Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാർട്ടിയെ തൊട്ടു കളിവേണ്ടെന്ന ആഭ്യന്തര മന്ത്രിയുടെ താക്കീത് അവഗണിച്ചതോടെ പീഡനം തുടങ്ങി; അന്വേഷണ ഉദ്യോഗസ്ഥരെ വീടുകളിൽ എത്തി ആയുധം കാണിച്ചു ഭയപ്പെടുത്തി; സാക്ഷിയെ കൊലപ്പെടുത്തി മുന്നറിയിപ്പു നൽകി; ഡിവൈഎസ്‌പി ആയിരുന്നിട്ടും ക്രൂരമായി മർദ്ദിച്ചു; മക്കളുടെ പഠനം പോലും മുടക്കി; പെൻഷൻ തടയരുതെന്ന് ആവശ്യപ്പെട്ട് ചെന്നു കണ്ടപ്പോൾ മുഖ്യമന്ത്രി ആട്ടിയിറക്കി: ഫസൽ വധക്കേസിൽ സിപിഎം പങ്ക് തെളിയിച്ച ഉദ്യോഗസ്ഥന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

പാർട്ടിയെ തൊട്ടു കളിവേണ്ടെന്ന ആഭ്യന്തര മന്ത്രിയുടെ താക്കീത് അവഗണിച്ചതോടെ പീഡനം തുടങ്ങി; അന്വേഷണ ഉദ്യോഗസ്ഥരെ വീടുകളിൽ എത്തി ആയുധം കാണിച്ചു ഭയപ്പെടുത്തി; സാക്ഷിയെ കൊലപ്പെടുത്തി മുന്നറിയിപ്പു നൽകി; ഡിവൈഎസ്‌പി ആയിരുന്നിട്ടും ക്രൂരമായി മർദ്ദിച്ചു; മക്കളുടെ പഠനം പോലും മുടക്കി; പെൻഷൻ തടയരുതെന്ന് ആവശ്യപ്പെട്ട് ചെന്നു കണ്ടപ്പോൾ മുഖ്യമന്ത്രി ആട്ടിയിറക്കി: ഫസൽ വധക്കേസിൽ സിപിഎം പങ്ക് തെളിയിച്ച ഉദ്യോഗസ്ഥന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഭരണകൂടത്തിന് എതിരായി നിന്നാൽ ആ ഉദ്യോഗസ്ഥന്റെ അവസ്ഥ എത്രത്തോളം ഭീകരമാണെന്ന് വ്യക്തമാക്കുന്ന നിരവധി സംഭവങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. ഡിജിപി ആയിരുന്നിട്ടു കൂടി ജേക്കബ് തോമസെന്ന ഉദ്യോഗസ്ഥനെ പിണറായി സർക്കാർ വേട്ടയാടുകയാണ്. സത്യസന്ധമായി പ്രവർത്തിച്ചു എന്നതായിരുന്നു അദ്ദേഹം ചെയ്ത ഒരേയൊരു തെറ്റ്. ഇപ്പോൾ, സമാനമായ ദുരന്തങ്ങൾ അനുഭവിക്കുന്ന കാര്യം വെളിപ്പെടുത്തി സർവീസിൽ നിന്നും വിരമിച്ച മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ രംഗത്തെത്തി. രാഷ്ട്രീയ കേരളത്തിൽ ഏറെ വിവാദമായ ഫസൽ വധക്കേസ് തെളിയിച്ച മുൻ ഡിവൈഎസ്‌പി കെ.രാധാകൃഷ്ണനാണ് സിപിഎമ്മിന്റെ കോപത്തിൽ പെട്ട് ജീവിതം പോലും വഴിമുട്ടി അവസ്ഥയിൽ നിൽക്കുന്നത്.

ഫസൽ വധക്കേസിൽ സിബിഐ അന്വേഷണത്തിലും പ്രതിയായി നിന്നത് കാരായിമാരായിരുന്നു. ഇവരാണ് കൊലപാതകത്തിന് പിന്നിലെന്ന് സംസ്ഥാന പൊലീസ് അന്വേഷിച്ചപ്പോഴും വ്യക്തമാകുകയുണ്ടായി. ഈ വൈരാഗ്യം കാരണം പെൻഷൻ പോലും നൽകാതെയാണ് സർക്കാർ കെ രാധാകൃഷ്ണനെ ദ്രോഹിക്കുന്നത്. കേസിന്റെ അന്വേഷണം സിപിഎം നേതാക്കളിലേക്ക് നീങ്ങിയപ്പോൾ അന്വേഷണം അട്ടിമറിക്കാൻ അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണൻ നേരിട്ട് രംഗത്തിറങ്ങിയിരുന്നു എന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയുണ്ടായി.

'നിങ്ങൾ ഈ കേസിന്റെ അന്വേഷണം നിർത്തണം' എന്നു കോടിയേരി ബാലകൃഷ്ണൻ തന്നോട് ആവശ്യപ്പെട്ടതായാണ് അദ്ദേഹം വെളിപ്പെടുത്തിയത്. അന്വേഷണം സിപിഎമ്മിലേക്കെത്തിച്ചതിന്റെ വാശിയിൽ പിന്നീടു തന്നെ ക്രൂരമായി മർദിച്ചെന്നും ഔദ്യോഗിക ജീവിതം താറുമാറാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഐപിഎസ് ലഭിച്ചെങ്കിലും നിയമനം നൽകാതെ അലട്ടി. വിരമിച്ചതിനുശേഷം ആനുകൂല്യങ്ങൾ അനുവദിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിയെ കണ്ടെങ്കിലും ആട്ടിപ്പായിക്കുന്നതിനു തുല്യമായിരുന്നു സമീപനമെന്നും രാധാകൃഷ്ണൻ വെളിപ്പെടുത്തി.

ഇത്തരമൊരു വെളിപ്പെടുത്തലുമായി അദ്ദേഹം രംഗത്തെത്തിയത് ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. സിപിഎം പ്രവർത്തകനായിരുന്ന ഫസൽ പാർട്ടി വിട്ട് എൻഡിഎഫിൽ ചേക്കറിയതോടെയാണ് സിപിഎമ്മിന്റെ കണ്ണിൽ കരടായത്. പാർട്ടിയിലെ മുസ്ലിം യുവാക്കളെ എൻഡിഎഫിലേക്ക് ആകർഷിച്ച ഫസലിനോടു സിപിഎമ്മിനു ശത്രുതയുണ്ടായിരുന്നതായി അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ ബോധ്യപ്പെട്ടിരുന്നതായി രാധാകൃഷ്ണൻ പറഞ്ഞു. കൊല നടത്തിയതു സിപിഎമ്മാണെന്നു തെളിയുമെന്നു വന്നതോടെയാണ് കോടിയേരിയുടെ ഇടപെടലുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഫസൽ കൊല്ലപ്പെട്ടതു പാർട്ടിയുടെ തീരുമാനപ്രകാരമാണെന്നുള്ള തെളിവുകൾ അദ്ദേഹം ശേഖരിക്കുകയുണ്ടായി. എന്നാൽ പാർട്ടി ആദ്യംമുതലേ കൊലപാതകത്തെ പ്രതിരോധിക്കാനാണു ശ്രമിച്ചത്. ഒരു സ്വാധീനത്തിനും വഴങ്ങാതെ അന്വേഷണം ശരിയായ രീതിയിലേ കൊണ്ടുപോകൂ എന്ന വാശി എനിക്കുണ്ടായിരുന്നു. എന്നാൽ, അന്വേഷണ സംഘത്തെ അടക്കം തനിക്കെതിരാക്കി മാറ്റുകയാണ് ആഭ്യന്തര വകുപ്പ് ചെയ്തതെന്ന് അദ്ദേഹം മനോരമക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സംഭവത്തെ കുറിച്ച് രാധാകൃഷ്ണൻ വ്യക്തമാക്കുന്നത് ഇങ്ങനെ:

പ്രത്യേക അന്വഷണസംഘത്തിൽ ഇരുപതോളം ഉദ്യോഗസ്ഥരുണ്ടായിരുന്നു. എന്റെ നിലപാട് അവരെ അറിയിച്ചു. അന്വേഷണം പാർട്ടിയിലേക്ക് എത്തുമെന്ന് ഉറപ്പായതോടെയാണു കോടിയേരിയുടെ അടിയന്തര ഇടപെടലുണ്ടായത്. ചുമതലയേറ്റു പത്താം ദിവസം അദ്ദേഹം നേരിട്ടുവിളിച്ച് അന്വേഷണം അവസാനിപ്പിച്ചോളൂ എന്നു പറഞ്ഞു. എന്തിനു ചുമതലയിൽ നിന്നു നീക്കുന്നുവെന്നു ചോദിച്ചെങ്കിലും മറുപടി കിട്ടിയില്ല. എന്നെ നീക്കിയതായി അറിയിച്ചു പിന്നാലെ ഡിജിപിയുടെ സന്ദേശവുമെത്തി. തുടക്കംമുതലേ എന്റെ ടീമിലെ ഉദ്യോഗസ്ഥരുടെ മനോവീര്യവും ആത്മധൈര്യവും ചോർത്തിക്കളയാൻ വേണ്ടതൊക്കെ ചെയ്തു. ഉദ്യോഗസ്ഥരുടെ വീടുകളിൽ നേരിട്ടുചെന്ന് അവരുടെ ഭാര്യമാരെയും മക്കളെയും ഭീഷണിപ്പെടുത്തി. ആയുധം കാണിച്ചു ഭയപ്പെടുത്തി. ജീവിക്കാൻ വിടില്ല എന്നാണു പറഞ്ഞത്.

കൊല്ലുമെന്നു നേരിട്ടു പറയില്ല. അതാണ് അവിടത്തെ ശൈലി. ഇതോടെ സമ്മർദമായി. ടീമിനുള്ളിൽ ഞാൻ ഒറ്റപ്പെട്ടു. കേസിൽ നിർണായക സൂചനകൾ നൽകിയ വൽസരാജക്കുറുപ്പിനെ കൊലപ്പെടുത്തി. കൊലയ്ക്കു പിന്നിൽ ബ്ലേഡ് മാഫിയയാണെന്നു കഥയുണ്ടാക്കി. തളിപ്പറമ്പ് ഡിവൈഎസ്‌പിയുടെ ചുമതല വഹിക്കുന്ന കാലത്തു സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ എന്നെ ക്രൂരമായി മർദിച്ചു. ഒന്നരവർഷത്തെ ചികിത്സ വേണ്ടിവന്നു. പൊലീസിൽ നിന്ന് ആരും കാണാനെത്തിയില്ല. എന്റെ പേരിൽ കള്ളക്കേസു ചുമത്തി. വിരമിക്കുന്നതിന് എട്ടുമാസം മുൻപാണ് ഐപിഎസ് ലഭിക്കുന്നത്. സർക്കാർ നിയമന ഉത്തരവു തന്നില്ല. അതിനെതിരെ നീങ്ങുകയും ചെയ്തു. നീതി തേടി സുപ്രീം കോടതിയെ സമീപിക്കാനിരിക്കുകയാണ്. ഏറെ ദുരിതപൂർണമാണ് ഇപ്പോഴത്തെ ജീവിതം.

സത്യം തുറന്നുപറയാൻ എന്നും ഒരുക്കമായിരുന്നു. പാലാ സെന്റ് തോമസ് കോളജിൽ എസ്എഫ്‌ഐയുടെ യൂണിറ്റ് സ്ഥാപിച്ചതു ഞാനാണ്. അതാണ് എന്റെ പശ്ചാത്തലം. രണ്ടു കാലിൽ നടക്കുന്ന കണ്ണൂരിലെ പാർട്ടിക്കാരെ ഭയത്തോടെ മാത്രമേ കാണാനാകൂ. എന്റെ ജീവിതം തകർത്തത് അവരാണ്. എന്റെ മക്കളുടെ പഠനം പൂർത്തിയായിട്ടില്ല. വീടുപണിക്കായി ലോണെടുത്തതിൽ 30 ലക്ഷം കടമുണ്ട്. ബന്ധുക്കളുടെ സഹായത്തോടെയാണ് ഇപ്പോൾ കഴിയുന്നത്. പെൻഷനും ആനുകൂല്യങ്ങളും നൽകണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനെ പോയി കണ്ടിരുന്നു. ഒട്ടും മയമില്ലാത്ത വാക്കുകളാണു കേൾക്കേണ്ടി വന്നത്. ആട്ടിയിറക്കും പോലെയാണ് അനുഭവപ്പെട്ടത്.- രാധാകൃഷ്ണൻ പറഞ്ഞു.

സിപിഎമ്മിലേക്ക് വിരൽ ചൂണ്ടിയ വൽസരാജക്കുറുപ്പിനെയും വകവരുത്തി

ഡിവൈഎസ്‌പി ആർ രാധാകൃഷ്ണന്റെ വെളിപ്പെടുത്തലോടെ മറ്റൊരു കൊലപാതക കേസിലെ ഗൂഢാലോചനയും സംശയങ്ങൾക്ക് ഇടയാക്കി. ഫസൽ വധം സിപിഎമ്മിന്റെ ജില്ലയിലെ സമുന്നത നേതാക്കളുടെ മനസ്സറിവില്ലാതെ നടക്കില്ലെന്ന സൂചനയുൾപ്പെടെ നിർണായക വിവരങ്ങൾ നൽകിയത് തലശ്ശേരിയിലെ ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന വൽസരാജക്കുറുപ്പാണ്. പിന്നീട് വൽസരാജക്കുറുപ്പ് കൊല്ലപ്പെട്ട ശേഷം ബ്ലേഡ് മാഫിയക്കാർ കൊന്നുവെന്ന് വരുത്തി തീർക്കുകയായിരുന്നു എന്നാണ് രാധാകൃഷ്ണൻ നൽകുന്ന സൂചന.

വൽസരാജക്കുറുപ്പിന്റെ കൊലപാതകം സംബന്ധിച്ച സംശയങ്ങൾ ഇപ്പോഴും ബാക്കി നിൽക്കുന്നുണ്ട്. ഇഷ്ടമില്ലാത്തവനെ വകവരുത്തി ആ കുറ്റം മറ്റുള്ളവർക്ക് മേൽ കെട്ടിവെക്കുന്ന ഏർപ്പാടാണ് പൊതുവിൽ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ പലപ്പോഴും നടക്കുന്നത്. ഈ സൂചന തനനെയാണ് വത്സരാജ ക്കുറുപ്പിന്റെ കൊലപാതകനുമായി ബന്ധപ്പെട്ട് ഉയരുന്നതും. ബിജെപി പെരിങ്ങളം മണ്ഡലം കമ്മിറ്റിയംഗമായിരുന്ന പി.പി. വൽസരാജക്കുറുപ്പ് 2007 മാർച്ച് അഞ്ചിനാണു കൊല്ലപ്പെടുന്നത്. പുലർച്ചെ വീട്ടിലെത്തിയ അഞ്ചംഗ സംഘം വിളിച്ചിറക്കി കൊലപ്പെടുത്തുകയായിരുന്നു.

സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണു കൊലപാതകമെന്ന് ആർഎസ്എസ് ആരോപിച്ചപ്പോൾ കൊള്ളപ്പലിശ ഇടപാടിൽ ആർഎസ്എസിന്റെ മധ്യസ്ഥത്തിന് എതിരായി പ്രവർത്തിച്ചതിന് പ്രതികാരമായി അവർ തന്നെയാണ് കൊലപാതകം നടത്തിയതെന്നായിരുന്നു സിപിഎമ്മിന്റെ പ്രത്യാരോപണം. എന്നാൽ പിന്നീട് കേസിൽ അറസ്റ്റിലായവരിൽ രണ്ടു പേർ സിപിഎം പ്രവർത്തകരായിരുന്നു. പാനൂർ അരയാക്കൂൽ ഒളാനക്കുനിയിൽ ഷാജിയും പന്തക്കൽ വായനശാലയ്ക്കു സമീപത്തെ കിർമാണി മനോജും. ഇതേ കിർമാണി മനോജാണു പിന്നീട് ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ പ്രതിയായി അറസ്റ്റിലായത്. എന്നാൽ, എൽഡിഎഫ് ഭരണകാലത്തായതിനാൽ സിപിഎം ബന്ധം സംബന്ധിച്ചുള്ള അന്വേഷണം നടന്നില്ല. സംഭവത്തിനു പിന്നിൽ കൊള്ളപ്പലിശ സംഘം എന്ന തരത്തിലായിരുന്നു അന്വേഷണത്തിന്റെ പുരോഗതി. ഇതിന് ഉദ്യോഗസ്ഥരും ഒത്താശ ചെയ്തു. ഒടുവിൽ കൊലപാതകത്തിൽ രാഷ്ട്രീയമില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തുകയും ചെയ്തു.

വൽസരാജക്കുറുപ്പിന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. സിപിഎം അനുഭാവിയായ ഒരു പ്രതിയെക്കൂടി പിടികൂടി. ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിപിഎമ്മിന്റെ ഏരിയാ നേതാവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. എന്നാൽ പിറ്റേന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയെ സ്ഥലം മാറ്റിയാണ് കണക്കു തീർത്തത്. ഗൂഢാലോചന സംബന്ധിച്ച് കാര്യമായ അന്വേഷണം നടത്താതെയാണു ക്രൈംബ്രാഞ്ചും കേസ് അവസാനിപ്പിച്ചത്.

ശുദ്ധ അസംബന്ധമെന്ന് കോടിയേരി

ഫസൽ വധക്കേസിൽ ആഭ്യന്തരമന്ത്രിയായിരിക്കെ താൻ ഇടപെട്ടെന്ന മുൻ ഡിവൈഎസ്‌പി: കെ.രാധാകൃഷ്ണന്റെ ആരോപണം ശുദ്ധ അസംബന്ധമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇതേ ആരോപണം നേരത്തെയും ഇയാൾ തന്നെ ആക്ഷേപമായി ഉന്നയിച്ചതാണ്. സിബിഐ അടക്കം പരിശോധിക്കുകയും തള്ളിക്കളയുകയും ചെയ്തതാണ്.

വ്യക്തിപരമായ ഒരു കേസിൽപെടുകയും അതിൽ നിയമനടപടി നേരിടുകയും ചെയ്യേണ്ടിവന്നതിന്റെ വൈരാഗ്യമായിട്ടു രാധാകൃഷ്ണൻ ഇങ്ങനെ അന്നുമുതൽ പറഞ്ഞു നടക്കുന്നുണ്ട്. അന്ന് ആരോപിച്ചതും അതിനു മറുപടി നൽകിയതും പലരും മറന്നതുകൊണ്ടാണ് വീണ്ടും പൊടി തട്ടിയെടുക്കുന്നത്. ആ നിലയ്ക്ക് അതെടുത്താൽ മതിയെന്നും കോടിയേരി പറഞ്ഞു.

കോടിയേരിയെ പ്രതിയാക്കണമെന്ന് കൃഷ്ണദാസ്

ഫസൽ വധക്കേസ് സംബന്ധിച്ച് ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പി രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിൽ സിബിഐ അന്വേഷണം വേണമെന്നു ബിജെപി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ്. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കോടിയേരി ബാലകൃഷ്ണനെ പ്രതിപ്പട്ടികയിലും ഉൾപ്പെടുത്തണം.കൊലക്കുറ്റം ആർഎസ്എസിന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിച്ച സിപിഎമ്മിന്റെ മുഖംമൂടി പിച്ചിച്ചീന്തപ്പെട്ടു.

പ്രതികൾ സിപിഎമ്മുകാരാണെന്നു തിരിച്ചറിയുമെന്ന ഘട്ടമെത്തിയപ്പോഴാണ് കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കെ അന്വേഷണം നിർത്തിവയ്ക്കാൻ തീരുമാനിച്ചതെന്നാണു രാധാകൃഷ്ണൻ വെളിപ്പെടുത്തിയിരിക്കുന്നത്. കേസിൽ നിർണായക മൊഴി നൽകിയ രണ്ടു സാക്ഷികളുടെ ദുരൂഹ മരണവും ഡിവൈഎസ്‌പി രാധാകൃഷ്ണനു നേരെയുണ്ടായ വധശ്രമവും അന്വേഷണവിധേയമാക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.

 

വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്, അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല

തലശ്ശേരി ഫസൽ വധക്കേസിൽ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈ.എസ്‌പി. രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിന്മേൽ കേസ് എടുത്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു . സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'ഫസൽ കേസിൽ നിർണായ വിവരം നൽകിയ അഡ്വ. വത്സരരാജക്കുറുപ്പ്, പഞ്ചാരശിനിൻ എന്നിവരുടെ ദുരൂഹമരണം സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതാണ്'.

ഇവർ രണ്ടുപേരെയും കൊലപ്പെടുത്തിയ ശേഷം അതിന്റെ ഉത്തരവാദിത്തം ബ്ലേഡ് മാഫിയകളുടെ തലയിൽകെട്ടിവെച്ചു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അടിയന്തരമായി കേസ് രജിസ്റ്റർ ചെയ്ത് ഇതിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP