Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇന്ത്യൻ എക്സ്‌പ്രസ് വാർത്ത കണ്ടു ഞെട്ടി അംബാനി; തൊഴിൽ പീഡനവും വനിതാ മാധ്യമ പ്രവർത്തകയുടെ ആത്മഹത്യാശ്രമവും വെട്ടിലാക്കിയത് റിലയൻസിനെ; ഗുഡ് വിൽ നഷ്ടമാകാതിരിക്കാൻ കരുതലോടെ ഇടപെടും; സർക്കാരിനെ സ്വാധീനിക്കാനെത്തിയ ട്രാവൽ ഏജൻസി ഉടമയും നിരാശയോടെ മടങ്ങി; രാജീവും ലല്ലുവും സനീഷും ഉണ്ടാക്കിയ നാണക്കേടിൽ നിന്ന് കരകേറാനാകാതെ ന്യൂസ് 18 കേരള

ഇന്ത്യൻ എക്സ്‌പ്രസ് വാർത്ത കണ്ടു ഞെട്ടി അംബാനി; തൊഴിൽ പീഡനവും വനിതാ മാധ്യമ പ്രവർത്തകയുടെ ആത്മഹത്യാശ്രമവും വെട്ടിലാക്കിയത് റിലയൻസിനെ; ഗുഡ് വിൽ നഷ്ടമാകാതിരിക്കാൻ കരുതലോടെ ഇടപെടും; സർക്കാരിനെ സ്വാധീനിക്കാനെത്തിയ ട്രാവൽ ഏജൻസി ഉടമയും നിരാശയോടെ മടങ്ങി; രാജീവും ലല്ലുവും സനീഷും ഉണ്ടാക്കിയ നാണക്കേടിൽ നിന്ന് കരകേറാനാകാതെ ന്യൂസ് 18 കേരള

എം എസ് സനിൽകുമാർ

തിരുവനന്തപുരം: ന്യൂസ് 18 കേരളയിലെ തൊഴിൽ പീഡനവും വനിതാ ജേർണലിസ്റ്റിന്റെ ആത്മഹത്യാശ്രമവും വാർത്തായാക്കി ദേശീയ മാധ്യമവും. ഡൽഹിയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ എക്സ്‌പ്രസ് ദിനപ്പത്രത്തിലാണ് ചാനലിലെ ജീവനക്കാരിയുടെ ആത്മഹത്യാശ്രമം ഉൾപ്പെടെയുള്ള വാർത്ത വന്നത്. ഇതോടെയാണ് ചാനൽ ഉടമയും റിലയൻസ് മേധവിയുമായ മുകേഷ് അംബാനിക്ക് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെട്ടത്.

ചാനലിന്റെ ദളിത്- സ്ത്രീ വിരുദ്ധ നിലപാടുകളും അമിതമായ ഇടതുവത്ക്കരണവുമൊക്കെ റിലയൻസ് ഗ്രൂപ്പിന്റെ സൽപേരിനുതന്നെ കളങ്കമുണ്ടാക്കുന്നതാണെന്ന തിരിച്ചറിവിലാണ് മുകേഷ് അംബാനി പ്രശ്‌നപരിഹാരത്തിനായി സിഎൻഎൻ-ന്യൂസ് 18 ന്റെ മാനേജിങ് എഡിറ്ററും തിരുവനന്തപുരം സ്വദേശിയുമായ രാധാകൃഷ്ണൻ നായരെ ഇന്നലെ കേരളത്തിലേക്ക് അയച്ചത്. എങ്ങനെയും പ്രശ്‌നം ഒതുക്കി തീർക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സർക്കാരിനെ സ്വാധിക്കാൻ ഡൽഹി കേന്ദ്രീകരിച്ച് എയർട്രാവൽ ബിസിനസ് നടത്തുന്ന മധ്യതിരുവിതാംകൂറിലെ മലയാളിയെയും ഒപ്പം കൂട്ടി. ഇതിന്റെ ഭാഗമായി ഇദ്ദഹം മുഖ്യമന്ത്രിയുടെ ഉപദേശക വൃന്ദത്തിൽപ്പെട്ട ആളെ സന്ദർശിക്കുകയും ചെയ്തു. ഇതിനും പുറമേ നിരവധി പെൺകുട്ടികൾ സ്ഥാപനത്തിലെ മറ്റ് പ്രമുഖ മാധ്യമ പ്രവർത്തകർക്കെതിരേയും  പീഡനം ഉൾപ്പെടെയുള്ള പരാതി ഉന്നയിച്ചതായി അറിയുന്നു.

എന്നാൽ ഇതിനിടെ ആത്മഹത്യാശ്രമം നടത്തിയ പെൺകുട്ടി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജനെ ഫോണിൽ വിളിച്ച് ശക്തമായ നടപടി ആവശ്യപ്പെട്ടതോടെ് കാര്യങ്ങളെല്ലാം അവതാളത്തിലായി. പെൺകുട്ടിയുടെ ഇടപെടൽ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ ഉപദേശകൻ വ്യവസായ പ്രമുഖനെ മടക്കി അയച്ചത്. ഇതോടെ കേസ് കടുക്കുകയാണ്. ആശുപത്രിയിലുള്ള യുവതി വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. കേസിൽ നിന്ന് പിന്മാറില്ലെന്ന് മാധ്യമ പ്രവർത്തക വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ രാജീവ് ദേവരാജും സനീഷും ലല്ലു ശശിധരൻ പിള്ളയും ദിലീപ് കുമാറും സിഎൻ പ്രകാശും വെട്ടിലാകമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുമെന്നും സൂചനയുണ്ട്. അതിനിടെ കേസിലെ പ്രതികളെ കൈവിട്ട് പുതിയൊരു ഒത്തുതീർപ്പിനും ശ്രമം തുടങ്ങി.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജനുമായി ഈ പെൺകുട്ടി ഫോണിൽ മുപ്പത് മിനിറ്റോളമാണ് സംസാരിച്ചത്. നീതി കിട്ടുമെന്നും പ്രതികളെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും ജയരാജൻ മാധ്യമ പ്രവർത്തകയ്ക്ക് ഉറപ്പു നൽകിയെന്നുമാണ് വിവരം. ഇതേത്തുടർന്ന് ഉടൻ നടപടികളുണ്ടാകണമെന്ന് സിറ്റി പൊലീസ് കമ്മീഷണർക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകുകയും ചെയ്തു. ഒത്തുതീർപ്പിനെത്തിയ ഡൽഹിക്കാരനെ ഇക്കാര്യം ബന്ധപ്പെട്ടവർ അറിയിച്ചു. പെൺകുട്ടി ഉറച്ചു നിന്നാൽ പൊലീസിന് നടപടിയെടുക്കേണ്ടി വരുമെന്നും അറിയിച്ചു. ജാമ്യ ഹർജി കോടതിയിൽ എത്തിയാലും പ്രോസിക്യൂഷൻ ഉറച്ച നിലപാട് എടുക്കും. സ്ഥാപനത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുക മാത്രമേ വഴിയൂള്ളൂവെന്നാണ് സർക്കാരിന്റെ നിലപാട്. ഇക്കാര്യത്തിൽ ഇടപെടില്ലെന്ന ഉറച്ച നിലപാടിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്.

രണ്ട് ദിവസത്തിനകം പ്രതികളെ അറസ്റ്റ് ചെയ്യണമെന്നതാണ് യുവതിയുടെ ആവശ്യം. ഇത് സംഭവിച്ചില്ലെങ്കിൽ സമരത്തിലേക്ക് കടക്കും. നിരാഹാര സത്യാഗ്രഹമാണ് യുവതിയുടെ മനസ്സിലുള്ളത്. അതുകൊണ്ട് തന്നെ റിസ്‌ക് എടുക്കാൻ സർക്കാരും തയ്യാറല്ല. ന്യൂസ് 18 കേരളയിലെ കേസിന്റെ തുടക്കം മുതൽ തന്നെ ഉറച്ച നിലപാടിലാണ് മുഖ്യമന്ത്രിയുള്ളത്. പീഡനക്കേസിൽ നടപടിയെടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. അങ്ങനെയാണ് എഫ് ഐ ആർ ഇട്ടത്. എന്നാൽ ഇടതു പക്ഷ അനുഭാവമുള്ള ചില മാധ്യമ പ്രവത്തകർ കേസിൽ പ്രതിയായവരെ രക്ഷിക്കാനെത്തി. അപ്പോഴും പെൺകുട്ടി പരാതിയിൽ ഉറച്ചു നിന്നാൽ കേസ് കടുക്കുമെന്നായിരുന്നു ജയരാജൻ മറുപടി നൽകിയത്. ഇതിനിടെ അവതാരകനായ സനീഷ് ഇളയിടത്തിനെതിരെ പെൺകുട്ടി പരാതി നൽകിയില്ലെന്ന് ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇത് ഏറ്റു പിടിച്ച് കേസ് ആകെ കള്ളത്തരമാണെന്ന തരത്തിൽ ഇടത് സൈബർ പോരാളികൾ പ്രചരണം ശക്തമാക്കി. ഈ സമയത്ത് പെൺകുട്ടി ഐസിയുവിലായിരുന്നു. അതിനിടെ ഇവരെ സ്വാധീനിക്കാൻ ചില വനിതാ മാധ്യമ പ്രവർത്തകരേയും ന്യൂസ് 18 കേരള രംഗത്തിറക്കി.

തന്റേതെന്ന നിലയിൽ ഒരു ഓൺലൈൻ പത്രത്തിൽ അഭിമുഖം വന്നതു താൻ അറിഞ്ഞില്ലെന്നും കേസുമായി മുന്നോട്ട് പോകുമെന്നും മാധ്യമ പ്രവർത്തക നിലപാട് എടുത്തു. പ്രശ്നത്തിൽ പ്രമുഖ ദളിത് പ്രവർത്തകയായ ധന്യാരാമൻ ഇടപെട്ടതോടെ കാര്യങ്ങൾ ന്യൂസ് 18 കേരളയുടെ കൈവിട്ട പോയി. ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിയെ സ്വാധീനിക്കാനും കേസ് ഒതുക്കാനും ശ്രമിച്ചു. മുൻ എഡിറ്റർ ജയ്ദീപിന്റെ നേതൃത്വത്തിൽ നിരവധി ഓഫറുകളും യുവതിക്ക് നൽകി. ഇതിനിടെ കേസ് യുവതി പിൻവലിക്കുമെന്ന സന്ദേശമാണ് തുമ്പ പൊലീസിന് ന്യൂസ് 18 കേരള നൽകിയത്. അതുകൊണ്ട് തന്നെ എഫ് ഐ ആറിന് അപ്പുറത്തേക്ക് കേസിൽ നടപടിയെടുക്കാൻ പൊലീസ് തയ്യാറായില്ല. ഇത് യുവതിക്കും മനസ്സിലായി. ഈ സാഹചര്യത്തിലാണ് ആശുപത്രിയിൽ നിന്ന് പിണറായിയുടെ പ്രൈവറ്റ് സെക്രട്ടറിയെ ഫോണിൽ വിളിച്ചത്. ശക്തമായ നിലപാടാണ് യുവതി എടുത്തത്. തനിക്കെതിരെ നിരന്തരമായി പ്രതികളെ അനുകൂലിക്കുന്നവർ ഫേസ്‌ബുക്കിൽ പോസ്റ്റിടുകയും പ്രശ്നത്തെ നിസ്സാരവൽക്കരിക്കുകയും ചെയ്യുന്നു. താൻ ആർഎസ് എസ് അജണ്ടയ്ക്കൊപ്പാണ് നീങ്ങുന്നതെന്ന് സനീഷും പരോക്ഷമായി ഫെയ്സ് ബുക്കിൽ കുറിച്ചു. ഈ സാഹചര്യത്തിൽ അടിയന്തര നടപടികൾ വേണമെന്ന് ജയരാജനോട് അവർ ആവശ്യപ്പെട്ടു.

എല്ലാം സസൂക്ഷം കേട്ട ശേഷം യുവതിയുടെ ഭാഗത്തെ ന്യായം തിരിച്ചറിയുന്നുവെന്ന് ജയരാജൻ പറഞ്ഞു. സർക്കാരിന്റെ ഭാഗത്ത് നിന്ന് വിട്ടുവീഴ്ചയില്ലാത്ത നീതി നടപ്പാക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. ചാനൽ പ്രവർത്തനം തുടങ്ങിയ കാലം മുതൽ ഇവിടെ മാധ്യമപ്രവർത്തകയായിരുന്ന പെൺകുട്ടിയെ കാരണമൊന്നുമില്ലാതെ പിരിച്ചുവിട്ടുവെന്നാണ് അറിയുന്നത്. ചാനലിൽ നിന്നും വനിതകൾ ഉൾപ്പെടെയുള്ള പല മാധ്യമപ്രവർത്തകരെയും കഴിവില്ലെന്ന് പറഞ്ഞ് മുന്നറിയിപ്പൊന്നുമില്ലാതെ പുറത്താക്കുന്നുവെന്ന റിപ്പോർട്ട് ഏതാനും ദിവസമായി പുറത്തു വരുന്നുണ്ട്. പലരോടും ഫോണിൽ വിളിച്ച് രാജിവയ്ക്കാനാണ് ആവശ്യപ്പെടുന്നതെന്നാണ് അറിയുന്നത്. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ ആത്മഹത്യശ്രമവും എത്തിയത്. ചില ജേണലിസ്റ്റുകളെ മാത്രം തിരഞ്ഞുപിടിച്ചുള്ള ന്യൂസ് 18 മാനേജ്‌മെന്റിന്റെ നടപടികൾക്കെതിരെ കഴിഞ്ഞ ദിവസം കെയുഡബ്ല്യൂജെ സെക്രട്ടറി സി നാരായണൻ പ്രസ്താവനയിറക്കിയിരുന്നു.

എച്ച്ആർ മാനേജരുടെയും അടുത്തകാലത്ത് മാത്രം എഡിറ്റോറിയൽ മേധാവിയായി ചുമതലയേറ്റ വ്യക്തിയുടെയും ധിക്കാരപരമായ ഈ നടപടികൾ രാജ്യത്തെ യാതൊരു തൊഴിൽ ചട്ടങ്ങളും പാലിക്കാതെയാണെന്നും നാരായണന്റെ പ്രസ്താവനയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP