Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റിയൽ ഫാൻസ് ആർക്കും മോഹന വാഗ്ദാനങ്ങൾ നൽകിയിട്ടില്ല... പറഞ്ഞു പറ്റിച്ചിട്ടുമില്ല... ഇനി അങ്ങനെ ചെയ്യാനും പോകുന്നില്ല; റിയൽ ഫാൻസ് കബളിപ്പിച്ചെന്നത് തെറ്റായ വാർത്തയാണ്; ശ്രീകാര്യത്ത് അവയവദാന ദാതാക്കളായ കുടുംബത്തെ കബളിപ്പിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി യൂണിവേഴ്‌സൽ മോഹൻലാൽ റിയൽ ഫാൻസ് അസോസിയേഷൻ; ലാൽ ഫാൻസുകാർക്കിടയിലെ തമ്മിലടി മൂക്കുമ്പോൾ

റിയൽ ഫാൻസ് ആർക്കും മോഹന വാഗ്ദാനങ്ങൾ നൽകിയിട്ടില്ല... പറഞ്ഞു പറ്റിച്ചിട്ടുമില്ല... ഇനി അങ്ങനെ ചെയ്യാനും പോകുന്നില്ല; റിയൽ ഫാൻസ് കബളിപ്പിച്ചെന്നത് തെറ്റായ വാർത്തയാണ്; ശ്രീകാര്യത്ത് അവയവദാന ദാതാക്കളായ കുടുംബത്തെ കബളിപ്പിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി യൂണിവേഴ്‌സൽ മോഹൻലാൽ റിയൽ ഫാൻസ് അസോസിയേഷൻ; ലാൽ ഫാൻസുകാർക്കിടയിലെ തമ്മിലടി മൂക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മോഹൻലാൽ വരുമെന്ന് തെറ്റായ സന്ദേശം നൽകി ശ്രീകാര്യം സ്വദേശികളായ അവയവദാന ദാതാക്കളായ ദമ്പതികളെ കബളിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി മോഹൻലാൽ റിയൽഫാൻസ് അസോസിയേഷൻ രംഗത്ത്. യൂണിവേഴ്‌സൽ റിയൽ മോഹൻലാൽ ഫാൻസ് അംഗമായ അരവിന്ദ് എ അരവിയാണ് വിശദീകരണവുമായി രംഗത്തെത്തിയത്. വൃക്കദാനം ചെയ്ത് ദുരിതാവസ്ഥയിൽ കഴിഞ്ഞിരുന്ന സന്തോഷേട്ടനേയും കുടുംബത്തേയും മോഹനവാഗ്ദാനങ്ങൾ നൽകി മോഹൻലാൽ റിയൽ ഫാൻസ് അസോസിയേഷൻ പറ്റിച്ചിട്ടില്ല. കുടുംബത്തെ കണ്ടെത്തി സഹായഹസ്തം മാത്രമാണ് യൂണിവേഴ്‌സൽ റിയൽ ഫാൻസ് ചെയ്തിട്ടുള്ളതെന്നും അരവിന്ദ് തന്റെ ഫേസ്‌ബുക്ക് ലൈവിലൂടെ പറയുന്നു.

വൃക്കദാനം നൽകിയ ദമ്പതികൾ ദുരിതത്തിൽ കഴിഞ്ഞപ്പോൾ ഞങ്ങൾ ആത്മാർഥമായി ഇവരുടെ ദുരിതപ്രവർത്തനത്തിൽ ഇടപെടുകയായിരുന്നെന്നും അരവിന്ദ് പറയുന്നത്. ഈ സംഘടനകൊണ്ട് സാധാരണക്കാർ ഗുണമുള്ള ഒട്ടേറെ പ്രവർത്തനങ്ങൾ മാത്രമേ ഇതുവരെ ചെയ്തിട്ടുള്ളു. പക്ഷേ അറിയാത്ത കാര്യത്തിന്റെ പേരിൽ വലിയരീതിയിൽ ഈ വാർത്ത പ്രചരിക്കുമ്പോൾ ദുഃഖമുണ്ട്. വാർത്തയിൽ യാതൊരു വിധ യാഥാർത്ഥ്യവുമില്ല. സന്തോഷേട്ടനെ സഹായിച്ചിട്ടുള്ളതല്ലാതെ ഉപദ്രവിച്ചിട്ടില്ലെന്നും അരവിന്ദ് പറയുന്നു. റിയൽ ഫാൻസിലെ എല്ലാ അംഗങ്ങളും ഞങ്ങളുടെ കാര്യങ്ങൾ മാറ്റിവെച്ചിട്ടാണ് സേവന പ്രവർത്തനത്തിനായി മുൻകൈ എടുക്കുന്നത്. അതിനാൽ തെറ്റിധരിപ്പിക്കുന്ന വാർത്തകളിൽ റിയൽ ഫാൻസ് അസോസിയേഷനെ സംശയത്തിന്റെ നിഴലിൽ നോക്കരുതെന്നും ഭാരവാഹിയായ അരവിന്ദ് കൂട്ടിചേർക്കുന്നു. ദമ്പതികളുടെ വീട്ടിലെത്തിയായിരുന്നു അരവിന്ദ് ഫേസ്‌ബുക്ക് ലൈവിലെത്തിയത്. ലൈവിൽ സന്തോഷും കുടുംബവും ഇതിന്റെ സത്യാവസ്ഥ വിവരിക്കുന്നുമുണ്ട്.

മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷനിലെ അംഗങ്ങൾ തമ്മിലുള്ള ചേരിപ്പോരോടെയാണ് പുതിയ സംഘടനകയുമായി ഭാരവാഹികളിലെ ഒരു വിഭാഗം രംഗത്തെത്തിയത്. ഫാൻസ് അസോസിേയഷന്റെ പേരിൽ നടത്തുന്ന ടിക്കറ്റ് വിൽപ്പനയിൽ ക്രമക്കേടും മറ്റ് ഗുരുതര ആരോപണവും ഉയർത്തിയായിരുന്നു കൾച്ചറൽ അസോസിയേഷനിൽ നിന്നും വലിയൊരു വിഭാഗം അംഗങ്ങൾ കൊഴിഞ്ഞു പോയത്. ഫാൻസ് അംഗങ്ങൾക്കിടയിൽ തുടരുന്ന അടി രൂക്ഷമായതോടെയാണ് യൂണിവേഴ്‌സൽ റിയൽ മോഹൻലാൽ ഫാൻസ് എന്ന സംഘടന രൂപീകരിച്ചത്. എന്നാൽ സേവന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയ സംഘടനയെ തളർത്താനുള്ള എതിർ സംഘടനയുടെ ശ്രമമാണ് ഇതിനു പിന്നിലെന്ന് റിയൽ ഫാൻസ് ആരോപിക്കുന്നത്. സംഘടന രൂപീകരിച്ച് വർഷങ്ങൾ പിന്നിടിുമ്പോൾ തന്നെ റിയൽ ഫാൻസിലെ പരിമിത അംഗങ്ങളുടെ കൂട്ടായ്മയിൽ വലിയരീതിയിലുള്ള പ്രവർത്തനങ്ങൾ കാഴ്ചവെച്ചിരുന്നു. എന്നാൽ ഇതിനെ മറയിട്ടാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം സ്വദേശികളായ ദമ്പതികളെ ഫാൻസുകാർ കബളിപ്പിച്ചത്. റിയൽ ഫാൻസിനെ തകർക്കാനുള്ള ശ്രമമാണ് പിന്നിലുള്ളതെന്നാണ് ആരോപണം ഉയരുന്നത്.

ശ്രീകാര്യം പൗഡിക്കോണം മഞ്ജുഷാ ഭവനിൽ സന്തോഷ്(40),ലേഖ(34) എന്നീ ദമ്പതികളെയാണ് മോഹൻ ലാൽഎത്തുമെന്ന് പറഞ്ഞ് ഫാൻസ് അസോസിയേഷൻകാർ കബളിപ്പിച്ചിരുന്നത്. മോഹൻലാൽ യൂണിവേഴ്‌സൽ റിയൽ അസോസിയേഷനും, മോഹൻലാൽ ഫാൻസ് കൾച്ചറൽ വെൽഫെയർ അസോസിയേഷനും തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായിട്ടാണ് ദമ്പതികളെ കബളിപ്പിച്ചതെന്നാണ് പിന്നീട് വാർത്തകളും വന്നത്. രാജ്യത്തെ പ്രഥമ അവയവദാന ദമ്പതികളാണ് ഇവർ. അവയവദാനത്തിന് ശേഷം വേണ്ട ചികിത്സ ലഭ്യമാകാതിരുന്നതോടെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ പിടികൂടിയതോടെ തീരെ അവശ നിലയിൽ കഴിയുകയായിരുന്നു ഇവർ. ജീവിക്കാനായി ബുദ്ധിമുട്ടുന്ന ഇവരുടെകഥ ജനം ടിവി, മനോരമ ന്യൂസ് എന്നീ ചാനലുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് മുതലെടുത്താണ് ഫാൻസുകാർ ഇവരെ കബളിപ്പിച്ചതെന്ന ആരോപണം ഉയർന്നത്.

കഴിഞ്ഞ ആഴ്ചയാണ് സന്തോഷിന്റെ മൊബൈൽ നമ്പരിലേക്ക് ഒരു ഫോൺകോൾ വരുന്നത്. മോഹൻലാലിന്റെ പ്രൈവറ്റ് സെക്രട്ടറിയാണെന്നും പേര് മനോജ് എന്നും പരിചയപ്പെടുത്തിയായിരുന്നു സംഭാഷണം തുടർന്നത്. മോഹൻലാൽ നിങ്ങളുടെ വാർത്ത കണ്ടു എന്നും വീട്ടിലേക്ക് വരാൻ താത്പര്യം അറിയിച്ചിട്ടുണ്ട് എന്നും അയാൾ പറഞ്ഞു. വരുന്ന വിവരം ആരോടും പറയണ്ട എന്നും വൈകുന്നേരം ആറുമണിക്കും ഒൻപതിനും ഇടയിലായിരിക്കും വരിക എന്നും അറിയിച്ചു. ഇത് കേട്ട സന്തോഷ് ആകെ സന്തോഷത്തിലായി. രണ്ട് ദിവസം കഴിഞ്ഞ് ഒരു ഗൾഫ് നമ്പരിൽ നിന്നും കോൾ വന്നു. പ്രൈവറ്റ് സെക്രട്ടറി ഹരിയാണെന്നും അടുത്ത ആഴ്ചതന്നെ മോഹൻലാൽ വീട്ടിലെത്തും എന്നും അറിയിച്ചിരുന്നതായി സന്തോഷ് പറയുന്നു.

സന്തോഷ് താമസിക്കുന്ന വാടക വീട്ടിൽ കേറി ഇരിക്കാൻ ഒരു നല്ലൊരു കസേര പോലും ഇല്ലാത്ത അവസ്ഥയിലായിരുന്നു. അതുകൊണ്ട് തന്നെ അടുത്തുള്ള ഫർണ്ണീച്ചർ ഷോപ്പിൽ നിന്നും കടം മേടിച്ച് അരലക്ഷം രൂപയോളം വിലവരുന്ന സോഫയും കർട്ടനുകളും വാങ്ങി മോടി വരുത്തി. ലാലിന് കുടിക്കാൻ നൽകാൻ ജ്യൂസും തയ്യാറാക്കി. വീട്ടിലേക്ക് വരാൻ വഴിയില്ലാത്തതിനാൽ അടുത്ത വീട്ടിലെ പറമ്പിലൂടെ വഴി ഒരുക്കി ട്യൂബ് ലൈറ്റും തെളിയിച്ചു. ഇങ്ങനെ പ്രതീക്ഷയോടെ ഇഷ്ടതാരത്തെ കാണാൻ ആ കുടുംബം നാട്ടുകാർക്കൊപ്പം കാത്തിരുന്നു. എന്നാൽ രാവേറെ ചെന്നിട്ടും മോഹൻ ലാലിനെ കാണാനില്ല.

ഇതോടെ വിവരം യൂണിവേഴ്‌സൽ റിയൽ മോഹൻലാൽ ഫാൻസ് ആൻഡ് വെൽഫെയർ ഓർഗനൈസേഷൻ കാരെ അറിയിച്ചു. അവരും ഏറെ സന്തോഷത്തിലായിരുന്നു. മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷനിൽ നിന്നും തെറ്റി പിരിഞ്ഞ് പുതിയ സംഘടന രൂപീകരിച്ച ഇവർക്ക് മോഹൻലാലിനെ അടുത്ത് കാണാൻ കഴിയും എന്നതിന്റെ സന്തോഷത്തിലുമായി. കഴിഞ്ഞ 28 ന് എത്തുമെന്നാണ് ഫോണിൽ ബന്ധപ്പെട്ടവർ അറിയിച്ചത്. ഇതിനെ തുടർന്ന് മോഹൻ ലാലിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ചെയ്യാൻ തുടങ്ങി.

വാർഡ് കൗൺസിലറും ഫാൻസ് കാരും ഇരുന്നു മഷിഞ്ഞപ്പോൾ സ്ഥലത്തെത്തിയ ഒരു മാധ്യമ പ്രവർത്തകൻ ആന്റണി പെരുമ്പാവൂരിനെ വിളിച്ചു ലാൽ എവിടെ എത്തി എന്നന്വേഷിച്ചു. ഫോൺവിൽകേട്ട് പെരുമ്പാവൂരും മറ്റുള്ളവരും ഒരുപോലെ ഞെട്ടി. അങ്ങനെയൊരു സംഭവം അറിഞ്ഞിട്ടില്ല എന്ന് മറുപടി കിട്ട്. ഇതോടെയാണ് തങ്ങൾ വഞ്ചിതരായി എന്ന് കുടുംബത്തിന് മനസ്സിലായത്. ലാലേട്ടന് നൽകാൻ യൂണിവേഴ്‌സൽ റിയൽ മോഹൻലാൽ ഫാൻസ് ആൻഡ് വെൽഫെയർ ഓർഗനൈസേഷൻ അംഗങ്ങൾ വലിയൊരു ഫലകമൊക്കെ തയ്യാറാക്കി വച്ചിരുന്നു. എന്നാൽ എല്ലാം വൃഥാവിലാവുകയായിരുന്നു. താരം എത്തുമെന്ന് പ്രതീക്ഷയിൽ കാത്തിരുന്ന കുടുംബം ഇതോടെ കടുത്ത മാനസിക സമ്മർദ്ദത്തിൽ ആകുകയും ചെയ്തു.

എന്നാൽ കുടുംബത്തിന് സഹായഹസ്തവുമായി മോഹൻലാൽ ഫാൻസ് കൾച്ചറൽ അസോസിയേഷൻ രംഗത്തെത്തിയിരുന്നു. മോഹൻലാലിനെ ഇവർക്ക് മുൻപിൽ എത്തിക്കാമെന്ന് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എൽ വിമൽകുമാർ മറുനാടന്മലയാളിയോട് മുൻപ് പ്രതികരിച്ചിരുന്നു. ഓഗസ്റ്റ് എട്ടിന് തിരുവനന്തപുരത്തെത്തുന്ന ലാലിനെ സന്തോഷിന്റെ അടുത്തെത്തിക്കാമെന്നാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. കുടുംബം നേരിട്ട വിഷമം അറിഞ്ഞ ലാൽ ഇക്കാര്യം സന്തോഷത്തോടെ അംഗീകരിക്കുകയായിരുന്നു. നിലവിൽ ഇടുക്കി വണ്ടിപെരിയാറിൽ ഷൂട്ടിങ് ലൊക്കേഷനിലാണേദ്ദേഹം.ചടയമംഗലത്തെ അബിയെ കാണാൻ വരുന്നതിനിടയിലാവും സന്തോഷിനെയും കുടുംബത്തെയും കാണുക എന്നും അദ്ദേഹം അറിയിച്ചു.

മൂന്ന് വർഷം മുൻപാണ് സന്തോഷ് തന്റെ വൃക്ക ദാനം ചെയ്തത്. ലേഖ കരൾ പകുത്ത് നൽകിയിട്ട് ഒന്നരവർഷവും. അഞ്ച് മാസം മുൻപാണ് സന്തോഷിന്റെ വൃക്കയ്ക്ക് തകരാർ സംഭവിക്കുന്നത്. എറണാകുളം ലേക്ക്‌ഷോറിലാണ് ചികിത്സ. ഓട്ടോ ഡ്രൈവറായിരുന്ന സന്തോഷ് ചികിത്സയ്ക്കായുള്ള പണം കണ്ടെത്താനായി സ്വന്തമായുണ്ടായിരുന്ന വീടും പറമ്പും വിൽക്കേണ്ടി വന്നു. ഒടുവിൽ വരുമാന മാർഗ്ഗമായിരുന്ന ഓട്ടോ റിക്ഷയും ഒടുവിൽ വിറ്റു. ചികിത്സയ്ക്ക് പണം കണ്ടെത്താനാവാതെ വിഷമിച്ചപ്പോൾ ഫാൻസ് അസോസിയേഷനും നാട്ടുകാരും മറ്റ് പൊതു പ്രവർത്തകരും സഹായിച്ച് പണം കണ്ടെത്തിയാണ് ചികിത്സ നടത്തുന്നത്.

ഭാര്യ ലേഖയ്ക്കും ആരോഗ്യ നില തൃപ്തികരമല്ല. ഏറെ അവശതകൾ നേരിടുകയാണിവർ. രണ്ട് ആൺകുട്ടികളാണിവർക്ക്. ആകാശും അഭിജിത്തും. ആകാശ് എട്ടാം ക്ലാസ്സിലും അഭിജിത്ത് മൂന്നാംക്ലാസ്സിലുമാണ് പഠിക്കുന്നത്. ഒരു മാസം ചികിത്സയ്ക്കായി അരലക്ഷത്തോളം രൂപ ഇവർക്ക് വേണം. രോഗാധിക്യം മൂലം കഷ്ടതയിൽ വലയുന്ന ഈ കുടുംബത്തെയാണ് ഫാൻസുകാരുടെ കുടിപ്പക തീർക്കാൻ ഇരയാക്കിയത്. ഈ വാർത്ത ശ്രദ്ധയിൽപെട്ടതോടെയാണ് മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ സഹായവുമായി രംഗത്ത് വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP