Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആറുമാസമായിട്ടും ഒരു ബ്രേക്കിങ് ന്യൂസു പോലുമില്ല; ജയ്ദീപിനെ ചുമതലകളിൽ നിന്ന് മാറ്റി അംബാനിഫിക്കേഷൻ; ന്യൂസ് 18 കേരളയുടെ പുതിയ തലവൻ രാജീവ് ദേവരാജ്; അതൃപ്തിയുമായി എഡിറ്റർ ഇൻ ചീഫ് ചാനൽ വിട്ടേക്കും; പ്രതിസന്ധിയിലാകുന്നത് റിലയൻസിലെ ഏഷ്യാനെറ്റ് ഗ്രൂപ്പ്

ആറുമാസമായിട്ടും ഒരു ബ്രേക്കിങ് ന്യൂസു പോലുമില്ല; ജയ്ദീപിനെ ചുമതലകളിൽ നിന്ന് മാറ്റി അംബാനിഫിക്കേഷൻ; ന്യൂസ് 18 കേരളയുടെ പുതിയ തലവൻ രാജീവ് ദേവരാജ്; അതൃപ്തിയുമായി എഡിറ്റർ ഇൻ ചീഫ് ചാനൽ വിട്ടേക്കും; പ്രതിസന്ധിയിലാകുന്നത് റിലയൻസിലെ ഏഷ്യാനെറ്റ് ഗ്രൂപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വർഷമൊന്നാകാറായിട്ടും യാതൊരു പ്രാധാന്യവും ഉണ്ടാക്കാൻ ന്യൂസ് 18 കേരള എന്ന അംബാനിയുടെ ചാനലിന് സാധിക്കത്തതാണ് തലപ്പത്ത് തന്നെ അഴിച്ചുപണിക്ക് മാനേജ്മെന്റ് തയാറായത്. ലക്ഷങ്ങൾ ശമ്പളം നൽകിയാണ് ഏഷ്യാനെറ്റ് ന്യൂസിൽ നിന്നും ജയദീപിനെ പൊക്കി സ്വന്തം പാളയത്തിൽ ന്യൂസ് 18 എത്തിച്ചത്. ഇതിനു പിന്നാലെ തന്നെ ഏഷ്യാനെറ്റിൽ നിന്ന് തന്റെ വിശ്വസ്തരെ കൂടി എത്തിച്ചാണ് ജയദീപ് സ്വന്തം ടീമിനെയുണ്ടാക്കിയത്.

സ്വപ്നം പോലും കാണാത്ത ശമ്പളമാണ് ഇവരിൽ പലർക്കും നൽകിയതും. എന്നാൽ വർഷം ഒന്ന് കഴിഞ്ഞിട്ടും ഇങ്ങനെ ഒരു ചാനൽ പ്രവർത്തിക്കുന്നുവെന്നത് സാധാരണക്കാരായ പലർക്കും അറിയില്ല. പൊതുസമൂഹത്തിൽ ചർച്ചയാകാവുന്ന ഒരു വാർത്ത പോലും ബ്രേക്ക് ചെയ്യാൻ ന്യൂസ് ടീമിന് സാധിച്ചില്ല. ഇതാണ് തല തന്നെ മാറ്റാൻ തീരുമാനമായത്. ജയദീപിനെ മറ്റി മനോരമ ന്യൂസിൽ നിന്നും ന്യൂസ് 18ൽ എത്തിയ രാജീവ് ദേവരാജിനാണ് ചുമതല നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗ്രൂപ്പ് സിഇഒ രാഹുൽ ജോഷിയുടെ നേതൃത്വത്തിലാണ് ഈ നിർണ്ണായക തീരുമാനം വന്നത്.

ചാനലിന്റെ പ്രവർത്തനം ശരാശരിക്കും താഴെ മാത്രമാണെന്നാണ് വിലയിരുത്തുന്നത്. ഇത് കൂടാതെ ചാനലിലെ ജീവനക്കാർക്കിടയിലുള്ള ഗ്രൂപ്പിസവും നിന്ത്രിക്കുന്നതിൽ ജയദീപ് പരാജയപ്പെട്ടതായും മാനേജ്മെന്റിന് അഭിപ്രായമുണ്ട്. ഏഷ്യാനെറ്റിൽ നിന്നെത്തിയവരെല്ലാം ഒരു ഗ്രൂപ്പായാണ് പ്രവർത്തിക്കുന്നത്. ഇതിൽ മറ്റ് സ്ഥാപനങ്ങളിൽ നിന്നെത്തിയവർക്ക് അതൃപ്തിയുണ്ട്. ചാനലിൽ ജീവനക്കാരെ നിയമിപ്പിച്ചപ്പോൾ തന്നെ ഏഷ്യാനെറ്റിൽ നിന്നെത്തിയവർക്ക് ശമ്പളം കൂടതലായി നൽകിയിരുന്നു.

ജയദീപിന്റെ ഇടപെടലാണ് ഇതിന് പിന്നിലെന്നാണി മറ്റ് ജീവനക്കാർ ആരോപിക്കുന്നത്. ഈ അതൃപ്തി ദീവസം ചെല്ലും തോറും ഏറിവരികയാണ് ഉണ്ടായത്. എഡിറ്റർ ഇൻ ചാർജ്ജ് പദവിയിൽ നിന്നും പുറത്താക്കിയതോടെ ജയദീപ് ഉടൻ തന്നെ ചാനൽ വിടുമെന്നാണ് സൂചന. അങ്ങനെ വന്നാൽ ചാനലിനുള്ളിലെ ഏഷ്യാനെറ്റ് ഗ്രൂപ്പ് പ്രതിസന്ധിയിലാകും. ഇതുവരെയുണ്ടായിരുന്ന മുൻതൂക്കം നഷ്ടപ്പെടുന്നതിൽ ഇവരിൽ പലരും അസ്വസ്ഥരുമാണ്.

രാജീവ് ദേവരാജിനെ തലപ്പത്തുകൊണ്ടുവരുന്നതോടെ ചാനലിന് പുതിയൊരു മുഖമാണ് മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്. പുതിയ ചീഫ് മാറ്റം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് മാനേജ്മെന്റ്. നിലവിലെ ഏഷ്യാനെറ്റ് ഗ്രൂപ്പിന്റെ മേൽക്കോയ്മ മാറുമെന്ന കണക്ക് കൂട്ടാലിലാണ് മറ്റ് ജീവനക്കാരും. അതിനിടെ ചാനലിന്റെ തലപ്പത്തേക്ക് പുതിയ മുഖത്തേയും നോക്കുന്നുണ്ട്. ഇതുവരെ ന്യൂസ് 18 കേരളയിലെ ജീവനക്കാർ മൂന്ന് ഗ്രൂപ്പുകളായാണ് പ്രവർത്തിച്ചിരുന്നത്.

ജയ്ദീപിന്റെ നേതൃത്വത്തിൽ ഏഷ്യാനെറ്റുകാരെല്ലാം ഒരുമിച്ചു നിന്നു. രാജീവ് ദേവരാജിന്റെ നേതൃത്വത്തിൽ മറ്റൊരു സംഘം. ടിവി 18 ഗ്രൂപ്പിൽ നിന്നെത്തിയ പ്രമോദ് രാഘവന്റെ ഗ്രൂപ്പും സജീവമായിരുന്നു. മലയാളത്തിലെ ചാനലിന് പിന്നിൽ തുടക്കത്തിൽ ്പ്രവർത്തിച്ചത് പ്രമോദ് രാഘവനായിരുന്നു. ജയ്ദീപ് എത്തിയതോടെ പ്രമോദ് ഒത്തുക്കപ്പെട്ടു. പിന്നീട് ജയ്ദീപും രാജീവ് ദേവരാജും രണ്ടു വഴിക്കായി. ഈ സഹാചര്യത്തിലാണ് ജയ്ദീപിനെ മാറ്റി പ്രശ്‌നപരിഹാരത്തിന് ന്യൂസ് 18 കേരള മാനേജ്‌മെന്റ് ശ്രമിക്കുന്നത്.

വമ്പൻ ശമ്പളം കൊടുത്ത് ലലു ശശിധരൻ പിള്ള, ഗോപീകൃഷ്ണൻ തുടങ്ങിയവരെ ഏഷ്യാനെറ്റിൽ നിന്നും ജയ്ദീപ് ന്യൂസ് 18 കേരളയിൽ എത്തിച്ചു. എന്നാൽ ഇതുകൊണ്ട് ചാനലിന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയതുമില്ല. ഒരു ബ്രേക്കിംഗും ചാനലിന്റേതായി ഇതുവരെ വന്നില്ലെന്നും അംബാനി ഗ്രൂപ്പ് വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ സമഗ്ര അഴിച്ചു പണിയാണ് ന്യൂസ് 18 കേരളയിൽ മാനേജ്‌മെന്റ് നടത്താൻ ഉദ്ദേശിക്കുന്നത്.

അംബാനി ഗ്രൂപ്പ് എന്നും ബിജെപി അനുകൂല നിലപാടാണ് എടുക്കാറുള്ളത്. എന്നാൽ ജയ്ദീപ് അടക്കമുള്ളവർ ഇടതു പക്ഷത്താണ്. വാർത്ത നൽകലിലും ഇതെല്ലാം പ്രതിഫലിക്കുന്നുണ്ട്. യുപിയിലെ തെരഞ്ഞെടുപ്പ് വിജയത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും കൂടുതൽ കരുത്തരായി. അതുകൊണ്ട് കൂടിയാണ് കേരളത്തിലെ ചാനലിൽ മാറ്റങ്ങളുണ്ടാകുന്നതെന്നും സൂചനയുണ്ട്. ബിജെപി പക്ഷത്തേക്ക് ചാനലിനെ അടുപ്പിക്കാൻ നീക്കം സജീവമായി നടക്കുകയാണ്.

കേരളത്തിൽ ചുവടുറപ്പിക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങൾക്ക് മാധ്യമപിന്തുണ വേണമെന്നു തിരിച്ചറിഞ്ഞാണ് ഈ നടപടി. ബിജെപി അധ്യക്ഷൻ അമിത്ഷാക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വേണ്ടി ചാനലിന്റെ ഉള്ളടക്കം മാറ്റണമെന്നാണ് മാനേജ്മെന്റ് നൽകിയ പ്രധാന നിർദ്ദേശം. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തിയാവണം പരിപാടികളെന്നും നിർദ്ദേശമുണ്ട്. സിപിഎമ്മിനെ മുഖ്യ എതിരാളിയായി കാണണമെന്നാണ് ചാനൽ തലപ്പത്ത് ഇരിക്കുന്നവർക്ക് നൽകിയ നിർദ്ദേശം.

രാജ്യമെമ്പാടും ചാനൽ ശൃംഖലയുണ്ടായിരുന്ന ഇടിവി എന്ന ഈനാട് ടെലിവിഷനാണ് കേരളത്തിലും ചാനൽ തുടങ്ങാനെത്തിയത്. ഇടിവിയുടെ ചാനൽ എന്ന നിലയിലായിരുന്നു ന്യൂസ് 18 ആദ്യഘട്ടത്തിൽ പ്രവർത്തിച്ചിരുന്നത്. എന്നാൽ, ചാനലിന്റെ പൂർണ നിയന്ത്രണം റിലയൻസ് ഏറ്റെടുക്കുകയായിരുന്നു. ഇതോടെയാണ് ജയ്ദീപിനേയും രാജീവ് ദേവരാജിനേയും എത്തിച്ച് ചാനലിനെ ശക്തിപ്പെടുത്തിയത്.

അത്യാധുനിക സാങ്കേതിക സൗകര്യങ്ങളുമായാണ് ന്യൂസ് 18 ചാനൽ കേരളത്തിലെത്തിയത്. വാർത്താസംപ്രേഷണത്തിൽ കൃത്യതയും വ്യക്തതയും ഉറപ്പാക്കാൻ വേണ്ട സോഫ്റ്റ് വെയറുകൾ തയ്യാറാക്കി.കടുത്ത മത്സരമാണ് മലയാളം വാർത്താ ചാനലുകൾക്കിടയിൽ നിലവിലുള്ളത്. പ്രേക്ഷകരുടെ എണ്ണത്തിൽ ഏഷ്യാനെറ്റ് ഒന്നാം സ്ഥാനം നിലനിർത്തുമ്പോൾ തൊട്ടടുത്ത സ്ഥാനങ്ങളിൽ മാതൃഭൂമിയും മനോരമയും ഉണ്ട്. വൻ മുതൽമുടക്കിൽ ന്യൂസ് 18 എത്തുന്നതോടെ ഈ മത്സരം കൊഴുക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ റിലയൻസ് ഗ്രൂപ്പിന്റെ ചാനലിന് ഒരു ചലനവും സൃഷ്ടിക്കാനായില്ലെന്നതാണ് യാഥാർത്ഥ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP