Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സിപിഎമ്മിനെ തകർത്ത് രാഷ്ട്രീയം കൈപ്പിടിയിലൊതുക്കാൻ ഇറങ്ങിയ വെള്ളാപ്പള്ളിക്ക് എസ്എൻഡിപിയും നഷ്ടമാകുമോ? എംകെ സാനുവിനെ മുമ്പിൽ നിർത്തി എസ്എൻഡിപി പിടിക്കാൻ നീക്കം; ആദ്യം സമാന്തര സംഘടനകൾ രൂപീകരിച്ച് ശക്തി തെളിയിക്കും; നീക്കം ഗോകുലത്തിന്റേയും ബിജു രമേശിന്റേയും വിദ്യാസാഗറിന്റേയും പിന്തുണയോടെ

സിപിഎമ്മിനെ തകർത്ത് രാഷ്ട്രീയം കൈപ്പിടിയിലൊതുക്കാൻ ഇറങ്ങിയ വെള്ളാപ്പള്ളിക്ക് എസ്എൻഡിപിയും നഷ്ടമാകുമോ? എംകെ സാനുവിനെ മുമ്പിൽ നിർത്തി എസ്എൻഡിപി പിടിക്കാൻ നീക്കം; ആദ്യം സമാന്തര സംഘടനകൾ രൂപീകരിച്ച് ശക്തി തെളിയിക്കും; നീക്കം ഗോകുലത്തിന്റേയും ബിജു രമേശിന്റേയും വിദ്യാസാഗറിന്റേയും പിന്തുണയോടെ

കൊച്ചി : ബിജെപി ഓശാന പാടിയ വെള്ളാപ്പള്ളി നടേശന് പണികൊടുക്കാൻ തന്ത്രങ്ങളുമായി സിപിഐ(എം) സജീവമാകും. മന്ത്രിസഭാ രൂപീകരണം കഴിഞ്ഞാൽ ഇതിന്റെ തന്ത്രങ്ങളൊരുക്കുന്നതിലേക്ക് സിപിഐ(എം) കടക്കും. സമാന്തര സംഘടനകളുണ്ടാക്കി ഈഴവരെ തങ്ങളിലേക്ക് ആകർഷിക്കുക. അങ്ങനെ എസ്എൻഡിപിയുടെ കരുത്ത് കുറയ്ക്കുക. ശാഖാ യോഗങ്ങളുടെ കരുത്ത് ചോർത്തി വെള്ളാപ്പള്ളിയെ ദുർബലനാക്കിയാണ് ഇത് സാധ്യമാക്കാൻ സിപഎം തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി സി പി എം ഒത്താശയോടെ സംസ്ഥാനത്ത് ശ്രീനാരായണ ധർമ്മസംരക്ഷണ സമിതി വരും.

വെള്ളാപ്പള്ളിയുടെ ജാതീയ അജണ്ടയ്ക്ക് അറുതി വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സി പി എം സമാന്തര ഗുരുദേവ പ്രവർത്തനങ്ങളുമായി ശാഖായോഗങ്ങൾ രൂപീകരിക്കാൻ ഒരുങ്ങുന്നത്. പുതുതായി രൂപപ്പെടുന്ന ധർമ്മ സംരക്ഷണവേദിക്ക് പ്രൊഫ. എം കെ സാനു നേതൃത്വം നൽകുമെന്നറിയുന്നു. എസ് എൻ ഡി പി ഇപ്പോൾ സംസ്ഥാനത്ത് നടത്തിവരുന്നു ചതയാഘോഷ പരിപാടിയടക്കമുള്ള പ്രവർത്തനങ്ങൾക്ക് സംരക്ഷണസമിതിയും നേതൃത്വം നൽകും. എസ് എൻ ഡി പിക്ക് കൂടുതൽ കരുത്തുള്ള കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ടമെന്നോണം ശാഖകൾ രൂപപ്പെടുന്നത്.

എസ് എൻ ഡി പി ആഭിമുഖ്യമുള്ള സി പി എം പ്രവർത്തകർക്കും നേതാക്കന്മാർക്കും സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള വേദിയായി ഇതിനെ കണക്കാക്കുന്നുണ്ടെങ്കിലും അഞ്ചു വർഷത്തെ ഭരണത്തിനിടയിൽ വെള്ളാപ്പള്ളിയെ യോഗം തലപ്പത്തുനിന്നും പുകയ്ക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ഇടുക്കിയിൽ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസ് ഏറെ വോട്ടുകൾ നേടിയിരുന്നു. ഈ സാഹചര്യത്തിൽ ഇടുക്കിയിൽ വെള്ളാപ്പള്ളിയുമായി അകന്ന് നിൽക്കുന്ന അഡ്വക്കേറ്റ് വിദ്യാസാഗറിനേയും സിപിഐ(എം) കൂട്ടത്തിൽ കൂട്ടും. ഇതിലൂടെ വെള്ളാപ്പള്ളിയുടെ കരുത്ത് ചോർത്താമെന്നാണ് വിലയിരുത്തൽ.

പതിനാലാമത് നിയമസഭാ തെരഞ്ഞെടുപ്പിൽ ഈഴവരാദി പിന്നോക്ക ദളിത് ജനവിഭാഗങ്ങളെ ബി ജി പിയുടെ തൊഴുത്തിൽക്കെട്ടി കച്ചവടം നടത്താൻ ശ്രമിച്ച വെള്ളാപ്പള്ളിയുടെ നീക്കങ്ങൾ ലക്ഷ്യം തെറ്റിയതാണ് സി പി എമ്മിന്റെ പുത്തൻ നീക്കത്തിന് വേഗം വർദ്ധിപ്പിച്ചത്. വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പുരംഗത്തെ സാന്നിദ്ധ്യം സി പി എമ്മിന് ദോഷം ചെയ്യുമെന്ന് കരുതിയിരുന്നെങ്കിലും വേണ്ടത്ര ഏശിയില്ല. തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളിക്ക് മേൽ അധീശത്വം നേടാൻ കഴിഞ്ഞത് സി പി എമ്മിന് വെള്ളാപ്പള്ളിയെ നേരിടുന്നതിൽ കൂടുതൽ കരുത്ത് കൈവന്നിട്ടുണ്ട്.

മാത്രമല്ല യു ഡി എഫിന്റെ കണക്കുക്കൂട്ടലുകൾ തെറ്റിച്ച് കാലങ്ങളായി യു ഡി എഫ് പെട്ടിയിൽ ലഭിച്ചുകൊണ്ടിരുന്ന വോട്ടുകൾ ബിജെപി ബി ഡി ജെ എസ് കേന്ദ്രങ്ങളിലേക്ക് ചോർന്നത് സി പി എമ്മിന് കൂടുതൽ ഗുണം ചെയ്ത സാഹചര്യത്തിലാണ് പുത്തൻനീക്കത്തിന് സാഹചര്യമൊരുങ്ങിയത്. ബിജെപിക്ക് വളരാൻ ഗുരുദർശനങ്ങൾ പണയപ്പെടുത്തി വെള്ളാപ്പള്ളി യോഗം തലപ്പത്തുനിന്നും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എസ് എൻ ഡി പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പി ഗോപിനാഥിന്റെ നേതൃത്വത്തിൽ പ്രതിഷേധമാർച്ച് നടത്തിയത് ധർമ്മസംരക്ഷണവേദിയുടെ രൂപീകരണവുമായി ബന്ധപ്പെട്ടു നടത്തിയ നീക്കങ്ങളാണെന്നാണ് സൂചന.

വെള്ളാപ്പള്ളിയുടെ നീക്കങ്ങളെ ചെറുക്കാൻ സി പി എം ശ്രീനാരായണ ധർമ്മവേദിയുടെ സഹായവും തേടിയിട്ടുണ്ട്. ഗോകുലം ഗോപാലന്റെയും ബിജു രമേശിന്റെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ധർമ്മവേദി സംസ്ഥാനത്ത് ഇപ്പോൾ ശുഷ്‌ക്കമാണ്. വെള്ളാപ്പള്ളിയെ യോഗംതലപ്പത്തുനിന്നും നീക്കം ചെയ്യാൻ ധർമ്മവേദി നടത്തിയ പ്രവർത്തനങ്ങൾ പാളിയ സാഹചര്യത്തിലാണ് പുത്തൻ ആശയവുമായി സി പി എം ധർമ്മവേദിയെ സമീപിച്ചത്. ധർമ്മവേദിയുടെ മുഴുവൻ സഹായവും ഇതിനായി സി പി എമ്മിന് ലഭിക്കുമെന്നാണറിയുന്നത്. ഇതിനുള്ള ചർച്ചകളും അണിയറയിൽ സജീവമാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കാൻ ബിഡിജെഎസ് ഉണ്ടാകരുതെന്നാണ് സിപിഐ(എം) ആഗ്രഹം. എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറിയെന്ന നിലയിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി സഹകരിക്കില്ലെന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞിരുന്നത്. എന്നാൽ ബിജെപി ഹെലികോപ്ടർ നൽകിയതോടെ എല്ലാം മറന്ന് രാഷ്ട്രീയ പ്രചരണ യോഗങ്ങളിൽ വെള്ളാപ്പള്ളി സജീവമായി. ഇതിനൊപ്പം ബിജെപി-ബിഡിജെഎസ് സ്ഥാനാർത്ഥികൾക്ക് തന്നെ വോട്ട് ചെയ്യണമെന്ന് ശാഖാ അംഗങ്ങൾക്ക് നിർദ്ദേശവും നൽകി.

ഇതെല്ലാം ഗുരുദേവ ദർശനത്തിന് എതിരാണെന്നാണ് സിപിഐ(എം) പ്രചരിപ്പിക്കുക. ഇതിലൂടെ ഇടത് അനുഭാവികളായ അംഗങ്ങളുടെ ഒത്തു ചേരലാണ് സിപിഐ(എം) ലക്ഷ്യമിടുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP