Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചുളുവിലയിൽ ഫ്‌ളാറ്റെന്ന മാധ്യമങ്ങളിലെ പരസ്യം കണ്ട് കബളിപ്പിക്കപ്പെട്ടത് നിരവധി പേർ; പരസ്യം കിട്ടിയ പത്രക്കാർ മിണ്ടാതായപ്പോൾ പണം മുടക്കിയവർ തെരുവിലായി; ഏഴു കൊല്ലമായി നിയമ വഴിയിലൂടെ നിക്ഷേപകർ; തട്ടിപ്പുകാർ ഇപ്പോഴും സുഖ ജീവിതത്തിൽ: ആപ്പിൾ എ ഡേ പ്രോപ്പർട്ടീസ് തട്ടിപ്പിൽ ഇരയായവർക്ക് നീതി നിഷേധിക്കരുത്

ചുളുവിലയിൽ ഫ്‌ളാറ്റെന്ന മാധ്യമങ്ങളിലെ പരസ്യം കണ്ട് കബളിപ്പിക്കപ്പെട്ടത് നിരവധി പേർ; പരസ്യം കിട്ടിയ പത്രക്കാർ മിണ്ടാതായപ്പോൾ പണം മുടക്കിയവർ തെരുവിലായി; ഏഴു കൊല്ലമായി നിയമ വഴിയിലൂടെ നിക്ഷേപകർ; തട്ടിപ്പുകാർ ഇപ്പോഴും സുഖ ജീവിതത്തിൽ: ആപ്പിൾ എ ഡേ പ്രോപ്പർട്ടീസ് തട്ടിപ്പിൽ ഇരയായവർക്ക് നീതി നിഷേധിക്കരുത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഫ്‌ളാറ്റു തട്ടിപ്പു കേസിൽ ഒന്നായ ആപ്പിൾ എ ഡേ പ്രോപ്പർട്ടീസ് തട്ടിപ്പിന് ഇരയായവർക്ക് ഇനിയെങ്കിലും നീതി കിട്ടുമോ? 150 കോടിയിലേറ രൂപ തട്ടിച്ചെടുത്ത കേസിൽ ഏഴു കൊല്ലമായി നീതി കിട്ടണമെന്നാവശ്യപ്പെട്ട് നിയമ വഴിയിലൂടെ നടന്നവർ തട്ടിപ്പുകാർക്കെതിരെ വീണ്ടും രംഗത്ത് എത്തി.

കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആപ്പിൾ എ ഡേ പ്രോപ്പർട്ടീസ് നിരവധി പാർപ്പിട പദ്ധതികൾ പ്രഖ്യാപിച്ച് പത്ര പരസ്യം നൽകിയാണ് തട്ടിപ്പു നടത്തിയത്. ഈ തട്ടിപ്പിൽ വീണ ആയിരത്തിലേറെ പേർക്ക് ഒരു ലക്ഷം രൂപ മുതൽ 40 ലക്ഷം രൂപവരെയാണ് തട്ടിനഷ്ടമായത്. എന്നാൽ ആപ്പിൾ കമ്പനി ഈ തട്ടിപ്പീലൂടെ നേടിയെടുത്തത് ആവട്ടെ 150 കോടിയിലേറെ രൂപയും. 2011ലാണ് ആപ്പിൾ കമ്പനിയുടെ തട്ടിപ്പിൽ ഇവർക്ക് പണം നഷ്ടമായത്. എന്നാൽ ഏഴ് വർഷം പിന്നിട്ടിട്ടും നീതി ലഭിക്കാതത്തിനെ തുടർന്നാണ് ഇവർ സമര പരിപാടികളുമായി വീണ്ടും രംഗത്ത് എത്തിയിരിക്കുന്നത്.

കമ്പനിയുടെ തട്ടിപ്പിൽ ലക്ഷങ്ങൾ നഷ്ടമായവരാണ് തങ്ങളുടെ പണം മടക്കി കിട്ടണമെന്ന ആവശ്യവുമായി സമര രംഗത്ത് എത്തിയിരിക്കുന്നത്. കേരളാ സ്റ്റേറ്റ് ലീഗൽ സൊസൈറ്റി ഇടപെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കിയെന്ന് ബോധപൂർവം പൊതുസമൂഹത്തെ വിശ്വസിപ്പിക്കുകയായിരുന്നു ആപ്പിൾ പ്രോപ്പർട്ടീസ് ഉടമകളായ സാജു കടവിലാൻ, രാജീവ് ചെറുവാര എന്നിവരെന്ന് തട്ടിപ്പിനിരയായവർ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഇതു സംബന്ധിച്ച് കോടതി നടപടികൾ അനന്തമായി നീളുന്നതിൽ ആശങ്കയുണ്ടെന്നും അവർ പറഞ്ഞു.

നഷ്ടപ്പെട്ട ഒരു രൂപ പോലും ഇവർക്ക് തിരികെ ലഭിച്ചിട്ടില്ല. അതേസമയം ഏഴു വർഷമായിട്ടും നിയമ നടപടികൾ നീളുന്നതിനാൽ പ്രതീക്ഷ നഷ്ടപ്പെട്ട നിക്ഷേപകരിൽ പലരും ആത്മഹത്യ ചെയ്തു. എന്നാൽ ആയിരക്കണക്കിന് ആളുകളെ കബളിപ്പിച്ച് 150 കോടിയിലേറെ തട്ടിയെടുത്ത ആപ്പിൾ ഉടമകൾ ഇപ്പോഴും സുഖസൗകര്യങ്ങളോടെ രാജകീയമായി കഴിയുകയാണെന്ന് ആപ്പിൾ പ്രൊജക്ട്സ് ഇൻവെസ്റ്റേഴ്സ് അസോസിയേഷൻസ് ആൻഡ് കൺസോഷ്യം ആരോപിച്ചു. അതേസമയം കോടികൾ തട്ടിയെടുത്ത കേസ് കെൽസ ഏറ്റെടുക്കാനുണ്ടായ കാരണം ദുരൂഹത നിറഞ്ഞതാണെന്നും അവർ ആരോപിക്കുന്നു.

തട്ടിപ്പിനിരയായവർക്ക് നീതി നൽകാനെത്തിയ കെൽസയുടെ മധ്യസ്ഥശ്രമങ്ങൾ നിയമ നടപടികൾ വൈകിപ്പിക്കാൻ മാത്രമാണ് ഇടയാക്കിയത്. കെൽസ മുൻപാകെ ആപ്പിൾ ഉടമകൾ നൽകിയ ഉറപ്പുകൾ ഒന്നും പാലിച്ചിട്ടില്ല. കെൽസയുടെ തുടർന്നുള്ള ഇടപെടൽ കാരണം നിക്ഷേപകർക്ക് വീണ്ടും രണ്ടര വർഷം കൂടി നഷ്ടമായി. ആപ്പിൾ ഉടമകളുമായി ഒപ്പിട്ട ധാരണാപത്രം പോലും പാലിക്കാൻ തയാറാകാതെ വന്നതോടെയാണ് വീണ്ടും കോടതിയെ സമീപിക്കാൻ നിക്ഷേപകർ നിർബന്ധിതരായത്.

കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആപ്പിൾ എ ഡേ പ്രോപ്പർട്ടീസ് പ്രഖ്യാപിച്ച ആപ്പിൾ ഐസ്, ബിഗ് ആപ്പിൾ, ആപ്പിൾ സ്യൂട്ട്, ആപ്പിൾ ന്യൂ കൊച്ചിൻ തുടങ്ങിയ പാർപ്പിട പദ്ധതികൾക്കു വേണ്ടി ഒരു ലക്ഷം രൂപ മുതൽ 40 ലക്ഷം രൂപ വരെയാണ് ഇവർ ഇടപാടുകാരിൽ നിന്ന് കൈപ്പറ്റിയത്. എന്നാൽ ഈ പദ്ധതികളെല്ലാം തുടങ്ങുന്നതിന് മുമ്പേ നിലച്ചു. ഉപഭോക്താക്കൾക്ക് പണവും നഷ്ടമായി.

ആപ്പിൾ ഉടമകൾ തങ്ങളെ പറ്റിച്ച് കോടികൾ തട്ടിയെടുത്തതായി കാണിച്ച് 2011 ജൂലൈയിലാണ് നിയമ നടപടികളുമായി തട്ടിപ്പിനിരയായവർ രംഗത്ത് എത്തിയത്. കോടിക്കണക്കിന് രൂപ സ്വന്തമാക്കി ആർഭാട ജീവിതം നയിക്കുന്ന ആപ്പിൾ ഉടമകളുടെ സ്വത്തുവകകൾ കണ്ടെത്തി പിടിച്ചെടുക്കാനുള്ള ശ്രമം പോലും കെൽസ അഡ്‌മിനിസ്ട്രേറ്റർ നടത്തിയിട്ടില്ല.

ഹൈക്കോടതി നിയോഗിച്ച അഡ്‌മിനിസ്ട്രേറ്റർ ആപ്പിൾ ഉടമകളുടെ പിണിയാളായി പ്രവർത്തിക്കുകയാണെന്നും ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അവർ പറഞ്ഞു. പ്രശ്നം പരിഹരിക്കുന്നതിലല്ല, ഇതു പരമാവധി വൈകിപ്പിക്കാനാണ് അഡ്‌മിനിസ്ട്രേറ്റർ ശ്രമിക്കുന്നത്. കോടതി വിധികൾ പാലിക്കാൻ പോലും അഡ്‌മിനിസ്ട്രേറ്റർ തയാറാകുന്നില്ല. 2016 നവംബർ മൂന്നിലെ കോടതി ഉത്തരവ് പ്രകാരം ആറ് ആഴ്ചയ്ക്കകം പ്ലോട്ടുകളുടെ രജിസ്ട്രേഷൻ നടത്തണമെന്ന ഉത്തരവ് 15 മാസം കഴിഞ്ഞിട്ടും നടപ്പാക്കാൻ അഡ്‌മിനിസ്ട്രേറ്റർ ഒരുക്കമല്ല.

ആപ്പിൾ എ ഡേ പ്രോപ്പർട്ടീസിന്റെ വസ്തുവകകൾ വാങ്ങാനെന്ന വ്യാജേന ഫോർട്ടിൻ ഹോൾഡേഴ്സ് എന്ന കടലാസ് കമ്പനിയെ കൊണ്ടുവരികയും അതിന്റെ പേരിൽ കോടതിയെ തെറ്റിദ്ധരിപ്പിച്ച് രണ്ടുവർഷത്തോളം നിയമ നടപടികൾ വൈകിച്ചത് എന്തിനെന്ന് അഡ്‌മിനിസ്ട്രേറ്റർ വ്യക്തമാക്കണമെന്നും തട്ടിപ്പിനിരയായവർ ആവശ്യപ്പെട്ടു.

ആപ്പിൾ ഐസ്, ബിഗ് ആപ്പിൾ, ആപ്പിൾ സ്യൂട്ട്, ആപ്പിൾ ന്യൂ കൊച്ചിൻ തുടങ്ങിയ പാർപ്പിട പദ്ധതികൾക്കു വേണ്ടി ഒരു ലക്ഷം രൂപ മുതൽ 40 ലക്ഷം രൂപ വരെയാണ് ഇവർ ഇടപാടുകാരിൽ നിന്ന് കൈപ്പറ്റിയത്. ഇവയിൽ ചില പദ്ധതികൾ പാതി വഴിയിൽ മുടങ്ങിയപ്പോൾ മറ്റുള്ളവ കടലാസിലൊതുങ്ങിയെന്നും ആപ്പിൾ പ്രൊജക്ട്സ് ഇൻവെസ്റ്റേഴ്സ് അസോസിയേഷൻസ് ആൻഡ് കൺസോഷ്യം പ്രതിനിധികളായ പി.കെ പിള്ള, ജോയ് കെ പൗലോസ്, മാത്യു ജോസഫ്, സോമനാഥൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP