Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആനപ്പേടിയിൽ പുലിമുരുകൻ! ആനക്കൊമ്പ് പിടിച്ചപ്പോൾ നിയമവിരുദ്ധമെന്ന് അറിയാതെ സൂക്ഷിച്ചെന്ന് തുറന്നു പറഞ്ഞു; ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചപ്പോൾ എല്ലാം നിയമവിധേയമായി; ഇനി നിർണ്ണായകം ജേക്കബ് തോമസിന്റെ നിലപാട്; വിജിലൻസ് കേസിൽ മോഹൻലാൽ കുടുങ്ങുമോ ?

കൊച്ചി: പുലിമുരുകൻ സൂപ്പർ ഹിറ്റായി ഓടുമ്പോൾ മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ആനകൊമ്പു കേസിൽ കുടുങ്ങുമോ ? അടഞ്ഞ അദ്ധ്യായമായി മാറിയ കൊമ്പ് കേസ് ഇപ്പോൾ വിജിലൻസിന്റെ പരിഗണനയിൽ വന്നപ്പോൾ ഇപ്പോൾ ത്വരിതാന്വോഷണത്തിലും അവസാനിച്ചു. അതേസമയം മോഹൻലാലിനെതിരായ ത്വരിതാന്വേഷണ ഉത്തരവ് വന്നതോടെ നാല് വർഷം മുൻപ് നടന്ന ആനക്കൊമ്പ് കേസ് വീണ്ടും സജീവമാകുകയാണ്.ആനക്കൊമ്പ് കൈവശം വച്ച കേസിൽ ത്വരിതാനേഷണം നടത്താൻ മൂവാറ്റുപുഴ വിജലൻസ് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടതോടെ പന്ത് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ കോർട്ടിലെത്തുകയാണ്. ആർക്കും വഴങ്ങാത്ത ജേക്കബ് തോമസ് മോഹൻലാലിന്റെ കാര്യത്തിൽ എന്ത് നിലപാട് എടുക്കുമെന്നതാണ് ശ്രദ്ധേയമാവുക.

മോഹൻലാലിന്റെ കൈവശമുള്ള രണ്ട് അനധികൃത ആനക്കൊമ്പുകൾ നിയമവിധേയമാക്കാൻ സർക്കാർ തീരുമാനിച്ചതും ചർച്ചകൾക്ക് വഴിവച്ചിരുന്നു. രാഷ്ട്രീയഭേദമില്ലാതെ നടത്തിയ സമ്മർദത്തിനൊടുവിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ സംയുക്തമായാണ് നടപടി സ്വീകരിച്ചത്.. ആനക്കൊമ്പുകൾ നിയമവിധേയമാക്കാൻ അവസരം നൽകുംവിധം, 1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം പുനഃപരിശോധനക്ക് വിധേയമാക്കാനാണ് കേന്ദ്രനീക്കം. ഒപ്പം, ആനക്കൊമ്പുകൾ കൈവശം വെക്കാനുള്ള ലൈസൻസ് നൽകാൻ സംസ്ഥാനവും നടപടി എടുത്തു. ഇതോടെ തീർന്നെന്ന് കരുതിയ വിവാദമാണ് വീണ്ടും വിജിലൻസ് കോടതി ഉത്തരവിലൂടെ സജീവമാകുന്നത്. അനധികൃതമായി വന്യജീവികളോ ബന്ധപ്പെട്ട വസ്തുക്കളോ കൈവശമുള്ളവർക്ക് ഇത് സർക്കാറിനെ അറിയിക്കാൻ 1978 ലും 2002 ലും കേന്ദ്രം അനുമതി നൽകിയിരുന്നു. ഇതിനുശേഷം ലൈസൻസില്ലാത്തതും രജിസ്റ്റർ ചെയ്യത്തതുമായ ഇത്തരം വസ്തുക്കൾ കൈവശം വെക്കുന്നത് ശിക്ഷാർഹമാണ്.

2011 ഡിസംബറിലാണ് രഹസ്യ വിവരത്തെതുടർന്ന് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ മോഹൻലാലിന്റെ വീട്ടിൽനിന്ന് ആനക്കൊമ്പുകൾ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് കോടനാട് ഫോറസ്റ്റ് അധികൃതർ കേസെടുത്ത് 2012ൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചുവെങ്കിലും പിന്നീട് ഇത് റദ്ദാക്കിയിരുന്നു. മാത്രമല്ല, സർക്കാർ ഉത്തരവിറക്കി ആനക്കൊമ്പ് കൈവശംവച്ചത് നിയമവിധേയമാക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിലാണ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കേസിൽ ഡിസംബർ 13 നകം റിപ്പോർട്ട് സമർപ്പിക്കാനാണ് വിജിലൻസ് ഡയറക്ടറോട് കോടതി നിർദ്ദേശിച്ചിട്ടുള്ളത്. ആനക്കൊമ്പുകൾ താൻ വില കൊടുത്ത് വാങ്ങിയവയാണെന്ന മോഹൻലാലിന്റെ വാദം തള്ളിയായിരുന്നു നേരത്തെ അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

ആനക്കൊമ്പ് താൻ വിലകൊടുത്തു വാങ്ങിയതാണെന്നായിരുന്നു വനംവകുപ്പ് നടത്തിയ അന്വേഷണ സമയത്തും കോടതിയിലും മോഹൻലാൽ വാദിച്ചത്. കേസിൽ ആനക്കൊമ്പ് കൈമാറിയ തൃശ്ശൂർ, തൃപ്പൂണിത്തറ സ്വദേശികളെയടക്കം ചോദ്യം ചെയ്ത ശേഷമായിരുന്നു വനംവകുപ്പ് മോഹൻലാലിനെ കേസിൽ നിന്ന് ഒഴിവാക്കിയത്. എന്നാൽ ആനക്കൊമ്പ് കൈമാറ്റവും വിലകൊടുത്തു വാങ്ങുന്നതും നിയമപരമല്ലെന്നും ഇത്തരമൊരു നിയമം നിലവിലുണ്ടിായിട്ടും പ്രതി പ്രമുഖനായതിനാൽ സർക്കാർ വഴിവിട്ട് സഹായിക്കുകയായിരുന്നുവെന്നും ഹർജിക്കാരൻ കോടതിയിൽ ചൂണ്ടിക്കാട്ടി. സാധാരണക്കാർ ഇത്തരം കുറ്റങ്ങളിൽ പിടിക്കപ്പെട്ടാൽ തൊണ്ടി പിടിച്ചെടുക്കുകയും അറസ്റ്റ് ചെയ്യുകയാണ് പതിവ് എന്നാൽ സംഭവം നടന്ന് ഇതുവരെ നടപടിയുണ്ടാകാത്തത് കേസ് അട്ടിമറിക്കപ്പെട്ടതിന് തെളിവാണെന്നും ഹർജിക്കാരൻ കോടതിയെ ബോധിപ്പിച്ചു.

നിയമവിരുദ്ധമാണെന്ന് അറിയാതെയാണ് താൻ ആനക്കൊമ്പ് കൈവശം വച്ചതെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. എന്നാൽ ഇത് യുക്തിക്ക് നിരക്കാത്തതാണെന്ന് ഹരജിക്കാർ വാദിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ വനം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും മോഹൻലാലിന് അനുകൂലമായി നിലപാട് സ്വീകരിച്ചതിന്റെ രേഖകൾ വാദിഭാഗം നേരത്തേ ഹജരാക്കിയിരുന്നു. മോഹൻലാലിന്റെ തേവരയിലുള്ള വീട്ടിൽ നിന്നും ആദായ നികുതി വകുപ്പാണ് ആനക്കൊമ്പുകൾ കണ്ടെടുത്തത്. ആനക്കൊമ്പുകൾ കെ കൃഷ്ണകുമാർ എന്നയാളിൽ നിന്നു 65,000 രൂപ കൊടുത്ത് വാങ്ങിയെന്നാണ് മോഹൻലാൽ വിശദീകരിച്ചത്. എന്നാൽ ആനക്കൊമ്പുകൾ പണം കൊടുത്തു വാങ്ങിയതാണെന്ന വിശദീകരണം നിലനിൽക്കില്ലെന്നും വനനിയമപ്രകാരം ഇതും നിയമലംഘനമാണെന്നു വാദിഭാഗം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ആനക്കൊമ്പ് നിലവിൽ വനംവകുപ്പിന്റെ ചുമതലയിൽ മോഹൻലാലിന്റെ വീട്ടിൽ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്. അനധികൃതമായി വന്യജീവികളെയോ ബന്ധപ്പെട്ട വസ്തുക്കളോ കൈവശം വെക്കാൻ പാടില്ല. എന്നാൽ മോഹലാലിന് ആനക്കൊമ്പ് കൈവശം വെക്കാൻ വനം വകുപ്പ് അനുമതി നൽകിയത് വനം മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണെന്റയും ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടൽ മൂലമാണ് കേസിൽ നടപടി ഉണ്ടാകാതിരുന്നതെന്നും ആരോപിക്കുന്നു. മൂൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ ഒന്നാം പ്രതിയായും മോഹൻലാലിനെ ഏഴാം പ്രതിയുമായി പത്ത് പേർക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ഏലൂർ അന്തിക്കാട് വീട്ടിൽ എ.എ പൗലോസാണ് കഴിഞ്ഞ ജൂണിൽ ഹർജി നൽകിയത്. ആനക്കൊമ്പ് കണ്ടെടുത്ത കേസിൽ തുടർനടപടി സ്വീകരിച്ചില്ലെന്ന് കാണിച്ചാണ് തിരുവഞ്ചൂരിനെയും പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയത്. തുടർന്നാണ് ഇപ്പോൾ മോഹൻലാൽ അടക്കം 12 പേർ പ്രതിപട്ടികയിലുള്ളതും.

മോഹൻലാലിനും തിരുവഞ്ചൂരിനും പുറമേ മുൻ വനംവകുപ്പ് സെക്രട്ടറി മാരപാണ്ഡ്യൻ, മലയാറ്റൂർ ഡി.എഫ്.ഒ, കോടനാട് റെയ്ഞ്ച് ഓഫീസർ ഐ.പി സനൽ, സംഭവം നടക്കുമ്പോൾ സിറ്റി പൊലിസ് കമ്മിഷണറായിരുന്ന കെ പത്മകുമാർ, തൃക്കാക്കര അസി.പൊലിസ് കമ്മിഷണർ ബിജോ അലക്സാണ്ടർ, മോഹൻലാലിന് ആനക്കൊമ്പ് നൽകിയെന്നു പറയപ്പെടുന്ന തൃപ്പൂണിത്തുറ സ്വദേശി കെ കൃഷ്ണകുമാർ, തൃശൂർ സ്വദേശി പി.എൻ കൃഷ്ണകുമാർ, കൊച്ചി രാജകുടുംബാംഗം ചെന്നൈ സ്വദേശിനി നളിനി രാമകൃഷ്ണൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP