Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുത്തൊഴുക്കിൽ വരുന്ന തടികൾ പിടിച്ചു കൊണ്ടിരിക്കുമ്പോൾ ബ്രിട്ടീഷുകാർ പണിത പാലം തകർന്നു; മൂന്നു സ്ത്രീകളെ കാണാതായി; ഒരാളുടെ മൃതദേഹം നാലാം ദിവസം കിട്ടി; മറ്റൊന്ന് 28 ദിവസത്തിന് ശേഷവും; മൂന്നാമത്തെയാളെ പിന്നെയാരും കണ്ടില്ല; പന്തളം വലിയ പാലം തകർന്നിട്ട് ഇന്ന് കാൽനൂറ്റാണ്ട്

കുത്തൊഴുക്കിൽ വരുന്ന തടികൾ പിടിച്ചു കൊണ്ടിരിക്കുമ്പോൾ ബ്രിട്ടീഷുകാർ പണിത പാലം തകർന്നു; മൂന്നു സ്ത്രീകളെ കാണാതായി; ഒരാളുടെ മൃതദേഹം നാലാം ദിവസം കിട്ടി; മറ്റൊന്ന് 28 ദിവസത്തിന് ശേഷവും; മൂന്നാമത്തെയാളെ പിന്നെയാരും കണ്ടില്ല; പന്തളം വലിയ പാലം തകർന്നിട്ട് ഇന്ന് കാൽനൂറ്റാണ്ട്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഹോളിവുഡ് സിനിമകളിൽ മാത്രമായിരുന്നു ഇത്തരമൊരു രംഗം കണ്ടിട്ടുള്ളത്. പാലത്തിന്റെ അടിത്തട്ടിനോട് ചേർന്നൊഴുകുന്ന പ്രളയജലം. അതിലൂടെ ഒഴുകി വരുന്ന കൂറ്റൻ തടികൾ. പാലത്തിൽ നിന്ന് തടികൾ പിടിക്കുകയാണ് ഒരു സംഘം സ്ത്രീകൾ. പൊടുന്നനെ ഒരു കൂറ്റൻ തടി പാലത്തിന്റെ ഇരുമ്പു തൂണിൽ ഇടിക്കുന്നു. തകർന്ന പാലത്തിൽ നിന്ന് മൂന്നു സ്ത്രീകൾ വെള്ളത്തിലേക്ക്. തകർന്നത് നൂറ്റാണ്ടിന്റെ പഴക്കമുള്ള പന്തളം വലിയപാലം. എം.സി റോഡിൽ അച്ചൻകോവിലാറിന് കുറുകേ പഴമയുടെ വേരിൽ പടർന്നു പന്തലിച്ച നിന്ന പാലം. ആ പാലത്തിന്റെ തകർച്ചയ്ക്ക് ഇന്ന് 25 വയസായി.

തുലാവർഷം കലിതുള്ളിയ ആ ദുരന്തദിനം ഇന്നും പന്തളം നിവാസികൾ മറന്നിട്ടില്ല. പാലത്തോടൊപ്പം അച്ചകോവിലാർ മൂന്ന് മനുഷ്യ ജീവനുകളാണ് വിഴുങ്ങിയത്. പാലത്തിന് സമീപം താമസിച്ചിരുന്ന കുഴിയിൽ വാസുദേവനാചാരിയുടെ ഭാര്യ സുഷമ (32), വാസുദേവനാചാരിയുടെ അനുജൻ രാമചന്ദ്രനാചാരിയുടെ ഭാര്യ സുലോചന (23), കൈപ്പുഴ കരയത്ത് കിഴക്കേതിൽ പപ്പു ആശാന്റെ ഭാര്യ ജനസി (58) എന്നിവർ അച്ചൻകോവിലാറ്റിലെ ചുഴിയിൽ മുങ്ങിത്താണു.

ഇന്നും അവരുടെ ഓർമ്മകളുമായി കഴിഞ്ഞുകൂടുകയാണ് കുടുംബങ്ങൾ. സുലോചനയുടെ ചലനമറ്റ മൃതദേഹം നാലാം ദിവസം പടിഞ്ഞാറ് വീയപുരത്തു നിന്നും ജാനകിയുടെ മൃതദേഹം 28-ാം ദിവസം പാലത്തിന് സമീപത്തു നിന്നും കണ്ടെടുത്തു. എന്നാൽ സുഷമയുടെ മൃദദേഹം കണ്ടെത്താൻ കഴിഞ്ഞില്ല. സുലോചനയുടെ മകൾ ശ്രീദേവിയും മകൻ ശ്രീരാജും ഇന്നും അമ്മയുടെ ഓർമ്മകളുമായി കഴിയുകയാണ്. സഹോദരങ്ങളായ വാസുദേവനാചാരിയുടെയും രാമചന്ദ്രനാചാരിയുടെയും മനസുകളിൽ ആ ദുരന്തദിനം ഇപ്പോഴും സംഹാര താണ്ഡവമാടുന്നു.

ആ തുലാവർഷം കേരളത്തെ പിടിച്ചുലച്ചു കൊണ്ട് പേമാരിയായി പെയ്തൊഴിഞ്ഞിട്ട് ഇന്ന് കാൽനൂറ്റാണ്ട് തികയുമ്പോൾ അച്ചൻകോവിലാറിന്റെ തീരങ്ങൾക്ക് ഭൂമിശാസ്ത്രപരമായ ഒരുപാട് മാറ്റങ്ങൾ കൈവന്നു. നദിയിലെ നീരൊഴുക്ക് കുറഞ്ഞു. തുലാവർഷത്തിന് പഴയ ശക്തിയില്ല. ഒരു നൂറ്റാണ്ടുമുമ്പ് ബ്രിട്ടീഷുകാർ പണിത പഴയ ഇരുമ്പുപാലത്തിന്റെ അവശിഷ്ടങ്ങൾ കാണാനില്ല. 1989-ൽ പണിത കോൺക്രീറ്റ് പാലത്തിലൂടെയുള്ള വാഹന ഗതാഗതം നൂറിരട്ടിയായി വർധിച്ചു. റോഡിനും വീതി കൈവന്നു. എങ്കിലും പന്തളം നിവാസികളുടെ മനസിൽ ഇന്നും മായാതെ ആ ദുരന്തനാളുകൾ നിലനിൽക്കുന്നു എന്നതാണ് പ്രത്യേകത.

ഇടവപ്പാതിയുടെ കെടുതികൾ ശമിച്ച് നാട് വൃശ്ചികമാസത്തെ വരവേൽക്കാൻ കാത്തിരിക്കുമ്പോഴാണ് തുലാവർഷത്തിന്റെ ശൗര്യം ശക്തിപ്രാപിച്ചത്. കിഴക്കൻ മലകളിൽ മഴ തോരാതെ പെയ്തു. അച്ചൻകോവിലാർ മലവെള്ളപ്പാച്ചിലിൽ നിറഞ്ഞൊഴുകി. മൂന്നുവർഷം മുമ്പ് നിർമ്മിച്ച പുതിയ പാലത്തിലൂടെ ഗതാഗതം പുരോഗമിച്ചതോടെ പഴയ ഇരുമ്പുപാലം കാഴ്ചവസ്തുവായി മാത്രം നിലനിന്ന സമയം. മഴ അൽപ്പം തോർന്നതോടെ സമീപവാസികൾ പ്രളയജലത്തിൽ നിന്നും വിറക് ശേഖരിക്കാനായി നദിയിലേക്കിറങ്ങി. ഒഴുകിയെത്തുന്ന വിറക് പഴയപാലത്തിന് മുകളിൽ നിന്നുകൊണ്ട് സ്ത്രീകൾ കയറിൽ തൂക്കിയെടുത്ത് കരക്കിടുമ്പോഴാണ് നദിയിൽ ഒഴുക്ക് വർധിച്ചത്. ഒപ്പം വലിയ തടികളും കൂട്ടത്തോടെ ഒഴുകിയെത്തി.

ഒഴുക്കിന്റെ വേഗതയ്ക്കൊപ്പം പാഞ്ഞുവന്ന തടികൾ തൂണുകളിൽ ഇടിച്ചതോടെ പാലം രണ്ടായി ഒടിഞ്ഞു. പാലത്തിൽ നിന്നവർ ജീവനും കൊണ്ട് പാഞ്ഞു. എന്നാൽ ചിലർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അവർ പാലത്തോടൊപ്പം നദിയിലെ ചുഴിയിലേക്ക് പതിക്കുകയായിരുന്നു. താഴെ നിന്നവർ ഇവരെ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും എല്ലാം പാഴ്ശ്രമമായി മാറി.

ജീവൻ പണയം വെച്ചുള്ള രക്ഷാ പ്രവർത്തനങ്ങളാണ് നാട്ടുകാർ നടത്തിയത്. മൃതദേഹങ്ങൾക്കായി ദിവസങ്ങൾ നീണ്ട തെരച്ചിൽ നടന്നു. പന്തളം എസ്ഐ ഷാഹുൽ ഹമീദ് ജീവൻ പണയം വച്ചാണ് രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. അച്ചൻകോവിലാറ്റിലൂടെ പിന്നെയും ജലപ്രവാഹം തുടർന്നുവെങ്കിലും കാലത്തിന് മറയ്ക്കാൻ കഴിയാത്ത മുറിവുകളുമായി ഇന്നും കഴിഞ്ഞുകൂടുകയാണ് തീരവാസികൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP