Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുട്ടികളെയും എടുത്തോണ്ട് വീട്ടിൽ നിന്നും ഇറങ്ങിക്കോളാൻ ഭർത്താവിന്റെ കൽപ്പന; എതിർത്ത ഭാര്യ വീണ്ടും ഞെട്ടി; താൻ ഭർത്താവിൽ നിന്നും ഒരുവർഷം മുമ്പ് വിവാഹ മോചനം നേടിയിരിക്കുന്നു: ഭാര്യ അറിയാതെ വിവാഹ മോചനം നൽകിയ കോടതി നടപടിയിൽ ഞെട്ടിത്തരിച്ച്‌നാട്ടുകാരും

കുട്ടികളെയും എടുത്തോണ്ട് വീട്ടിൽ നിന്നും ഇറങ്ങിക്കോളാൻ ഭർത്താവിന്റെ കൽപ്പന; എതിർത്ത ഭാര്യ വീണ്ടും ഞെട്ടി; താൻ ഭർത്താവിൽ നിന്നും ഒരുവർഷം മുമ്പ് വിവാഹ മോചനം നേടിയിരിക്കുന്നു: ഭാര്യ അറിയാതെ വിവാഹ മോചനം നൽകിയ കോടതി നടപടിയിൽ ഞെട്ടിത്തരിച്ച്‌നാട്ടുകാരും

രഞ്ജിത് ബാബു

കാസർഗോഡ്: ഒരുമിച്ച് കഴിയുമ്പോഴും തന്നിൽ നിന്ന് ഒരു വർഷം മുമ്പ് ഭർത്താവ് വിവാഹമോചനം നേടിയതറിയാതെ രണ്ട് മക്കളുടെ ഒരു അമ്മ. കാസർക്കോട് ഉദിനൂരിൽ ഈ വിവാഹമോചനം ജനങ്ങളെ ആകെ ആശ്ചര്യപ്പെടുത്തിയിരിക്കയാണ്. കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും യുവതിയായ ഭാര്യയെ ഇറക്കി വിടാൻ ശ്രമിച്ചപ്പോൾ അതിനെ എതിർത്ത ഭാര്യയ്ക്കു നേരെയാണ് ഭർത്താവ് വിവാഹമോചനം നേടിയ കോടതിയുടെ വിധിപ്പകർപ്പ് എടുത്തു കാട്ടിയത്.

പയ്യന്നൂർ കാനായി സ്വദേശിനിയായ യുവതിക്കാണ് അവരറിയാതെ വിവാഹമോചനത്തിന് ഇരയാകേണ്ടി വന്നത്. ഉദിനൂർ തടിയൻ കൊവ്വലിലെ ശ്രീജിത്താണ് ഇങ്ങിനെ വിവാഹമോചനം നേടിയതും ഒരു വർഷമായി ഇക്കാര്യം ഒളിപ്പിച്ചു വച്ചതും. എന്നാൽ ശ്രീജിത്തിന്റെ പിതാവും മാതാവും മരുമകൾക്കും കുട്ടികൾക്കും ഒപ്പം ഉറച്ച് നിൽക്കുകയാണ്. വീട്ടിൽ നിന്നും ഇറങ്ങേണ്ടത് മകൻ ശ്രീജിത്താണെന്ന് അവർ വ്യക്തമാക്കുന്നു.

വിവാഹശേഷം ഭർത്താവ് ശ്രീജിത്തിനും അയാളുടെ മാതാപിതാക്കൾക്കുമൊപ്പമാണ് യുവതി താമസിച്ചു വന്നിരുന്നത്. സാധാരണ കുടുംബത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ മാത്രമേ ഇവർ തമ്മിലുണ്ടായിട്ടുള്ളുവെന്നും ഭർതൃമാതാവ് പറയുന്നു. എന്നാൽ വിവാഹ മോചിതയായ നിലേശ്വരം പള്ളിക്കരയിലെ ഒരു യുവതിയുമായി ശ്രീജിത്തിനുണ്ടായിരുന്ന അരുതാത്ത ബന്ധം ഭാര്യ ചോദ്യം ചെയ്തതോടെയാണ് പ്രശ്നം ഉടലെടുത്തത്.

ഇക്കാര്യത്തിൽ എതിർപ്പ് പ്രകടിപ്പിച്ച ഭാര്യയോട് 'നിന്നെ ഞാൻ ഒരു വർഷം മുമ്പ് തന്നെ ഒഴിവാക്കിയെന്നും നീ ഇപ്പോൾ തന്റെ ഭാര്യല്ലെന്നും' വിവാഹമോചന വിധി എടുത്തു കാട്ടി ശ്രീജിത്ത് ഇറക്കി വിടാൻ ശ്രമിക്കുകയായിരുന്നൂ. ഭാര്യ അറിയാതെ ഭർത്താവിനെ മാത്രം വിളിച്ച് കോടതിക്ക് ഇങ്ങിനെ ഒരു തീരുമാനമെടുക്കാമോ എന്നാണ് നാട്ടുകാരും ബന്ധുക്കളും ചോദിക്കുന്നത്.

എന്നാൽ ശ്രീജിത്തിന്റെ വാദം ഇങ്ങിനെ. കോടതിയിൽ കേസ് വിളിച്ചപ്പോഴെല്ലാം താൻ കൃത്യമായി ഹാജരായിരുന്നു. ഭാര്യ ഹാജരായിരുന്നുമില്ല. അതിനാൽ എക്സ് പാർട്ടി വിധിയായിരുന്നുവെന്നാണ് അയാൾ പറയുന്നത്. എന്നാൽ ഇക്കാലയളവിൽ ശ്രീജിത്തിനൊപ്പമാണ് ഭാര്യ താമസിച്ചിരുന്നത്. ഒരുമിച്ച് ഒരു മുറിയിൽ കിടന്നുറങ്ങിയും ഭാര്യ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുകയും ചെയ്ത ഭർത്താവ് കേസിന്റെ കാര്യമോ വിവാേേഹമാചന വിധിയെക്കുറിച്ചോ തന്നോടൊന്നും പറഞ്ഞിരുന്നില്ലെന്ന് യുവതി പറയുന്നു.

ഇക്കാലയളവിൽ പത്തിലേറെ തവണ ശ്രീജിത്ത് കോടതിയിൽ ഹാജരായിട്ടുമുണ്ട്. എന്നാൽ ഇക്കാര്യമൊന്നും ഭാര്യ അറിഞ്ഞിരുന്നുമില്ല. ശ്രീജിത്തിന്റെ വീട്ടു വിലാസത്തിൽ തന്നെയാണ് ഭാര്യക്ക് കത്തുകൾ ലഭിക്കേണ്ടത്. ഒരു പക്ഷേ ഭാര്യക്കു വരുന്ന കത്തുകളെല്ലാം ഇയാൾ ബോധപൂർവ്വം നശിപ്പിച്ചിരിക്കാം എന്നാണ് കരുതുന്നത്. വിധി പകർപ്പ് വായിച്ചു നോക്കിയ ബന്ധുക്കൾ വിവാഹമോചനം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.

വിവാഹമോചനവിധി പ്രസ്താവിച്ച് അപ്പീൽ കാലാവധിയും കഴിഞ്ഞ ശേഷമാണ് ഇങ്ങിനെ ഒരു വിധിയുണ്ടെന്ന കാര്യം ഭർത്താവ് ശ്രീജിത്ത് അറിയിച്ചത്. തുടർ നടപടിക്കായി കുടുംബ കോടതിയെ സമീപിച്ചിരിക്കയാണ് യുവതിയും ബന്ധുക്കളും. എന്നാൽ ശ്രീജിത്ത് നേരെയാകുമെന്നും കുട്ടികളെ അദ്ദേഹത്തിന് ഉപേക്ഷിക്കാനാവില്ലെന്നും ഭാര്യ പ്രത്യാശ പ്രകടിപ്പിക്കുന്നു.

എന്നാൽ ഈ സംഭവത്തിലെ ചതിക്കെതിരെയും വിവാഹമോചനം നേടിയിട്ടും വിവരമറിയിക്കാതെ ഭാര്യയോടൊപ്പം കഴിയുകയും ചെയ്തതിനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ കാസർഗോഡ് ജില്ലാ പഞ്ചായത്ത് അംഗം പി.സി. സുബൈദയും രംഗത്തിറങ്ങിയിട്ടുണ്ട്. ഭാര്യ അറിയാതെ ഭർത്താവിനെങ്ങിനെ വിവാഹമോചനം ലഭിച്ചു എന്നതിനെക്കുറിച്ചാണ് ഈ മേഖലയിലെ മുഖ്യ ചർച്ച.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP