Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീട്ടുജോലിക്ക് വൈകി വന്നാൽ ഭാര്യയും മക്കളും ചേർന്ന് മർദ്ദിക്കും; വനിതാ ജീവനക്കാരിയെ മർദ്ദിക്കാതിരുന്നതും പട്ടിയെ അഴിച്ചു കടിപ്പിക്കാൻ വിസമ്മതിച്ചതിനും പൊലീസുകാരന് ശകാരം; ജോലി വേണ്ട ജീവനെങ്കിലും കാക്കാമല്ലോ എന്നോർത്ത് ഓടി രക്ഷപെട്ടത് ഒരു സ്ത്രീ: നമ്മുടെ കേരളത്തിൽ ഒരു ഏമാൻ ഇങ്ങനെ അടിമപ്പണി എടുപ്പിച്ചത് ആരും അറിഞ്ഞില്ലേ?

വീട്ടുജോലിക്ക് വൈകി വന്നാൽ ഭാര്യയും മക്കളും ചേർന്ന് മർദ്ദിക്കും; വനിതാ ജീവനക്കാരിയെ മർദ്ദിക്കാതിരുന്നതും പട്ടിയെ അഴിച്ചു കടിപ്പിക്കാൻ വിസമ്മതിച്ചതിനും പൊലീസുകാരന് ശകാരം; ജോലി വേണ്ട ജീവനെങ്കിലും കാക്കാമല്ലോ എന്നോർത്ത് ഓടി രക്ഷപെട്ടത് ഒരു സ്ത്രീ: നമ്മുടെ കേരളത്തിൽ ഒരു ഏമാൻ ഇങ്ങനെ അടിമപ്പണി എടുപ്പിച്ചത് ആരും അറിഞ്ഞില്ലേ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊലീസ് ഡ്രൈവർക്ക് മർദ്ദനമേറ്റ സംഭവത്തിൽ കുരുക്കിലായ സായുധസേനാ എ.ഡി.ജി.പി സുധേഷ് കുമാറിനെതിരെ പരാതി പ്രളയം. മാടമ്പികളെ പോലും തോൽപ്പിക്കുന്ന രീതിയിൽ പെരുമാറിയിരുന്ന ഇയാൾ വനിത ജീവനക്കാരോട് പോലും മോശമായിട്ടാണ് പെരുമാറിയിരുന്നത് എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇയാളുടെ മകളും ഭാര്യയും ചേർന്നാണ് ഭൂരിഭാഗം ക്യാമ്പ് ഫോളോവർമാരെയും ഉപദ്രവിക്കുകയും അടിമപ്പണി ചെയ്യിക്കുകയും ചെയ്തിരുന്നത്.

യൂണിഫോം പോലും അണിയാൻ നിൽക്കാതെ എ.ഡി.ജി.പിയുടെ വീട്ടിൽനിന്ന് ഓടി രക്ഷപ്പെട്ട കഥയാണ് ക്യാമ്പ് ഫോളോവറായിരുന്ന ഒരു വനിത ഇന്നലെ വെളിപ്പെടുത്തിയത്. അത്രയ്ക്കായിരുന്നു സുധേഷ് കുമാറിന്റെയും ഭാര്യയുടെയും മകളുടെയും ഉപദ്രവം.
വീട്ടുജോലിക്ക് വൈകിവന്നതിന് തന്നെ മർദ്ദിക്കാൻ എ.ഡി.ജി.പിയുടെ ഭാര്യയും മകളും ശ്രമിച്ചു. ശകാരിച്ചതും അസഭ്യം പറഞ്ഞതും പോരാഞ്ഞ്, തന്റെ കുടുംബത്തിനുനേരെയും അസഭ്യവർഷമുണ്ടായി. ഭാര്യയേക്കാളും മകളേക്കാളും മോശമായി പെരുമാറിയത് എ.ഡി.ജി.പിയാണെന്നും ഈ ജീവനക്കാരി പറഞ്ഞു.

എന്നെ മർദ്ദിക്കാതിരുന്നതിനും പട്ടിയെ അഴിച്ചുവിട്ട് കടിപ്പിക്കാത്തതിനും എ.ഡി.ജി.പി മറ്റ് ക്യാംപ് ഫോളവേഴ്‌സിനോട് ക്ഷോഭിച്ചു. എന്തുകൊണ്ട് എനിക്കുനേരെ വെടിവച്ചില്ലെന്നുവരെ എ.ഡി.ജി.പി ചോദിച്ചു. പീഡനം സഹിക്കാനാവാതെ വന്നതോടെ, ജോലിവേണ്ട, ജീവനെങ്കിലും മതിയെന്നുവച്ച് അവിടെനിന്ന് ഇറങ്ങിയോടുകയായിരുന്നു.' - അവർ പറഞ്ഞു

മാനസിക വൈകല്യങ്ങളുള്ളത് പോലെയും തന്റെ വീട്ടിലെത്തുന്ന മലയാളികൾ മൂന്നാം കിട പൗരന്മാരാണ് എന്ന രീതിയിലുമാണ് പലപ്പോഴും സുധേഷ് കുമാറും കുടുംബവും പെരുമാറിയിരുന്നത് എന്ന തെളിവാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഉദ്യോഗസ്ഥനെതിരെ നടപടിക്ക് ശുപാർശയായതിന് പിന്നാലെയാണ് വെളിപ്പെടുത്തലുമായി കൂടുതൽ ജീവനക്കാർ എത്തുന്നത്. നേരത്തെ വീട്ടിലെ പട്ടിയെ കുളിപ്പിക്കാനും പട്ടിക്ക് ഭക്ഷണം കൊടുക്കാനും മാർക്കറ്റിൽ പോയി മീൻ വാങ്ങാനുമൊക്കെയാണ് പൊലീസുകാരെയും മറ്റ് ജീവനക്കാരെയും ഇവർ ഉപയോഗിച്ചിരുന്നത്.

ഗവാസ്‌കർ എന്ന പൊലീസുകാരന് നേരെ എഡിജിപിയുടെ മകൾ നടത്തിയ അക്രമത്തിന് പിന്നാലെയാണ് കൂടുതൽ വെളിപ്പെടുത്തലുകളുമായി ഇപ്പോൾ ക്യാമ്പ് ഫോളോവേഴ്‌സ് ഉൾപ്പടെ രംഗത്ത് വന്നിരിക്കുന്നത്.മൂന്നു മാസമായി ഗവാസ്‌ക്കറെക്കൊണ്ട് എഡിജിപി വീട്ടുജോലികളും ചെയ്യിപ്പിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതിനു പുറമെ എഡിജിപിയുടെ വീട്ടുകാർ വ്യക്തിഹത്യ നടത്തുകയും ചെയ്തിരുന്നു. പലതവണ ഇതാവർത്തിച്ചപ്പോൾ ഗവാസ്‌കർ എഡിജിപിയോടു നേരിട്ടു പരാതിപ്പെട്ടു.

ഡ്രൈവിങ് ജോലിയിൽ നിന്നു മാറ്റി ക്യാംപിലേക്കു തിരികെ വിടണമെന്നും അപേക്ഷിച്ചു. ഇതോടെയാണ് വൈരാഗ്യം ഇരട്ടിക്കുന്നത്. പ്രതികാരം തീർക്കാൻ മകൾ തുനിഞ്ഞിറങ്ങി. സമാനമായ പരാതികൾ മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാൽ ഐപിഎസുകാരോട് കളിച്ചാൽ പണി പോകുമെന്ന് അറിയാവുന്ന പൊലീസുകാർ പിന്നോക്കം പോയി. എല്ലാം അതിരുവിട്ടതു കൊണ്ട് ഗവാസ്‌കർ പരാതിയുമായെത്തി. എന്നാൽ പൊലീസിലെ ഉന്നതർ സുദേവ് കുമാറിനൊപ്പം നിലയുറപ്പിച്ചു.

രാവിലെ കനകക്കുന്നിൽ പ്രഭാതസവാരിക്കായി കാറിൽ കൊണ്ടുപോകുമ്പോൾ എഡിജിപിയുടെ മകൾ താൻ പരാതി പറഞ്ഞതിനെച്ചൊല്ലി അധിക്ഷേപിച്ചതായി ഗവാസ്‌കർ പറഞ്ഞു. മടക്കയാത്രയിലും ഇതു തുടർന്നതോടെ വണ്ടിയിൽ വച്ച് അധിക്ഷേപിക്കരുതെന്ന് ആവശ്യപ്പെട്ടു. അപ്പോൾ യുവതിയും അമ്മയും വാഹനം നിർത്താനാവശ്യപ്പെട്ടു പുറത്തിറങ്ങി. മൊബൈൽ ഫോൺ എടുക്കാൻ മറന്നതിനെ തുടർന്നു വീണ്ടും വാഹനത്തിൽ കയറി തന്നെ ആക്രമിക്കുകയായിരുന്നുവെന്നും ഗവാസ്‌കർ പറഞ്ഞു. ഫോൺ കൊണ്ടു തലയ്ക്കു പുറകിൽ ആഞ്ഞിടിക്കുകയും പിറകിൽ ചവിട്ടുകയും ചെയ്തു.ഇത് ഗവാസ്‌കർ പുറത്ത് പറഞ്ഞതോടെയാണ് കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗതെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP