Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

9,000 അടി ഉയരമുള്ള മഞ്ഞുമൂടിയ മലമുകളിലേക്ക് കിം നടന്നുകയറിയപ്പോൾ പ്രകൃതിപോലും മാറി! മഞ്ഞുവീഴ്ച നിലച്ച് വെയിൽ പരന്നു; പ്രകൃതിയെപ്പോലും മാറ്റിമറിക്കാൻ കഴിവുള്ള നേതാവാണ് തങ്ങളുടെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ച് ഉത്തരകൊറിയൻ ന്യൂസ് ഏജൻസി; വമ്പന്മാരെ കൊല്ലും മുമ്പ് കിം കുടുംബത്തിന് ഇത്തരം മലകയറ്റ തീർത്ഥാടനം പതിവാണെന്ന് മുന്നറിയിപ്പു നൽകി ദക്ഷിണകൊറിയയും; മഞ്ഞുമലയിൽ നിറഞ്ഞ ചിരിയുമായി കിം

9,000 അടി ഉയരമുള്ള മഞ്ഞുമൂടിയ മലമുകളിലേക്ക് കിം നടന്നുകയറിയപ്പോൾ പ്രകൃതിപോലും മാറി! മഞ്ഞുവീഴ്ച നിലച്ച് വെയിൽ പരന്നു; പ്രകൃതിയെപ്പോലും മാറ്റിമറിക്കാൻ കഴിവുള്ള നേതാവാണ് തങ്ങളുടെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ച് ഉത്തരകൊറിയൻ ന്യൂസ് ഏജൻസി; വമ്പന്മാരെ കൊല്ലും മുമ്പ് കിം കുടുംബത്തിന് ഇത്തരം മലകയറ്റ തീർത്ഥാടനം പതിവാണെന്ന് മുന്നറിയിപ്പു നൽകി ദക്ഷിണകൊറിയയും; മഞ്ഞുമലയിൽ നിറഞ്ഞ ചിരിയുമായി കിം

മറുനാടൻ ഡെസ്‌ക്‌

പ്യോങ്യാങ്: ലോകത്തിലെ അനിഷേധ്യ നേതാവാണെന്ന് സ്വയം സ്ഥാപിക്കാൻ ശ്രമിക്കുന്ന ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന് പ്രകൃതിയെ നിയന്ത്രിക്കാൻ പോലും കഴിവുണ്ടെന്ന അവകാശവാദവുമായി സർക്കാർ നിയന്ത്രിത ന്യൂസ് ഏജൻസി. 9,000 അടി ഉയരമുള്ള, ഐസ് മൂടിയ പർവത നിരകളുടെ മുകളിലേക്ക് കിം നടന്നുകയറിയെന്നും അവിടെ അദ്ദേഹം എത്തിയപ്പോൾ മഞ്ഞുവീഴ്ച നിലച്ച് വെയിൽ പരന്നെന്നും വാദിച്ച് ചിത്രങ്ങൾ സഹിതമാണ് ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട്.

ലോകത്തിലെ ഏറ്റവും ശക്തനായ നേതാവാണ് താനെന്ന് അനുദിനം തെളിയിക്കാൻ ശ്രമിക്കുന്ന കിം ജോങ് ഉന്നിന് ദൈവിക പരിവേഷവും ചാർത്തിക്കൊടുക്കാനുള്ള ശ്രമമായി ഇതിനെ വിലയിരുത്തുകയാണ് മാധ്യമങ്ങൾ. ഏകാധിപതിയായ കിം ജോങ് ഉന്നിന് പ്രകൃതിയെ നിയന്ത്രിക്കാനുള്ള കഴിവുണ്ടെന്നാണ് ഉത്തരകൊറിയ അവകാശപ്പെടുന്നത്. ചൈനീസ് അതിർത്തിയോട് ചേർന്നുള്ള സജീവ അഗ്നിപർവതമായ പീക്തു കിം സന്ദർശിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കറുത്ത കട്ടിയുടുപ്പും കറുപ്പു ഷൂസുമെല്ലാം അണിഞ്ഞാണ് മലമുകളിൽ കിം നിൽക്കുന്നത്. കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്. അഗ്‌നി പർവ്വതത്തിനു മുകളിൽ നിന്നു കൊണ്ട് ചിരിക്കുന്ന കിം ജോങ് ഉന്നിന്റെ ചിത്രത്തിനടിയിലാണ് പ്രകൃതിയെ നിയന്ത്രിക്കാൻ കഴിവുള്ളയാളാണെന്ന രീതിയിൽ അദ്ദേഹത്തെ വാനോളം പുകഴ്‌ത്തിയുള്ള അടിക്കുറിപ്പ് സ്റ്റേറ്റ് മീഡിയ നൽകിയത്.

കിം മലമുകളിലേക്ക് കയറിയതോടെ മഞ്ഞുവീണിരുന്ന കാലാവസ്ഥ മാറി വെയിൽ രന്നെന്നും പ്രകൃതിയെ നിയന്ത്രിക്കാൻ കിമ്മിന് കഴിവുണ്ടെന്ന് വ്യക്തമാക്കുന്നതായി ഇതെന്നുമാണ് വാർത്താ ഏജൻസി അവകാശപ്പെടുന്നത്. ഡിസംബർ കാലത്ത് സാധാരണയായി ഇവിടെ എത്തിപ്പെടുക തന്നെ അസാധ്യമാണ്. പക്ഷേ, 33 കാരനായ കിം മല കയറി തുടങ്ങിയതോടെ കാലാവസ്ഥ മാറി. ഏജൻസി പറയുന്നു.

എന്നാൽ രാജ്യത്തെ ഉന്നതനായ ഒരു ഒഫിഷ്യലിനേയോ ബന്ധുവിനേയോ വകവരുത്തുമെന്ന സന്ദേശമാണ് കിമ്മിന്റെ ഇത്തരമൊരു നീക്കത്തിലൂടെ വ്യക്തമാകുന്നതെന്നാണ് ഏകാധിപതിയുടെ ഓരോ നീക്കങ്ങളും സസൂക്ഷ്മം വിലയിരുത്തുന്ന ദക്ഷിണകൊറിയൻ വക്താക്കളിലൊരാൾ മുന്നറിയിപ്പ് നൽകുന്നത്. നിർണായകമായ തീരുമാനങ്ങൾ എടുക്കുംമുമ്പ് ഉത്തരകൊറിയൻ നേതാക്കൾ ഇത്തരത്തിൽ പർവത സന്ദർശനം നടത്തിയ സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

തന്റെ അമ്മാവനും രാഷ്ട്രീയ രക്ഷാകർത്താവും ആയിരുന്ന ജാങ് സോങ് തയീക്കിനെയും ചില മുതിർന്ന ഉദ്യോഗസ്ഥരേയും വകവരുത്തുന്നതിന് മുമ്പ് 2013 നവംബറിൽ ഇത്തരമൊരു സന്ദർശനം നടന്നുവെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. മുൻ ഡിഫൻസ് മേധാവിയായിരുന്ന ഹ്യോൻ യോങ് ചോളിനെ കൊലപ്പെടുത്തുന്നതിന് മുമ്പ് 2015 ഏപ്രിലിലും കിം ഇത്തരത്തിൽ പർവതാരോഹണം നടത്തി. ഇതെല്ലാം ഉദ്ധരിച്ചാണ് ഇപ്പോഴത്തെ കിമ്മിന്റെ മലകയറ്റവും ആരെയോ വകവരുത്തുന്നതിന്റെ മുന്നോടിയായുള്ള പ്രകടനമായി ദക്ഷിണ കൊറിയ വിലയിരുത്തുന്നത്. കഴിഞ്ഞവർഷം സെപ്റ്റംബറിൽ അഞ്ചാം ആണവ പരീക്ഷണം നടത്തുന്നതിന് മുമ്പും കിമ്മിന്റെ തീർത്ഥാടനം അരങ്ങേറിയിരുന്നു.

മഞ്ഞുമൂടിയ പർവതത്തിന് മുകളിലൂടെ അനുചരന്മാർക്കൊപ്പം കിം നടക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഉത്തരകൊറിയയിലെ ആദ്യ ഏകാധിപതിയായ കിമ്മിന്റെ മുത്തച്ഛന്റെ ജന്മസ്ഥലം കൂടിയാണ് മൗണ്ട് പീക്തുവെന്നാണ് കിമ്മിന്റെ കുടുംബത്തിന്റെ അവകാശവാദം.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം 1994വരെ കൊറിയൻ കമ്മ്യൂണിസ്റ്റ് ഭരണാധികാരിയായിരുന്നു കിം ഇൽ സുങ്. ഇദ്ദേഹം ജനിച്ചത് സോവിയറ്റ് യൂണിയനിൽ ആയിരുന്നെങ്കിലും രാജ്യത്ത് കുടുംബം നിന്നിരുന്നത് ഈ മലമ്പ്രദേശത്ത് ആയിരുന്നതിനാൽ ഇത് ഇൽ സുങിന്റെ ജന്മസ്ഥലമായി രാജകുടുംബം ചരിത്രം മാറ്റിയെന്നാണ് പ്രചരണം.

രാജ്യ ചരിത്രത്തിൽ തന്നെ ഏറ്റവും അപകടകാരിയായ അഗ്നിപർവതമാണ് മൗണ്ട് പീക്തു. ഇത്തരത്തിൽ വിശ്വാസപ്രകാരം തന്നെ കിമ്മുമായി ബന്ധമുള്ള സ്ഥലത്ത് അദ്ദേഹം എത്തിയതോടെ പ്രകൃതിപോലും മികച്ചതായെന്ന പ്രചരണം സ്റ്റേറ്റ് മീഡിയ നടത്തിയതോടെ ഒരു ദൈവിക പരിവേഷം ചാർത്താനുള്ള ശ്രമമാണ് ഉത്തരകൊറിയൻ ഏകാധിപതിക്ക് വേണ്ടി നടക്കുന്നത്. അമേരിക്കയുമായി നേരിട്ട് പോർവിളി നടക്കുന്നതിനാൽ തന്നെ ഇത്തരമൊരു നീക്കത്തിന് വലിയ പ്രാധാന്യവും കൽപിക്കപ്പെടുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP