എത്തിയത്. ഇക്കൂട്ടത്തിൽ മാതൃഭൂമി കണ്ണൂർ യൂണിറ്റിലെ ഇലക്ട്രിക്കൽ സൂപ്പർവൈസർ സുനിലിനെ പ്രക്ഷോഭത്തിൽ പങ്കെടുത്തവർ കയ്യോടെ പിടികൂടി. സുനിൽ പിടിയിലാവുന്നതുകണ്ട മറ്റുരണ്ടുപേർ ഓടി രക്ഷപ്പെട്ടു.

സമരത്തിൽ പങ്കെടുത്തവരുടെ ഓരോരുത്തരുടെയും ചിത്രങ്ങൾ ഇയാളുടെ മൊബൈലിൽ നിന്നു കണ്ടെടുത്തു. സമരത്തിൽ അതിക്രമിച്ചു കയറിയതിനും അനുവാദമില്ലാതെ ഫോട്ടോ എടുത്തതിനും ഇയാൾക്കെതിരെ ടൗൺ സ്‌റ്റേഷനിൽ പത്രപ്രവർത്തക യൂണിയൻ പരാതി നൽകി. മാതൃഭൂമിയിൽ നിന്നു പറഞ്ഞിട്ടാണ് ഫോട്ടോ എടുക്കാൻ എത്തിയതെന്ന് ചോദ്യം ചെയ്യലിൽ സുനിൽ സമ്മതിച്ചു. പൊലീസ് വരുന്നതുവരെ സമരവേദിയുടെ മുൻനിരയിൽ സുനിലിനെ ഇരുത്തി.

സുനിൽ പിടിയിലാവുമ്പോൾ ഓടി രക്ഷപ്പെട്ട മറ്റു രണ്ടു ചാരന്മാർ ഈ വിവരം മാതൃഭൂമിയിൽ അറിയിച്ചതോടെ കാര്യങ്ങളുടെ ഗതിമാറി. ചാരനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് മാതൃഭൂമിയിൽനിന്നു വിളി വന്നതോടെ പൊലീസിനും മുട്ടുവിറച്ചു. ഒത്തുതീർപ്പിലാക്കി ഇവരെ രക്ഷപ്പെടുത്താനായി പിന്നീടു പൊലീസിന്റെ ശ്രമം. എന്നാൽ ഇതിനു വഴങ്ങാൻ യൂണിയൻ ജില്ലാ കമ്മിറ്റി തയാറായില്ല. അതോടെ പൊലീസ് കേസെടുക്കാനുള്ള നടപടി തുടങ്ങി.

സമരത്തിൽ പങ്കെടുത്തവർ മർദ്ദിച്ചുവെന്നു പറഞ്ഞു പരാതി നൽകാൻ സുനിലിനു മാതൃഭൂമി മാനേജ്‌മെന്റിന്റെ നിയമോപദേശം അപ്പോഴേക്കും വന്നു. ഇതനുസരിച്ച് മാദ്ധ്യമപ്രവർത്തകർക്കെതിരെ സുനിലും പരാതി നൽകി. കണ്ണൂരിലെ പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കളുടെയും പൊലീസിന്റെയും മുന്നിൽവച്ച് ഇങ്ങനെയൊരു മർദ്ദനം നടക്കില്ലെന്നറിഞ്ഞിട്ടും മുഖം രക്ഷിക്കാനായി കൗണ്ടർ കേസ് കൊടുക്കാൻ സുനിലിനെ നിർബന്ധിക്കുകയായിരുന്നു.

പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്ന മാദ്ധ്യമപ്രവർത്തകരുടെ ഫോട്ടോ എടുത്ത് ഓരോരുത്തരെയും തിരിച്ചറിഞ്ഞ് അവരെ പീഡിപ്പിക്കുന്ന രീതി ഏറെക്കാലമായി മാതൃഭൂമി തുടർന്നുവരുന്നതാണ്. മാതൃഭൂമിയിലെ മാദ്ധ്യമപ്രവർത്തകരെ മാത്രമല്ല, മറ്റു മാദ്ധ്യമ സ്ഥാപനങ്ങളിലുള്ളവരെയും ഇത്തരം ചിത്രങ്ങളിലൂടെ പീഡിപ്പിക്കാൻ മാതൃഭൂമി മാനേജ്‌മെന്റ് മറ്റു സ്ഥാപന മേധാവികളിൽ സമ്മർദ്ദം ചെലുത്തിയ സംഭവങ്ങളും ഒട്ടേറെയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പീഡന സ്ഥലംമാറ്റങ്ങളും പിരിച്ചുവിടൽ ഭീഷണിയും നിലനിൽക്കുന്നതിനാൽ മാതൃഭൂമിയിൽ നിന്ന് ആരും സമരത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് യൂണിയൻ നിർദേശിച്ചിരുന്നു.

ഈ സാഹചര്യത്തിൽ സമരത്തിൽ പങ്കെടുത്ത മറ്റു മാദ്ധ്യമങ്ങളിലെ പ്രവർത്തകരുടെ ചിത്രം പകർത്താൻ മാതൃഭൂമി ചാരനെ അയച്ചതു മറ്റു സ്ഥാപനങ്ങളിലെ മാദ്ധ്യമപ്രവർത്തകരെ ലക്ഷ്യമിട്ടാണെന്നു വ്യക്തം. പത്ര ഉടമകളുടെ സംഘടനയായ ഐഎൻഎസിൽ വീരേന്ദ്രകുമാറിനുള്ള സ്വാധീനം ഉപയോഗിച്ച് മുഴുവൻ മാദ്ധ്യമപ്രവർത്തകരെയും വിലയ്‌ക്കെടുക്കാനുള്ള ശ്രമമാണ് മാതൃഭൂമി മാനേജ്‌മെന്റ് നടത്തുന്നത്. നേരത്തെ കോഴിക്കോട് മാതൃഭൂമി ഓഫിസിലേക്കു നടത്തിയ മാർച്ചിലും മാനേജ്‌മെന്റ്ിന്റെ നിർദേശപ്രകാരം ചാരപ്പണി നടന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP