Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചക്കിട്ടപ്പാറ ഇരുമ്പയിര് ഖനനത്തിൽ കർണ്ണാടക കമ്പനി മുമ്പോട്ടു തന്നെ; അനുമതിക്കായി കേന്ദ്രത്തെയും ട്രിബ്യൂണലിനെയും സമീപിക്കുമെന്ന് എം എസ് പി എൽ; പിണറായിയും സഹായിക്കുമെന്ന് പ്രതീക്ഷ; ചക്കിട്ടപ്പാറയിലെ പരിസ്ഥിതി പ്രതിരോധത്തിന്റെ ആയുസ്സ് ഇനി എത്ര നാൾ?

ചക്കിട്ടപ്പാറ ഇരുമ്പയിര് ഖനനത്തിൽ കർണ്ണാടക കമ്പനി മുമ്പോട്ടു തന്നെ; അനുമതിക്കായി കേന്ദ്രത്തെയും ട്രിബ്യൂണലിനെയും സമീപിക്കുമെന്ന് എം എസ് പി എൽ; പിണറായിയും സഹായിക്കുമെന്ന് പ്രതീക്ഷ; ചക്കിട്ടപ്പാറയിലെ പരിസ്ഥിതി പ്രതിരോധത്തിന്റെ ആയുസ്സ് ഇനി എത്ര നാൾ?

കെ സി റിയാസ്

കോഴിക്കോട്: ചക്കിട്ടപ്പാറയിൽ ഇരുമ്പയിര് ഖനനം നടത്താൻ അനുമതി തേടി കേന്ദ്ര സർക്കാറിനെയും ദേശീയ മൈൻസ് ട്രിബ്യൂണലിനെയും സമീപിക്കുമെന്ന് കർണാടക ബെല്ലാരി ആസ്ഥാനമായുള്ള എം എസ് പി എൽ (മിനറൽസ് സെയിൽസ് പ്രൈവറ്റ് ലിമിറ്റഡ്) കമ്പനി. ഖനനം സംബന്ധിച്ച കോടതി ഉത്തരവുകളും കേന്ദ്ര അനുമതികളും കമ്പനിക്ക് അനുകൂലമാണെന്നും ഖനനാനുമതി സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നും എം എസ് പി എൽ എക്‌സിക്യുട്ടീവ് ഡയറക്ടർ മേധ വെങ്കിട്ട അയ്യർ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായും മന്ത്രിമാരുമായും ചർച്ച നടത്തിയിട്ടുണ്ടെന്നും പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇരുമ്പയിര് ഖനനം നടത്തണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് ഭരണസമിതി വീണ്ടും തള്ളിയത് കാര്യങ്ങൾ മനസ്സിലാക്കാതെയാണെന്നും ഖനനം നടത്തണമെന്നാണ് പ്രദേശത്തെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും മേധ വെങ്കിട്ട അയ്യർ അവകാശപ്പെട്ടു. കാർഷിക മേഖലയായതിനാൽ ഖനനം സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതം കണക്കിലെടുത്താണ് അനുമതി നിഷേധിക്കുന്നതെന്നാണ് പഞ്ചായത്ത് ഭരണസമിതി നൽകിയ വിശദീകരണമെങ്കിലും ഇത് സംബന്ധിച്ച ഗ്രീൻ ട്രിബ്യൂണൽ വിധിയുൾപ്പെടെയുള്ളവ കമ്പനിക്ക് അനുകൂലമാണ്. 2017 ജനുവരിക്കകം ഖനനം പൂർണ തോതിൽ പ്രാവർത്തികമാവുന്ന തരത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആയിരം ഏക്കറോളം സ്ഥലം ഏറ്റെടുത്തതിൽ ചക്കിട്ടപാറയിൽ 406.4 ഹെക്ടർ സ്ഥലത്ത് ഖനനം നടത്താനുള്ള അനുമതിയാണ് കമ്പനി തേടിയത്. ഇത് സംബന്ധിച്ച് ഇപ്പോഴത്തെ സർക്കാറിനെയും മുൻ മുഖ്യമന്ത്രിയെയും അന്നത്തെ വ്യവസായ മന്ത്രിയെയുമെല്ലാം സമീപിച്ചിരുന്നെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചില്ല. മുൻ സർക്കാർ ഓൺലൈൻ സബ്മിഷന്റെ സാങ്കേതികത്വം പറഞ്ഞ് അനുമതി വൈകിപ്പിക്കുകയാണ് ചെയ്തതെന്നും മേധ വെങ്കിട്ട അയ്യർ കുറ്റപ്പെടുത്തി.

കഴിഞ്ഞ എൽ ഡി എഫ് സർക്കാറിന്റെ ഭരണകാലത്ത് 2009 മെയ് മാസത്തിലാണ് കർണാടക ബെല്ലാരിയിലെ എം എസ് പി എൽ കമ്പനിക്ക് ചക്കിട്ടപാറ, മാവൂർ, കാക്കൂർ എന്നിവിടങ്ങളിൽ 30 വർഷത്തേക്ക് ഖനനത്തിനും അനുബന്ധ സർവേക്കും വ്യവസായ വകുപ്പ് പച്ചക്കൊടി കാണിച്ചത്. ഇരുമ്പയിര് ഖനനത്തിന് അനുമതി നൽകിയതിന് പിന്നിൽ അന്നത്തെ വ്യവസായ വകുപ്പ് മന്ത്രി എളമരം കരീമിന്റെ നേതൃത്വത്തിൽ അഞ്ച് കോടി രൂപയുടെ കോഴ ഇടപാട് നടന്നതായി കരീമിന്റെ ബന്ധു ടി പി നൗഷാദിന്റെ ഡ്രൈവറായിരുന്ന സുബൈർ വെളിപ്പെടുത്തിയെങ്കിലും അഴിമതി ആരോപണം കോടതിയിൽ തെളിയിക്കാനായിരുന്നില്ല. മുൻ വ്യവസായമന്ത്രി എളമരം കരീം നൽകിയ അനുമതി കഴിഞ്ഞ യു ഡി എഫ് സർക്കാറിന്റെ കാലത്ത് റദ്ദാക്കിയെങ്കിലും അത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കുന്നതിൽ വന്ന കാലതാമസവും വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. പിന്നീട് 2015 മാർച്ച് മാസത്തിൽ അനുമതി റദ്ദാക്കിയുള്ള ഉത്തരവ് വ്യവസായ വകുപ്പ് പുറത്തിറക്കി. എൽ ഡി എഫ് സർക്കാർ വീണ്ടും അധികാരത്തിലെത്തിയതോടെ എം എസ് പി എൽ കമ്പനി അനുമതിക്കായി സജീവമായി രംഗത്തിറങ്ങുകയായിരുന്നു. എന്നാൽ വൻജനരോഷവും വിവാദവും യു ഡി എഫ് അംഗങ്ങളുടെ പ്രതിഷേധവും ഭയന്ന് നിർദ്ദിഷ്ട ഖനനമേഖല ഉൾപ്പെടുന്ന ചക്കിട്ടപാറ പഞ്ചായത്ത് സാങ്കേതിക അനുമതി നിഷേധിക്കുകയായിരുന്നു. ചക്കിട്ടപ്പാറ ഖനനം സംബന്ധിച്ച് കർണ്ണാടക കമ്പനിക്കു ഗ്രാമപഞ്ചായത്ത് അധികൃതരിൽനിന്നും അപ്രതീക്ഷിത തിരിച്ചടിയുണ്ടായത് ഈയിടെയാണ്. വിവാദ ഇരുമ്പയിര് ഖനന വിഷയത്തിൽ മുമ്പ് അനുകൂല മനോഭാവമായിരുന്നു സി പി എം ഭരിക്കുന്ന ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് അധികൃതർക്ക്. എന്നാൽ ബഹുജനരോഷം ഭയന്ന് പിന്നീട് പിന്നാക്കം പോവുകയായിരുന്നു.

ഇടതു സർക്കാറിന്റെ കാലത്ത് വ്യവസായ വകുപ്പ് ഖനനാനുമതിയുമായി മുന്നോട്ടുപോയ പദ്ധതിക്ക് അഴിമതി വിവാദങ്ങൾ ഉയർന്നതിനെ തുടർന്നാണ് ഉമ്മൻ ചാണ്ടി സർക്കാർ അനുമതി റദ്ദാക്കിയത്. എന്നാൽ പിണറായി സർക്കാർ അധികാരമേറ്റതോടെ പദ്ധതി വീണ്ടും ജീവൻ വെപ്പിക്കാൻ കർണ്ണാടക ലോബി നീക്കം സജീവമാക്കുകയായിരുന്നു. ഇതേ തുടർന്ന് ചക്കിട്ടപ്പാറയിൽ ഇരുമ്പയിര് ഖനനത്തിന് അനുമതി തേടി കർണ്ണാടകയിലെ ബെല്ലാരി മേഖലയിൽ ഇരുമ്പയിര് ഖനനം നടത്തുന്ന വൻകിട കമ്പനികളിൽ ഒന്നായ എം എസ് പി എൽ വീണ്ടും പഞ്ചായത്തിന് അപേക്ഷ നൽകുകയായിരുന്നു. ഖനനം നടന്നാൽ പഞ്ചായത്തിൽ ഒട്ടേറെ വികസനം ഉണ്ടാകുമെന്നും 700 പേർക്ക് തൊഴിൽ കിട്ടുമെന്നും കമ്പനി കത്തിൽ വ്യക്തമാക്കിയിരുന്നു. ജോലിയിൽ നാട്ടുകാർക്ക് മുന്തിയ പരിഗണന നൽകുമെന്നും വാഗ്ദാനമുണ്ടായി. എന്നാൽ ഇത് ചർച്ച ചെയ്ത പഞ്ചായത്ത് ബോർഡ് മുൻ നിലപാടിൽ നിന്ന് ഭിന്നമായി, ഭരണ-പ്രതിപക്ഷ ഭേദമെന്യേ കമ്പനിയുടെ അപേക്ഷ ഒറ്റക്കെട്ടായി നിരസിക്കാൻ തീരുമാനിച്ചതോടെയാണ് കർണ്ണാടക കമ്പനിക്കു വഴിമുട്ടിയത്.

സംസ്ഥാന സർക്കാറിൽ നിന്ന് ഏറെക്കുറെ അനുകൂല മറുപടി പ്രതീക്ഷിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി പഞ്ചായത്ത് ബോർഡിൽ നിന്ന് തിരിച്ചടിയുണ്ടായത്. എന്നാൽ ഈ എതിർപ്പ് എത്ര കാലമുണ്ടാകുമെന്ന കാര്യത്തിൽ പരിസ്ഥിതി പ്രവർത്തകർക്ക് ആശങ്കയുണ്ട്. ഇത് മറികടക്കാനുള്ള തന്ത്രങ്ങളാണ് കമ്പനി ഇപ്പോൾ പയറ്റുന്നത്. 2013 നവംബർ 11ന് ഉമ്മൻ ചാണ്ടി സർക്കാർ ഖനനാനുമതി റദ്ദാക്കിയതിനെ തുടർന്ന് എം എസ് പി എൽ കമ്പനി അനുമതിക്കായി വീണ്ടും കേന്ദ്രസർക്കാരിനെ സമീപിക്കുകയായിരുന്നു. ഇരുമ്പയിര് വ്യവസായ മേഖലയിൽ ബെല്ലാരി സഹോദരങ്ങൾ എന്നറിയപ്പെടുന്ന റെഡ്ഡി സഹോദരങ്ങളുടെ കമ്പനിയുമായി കടുത്ത മത്സരം നടത്തുന്ന എം എസ് പി എൽ, ബിജെപി നേതൃത്വവുമായും കേന്ദ്രസർക്കാരിലും അടുത്ത ബന്ധം പുലർത്തുന്നവരാണ്. നരേന്ദ്രമോദി സർക്കാരിന്റെ വികസന നയമനുസരിച്ച് കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തി ഖനനാനുമതി നേടിയെടുക്കാനാണ് കമ്പനി ശ്രമിച്ചത്. ഇക്കാര്യത്തിൽ കേന്ദ്രത്തിൽ നിന്ന് പച്ചക്കൊടി ലഭിച്ചതായും അവർ അവകാശപ്പെടുന്നു. എം എസ് പി എൽ കമ്പനിക്കു അനുകൂലമായി ഗ്രാമപഞ്ചായത്ത് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും ഖനനത്തിന് തങ്ങൾ അനുകൂലമല്ലെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മറുനാടൻ മലയാളിയോട് പ്രതികരിച്ചു.

ചക്കിട്ടപ്പാറയിൽ 406.45 ഹെക്ടറിലും മാവൂരിൽ 53.93 ഹെക്ടറിലും കാക്കൂരിൽ 281.22 ഹെക്ടറിലും ഇരുമ്പയിര് ഖനനത്തിന് വി എസ് സർക്കാരിന്റെ കാലത്താണ് പ്രാഥമികാനുമതി അനുമതി നൽകിയത്. പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതിലോല പ്രദേശമായി വിജ്ഞാപനം ചെയ്ത സ്ഥലത്തായിരുന്നു ഈ ഖനനാനുമതിയെല്ലാം. അതീവ ദുർബല പ്രദേശമായ, കസ്തൂരി രംഗൻ റിപ്പോർട്ട് നടപ്പാക്കേണ്ട ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട്ടെ വനമേഖലയിലെ ആയിരം ഏക്കറോളം വരുന്ന ഭൂമിയിൽ, പദ്ധതി യാഥാർത്ഥ്യമാക്കാനാകുമെന്ന പ്രതീക്ഷയിൽ കർണ്ണാടകയിലെ ഒരു വൻകിട സ്വകാര്യ ഖനി കമ്പനി മുമ്പ് സർവ്വെ നടപടികൾ ആരംഭിച്ചെങ്കിലും എതിർപ്പിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. പദ്ധതിയോട് കേന്ദ്ര സർക്കാറിന് പൂർണ്ണ മനസ്സായിരുന്നു. സർവ്വെക്ക് വനം, വന്യജീവി, വ്യവസായ, മൈനിങ് ആൻഡ് ജിയോളജി വകുപ്പുകളെല്ലാം അനുമതി നൽകിയെങ്കിലും കേരളം പൂർണമായും അനുകൂലമായിരുന്നില്ല. പ്ലാന്റേഷൻ കോർപ്പറേഷന്റെ കയ്യിലുള്ള ഈ വനഭൂമി 30 വർഷത്തേക്ക് പാട്ടത്തിനെടുത്ത് കരിങ്കല്ലിൽ നിന്ന് ഇരുമ്പയിര് വേർതിരിക്കുന്ന ഖനി തുടങ്ങാനായിരുന്നു കമ്പനിയുടെ പദ്ധതി.

കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കേണ്ട വനമേഖലയാണിത്. പശ്ചിമഘട്ടത്തിന്റെ ഭാഗമായുള്ള ഇവിടെ കടുവകൾ ഉൾപ്പടെയുള്ള വന്യജീവികൾ ധാരാളമുണ്ട്. പ്രതിദിനം 14 കോടി ലിറ്റർ വെള്ളം ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി എടുക്കേണ്ട പെരുവണ്ണാമുഴി ഡാമിനോട് ചേർന്ന മലനിരകളും ഇവിടെയാണ്. ഒരു ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും നടത്താൻ പറ്റില്ലെന്ന കസ്തൂരി രംഗൻ റിപ്പോർട്ട് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കവും, മറുഭാഗത്ത് പശ്ചിമഘട്ട മലനിരകളിലെ വനങ്ങളിൽ ഖനി തുടങ്ങാനുള്ള കേന്ദ്രത്തിന്റെ പൂർണ്ണ പിന്തുണയും പദ്ധതിയെ വിവാദത്തിലാക്കിയിരുന്നു. ഇതിനു പുറമെയുണ്ടായ അഴിമതി വിവാദവും പ്രശ്‌നത്തെ കൊഴുപ്പിച്ചു. എന്തായാലും ഖനനം യാഥാർത്ഥ്യമാക്കാനുള്ള ഒടുക്കത്തെ ആഗ്രഹവുമായാണ് കമ്പനി മുന്നോട്ടുപോകുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ സംസ്ഥാന സർക്കാറും കേന്ദ്രത്തിന് അനുകൂല നിലപാട് സ്വീകരിക്കുമെന്നു തന്നെയാണ് പലരും കരുതുന്നത്. എന്നാൽ പരിസ്ഥിതി സ്‌നേഹികളും മറ്റും ഉയർത്തുന്ന പ്രതിരോധത്തിന് എത്ര നാളത്തെ ആയുസ്സ് ഉണ്ടാവുമെന്നതാണ് കാത്തിരുന്നു കാണേണ്ടി വരിക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP