Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വീട്ടിൽ ആരുമില്ലാത്തപ്പോൾ പീഡനശ്രമം; എതിർത്തപ്പോൾ ഷാൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്നു; മറ്റുള്ളവർ എത്തിയപ്പോൾ അബോധാവസ്ഥ നടിച്ച് കിടന്നു; പൊലീസിന്റെ ശാസ്ത്രീയ കരുനീക്കങ്ങളിൽ അകത്തായി; ഒടുവിൽ ജീവപര്യന്തവും: ഗർഭിണിയെ കൊലപ്പെടുത്തിയ ജുൻജുൻകുമാറിനെ അഴിക്കുള്ളിലാക്കിയത് പൊലീസിന്റെ സമർത്ഥ നീക്കങ്ങൾ

വീട്ടിൽ ആരുമില്ലാത്തപ്പോൾ പീഡനശ്രമം; എതിർത്തപ്പോൾ ഷാൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്നു; മറ്റുള്ളവർ എത്തിയപ്പോൾ അബോധാവസ്ഥ നടിച്ച് കിടന്നു; പൊലീസിന്റെ ശാസ്ത്രീയ കരുനീക്കങ്ങളിൽ അകത്തായി; ഒടുവിൽ ജീവപര്യന്തവും: ഗർഭിണിയെ കൊലപ്പെടുത്തിയ ജുൻജുൻകുമാറിനെ അഴിക്കുള്ളിലാക്കിയത് പൊലീസിന്റെ സമർത്ഥ നീക്കങ്ങൾ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: തെളിവുകളും ദൃക്സാക്ഷിയുമില്ലാത്ത കൊലപാതകം. മരിച്ചയാളും കൊന്നയാളുമല്ലാതെ മറ്റൊരാൾക്കും എന്തു സംഭവിച്ചു എന്ന് അറിയാത്ത കേസ്. എന്നിട്ടും, കേരളാ പൊലീസ് അത് തെളിയിച്ചു. ശാസ്ത്രീയ-സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. റിമാൻഡിൽ കിടക്കുമ്പോൾ തന്നെ കുറ്റപത്രവും നൽകി. പ്രതിക്ക് പിന്നീട് പുറത്തിറങ്ങാനേ കഴിഞ്ഞില്ല. ഇന്നലെ കേസിന്റെ വിധി വന്നപ്പോൾ പ്രതിക്ക് ശിക്ഷ ജീവപര്യന്തവും രണ്ടരലക്ഷം രൂപ പിഴയും. കേരളാ പൊലീസിന്റെ തൊപ്പിയിൽ മറ്റൊരു പൊൻതൂവലും. അധികം ആരും ശ്രദ്ധിക്കപ്പെടാതെ പോയ, ഇതരസംസ്ഥാന തൊഴിലാളികളുടെ ഇടയിൽ നടന്ന കൊലപാതകം തെളിഞ്ഞത് പൊലീസിന്റെ മിടുക്കു കൊണ്ട് മാത്രമായിരുന്നു.

ഝാർഖണ്ഡ് ഈസ്റ്റ് യിങ്ബൂർ ടാറ്റനഗർ എൻഎച്ച് 33 ൽ ജയ്തംഗൽ ഗേറ്റ് ഡിനാ റോഡിൽ യാദവ് പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന കപിൽദേവ് ഷായുടെ മകൾ സന്ധ്യാകുമാരിയെ കൊലപ്പെടുത്തിയ കേസിൽ ബീഹാർ മുസാഫിർപൂർ ജില്ലക്കാരനായ ജുൻജുൻകുമാറിനെ(33)നെയാണ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എൻ ഹരികുമാർ ശിക്ഷിച്ചത്. കൊലപാതകത്തിന് ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും പീഡന ശ്രമത്തിന് മൂന്ന് വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കാൻ കാരണമായത്.

കുമ്പനാട് കല്ലുമാലിക്കൽ എന്ന വാടകവീട്ടിൽ വച്ച് 2012 മാർച്ച് ഒമ്പതിനാണ് കൊലപാതകം നടന്നത്. ഈ വീട്ടിൽ സഹോദരിക്കും അവരുടെ ഭർത്താവ് സഞ്ജീവ് സായ്ക്കുമൊപ്പമായിരുന്നു സന്ധ്യാകുമാരി കഴിഞ്ഞിരുന്നത്. ജോലി തേടി കുമ്പനാട് വന്ന ജുൻജുൻകുമാർ സഞ്ജീവിനെ പരിചയപ്പെടുകയും മേസ്തിരിപ്പണിക്കാരനായി ഇയാൾക്കൊപ്പം കൂടുകയുമായിരുന്നു. സഞ്ജീവ് കുമാറിന്റെ വാടകവീട്ടിൽ തന്നെ ജുൻജുൻകുമാറും താമസം തുടങ്ങി. സംഭവ ദിവസം രാവിലെ സഞ്ജീവ് കുമാർ ഗർഭിണിയായ ഭാര്യയെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധനയ്ക്കായി കൊണ്ടു പോയിരിക്കുകയായിരുന്നു. മടങ്ങി വരുമ്പോൾ വീടിന്റെ തെക്ക്പടിഞ്ഞാറേ മുറിയിൽ സന്ധ്യയെ മരിച്ച നിലയിൽ കാണുകയായിരുന്നു.

മറ്റൊരു മുറിയിൽ ജുൻജുൻകുമാറിനെ അബോധാവസ്ഥയിലും കണ്ടെത്തി. സ്ഥലത്ത് വന്ന പൊലീസ് സംഘം ജുൻജുൻകുമാറിനെ ആശുപത്രിയിലാക്കി. ഭാഷയറിയാത്തതിനാൽ ഇയാളെ ചോദ്യം ചെയ്യുക ശ്രമകരമായിരുന്നു. എടിഎമ്മിൽ ചെന്ന് 25,000 രൂപയുമെടുത്തു മടങ്ങുന്ന വഴി ഒരു സംഘം തന്നെ പിന്തുടർന്നുവെന്നും വീട്ടിലെത്തിയ അവർ തന്നെ അടിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം സന്ധ്യയെ എന്തൊക്കെയോ ചെയ്തുവെന്നുമാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. ജുൻജുൻകുമാർ എടിഎമ്മിൽ പോയിട്ടില്ലെന്നും പണമെടുത്തിട്ടില്ലെന്നും അന്വേഷണസംഘം ആദ്യമേ കണ്ടെത്തി. ഇയാളുടെ നെഞ്ചിൽ ആഴത്തിലുള്ള നഖക്ഷതങ്ങൾ ഉണ്ടായിരുന്നു.

അക്രമികൾ മർദിച്ചതാണെന്നാണ് ഇയാൾ പൊലീസിനെ അറിയിച്ചത്. പിന്നീട് നടന്ന ശാസ്ത്രീയ പരിശോധനയിൽ പീഡനശ്രമം ചെറുത്ത സന്ധ്യയെ ഇയാൾ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തി. ബാഗും മറ്റുമെടുത്ത് നാടുവിടാൻ ശ്രമിക്കുന്നതിനിടെ സഞ്ജീവ് കുമാറും ഭാര്യയും വന്നതിനാൽ അബോധാവസ്ഥ അഭിനയിക്കുകയായിരുന്നുവെന്നും മനസിലായി. സന്ധ്യാകുമാറിയുടെ നഖത്തിനിടയിൽ നിന്നും മറ്റും ജുൻജുൻകുമാറിന്റെ ശരീരസ്രവങ്ങൾ കിട്ടുകയും ചെയ്തു.

നെഞ്ചിലുണ്ടായ മുറിവ് പീഡനശ്രമം ചെറുക്കുന്നതിനിടെ സന്ധ്യ ഉണ്ടാക്കിയതാണെന്നും പൊലീസ് കണ്ടെത്തി. അന്ന് കോഴഞ്ചേരി സിഐയും ഇപ്പോൾ കോട്ടയം ഡിവൈഎസ്‌പിയുമായ സഖറിയമാത്യു, അന്ന് കോയിപ്രത്തും ഇപ്പോൾ കീഴ്‌വായ്പൂരിലും എസ്ഐയായ ബി. രമേശനുമാണ് കേസ് അന്വേഷിച്ചതും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചതും പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പിഎഹൻസലാഹ് മുഹമ്മദ് ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP