Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പൊന്നാപുരം കോട്ടയിലെ അഭിനയത്തിനിടെ ഉണ്ടായ തിക്താനുഭവം മരണത്തിലേക്ക് നയിച്ച വിജയശ്രീ; മാദകസുന്ദരിയായി വിലസിയ കാലം കഴിഞ്ഞതോടെ മരണത്തെ പുൽകി സിൽക്ക്; പ്രേമബന്ധത്തിന്റെ തകർച്ചയിൽ ജീവനുപേക്ഷിച്ച ശോഭ; ബോളിവുഡിൽ ഗ്‌ളാമർ റാണിയായിരുന്ന പർവീൺ ബാബി: ശ്രീദേവിയുടെ വേർപാടിനൊപ്പം ചർച്ചയായി നിരവധി ഇന്ത്യൻ നടിമാരുടെ അന്ത്യവും

പൊന്നാപുരം കോട്ടയിലെ അഭിനയത്തിനിടെ ഉണ്ടായ തിക്താനുഭവം മരണത്തിലേക്ക് നയിച്ച വിജയശ്രീ; മാദകസുന്ദരിയായി വിലസിയ കാലം കഴിഞ്ഞതോടെ മരണത്തെ പുൽകി സിൽക്ക്; പ്രേമബന്ധത്തിന്റെ തകർച്ചയിൽ ജീവനുപേക്ഷിച്ച ശോഭ; ബോളിവുഡിൽ ഗ്‌ളാമർ റാണിയായിരുന്ന പർവീൺ ബാബി: ശ്രീദേവിയുടെ വേർപാടിനൊപ്പം ചർച്ചയായി നിരവധി ഇന്ത്യൻ നടിമാരുടെ അന്ത്യവും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: വെള്ളിത്തിരയെന്ന മായിക ലോകത്തിൽ എത്തിപ്പെട്ട് അതിൽ നിന്നുള്ള തിക്താനുഭവങ്ങളിലൂടെ ജീവൻ വെടിഞ്ഞ നിരവധി നടിമാരുടെ കഥയുണ്ട് ഇന്ത്യൻ സിനിമാ ലോകത്തിന് പറയാൻ. ആ മായിക വലയത്തിൽ ഇവിടെ എത്തിപ്പെട്ട് പല തിക്താനുഭവങ്ങളിലൂടെയും കടന്നുപോയി അത് സ്വയം ജീവനൊടുക്കുന്നതിലേക്ക് വരെ എത്തിപ്പെട്ട നിരവധി പേരുണ്ട്. നടി ശ്രീദേവിയുടെ മരണം സംഭവിച്ചതോടെ അതിലും അസ്വാഭാവികത ചർച്ചയായി. പ്രശസ്തി നേടാനായി ഈ ലോകത്ത് എത്തിപ്പെടുന്ന നടിമാരിൽ മിക്കവർക്കും നേരിടേണ്ടിവരുന്നത് എല്ലാക്കാലത്തും പുരുഷാധിപത്യത്തിൽ നിന്ന ഈ ലോകത്തിന്റെ വഞ്ചനകളാണ്. അതിൽ മനംനൊന്ത് സ്വയം ജീവനൊടുക്കേണ്ടി വന്നവരും കൊല്ലപ്പെട്ടവരും നിരവധി. തെളിയപ്പെടാത്ത ആരോപണങ്ങളും അനേകമുണ്ട് സിനിമാ ലോകത്തിന് പറയാൻ. ഈ ലോകത്ത് സ്ത്രീ വെറും ഉപഭോഗവസ്തു മാത്രം.

ദുബായിലെ ഹോട്ടലിൽവച്ച് നടി ശ്രീദേവിയുടെ മരണത്തിൽ ദുരൂഹത തുടരുകയാണ് ഇപ്പോഴും. തലയ്്ക്ക് ആഴത്തിൽ മുറിവേറ്റുവെന്ന റിപ്പോർട്ടുകൂടി പുറത്തുവന്നതോടെ ശ്രീദേവി കൊലചെയ്യപ്പെട്ടതാണോ എന്ന ആശങ്കയും ഉയർന്നു. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ പങ്കുൾപ്പെടെ ചർച്ചയാവുന്നു. ഇന്ത്യൻ സിനിമാലോകത്ത് ഇത്തരത്തിൽ നിരവധി ദുരൂഹമരണങ്ങൾ സംഭവിച്ചിട്ടുണ്ട്.

ബോളിവുഡിൽ നടി ദിവ്യാഭാരതിയുടെ മരണത്തിൽ ദാവൂദിന്റെ അധോലോക സംഘത്തിന് പങ്കുണ്ടെന്ന വാദം ശക്തമായിരുന്നു. ഫെമിന മിസ് ഇന്ത്യയും താരവുമായ നഫീസ ജോസഫ്, എഴുപതുകളിൽ ബോളിവുഡിന്റെ ഹരമായിരുന്ന ഗ്‌ളാമർ നടി പർവീൺ ബാബി, അമിതാഭിന്റെ നായിക ആയിരുന്ന ജിയാ ഖാൻ തുടങ്ങിയവരുടെ മരണങ്ങളിലെ ദുരൂഹതകൾ ഇപ്പോഴും മാറാതെ നിൽക്കുന്നു.

തമിഴ്-തെലുങ്ക് നടിമാരായ പ്രത്യൂഷ, സിമ്രാന്റെ സഹോദരി മൊണാൽ നവാൽ, ഫടാഫട് ജയലക്ഷ്മി, മോഡലും അഭിനേത്രിയുമായ ശിഖ ജോഷി, മോഡൽ നഫീസ ജോസഫ്, വിവേക ബാബാജ, പ്രത്യുഷ ബാനർജി, ഡിംപിളിന്റെ സഹോദരി റീം കപാഡിയ, കൊൽക്കത്തയിലെ നടി ദിഷ ഗാംഗുലി തുടങ്ങിയവരുടെ മരണങ്ങളും അസ്വാഭാവികമായിരുന്നു. മലയാളത്തിലും തമിഴിലും മാദകറാണിയായി തിളങ്ങിയ സിൽക്ക് സ്മിതയുടേയുൾപ്പെടെ നിരവധി താരങ്ങളുടെ മരണങ്ങളും ചർച്ചയായി. മലയാളത്തിന്റെ മാദകറാണിയായിരുന്ന വിജയശ്രീ, ശോഭ, മയൂരി തുടങ്ങിയവരുടെ മരണങ്ങളും ഈ പട്ടികയിലുണ്ട്.

ദിവ്യാ ഭാരതി

വെള്ളിത്തിരയിൽ തിളങ്ങിനിന്ന വേളയിൽ ഏറ്റവുമധികം പ്രതിഫലം ബോളിവുഡിൽ വാങ്ങിയിരുന്ന താരമായിരുന്നു ദിവ്യ ഭാരതി. ഭർത്താവ് അജീദ് നദിയാദ്വാലയുടെ വീടിന്റെ ആറാം നിലയിൽ നിന്നു സംശയാസ്പദമായ സാഹചര്യത്തിൽ വീണുമരിച്ചത് 1993 ജൂൺ നാലിനായിരുന്നു. ഇതിന് പിന്നിലെ ദാവൂദിന്റെ പങ്കാളിത്തം പിന്നീട് ചർച്ചയായി. പക്ഷേ അന്വേഷണം ആ വഴിക്ക് നീങ്ങിയില്ല. ദിവ്യ ഓംപ്രകാശ് ഭാരതിയെന്നായിരുന്നു മുഴുവൻ പേര്. 1974ന് ജനിച്ച ദിവ്യ മരണപ്പെടുന്നത് തന്റെ പത്തൊമ്പതാം വയസ്സിലാണ്. മുംബൈയിലെ തുൾസി ബിൽഡിംഗിലെ ഫ്‌ളാറ്റിൽ നിന്നാണ് ഇവർ വീണുമരിച്ച നിലയിൽ കണ്ടെത്തിയത്. കൂപ്പർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് മരണം സംഭവിച്ചത്. എങ്ങനെയാണ് വീണതെന്ന വിവരം ചർച്ചയായെങ്കിലും ദുരൂഹത മാറിയില്ല. ആരോ തള്ളിയിട്ടതാണെന്നും അല്ല, അമിതമായി മദ്യപിച്ച് ഉണ്ടായ അപകടമാണെന്നും ആത്മഹത്യയാണെന്നും അക്കാലത്ത് ചർച്ചകൾ നടന്നു. ഭർത്താവിനും അധോലോകത്തിനും പങ്കുണ്ടെന്ന തലത്തിലും അന്വേഷണം നടന്നെങ്കിലും യഥാർത്ഥ വസ്തുതകൾ പുറത്തുവന്നില്ല.

വിജയശ്രീ

സിനിമയിൽ യവനസുന്ദരിയായി തിളങ്ങി നിൽക്കുന്നതിനിടയിൽ 21-ാം വയസ്സിലാണ് വിജയശ്രീയുടെ മരണം. പൊന്നാപുരം കോട്ട എന്ന ചിത്രവുമായി ബന്ധപ്പെട്ട ചില സംഭവങ്ങളാണ് ഇവരുടെ മരണത്തിനു പിന്നിലെന്ന് ആരോപണം ഉയർന്നു. ചിത്രത്തിൽ ഒരു പാട്ട് സീനിൽ നായികയുടെ നീരാട്ട് ചിത്രീകരിച്ചിരുന്നു. അൽപവസ്ത്രധാരി ആയി നിന്ന നടിയുടെ വസ്ത്രം അതിനിടെ വെള്ളത്തിൽ ഒലിച്ചുപോയെന്നും അത് കാര്യമാക്കാതെ ചിത്രീകരണം തുടർന്നെന്നും ഇതിൽ മനംനൊന്താണ് അവർ മരിച്ചതെന്നും ആയിരുന്നു അക്കാലത്തെ ചർച്ചകൾ. ഈ വിഷയം അവരുടെ ജീവിതത്തെ ബാധിച്ചുവെന്ന തരത്തിൽ പ്രചരണമുണ്ടായി. ജയരാജ് നായിക എന്ന പേരിൽ വിജയശ്രീയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി ഒരു ചിത്രം ഒരുക്കിയിരുന്നു. വിജയശ്രീയുടേത് ഒരു കൊലപാതകമായിരുന്നു എന്ന വാദമാണ് ഈ ചിത്രത്തിൽ ഉയർത്തിയത്.

ശോഭ

ശോഭ എന്ന പേര് കേൾക്കുമ്പോൾ മലയാളിയുടെ മനസ്സിലേക്ക് ബാലുമഹേന്ദ്ര എന്ന് പേരുകൂടി എത്തും. മലയാള സിനിമയിൽ ഗ്രാമീണത്വമുള്ള നായികയായി വിലസിയ ശോഭയും സംവിധായകൻ ബാലു മഹേന്ദ്രയും തമ്മിലുണ്ടായിരുന്ന പ്രണയം അന്നത്തെ സിനിമാ ഗോസിപ്പുകളിൽ നിറഞ്ഞു നിന്നിരുന്നു. ബാലുമഹേന്ദ്രയുമായുള്ള പ്രണയത്തകർച്ചയാണ് പതിനേഴാം വയസ്സിൽ ആ ജീവിതത്തിന് തിരശ്ശീലയിട്ടത് എന്ന വാദമാണ് ഉയരുന്നത്. ശോഭയുടെ ജീവിതത്തെ അടിസ്ഥാനമാക്കി 'ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്' എന്ന ചിത്രം കെ.ജി. ജോർജ് സംവിധാനം ചെയ്തിരുന്നു. ജീവിത യാത്ര എന്ന ചിത്രത്തിൽ ബാലതാരമായാണ് 1965ൽ ശോഭ സിനിമാ രംഗത്ത് എത്തുന്നത്. വിവാഹിതനായ ബാലു മഹേന്ദ്ര 1978ൽ ശോഭയെ രഹസ്യമായി വിവാഹം ചെയ്തുവെന്നായിരുന്നു അക്കാലത്തെ ചർച്ചകൾ. തന്റെ 17-ാം വയസ്സിൽ ആണ് 1980 മെയ് ഒന്നിന് ശോഭ ആത്മഹത്യ ചെയ്തത്. ഉർവശി അവാർഡ് നേടിയ ആദ്യ മലയാളതാരം കൂടിയായിരുന്ന ശോഭ.

സിൽക്ക് സ്മിത

നാലാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള വിജയലക്ഷ്മി എന്ന സാധാരണപെൺകുട്ടി തെന്നിന്ത്യൻ സിനിമയിൽ പിന്നീട് ഗ്‌ളാമർ താരമായി വളർന്ന് ആരാധകരുടെ മനസ്സുകളിൽ ഇടംനേടിയ കഥയാണ് സിൽക്ക് സ്മിത എന്ന അഭിനേത്രിയുടെ ജീവിതം. സിനിമയുടെ അണിയറയിൽ ടച്ചപ്പ് ആർടിസ്റ്റാറയി എത്തിയ സിൽക്ക് ക്യാരക്ടർ റോളുകളിലൂടെ അഭിനയ മേഖലയിലേക്ക് കടന്നു വരുകയും അവരുടെ ശരീര വടിവിലെ മാദകത്വം തിരിച്ചറിഞ്ഞ സംവിധായകർ അത്തരം വേഷങ്ങളിലൂടെ അവരെ ഉപയോഗിക്കുകയുമായിരുന്നു. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ സിൽക്ക് സിനിമയെ ലൈംഗികതയും സംവദിക്കുന്ന ഇടമെന്ന നിലയിലേക്കുകൂടി മാറ്റി. ഒരുകാലത്ത് സിൽക്ക് അഭിനയിക്കുന്ന ചിത്രങ്ങൾ കാണാൻ പ്രേക്ഷകർ ഇടിച്ചുകയറുന്ന സ്ഥിതിപോലും ഉണ്ടായി. തെന്നിന്ത്യൻ സിനിമാലോകത്ത് നാന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ച താരമാണ് സിൽക്ക് സ്മിത. പതിനേഴ് വർഷക്കാലം അവർ സിനിമാലോകത്ത് നിറഞ്ഞുനിന്നു. 1996 സെപ്റ്റംബർ 23ന് ചെന്നൈയിൽ വച്ചായിരുന്നു 35-ാം വയസ്സിൽ സ്മിതയുടെ മരണം. എങ്ങനെ മരിച്ചുവെന്ന വിവരം ഇപ്പോഴും ചർച്ചയാണ്. വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതോടെ ആത്മഹത്യയാണെന്ന് പ്രചരണം ഉണ്ടായി. എന്നാൽ നല്ല നിലയിൽ ജീവിച്ചുവന്ന അവർ ആത്മഹത്യ ചെയ്യുന്നത് എന്തിന് എന്ന ചോദ്യത്തിന് ഉത്തരമില്ല. മരിക്കുന്നതിന് തലേന്ന് തന്റെ സുഹൃത്തും നർത്തകിയുമായ അനുരാധയോട് വീട്ടിലേക്ക് വരാനും തനിക്ക് പ്രധാനപ്പെട്ടൊരു കാര്യം സംസാരിക്കാനുണ്ടെന്നും സ്മിത പറഞ്ഞിരുന്നു. പിറ്റേന്ന് എത്താമെന്ന് അനുരാധ പറഞ്ഞെങ്കിലും സ്മിത അന്ന് മരിച്ച വിവരമാണ് പുറത്തുവന്നത്. പല താരങ്ങളും പ്രമുഖരും കടന്നു പോയ ജീവിതത്തിൽ ഒന്നുമല്ലാതായി തീർന്നുവെന്നു മനസിലാക്കിയ താരം ആ ജീവിതത്തിൽ നിന്നുമുള്ള ഒളിച്ചോട്ടമായി മരണത്തെ തിരഞ്ഞെടുത്തുവെന്ന നിഗമനമാണ് ഉണ്ടായത്. ഏകത കപൂർ സംവിധാനം ചെയ്ത ഡേർട്ടി പിക്ചർ സിൽക്കിന്റെ ജീവിതം ആവിഷ്‌കരിച്ച സിനിമയാണ്.

മയൂരി

ആകാശഗംഗയെന്ന ചിത്രത്തിലെ പൂച്ചക്കണ്ണുള്ള സുന്ദരി മയൂരിയെ അത്രപെട്ടന്നു സിനിമാ ലോകം മറക്കില്ല. ജീവിതത്തിലെ പ്രതീക്ഷകൾ നഷ്ടമായി എന്നൊരു കുറിപ്പ് മാത്രം എഴുതിവച്ച് മയൂരി ആത്മഹത്യ ചെയ്യുകയായിരുന്നു. സിനിമാലോകത്തുനിന്ന് ഉണ്ടായ തിരിച്ചടിയാണ് മയൂരിയെ മരണത്തിലേക്ക് നയിച്ചതെന്ന സൂചനകളും പുറത്തുവന്നു. ശാലിനി എന്ന പേരിൽ തമിഴ് സിനിമാലോകത്തും അറിയപ്പെട്ട നടിയാണ് മയൂരി. സമ്മർ ഇൻ ബത്‌ലഹേം ആണ് മലയാളത്തിലെ ആദ്യ ചിത്രം. ഇരുപതോളം ചിത്രങ്ങളിലാണ് മയൂരി വേഷമിട്ടത്. 2005ലായിരുന്നു തന്റെ 22-ാം വയസ്സിൽ മയൂരിയുടെ മരണം. സഹോദരന്റെ പേരിൽ എഴുതിയ കുറിപ്പിലാണ് ജീവിതത്തിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നും പോകുന്നുവെന്നും മയൂരി എഴുതിവച്ചത്.

നഫിസ ജോസഫ്

താര സുന്ദരിയായിരുന്ന നഫിസ ജോസഫിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തുന്നത്. 1997ലെ മിസ് ഇന്ത്യയായിരുന്നു ബംഗളൂരുകാരി ആയിരുന്ന നഫിസ. 1978ൽ ജനിച്ച ഇവർ 2004ൽ മുംബൈയിൽ വച്ചാണ് മരിക്കുന്നത്. മുംബൈയിലെ വ്യവസായിയായ ഗൗതം ഖണ്ടുജയുമായി വിവാഹം നിശ്ചയിച്ചെങ്കിലും പിന്നീട് അത് നടന്നില്ല. ഇയാൾ നേരത്തെ വിവാഹിതനായിരുന്നു. വിവാഹമോചനം നേടിയെന്നാണ് പറഞ്ഞിരുന്നതെങ്കിലും അക്കാര്യം സ്ഥിരീകരിക്കാൻ തയ്യാറായിരുന്നില്ല. ഇതെത്തുടർന്ന് തർക്കമുണ്ടായതിന് പിന്നാലെയാണ് നടിയുടെ മരണം. ഇതിൽ അസ്വാഭാവികത ചൂണ്ടിക്കാട്ടി നഫിസയുടെ മാതാപിതാക്കൾ രംഗത്തെത്തിയെങ്കിലും കേസ് ഒതുങ്ങിപ്പോയി. പൊലീസ് അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിരുന്നില്ല. 1997ലെ വിശ്വസുന്ദരി മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച താരം എംടിവി അവതാരകയായും ശ്രദ്ധ നേടിയിരുന്നു.

പർവീൺ ബാബി

എഴുപതുകളിൽ ഹിന്ദി സിനിമയിലെ ഗ്ലാമർ റാണിയായിരുന്നു പർവീൺ ബാബി. 2005 ജനുവരി 21നു മുംബൈ ജുഹുവിലെ ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യമുണ്ടായിരുന്നെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അമ്പതോളം ചിത്രങ്ങളിൽ അഭിനയിച്ച താരമാണ് പർവീൺ. 55-ാം വയസ്സിലാണ് അവരുടെ മരണം. 2005 ജനുവരി 22ന് തന്റെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റെസിഡന്റ് സൊസൈറ്റി സെക്രട്ടറി വിവരമറിയിച്ചാണ് പൊലീസ് എത്തുന്നത്. മൂന്നുദിവസമായി പേപ്പറും പാലും എടുത്തിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. ഭക്ഷണാവശിഷ്ടം ഉള്ളിൽ ഉണ്ടായിരുന്നില്ലെന്നും മദ്യത്തിന്റെ അംശം ഉണ്ടെന്നുമായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. അമിത മദ്യപാനമാണോ മരണകാരണം അതോ ആത്മഹത്യയാണോ എന്ന കാര്യത്തിൽ വ്യക്തതയുണ്ടായില്ല.

വിവേക ബാബാജി

പ്രശസ്ത മോഡലും മുൻ മിസ് മൊറീഷ്യസുമായ വിവേക ബാബാജി മുംബൈ ഫ്ളാറ്റിൽ 2010 ജൂൺ 25നു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതും സാധാരണമായി പൊലീസ് എഴുതി തള്ളി. ആത്മഹത്യയുമായി ബന്ധപ്പെട്ട് കാമുകൻ ഗൗതം വോറയെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു 'കാമസൂത്ര' മോഡൽ എന്ന നിലയിൽ ശ്രദ്ധേയയായ വിവേക പ്രണയനൈരാശ്യത്തെ തുടർന്നാണു ജീവനൊടുക്കിയതെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. അതിനപ്പുറം കേസ് മുന്നോട്ട് പോയില്ല. തന്റെ 37-ാം വയസ്സിലായിരുന്നു വിവേകയുടെ മരണം. മുംബൈയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഫ്‌ളാറ്റിൽ നിന്ന് ഒരു ഡയറിയിൽ ഗൗതംവോറ.. നീയാണെന്ന് കൊന്നത് എന്നെഴുതിയ കുറിപ്പ് കണ്ടെത്തി. കാമുകനിൽ നിന്ന് അകന്നതോടെ അതിൽ നിരാശയായി ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറഞ്ഞങ്കിലും 2012ൽ കേസിൽ പുനരന്വേഷണം ഉണ്ടാവുകയും ഗൗതം അറസ്റ്റിലാവുകയും ചെയ്തു. മറ്റൊരു കൊലപാതകത്തിൽ ഗൗതമിന് ബന്ധമുണ്ടെന്ന് കണ്ടതോടെയായിരുന്നു ഇത്.

ജിയാ ഖാൻ

'നിശ്ശബ്ദ്' എന്ന ചിത്രത്തിൽ അമിതാഭ് ബച്ചന്റെ നായികയായി ശ്രദ്ധ നേടിയ ജിയാ ഖാനും ആരാധകരുടെ നടുക്കുന്ന ഓർമ്മയാണ്. 2013 ജൂൺ നാലിനു മുംബൈ ജുഹുവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംവിധാന സഹായിയായ സൂരജ് പാഞ്ചോളിക്കെതിരെ പൊലീസ് കേസെടുത്തു. സൂരജ് അകന്നതിനെത്തുടർന്നു ജിയ നിരാശയിലായിരുന്നു. ഇതിന് പിന്നിലും അധോലോക ബന്ധങ്ങൾ ചർച്ചയായിരുന്നു. പക്ഷേ പൊലീസിന് മുന്നോട്ട് പോകാനായില്ല. ഗായികയും മോഡലും കൂടിയായിരുന്നു ജിയ. 1988ൽ ന്യൂയോർക്കിൽ ജനിച്ച ജിയ തന്റെ 25-ാം വയസ്സിലാണ് മരണപ്പെടുന്നത്. അമ്മയും സഹോദരിമാരും വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു മരണം. മരണം നടന്ന് നാലാം ദിവസം ഒരു ആത്മഹത്യാ കുറിപ്പ് കിട്ടി. അടുത്തിടെ ഗർഭച്ഛിദ്രം നടത്തിയ വിവരം അതിലുണ്ടായിരുന്നു. ശരീരത്തിൽ നിരവധി പാടുകളും കണ്ടു. ഇതോടെ മരണത്തിൽ ദുരൂഹത ഉയർന്നു. കൊലപാതകമാണെന്ന് അമ്മ പരാതി നൽകി. ആദിത്യ പഞ്ചോളിയുടെ മകൻ സൂരജ് പഞ്ചോളിയുമായി ലിവ്- ഇൻ ബന്ധത്തിലായിരുന്നു ജിയ. സംഭവത്തെ തുടർന്ന് സൂരജ് അറസ്റ്റിലായെങ്കിലും ഒടുവിൽ ആത്മഹത്യയാണെന്ന നിഗമനമാണ് സിബിഐയുടെ വരെ അന്വേഷണത്തിൽ വ്യക്തമായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP