Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നമ്മുടെ സ്ത്രീകളും പെൺകുട്ടികളും എവിടേക്കാണ് പോകുന്നത്? ദിവസവും കാണാതാകുന്നത് എട്ടു സ്ത്രീകളും കുട്ടികളും വീതം: കഴിഞ്ഞ വർഷം കാണാതായത് 774 കുട്ടികളെ; എട്ടുവർഷത്തിനിടെ വീടുവിട്ടു പോയത് 1331 കൗമാരക്കാരികൾ; പ്രതിക്കൂട്ടിൽ സോഷ്യൽമീഡിയ

നമ്മുടെ സ്ത്രീകളും പെൺകുട്ടികളും എവിടേക്കാണ് പോകുന്നത്? ദിവസവും കാണാതാകുന്നത് എട്ടു സ്ത്രീകളും കുട്ടികളും വീതം: കഴിഞ്ഞ വർഷം കാണാതായത് 774 കുട്ടികളെ; എട്ടുവർഷത്തിനിടെ വീടുവിട്ടു പോയത് 1331 കൗമാരക്കാരികൾ; പ്രതിക്കൂട്ടിൽ സോഷ്യൽമീഡിയ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: നമ്മുടെ സമൂഹം ഇതെങ്ങോട്ടാണ് പോകുന്നത്? നവ-സമൂഹമാദ്ധ്യമങ്ങളുടെ ചതിക്കുഴിയിൽപ്പെട്ടും അല്ലാതെയും സംസ്ഥാനത്ത് പ്രതിവർഷം കാണാതാകുന്ന കൗമാരക്കാരികളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം കണ്ട് പകച്ചു നിൽക്കുകയാണ് പൊലീസ്. അപ്രത്യക്ഷരാകുന്നവരിൽ മൂന്നിലൊന്നിനെപ്പോലും കണ്ടെത്താൻ പൊലീസിനും കഴിയുന്നില്ല. സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോ പുറത്തു വിടുന്ന കണക്ക് ഞെട്ടിക്കുന്നതാണ്. നമ്മുടെ സ്ത്രീകളും പെൺകുട്ടികളും എവിടേക്കാണ് പോകുന്നത്?

മറുനാടൻ നടത്തിയ അന്വേഷണത്തിൽ വെളിവായത് പൊലീസിന്റെ നിസഹായാവസ്ഥയാണ്. ഒപ്പം സമൂഹത്തിലെ അരക്ഷിതാവസ്ഥയും. നാലു ചുവരുകൾക്കുള്ളിൽ എന്തും സഹിച്ചു കഴിയും സ്ത്രീ എന്ന പഴഞ്ചൻ കണക്കുകൂട്ടൽ തെറ്റുന്നതാണ് നമ്മൾ കണ്ടുവരുന്നത്. ഓരോ വർഷവും കാണാതാകുന്നവരുടെ കണക്ക് പരിശോധിക്കുമ്പോഴാണ് മലയാളി സമൂഹത്തെ മൊത്തം ബാധിച്ചിരിക്കുന്ന അരക്ഷിതാവസ്ഥയെപ്പറ്റി ബോധം വരുന്നത്.

കഴിഞ്ഞ എട്ടുവർഷത്തിനിടെ 1331 പെൺകുട്ടികളെയാണ് സ്വന്തം വീട്ടിൽ നിന്നും കാണാതായത്. സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. എസ്.സി.ആർ.ബിയുടെ വെബ്‌സൈറ്റ് പരിശോധിക്കുന്ന ആർക്കും ഇക്കാര്യം മനസിലാക്കാൻ കഴിയും. കാണാതാകുന്ന പെൺകുട്ടികളിലേറെയുംഇരുപതു വയസിൽ താഴെയുള്ളവരാണ്. പൊലീസിന്റേയും ബന്ധുക്കളുടെയും തിരച്ചിലിൽ 35 ശതമാനം പേരെ മാത്രമേ കണ്ടെത്താനാകുന്നുള്ളൂ. ബാക്കിയുള്ളവർ എവിടെയെന്ന ചോദ്യത്തിനുത്തരമില്ല. ഒടുവിലത്തെ അഞ്ചു വർഷം മാത്രം കാണാതായത് 808 പെൺകുട്ടികളെയാണ്. സംസ്ഥാനത്ത് പ്രതിവർഷം ശരാശരി 150 പെൺകുട്ടികളെ കാണാതാകുന്നതായാണ് കണക്ക്.

2008 ൽ 166, 2009 ൽ 173, 2010 ൽ 184, 2011ൽ 221, 2012 ൽ 234, 2013 ൽ 185, 2014 ൽ 145 എന്നിങ്ങനെയാണ് കാണാതായ പെൺകുട്ടികളുടെ കണക്ക്. പൊലീസ് രജിസ്റ്റർ ചെയ്ത കേസുകൾ പ്രകാരം ഈ വർഷം മെയ്‌ വരെ മുൻവർഷത്തേക്കാൾ കൂടുതൽ പെൺകുട്ടികളെ കാണാതായിട്ടുണ്ട്. ഈ ടേബിൾ പരിശോധിക്കുമ്പോഴാണ് വീടുവിട്ടിറങ്ങാൻ മടിയില്ലാത്ത പെൺകുട്ടികളുടെ എണ്ണത്തിന്റെ തോത് വർധിച്ചിരിക്കുന്നത് മനസിലാകുന്നത്.

വീട്ടിലെ സുരക്ഷിതത്വമില്ലായ്മ, ബന്ധുക്കളിൽ നിന്നും വേണ്ടപ്പെട്ടവരിൽ നിന്നുമുണ്ടാകുന്ന മാനസികവും ശാരീരികവുമായ പീഡനം, പ്രേമം നടിച്ച് പ്രലോഭിപ്പിച്ച് സെക്‌സ് റാക്കറ്റിന്റെ വലയിൽ വീഴ്‌ത്തുക എന്നിവയൊക്കെയാണ് പെൺകുട്ടികളുടെ തിരോധാനത്തിന് പിന്നിലെന്ന് പൊലീസ് കരുതുന്നു. വീടു വിട്ടു പോകുന്ന പെൺകുട്ടികളുടെ എണ്ണം അടുത്ത കാലത്തായി വർധിക്കുകയാണെന്നാണ് ഇതു സംബന്ധിച്ച് ഓരോ ലോക്കൽ പൊലീസ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്തിട്ടുള്ള പരാതികൾ സൂചിപ്പിക്കുന്നത്. മാതാപിതാക്കളുമായി സ്വതന്ത്രമായി ആശയവിനിമയം നടത്താനും ദൈനംദിന കാര്യങ്ങൾ പങ്കു വയ്ക്കാനും അവസരമില്ലാത്ത പെൺകുട്ടികളാണ് വീടുവിട്ട് പോകുന്നവരിലധികവും. ചെറിയ കുട്ടികളെയും വീട്ടമ്മമാരെയും കാണാതാവുന്ന കേസുകളും അടുത്തിടെ വർധിച്ചിട്ടുണ്ട്.

കഴിഞ്ഞവർഷം 774 കുട്ടികളെയാണ് സംസ്ഥാനത്ത് കാണാതായത്. മാതാപിതാക്കളോട് പിണങ്ങി നാടു വിടുന്നവരുടെയും ഭിക്ഷാടന മാഫിയ തട്ടിക്കൊണ്ടു പോകുന്നവരുടേയും എണ്ണവും കൂടുന്നുണ്ടെന്ന് ചൈൽഡ് ലൈൻ കേരളാ യൂണിറ്റ് അധികൃതർ വ്യക്തമാക്കുന്നു. ഓരോ മൂന്നുമണിക്കൂറിനുള്ളിലും കേരളത്തിൽ എവിടെയെങ്കിലും നിന്ന് ഒരു സ്ത്രീയോ കുട്ടിയോ അപ്രത്യക്ഷമാകുന്നു. 24 മണിക്കൂറിനുള്ളിൽ കാണാതാകുന്നത് എട്ടു സ്ത്രീകളും കുട്ടികളും വീതമാണ്. 2005 മുതൽ 2008 മെയ്‌ വരെ കേരളത്തിലെ വീടുകളിൽ നിന്ന് ഇറങ്ങിപ്പോയത് പതിനായിരത്തിനടുത്തുള്ള സ്ത്രീകളും കുട്ടികളുമാണ്. ഇവരിൽ 1304 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. എസ്.സി.ആർ.ബിയുടെ കണക്കുകൾ പ്രകാരം 2005 ൽ 1270 സ്ത്രീകളെ കാണാതായി. ഇതിൽ 265 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല.

തിരോധാന കേസുകളുടെ കണക്കെടുക്കുമ്പോൾ ഏറ്റവും കുറവ് കാസർകോടാണ്. കോന്നിയിലെ പെൺകുട്ടികളുടെ തിരോധാനത്തിന് ശേഷം പെൺകുട്ടികൾ കാണാതാകുന്ന കേസുകൾ വളരെ പ്രാധാന്യത്തോടെയാണ് ഇപ്പോൾ പൊലീസ് കൈകാര്യം ചെയ്യുന്നത്. സോഷ്യൽ മീഡിയ സമൂഹത്തിൽ വേരുറപ്പിച്ചതിന് ശേഷമാണ് പെൺകുട്ടികളുടെയും വീട്ടമ്മമാരുടെയും തിരോധാനം വർധിച്ചിരിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മക്കളെയും കൂട്ടി കാമുകന്മാർക്കൊപ്പം വീടുവിട്ടിറങ്ങുന്ന വീട്ടമ്മമാരുണ്ട്. ആദ്യത്തെ തിളപ്പ് തീരുമ്പോൾ കാമുകൻ ഉപേക്ഷിക്കും. തിരികെ ഭർത്താവിന്റെ സമക്ഷത്തേക്ക് ചെല്ലാൻ കഴിയാതെ അന്യ നാടുകളിൽ വേശ്യാവൃത്തി ചെയ്ത് മക്കളെപ്പോറ്റേണ്ടി വരുന്ന സ്ത്രീകളുണ്ട്.

പ്രമുഖ മലയാള പത്രങ്ങളിൽ മിക്കപ്പോഴും ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടേതായി പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളുണ്ട്. മിക്കതിലും കാണാതാകുന്നത് ഭർതൃമതികളെയാണ്. ഒപ്പം വീടിനടുത്തുള്ള പ്രായത്തിൽ കുറവുള്ള ഏതെങ്കിലും ചെറുപ്പക്കാരനും ഉണ്ടാകും. കാണാതാകുന്ന യുവതിക്കൊപ്പം മിക്കപ്പോഴും രണ്ടു പിഞ്ചുകുഞ്ഞുങ്ങളുടെ ചിത്രവും ഉണ്ടാകും. ഇനി ചിലരുണ്ട് കാമുകനൊപ്പം ജീവിക്കാൻ വേണ്ടി സ്വന്തം മക്കളെ കുരുതി കൊടുക്കുന്നവർ. ഇവരെയെല്ലാം കാത്ത് വല നെയ്ത് ചിലന്തികൾ സമൂഹത്തിന്റെ ഓരോ കോണിലുമുണ്ട്. കാണാതാകുന്ന മിക്ക പെൺകുട്ടികളും സ്ത്രീകളും ഈ വലയിൽ കുരുങ്ങുന്നു. ഇരയെ വിഴുങ്ങി കഴിഞ്ഞാൽ വലയും അഴിച്ച് ചിലന്തി അടുത്ത സ്ഥലത്തേക്ക്. പിന്നെ, നമ്മുടെ പൊലീസിന് ഒന്നും ചെയ്യാൻ കഴിയില്ല. കോന്നിയിൽ സംഭവിച്ചതു പോലെ പൊലീസ് മണ്ടൻ തീരുമാനം കൂടിയെടുത്താൽ എല്ലാം കൊണ്ടു പോകുന്നവർക്ക് അനുകൂലം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP